Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അണിയറയിൽ ഒരുങ്ങുന്നത് മേക്ക് ഇൻ ഇന്ത്യയിൽ നിറഞ്ഞ ബജറ്റ്; ചെറുകിട ബിസിനസ് കുതിപ്പിൽ പുതിയ ഇന്ത്യ പിറക്കും; അട്ടിമറിക്കാൻ ഒരുങ്ങി അമേരിക്കയും; ഒബാമയുടെ സന്ദർശന ലക്ഷ്യങ്ങളിൽ ഒന്ന് പ്രധാന മേഖലകളെ മേക്ക് ഇൻ ഇന്ത്യയിൽ നിന്നും ഒഴിവാക്കൽ

അണിയറയിൽ ഒരുങ്ങുന്നത് മേക്ക് ഇൻ ഇന്ത്യയിൽ നിറഞ്ഞ ബജറ്റ്; ചെറുകിട ബിസിനസ് കുതിപ്പിൽ പുതിയ ഇന്ത്യ പിറക്കും; അട്ടിമറിക്കാൻ ഒരുങ്ങി അമേരിക്കയും; ഒബാമയുടെ സന്ദർശന ലക്ഷ്യങ്ങളിൽ ഒന്ന് പ്രധാന മേഖലകളെ മേക്ക് ഇൻ ഇന്ത്യയിൽ നിന്നും ഒഴിവാക്കൽ

ന്യൂഡൽഹി: പ്രാദേശിക ഉത്പന്നങ്ങൾക്കും വ്യവസായ സംരംഭങ്ങൾക്കും പ്രാധാന്യം നൽകുന്ന 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുമായി നരേന്ദ്ര മോദി സർക്കാർ മുന്നോട്ടുപോകുമ്പോൾ അതിൽ അസ്വസ്ഥരാവുകയാണ് ഇന്ത്യയെന്ന വലിയ വിപണി ലക്ഷ്യമിടുന്ന പാശ്ചാത്യ രാജ്യങ്ങൾ. ബിജെപി സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ ലക്ഷ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതാവും അടുത്ത കേന്ദ്ര ബജറ്റെന്ന് ഉറപ്പാണ്. ബജറ്റിന് മുമ്പ് ഇറക്കുമതി മേഖലകളെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പാശ്ചാത്യ ശക്തികൾ. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യ സന്ദർശനം പോലും അതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ത്യയിൽ പ്രാദേശികാടിസ്ഥാനത്തിൽ കൂടുതൽ വ്യവസായ സംരംഭങ്ങൾക്ക് തുടക്കമിടാനും അതുവഴി ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ ഒരുക്കാനുമാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് മോദി ആവശ്യപ്പെടുകയും ചെയ്തു. ചൈനീസ് സമ്പദ്‌വ്യവസ്ഥയിൽ നടപ്പാക്കിയതുപോലെ വ്യവസായ രംഗത്ത് പ്രാദേശികമായ കുതിപ്പാണ് സർക്കാർ ലക്ഷ്യമാക്കുന്നത്.

ഇതിനായി 25 മേഖലകൾ സർക്കാർ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങൾ ഇതിനുള്ള നിർദേശങ്ങൾ പ്രധാനമന്ത്രിക്ക് സമർപ്പിക്കുകയായിരുന്നു. ഈ കേന്ദ്രങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ളതാകും അടുത്ത ബജറ്റെന്നാണ് സൂചന. ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ആദ്യ മൂന്നുവർഷം നികുതിയിളവ്, സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കുറയ്ക്കൽ, പ്രാദേശിക ഇലക്ട്രോണിക്‌സ്, ടെലികോം ഉത്പന്നങ്ങൾക്ക് നികുതിയിളവുകൾ തുടങ്ങി വിവിധ നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുകയെന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

പ്രാദേശിക സാങ്കേതികവിദ്യയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന മേക്ക് ഇൻ ഇന്ത്യ പദ്ധയിന്മേലുള്ള ആശങ്ക അമേരിക്ക പ്രകടിപ്പിച്ചുകഴിഞ്ഞു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കാൻ വന്ന അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി ജോൺ കെറിയാണ് അത് വ്യക്തമാക്കിയത്. റിപ്പബ്ലിക് ദിനത്തിന് ഇന്ത്യയിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഇക്കാര്യം ഇന്ത്യൻ അധികൃതരോട് ചർച്ച ചെയ്യുമെന്നാണ് സൂചന.

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഒരു നിയമത്തിന്റെ സ്വഭാവം വരുന്നതായാണ് കെറി ഉന്നയിച്ച പരാതി. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആയിരം മെഗാവാട്ട് പവർ പ്രോജക്ടുകളുടെ പ്രഖ്യാപനത്തിൽ സോളാർ യൂണിറ്റുകളിലുപയോഗിക്കുന്ന പി.വി.സെല്ലുകൾ ഇന്ത്യയിൽ നിർമ്മിച്ചതാകണമെന്ന വ്യവസ്ഥ സർക്കാർ മുന്നോടുവച്ചിരുന്നു. ഇത് കെറി ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. സോളാർ ഉത്പന്നങ്ങൾക്ക് അമേരിക്ക വൻതോതിൽ സബ്‌സിഡി നൽകുന്നത് ഇന്ത്യയിലെ പ്രാദേശിക നിർമ്മാതാക്കൾക്ക് തിരിച്ചടിയാകുന്നുവെന്ന പരാതി ഇന്ത്യ നേരത്തെ ഉന്നയിച്ചിരുന്നു. മാത്രമല്ല, അമേരിക്ക ഇന്ത്യയിൽ ചെലവാക്കാൻ ശ്രമിക്കുന്നത് കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണെന്ന ആരോപണവുമുണ്ടായിരുന്നു.

നിക്ഷേപ സൗഹൃദ രാജ്യമാക്കി ഇന്ത്യയെ മാറ്റിക്കൊണ്ട് കൂടുതൽ കമ്പനികളെ ഇവിടേക്ക് ആകർഷിക്കുകയാണ് മേക്ക് ഇൻ ഇന്ത്യ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. വാർഷിക ഉത്പാദന വളർച്ച 10 ശതമാനമാക്കി ഉയർത്തി അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കും . പ്രാദേശികമായി ലഭ്യമാകുന്ന അസംസ്‌കൃത വസ്തുക്കൾ കൊണ്ട് ഇന്ത്യയിൽത്തന്നെ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള അവസരങ്ങൾ സംരംഭകർക്ക് നൽകുക, മികച്ച നിലവാരമുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുക, മികച്ച നിക്ഷേപകരെ കണ്ടെത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഇന്ത്യൻ വിപണി നഷ്ടമാകുമോ എന്ന ആശങ്കയാണ് പാശ്ചാത്യ രാജ്യങ്ങൾ മുന്നോട്ടുവെക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP