Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു; അന്ത്യം ഹൃദ്രാഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരവെ; വിടപറഞ്ഞത് നാല് തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ പ്രതിഭ; വടക്കൻ വീരഗാഥയും രതിനിർവേദവും ഫ്രയിമുകളിലൂടെ ഉജ്ജ്വലമാക്കിയ കലാകാരൻ; കണ്ണീരോടെ സിനിമാ ലോകം

പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു; അന്ത്യം ഹൃദ്രാഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരവെ;  വിടപറഞ്ഞത് നാല് തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ പ്രതിഭ; വടക്കൻ വീരഗാഥയും രതിനിർവേദവും ഫ്രയിമുകളിലൂടെ ഉജ്ജ്വലമാക്കിയ കലാകാരൻ; കണ്ണീരോടെ സിനിമാ ലോകം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദ്രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട്ട് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു. കുഴഞ്ഞുവീണ രാമചന്ദ്ര ബാബുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ദിലീപിന്റെ ജയിൽവാസം കാരണം മുടങ്ങിക്കിടക്കുകയായിരുന്നു ചിത്രം.

25ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ച അദ്ദേഹം തമിഴ്, തെലുഗു, ഹിന്ദി, അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളുടെയും പരസ്യചിത്രങ്ങളുടെയും ഛായാഗ്രഹണവും നിർവ്വഹിച്ച അദ്ദേഹത്തിന് നാലു തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

തമിഴ് നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലെ മധുരാന്തകത്തിൽ 1947 ഡിസംബർ 15-നാണ് രാമചന്ദ്രബാബു ജനിച്ചത്. 1966-ൽ മദ്രാസ് ലൊയോള കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഛായാഗ്രഹണം പഠിക്കുന്നതിനായി പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിക്ക് ചേർന്നു. അവിടെവച്ച് പിൽക്കാലത്ത് സംവിധായകരായി മാറിയ ബാലു മഹേന്ദ്ര, ജോൺ എബ്രഹാം, കെ.ജി. ജോർജ്ജ് എന്നിവരുമായി അദ്ദേഹം സൗഹൃദത്തിലായി. 1971ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി.

കോഴ്‌സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ 1972-ൽ പുറത്തിറങ്ങിയ വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു. ജോൺ എബ്രഹാമിന്റെയും തിരക്കഥാകൃത്തായ എം. ആസാദിന്റെയും ആദ്യചിത്രം കൂടിയായിരുന്നു അത്. നിർമ്മാല്യം (1973), സ്വപ്നാടനം (1976) എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചതോടെ അദ്ദേഹം ചലച്ചിത്രരംഗത്ത് ഛായാഗ്രാഹകനായി ശ്രദ്ധിക്കപ്പെട്ടു. യഥാക്രമം എം ടി. വാസുദേവൻ നായർ, കെ.ജി. ജോർജ്ജ് എന്നിവരുടെ ആദ്യ സംവിധാനസംരംഭങ്ങളായിരുന്നു ഇവ.

രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ ദ്വീപ് ആണ് രാമചന്ദ്രബാബുവിന്റെ ആദ്യ ബഹുവർണ്ണചിത്രം (ഈസ്റ്റ്മാൻ കളർ). ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹനകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്‌കാരം അദ്ദേഹം നേടി. ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം (1978), ചാമരം (1980), ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ മൂന്നു തവണ കൂടി സംസ്ഥാന പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

ഛായാഗ്രഹണത്തിലെ സാങ്കേതിക പുരോഗതികൾ മലയാളസിനിമയിലേക്കു കൊണ്ടുവരുന്നതിൽ രാമചന്ദ്രബാബു ഒരു മുഖ്യപങ്കു വഹിച്ചു. ദക്ഷിണേന്ത്യയിൽ ചിത്രീകരിച്ച ആദ്യ സിനിമാസ്‌കോപ് ചലച്ചിത്രമായ അലാവുദീനും അത്ഭുതവിളക്കും (1979) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് രാമചന്ദ്രബാബുവാണ്. ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കമൽഹാസൻ, രജനികാന്ത്, ജയഭാരതി തുടങ്ങിയ പ്രമുഖതാരങ്ങൾ അഭിനയിച്ചുവെങ്കിലും ചിത്രത്തിന്റെ റിലീസ് വൈകി. മറ്റൊരു സിനിമാസ്‌കോപ് ചിത്രമായ തച്ചോളി അമ്പു (1978) അതിനേക്കാൾ മുൻപ് പുറത്തിറങ്ങുകയും ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്‌കോപ് ചിത്രമെന്ന ഖ്യാതി പ്രസ്തുത ചിത്രം സ്വന്തമാക്കുകയും ചെയ്തു.

മലയാളത്തിലെ ആദ്യ 70ാാ ചലച്ചിത്രമായ പടയോട്ടത്തിന്റെ (1982) ഛായാഗ്രാഹകനും രാമചന്ദ്രബാബുവാണ്. തച്ചോളി അമ്പുവിന്റെ നിർമ്മാതാക്കളായ നവോദയ നിർമ്മിച്ച് ജിജോ പുന്നൂസ് സംവിധാനം ചെയ്ത ഈ ചിത്രം സിനിമാസ്‌കോപ്പിൽ ചിത്രീകരിച്ച ശേഷം സാങ്കേതികവിദ്യയുടെ സഹായത്താൽ 70ാാലേക്ക് മാറ്റുകയായിരുന്നു.
ലതികയാണ് ഭാര്യ, മക്കൾ: അഭിശേക് ആർ ബാബു, അഭിലാഷ് ആർ ബാബു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP