Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാട്‌സ് ആപ്പിൽ പ്രചരിച്ച ദൃശ്യങ്ങളുടെ ഉടമകളെ കാണാൻ ആളുകൾ ജോലി സ്ഥലത്ത് എത്താൻ തുടങ്ങിയതോടെ യുവതീ യുവാക്കൾ ജോലി ഉപേക്ഷിച്ചു; പെൺകുട്ടിക്കുണ്ടായ നാണക്കേടിൽ മനസു നീറി; നാട്ടിൽ എത്തിയപ്പോഴും പരിഹാസ ചിരികൾ മാത്രം: വീടിന് പുറത്തിറങ്ങാതെ കുറച്ചു ദിവസം കഴിഞ്ഞ അനീഷ് ഒടുവിൽ മരണം തന്നെയെന്ന് ഉറപ്പിച്ചു

വാട്‌സ് ആപ്പിൽ പ്രചരിച്ച ദൃശ്യങ്ങളുടെ ഉടമകളെ കാണാൻ ആളുകൾ ജോലി സ്ഥലത്ത് എത്താൻ തുടങ്ങിയതോടെ യുവതീ യുവാക്കൾ ജോലി ഉപേക്ഷിച്ചു; പെൺകുട്ടിക്കുണ്ടായ നാണക്കേടിൽ മനസു നീറി; നാട്ടിൽ എത്തിയപ്പോഴും പരിഹാസ ചിരികൾ മാത്രം: വീടിന് പുറത്തിറങ്ങാതെ കുറച്ചു ദിവസം കഴിഞ്ഞ അനീഷ് ഒടുവിൽ മരണം തന്നെയെന്ന് ഉറപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കേരളത്തിലെ സദാചാര ഗുണ്ടായിസത്തിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് അട്ടപ്പാടി കാരറ ആനഗദ്ദ പള്ളത്ത് ഗോപാലകൃഷ്ണന്റെ മകൻ അനീഷ് (22). കൊല്ലത്ത് അഴീക്കൽ ബീച്ചിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായി പിന്നെയും പിന്നെയും ഇത്തരക്കാരാൽ അപമാനിക്കപ്പെട്ടതിന്റെ മനോവിഷമത്തിലാണ് യുവാവ് വീടിന് സമീപത്തുള്ള മരത്തിൽ തൂങ്ങി മരിച്ചത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണു വീടിനടുത്തുള്ള മരത്തിൽ മൃതദേഹം കണ്ടത്. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു അനീഷ്. സദാചാര ഗുണ്ടാ വിളയാട്ടത്തിന്റെ വീഡിയോകൾ വാട്‌സ് ആപ്പിൽ വ്യാപകമായി പ്രചരിച്ചതോടെ യുവാവിന് ജോലി നഷ്ടമായിരുന്നു. ജോലി സ്ഥലത്തേക്ക് ഇരകളെ കാണാൻ ആളുകൾ എത്തിത്തുടങ്ങി. അറിയാതെ ആണെങ്കിലും താൻ മൂലം ഒരു പെൺകുട്ടിക്ക് നാണക്കേടായല്ലോ എന്ന മനോവിഷവമവും യുവാവിനെ വിഷമിപ്പിച്ചു.

നാട്ടിൽ എത്തിയപ്പോഴും എങ്ങും പരിഹാസ ചിരികളായിരുന്നു യുവാവിന് നേർക്ക് നീണ്ടത്. വീടിന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു യുവാവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇങ്ങനെ കടുത്ത മനോവിഷമം ഏൽക്കേണ്ടി വന്നതോടയാണ് യുവാവ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണ് വിവരം. ഇന്നലെ വൈകിട്ട് അമ്മ ജോലി കഴിഞ്ഞെത്തിയപ്പോൾ അനീഷിനെ മരിച്ച നിലയിൽ കാണുകയായിരുന്നു.

ഇക്കഴിഞ്ഞ 14നാണു കൊല്ലം അഴീക്കൽ ബീച്ചിൽ അനീഷിനും സുഹൃത്തായ ശൂരനാട് സ്വദേശിനിക്കും സദാചാരഗുണ്ടകളുടെ മർദ്ദനമേറ്റത്. ബീച്ചിൽ ശുചിമുറി സൗകര്യമില്ലാത്തതിനാൽ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു പോയപ്പോൾ സദാചാര ഗുണ്ടാസംഘം ആക്രമിക്കുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുകയായിരുന്നു. ഇവരുടെ പരാതിയെത്തുടർന്നു മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ആയുർവ്വേദ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു അനീഷ്. ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിക്കൊപ്പമാണ് കരുനാഗപ്പള്ളി ബീച്ചിൽ ഒരു പറ്റം സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായത്. വാലന്റൈൻസ് ദിനത്തിൽ പെൺകുട്ടിക്കൊപ്പം ബീച്ചു കാണാൻ പോയപ്പോഴായിരുന്നു സംഭവം. ഇവരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവർ സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയുംചെയ്തു.

വാലന്റയൻസ് ദിനത്തിലെ അഴീക്കലെ സദാചാര ഗുണ്ടാ വിളയാട്ടത്തിന്റെ ഞെട്ടിക്കുന്ന വാർത്ത പുറത്തുവിട്ടത് മറുനാടൻ മലയാളിയായിരുന്നു. യുവതിയെയും യുവാവിനെയും സദാചാര ഗുണ്ടകൾ മർദ്ധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയായിരുന്നു മറുനാടൻ പുറത്തുവിട്ടത്. തുടർന്ന് പ്രതികൾക്കെതിരേ ശക്തമായ നടപടി എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നല്കി. മൂന്നു പേർ അറസ്റ്റിലാവുകയും ചെയ്തു. പക്ഷേ സംഭവം ഉണ്ടാക്കിയ മനോവേദനയിൽനിന്ന് അനീഷ് മുക്തനായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നല്കുന്ന വിവരം.

വാലന്റൈൻസ് ദിനത്തിൽ ബീച്ച് കാണാൻ എത്തിയതിന് ശേഷം പെൺകുട്ടിക്ക് പ്രാഥമിക കൃത്യം നിർവ്വഹിക്കണമെന്ന് അനീഷിനോട് ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. നിരവധി സഞ്ചാരികളെത്തുന്ന ബീച്ചിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളോ ശൗചാലയങ്ങളോ ഇല്ലാത്തതിനാൽ അനീഷ് ബീച്ചിന് പിൻഭാഗത്ത് കായലിനോട് ചേർന്ന കുറ്റിക്കാട്ടിലേക്ക് പെൺകുട്ടിയുമായി പോയി. അനീഷ് മാറി നിൽക്കുകയും പെൺകുട്ടി പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ കുറ്റിക്കാട്ടിലേക്ക് കയറുകയും ചെയ്തു.

ഈ സമയം സമീപത്ത് മദ്യപിച്ചു കൊണ്ടിരുന്ന രണ്ട് പേർ പെൺകുട്ടി കുറ്റിക്കാട്ടിലേക്ക് കയറുന്നത് കണ്ട് പിറയെ ചെല്ലുകയും പെൺകുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു എന്ന് അനീഷ് പറഞ്ഞു. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അനീഷ് ഓടിയെത്തിയപ്പോൾ രണ്ട് പേർ ആക്രമിക്കുന്നതാണ് കണ്ടത്. അനീഷ് ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും സദാചാരക്കാർ ഫോൺ മുഖേന മറ്റു മൂന്ന് പേരെ കൂടി വിളിച്ചു വരുത്തി. ഇവരെത്തിയതോടെയാണ് തങ്ങളെ ദേഹോപദ്രവം ഏൽപ്പിച്ചതും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതും. കരഞ്ഞ് കാലു പിടിച്ചു പറഞ്ഞിട്ടും അവർ ഞങ്ങൾ അനാശാസ്യ പ്രവർത്തനങ്ങൾക്ക് വന്നവരാണ് എന്ന് പറഞ്ഞാണ് ഉപദ്രവിച്ചത് എന്നും അനീഷ് പറഞ്ഞു.

എല്ലാവരും പെൺകുട്ടിയോട് ലൈംഗിക ബന്ധത്തിന് വരെ നിർബന്ധിപ്പിച്ചു എന്നും ഇയാൾ പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പരാതിപ്പെട്ടാൽ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഇരുവരുടെയും സിം കാർഡുകൾ ഊരി വാങ്ങുകയും ചെയ്തതായി അനീഷ് പറഞ്ഞിരുന്നു. യുവാവിനെയും യുവതിയെയും സദാചാര ഗുണ്ടകൾ മർദ്ധിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു. സഹോദരിയെപ്പോലെ കരുതിയിരുന്ന യുവതിക്കൊപ്പം തന്നെയും ചേർത്തുള്ള വീഡിയോ പ്രചരിക്കാൻ തുടങ്ങിയപ്പോൾ അനീഷ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിലാണ് അനീഷ് ജീവൻ വെടിഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP