Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിരിച്ചും ചിരിപ്പിച്ചും മലയാളത്തിന്റെ പ്രിയനടി കൽപന ഓർമകളിലേക്കു മറഞ്ഞിട്ട് ഒരു വർഷം; അമ്മയില്ലാത്ത വീട്ടിൽനിന്ന് ചെന്നൈയിലേക്കു മാറാനൊരുങ്ങി മകൾ ശ്രിമയി

ചിരിച്ചും ചിരിപ്പിച്ചും മലയാളത്തിന്റെ പ്രിയനടി കൽപന ഓർമകളിലേക്കു മറഞ്ഞിട്ട് ഒരു വർഷം; അമ്മയില്ലാത്ത വീട്ടിൽനിന്ന് ചെന്നൈയിലേക്കു മാറാനൊരുങ്ങി മകൾ ശ്രിമയി

തിരുവനന്തപുരം: ജീവിതത്തിൽ കണക്കില്ലാതെ ദുഃഖങ്ങളും വേദനകളും ഉണ്ടായിട്ടും എല്ലാവരോടും ചിരിച്ച്, എല്ലാവരെയും ചിരിപ്പിച്ച് മലയാളത്തിന്റെ പ്രിയനടി കൽപന ഓർമകളിലേക്കു മറഞ്ഞിട്ട് ഒരു വർഷമാകുന്നു. എറണാകുളത്തെ കൽപ്പനയുടെ ഫ്‌ളാറ്റിൽ ഇപ്പോഴുള്ളത് മകൾ ശ്രീമയിയും കല്പനയുടെ അമ്മ വിജയലക്ഷ്മിയുമാണ്. ഇവിടെ കാര്യങ്ങളെല്ലാം നേരേ ചൊവ്വേ പോകുന്നുണ്ടെങ്കിലും പണ്ട് പൊട്ടിച്ചിരി നിറഞ്ഞു നിന്നിരുന്ന ഫ്‌ളാറ്റിൽ ഇപ്പോൾ സദാ മൗനമാണ്.

ശ്രീമയി ഇപ്പോൾ +2വിനാണു പഠിക്കുന്നത്. മുമ്പ് ലേശം വണ്ണം കൂടുതലാണെന്നു കൽപന തന്നെ പറഞ്ഞ ശ്രീമയി ഇപ്പോൾ നന്നായി മെലിഞ്ഞു കൂടുതൽ സുന്ദരിയായിരിക്കുന്നു. +2വിനു ശേഷം എന്തു പഠിക്കണമെന്ന് ശ്രീമയി തീരുമാനിച്ചിട്ടില്ല. ഏപ്രിലിൽ പരീക്ഷ കഴിയും. അതിനുശേഷം ചെന്നൈയിലേക്കു മാറാനാണു തീരുമാനം. കോളജ് പഠനം എന്തായാലും ചെന്നൈയിൽ തന്നെയായിരിക്കുമെന്ന് ശ്രീമയി തീരുമാനിച്ചുകഴിഞ്ഞു.

എറണാകുളത്തേക്ക് സ്ഥിരതാമസത്തിനു വരും മുമ്പ് കൽപനയും കുടുംബവും വർഷങ്ങളോളം ചെന്നൈയിലായിരുന്നു. അതുകൊണ്ട് അങ്ങോട്ടു മാറുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ല. കല്പനയില്ലാതെ ഈ വീട്ടിൽ താമസിക്കുന്നതിനു പകരം ചെന്നൈ ആയിരിക്കുമെന്ന് ഈ കുടുംബം വിചിരിക്കുന്നു.

2016 ജനുവരി 25നാണ് കല്പന വിടപറയുന്നത്. ഹൈദരാബാദിൽവച്ച് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മലയാള സിനിമയിൽ പെൺചിരിയുടെ പുതിയ അധ്യായം രചിച്ച നടിയായിരുന്നു കൽപന. കാരക്ടർ റോളുകൾ അതി ഗംഭീരമായി അവതരിപ്പിക്കാനാകുമെന്ന് സാക്ഷ്യപ്പെടുത്തിയപ്പോഴും ചിരിക്കാനും ചിരിപ്പിക്കാനുമായിരുന്നു കൽപനയ്ക്കിഷ്ടം. ജഗതിയുമായുള്ള രംഗങ്ങളിലെ അസാധാരണ ടൈമിങ് കല്പനയെ പ്രേഷകരുടെയും സംവിധായകരുടെയും പ്രിയങ്കരിയാക്കി മാറ്റി.

പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഡോക്ടർ പശുപതി, കൗതുക വാർത്തകൾ, ഗാന്ധർവം, ബട്ടർഫ്‌ളൈസ്, കാബൂളിവാല, പൂച്ചയ്ക്കാരു മണികെട്ടും, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, പാർവതി പരിണയം, കുടുംബകോടതി, അനുരാഗക്കൊട്ടാരം, അഞ്ചരക്കല്യാണം തുടങ്ങി കല്പന ഹാസ്യം അവതരിപ്പിച്ച ഒരു സിനിമയും പ്രേഷകർക്കു മടുത്തില്ല.

1965 ഒക്ടോബർ അഞ്ചിന് നാടകനടനായിരുന്ന ചവറ വി.പി. നായരുടെയും നർത്തകിയായ വിജയലക്ഷ്മിയുടെയും മകളായാണു ജനനം. കല്പന പ്രിയദർശിനി എന്നാണ് മുഴുവൻ പേര്. സിനിമാ താരങ്ങളായ ഉർവശിയും കലാരഞ്ജിനും സഹോദരിമാരാണ്. 1977 ൽ വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് കല്പന സിനിമാ ജീവിതം ആരംഭിച്ചത്. ദുൽഖർ സൽമാന്റെ ഹിറ്റ് ചിത്രമായ ചാർളിയാണ് അവസാന ചിത്രം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP