Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്യത്തിൽ നിന്നും ഇന്ധനത്തിൽ നിന്നുമുള്ള നികുതി വരുമാനം കുത്തനെ കുറഞ്ഞു; ദൈനംദിന ചെലവുകൾക്ക് പണം എടുക്കുന്നത് റിസർവ്വ് ബാങ്കിൽ നിന്ന് മുൻകൂറായും; ഏത് നിമിഷവും ട്രഷറി നിയന്ത്രണം വന്നേക്കാം; വാണിജ്യ നികുതി വരുമാന വളർച്ച കുറയുന്നത് കേരളത്തിലുണ്ടാക്കുന്നത് വമ്പൻ പ്രതിസന്ധി; വായ്പ എടുത്ത് ശമ്പളവും പെൻഷനും കൊടുക്കേണ്ട ഗതികേടിലേക്ക് ധനമന്ത്രി തോമസ് ഐസക്; ആഗോള സാമ്പത്തിക മാന്ദ്യം കേരളത്തേയും പിടിച്ചുലയ്ക്കുമ്പോൾ

മദ്യത്തിൽ നിന്നും ഇന്ധനത്തിൽ നിന്നുമുള്ള നികുതി വരുമാനം കുത്തനെ കുറഞ്ഞു; ദൈനംദിന ചെലവുകൾക്ക് പണം എടുക്കുന്നത് റിസർവ്വ് ബാങ്കിൽ നിന്ന് മുൻകൂറായും; ഏത് നിമിഷവും ട്രഷറി നിയന്ത്രണം വന്നേക്കാം; വാണിജ്യ നികുതി വരുമാന വളർച്ച കുറയുന്നത് കേരളത്തിലുണ്ടാക്കുന്നത് വമ്പൻ പ്രതിസന്ധി; വായ്പ എടുത്ത് ശമ്പളവും പെൻഷനും കൊടുക്കേണ്ട ഗതികേടിലേക്ക് ധനമന്ത്രി തോമസ് ഐസക്; ആഗോള സാമ്പത്തിക മാന്ദ്യം കേരളത്തേയും പിടിച്ചുലയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നികുതി വരുമാനം കുറഞ്ഞതോടെ കേരളം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സാമ്പത്തിക മാന്ദ്യം കേരളത്തേയും ദോഷകരമായി ബാധിക്കുമെന്നാണ് സൂചന. മദ്യം, പെട്രോൾ, ഡീസൽ എന്നിവയിൽനിന്നുള്ള നികുതിവരുമാനം കുറഞ്ഞതാണ് ഇതിന് കാരണം. ഈ വർഷം ഇതുവരെ 740 കോടി രൂപയുടെ കുറവാണ് ഈയിനത്തിലുള്ളത്. ദൈനംദിന ചെലവുകൾക്ക് റിസർവ് ബാങ്കിൽനിന്ന് മുൻകൂറായി പണമെടുക്കേണ്ട സ്ഥിതിയാണ്. ഈയിടെ പലഘട്ടത്തിലും ട്രഷറി ഓവർ ഡ്രാഫ്റ്റിലുമായി. ഏത് സമയവും ട്രഷറി നിയന്ത്രണം കൊണ്ടുവരാൻ കഴിയും.

രാജ്യത്താകെയുള്ള മാന്ദ്യവും ജി.എസ്.ടി.യിലെ പ്രശ്‌നങ്ങളുമാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. ഇവ ബാഹ്യഘടകങ്ങളായതിനാൽ തങ്ങൾ നിസ്സഹായരാണെന്നാണ് ധനവകുപ്പിന്റെ വാദം. ജി.എസ്.ടി.യിൽനിന്ന് ഇപ്പോൾ മാസം ശരാശരി 1600 കോടിരൂപയാണ് കേരളത്തിന് കിട്ടുന്നത്. കിട്ടേണ്ടതിലും 500 കോടിയെങ്കിലും കുറവ്. ജി.എസ്.ടി. വരുമാനത്തിലെ മാന്ദ്യം കേരളത്തിൽ മാത്രമല്ല, രാജ്യമാകെയുണ്ട്. ഇതാണ് പ്രതിസന്ധിയുടെ കാരണം. ഇങ്ങനെ പോയാൽ ശമ്പളവും പെൻഷനും പോലും മുടങ്ങും. ശമ്പളവും പെൻഷനും പലിശച്ചെലവുമായി റവന്യൂവരുമാനത്തിന്റെ ഭൂരിഭാഗവും ചെലവാകുകയാണ്.

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ആറുമാസം സംസ്ഥാനത്തെ വാണിജ്യ നികുതി വരുമാന വളർച്ച വളരെ കുറവാണ്. 20 ശതമാനം വളർച്ച ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത ചെലവുകളും പ്രതിസന്ധി രൂക്ഷമാകുന്നു. രണ്ടു ദിവസം ഓവർ ഡ്രാഫ്റ്റിലായി. പതിവ് ചെലവുകൾക്കുപുറമേ 1994-ലെടുത്ത ഒരു വായ്പയുടെ മുതൽ ഇനത്തിൽ 2200 കോടി അടയ്‌ക്കേണ്ടിവന്നു. ഇതും പ്രതിസന്ധി കൂട്ടി. പണത്തിന് ഞെരുക്കമുള്ളപ്പോൾ ദൈനംദിനപ്രവർത്തനങ്ങൾക്ക് 'വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ്' എന്നനിലയിൽ റിസർവ് ബാങ്കിൽനിന്ന് മുൻകൂറായി 1500 കോടിരൂപവരെ എടുക്കാനാകും. ഇതിൽക്കൂടുതലെടുത്താൽ ഓവർ ഡ്രാഫ്റ്റാവും. മുൻകൂറായി എടുത്ത മൊത്തം തുക 14 ദിവസത്തിനകം അടച്ചില്ലെങ്കിൽ ട്രഷറി സ്തംഭിക്കും. എന്നാൽ, പരമാവധി അഞ്ചുദിവസത്തിനകം ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കാൻ കഴിയുന്നതിനാൽ ട്രഷറി സ്തംഭിക്കുന്ന സാഹചര്യമില്ല. ട്രഷറിയിലെ ഇടപാടുകൾ ഭാവിയിലും സ്തംഭിക്കില്ലെന്ന് ധനവകുപ്പ് പറയുന്നു.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെ 18,000 പുതിയ തസ്തികകൾ സൃഷ്ടിച്ചതും പ്രതിസന്ധിക്ക് ആക്കംകൂട്ടി. കഴിഞ്ഞ സർക്കാർ സൃഷ്ടിച്ച തസ്തികകൾക്ക് അംഗീകാരം നൽകിയത് ഉൾപ്പെടെയാണിത്. പദ്ധതിച്ചെലവും അനാവശ്യചെലവും മാത്രമാണ് സർക്കാരിന് നിയന്ത്രിക്കാനാവുന്നത്. ട്രഷറിയിൽ മുൻകാലത്തുണ്ടായിരുന്ന നിക്ഷേപങ്ങളും മറ്റും വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ വായ്പപരിധിയിൽ ഈ വർഷം കേന്ദ്രം കുറവുവരുത്തിയതും തിരിച്ചടിയായി. 6000 കോടിരൂപയുടെ കുറവാണ് കേരളം നേരിടുന്നത്. പുനർനിർമ്മാണത്തിന് കേരളം ലോകബാങ്കുപോലുള്ള ഏജൻസികളിൽനിന്നെടുക്കുന്ന വായ്പകളും ഈ പരിധിയിൽ ഉൾപ്പെടുത്തിയാൽ പൊതുആവശ്യങ്ങൾക്ക് വായ്പയെടുക്കാനാവാതെ വരും. ആശങ്ക ഒഴിവാക്കാൻ വീണ്ടും കേന്ദ്രത്തെ സമീപിക്കും.

പലിശയ്ക്ക് വായ്പയെടുത്ത് ശമ്പളവും പെൻഷനും കൊടുക്കുന്ന കേരളത്തിൽ വരവും ചെലവും തമ്മിലുള്ള അന്തരം അനുദിനം വർധിക്കുകയാണ്. പുതിയ വരുമാനമാർഗങ്ങളില്ലാതെ ചെലവുകൾ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ ആശ്രയം വായ്പ തന്നെ. നോട്ട് നിരോധനം, ജി.എസ്.ടി. എന്നീ ആഘാതങ്ങൾക്കുശേഷം പ്രളയംകൂടിയായപ്പോൾ സാമ്പത്തികനില എത്തും പിടിയും കിട്ടാത്ത അവസ്ഥയിലാണ്. കടം വാങ്ങുന്നതിൽ 70 ശതമാനത്തോളം ശമ്പളവും പെൻഷനും കൊടുക്കാനാണ് ഉപയോഗിക്കുന്നത്. സർക്കാരിന്റെ നിത്യനിദാനച്ചെലവുകളും ശമ്പളവും പെൻഷനും കൊടുത്തുകഴിയുമ്പോൾ കടം വാങ്ങിയ പണം തീരുന്നു. ഉത്പാദനപ്രക്രിയകളിൽ മുതൽമുടക്കാൻ പണമില്ല. മുതലും പലിശയും തിരിച്ചടയ്ക്കാൻ വീണ്ടും കടം വാങ്ങുന്നു. വരുമാനം വർധിപ്പിക്കാൻ വേറെ വഴികൾ കണ്ടെത്തുന്നില്ലെങ്കിൽ ആത്യന്തികമായി ഇത് കേരളത്തെ കടക്കെണിയിലേക്ക് നയിക്കും.

1956-ൽ നിലവിൽവന്ന സംസ്ഥാനത്ത് റവന്യൂപ്രതിസന്ധി ആദ്യം ഉടലെടുത്തത് 1980-81ലാണ്. 668 കോടി റവന്യൂ ചെലവുണ്ടായ ആ സാമ്പത്തികവർഷം 26 കോടി കമ്മിയുണ്ടായി. 1981-82-ലും 1982-83-ലും ധനസ്ഥിതി വീണ്ടും മെച്ചപ്പെട്ടു. യഥാക്രമം 96-ഉം 27-ഉം കോടിവീതം മിച്ചമുണ്ടായി. അതിനുശേഷം കഴിഞ്ഞ 35 വർഷത്തിനിടയിൽ ഒരിക്കൽപ്പോലും ബജറ്റിൽ മിച്ചമുണ്ടായിട്ടില്ല. മറിച്ച് കമ്മിയുടെ അളവിൽ വൻവർധന ഉണ്ടായിക്കൊണ്ടിരിക്കയാണ്. 1983-84-ൽ 57 കോടിയായിരുന്നു കമ്മിയെങ്കിൽ 2017-18-ൽ 12,860 കോടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP