Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടത് തരംഗം ആഞ്ഞടിച്ചപ്പോൾ പോലും യുഡിഎഫിന്റെ ഏക സീറ്റ് ഉറപ്പിച്ചത് ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ; ലീഗുകാർ പോലും തോൽക്കുമെന്ന് പറഞ്ഞ ഇക്കുറി ഭൂരിപക്ഷം രണ്ട് ലക്ഷത്തോളം; 29-ാം വയസ്സ് മുതൽ മരിക്കുന്നത് വരെ ജനപ്രതിനിധിയായിരുന്ന അഹമ്മദ് ചരിത്രം കീഴടക്കിയത് തോൽവി അറിയാതെ

ഇടത് തരംഗം ആഞ്ഞടിച്ചപ്പോൾ പോലും യുഡിഎഫിന്റെ ഏക സീറ്റ് ഉറപ്പിച്ചത് ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ; ലീഗുകാർ പോലും തോൽക്കുമെന്ന് പറഞ്ഞ ഇക്കുറി ഭൂരിപക്ഷം രണ്ട് ലക്ഷത്തോളം; 29-ാം വയസ്സ് മുതൽ മരിക്കുന്നത് വരെ ജനപ്രതിനിധിയായിരുന്ന അഹമ്മദ് ചരിത്രം കീഴടക്കിയത് തോൽവി അറിയാതെ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: 1938 ഏപ്രിൽ 29ന് കണ്ണൂരിലെ വ്യാപാരി കുടുംബത്തിൽ അബ്ദുൽ ഖാദർ ഹാജിയുടെയും എടപ്പകത്ത് നഫീസാ ബീവിയുടെയും രണ്ടാമത്തെ മകനായാണ് എടപ്പകത്ത് അഹമ്മദ് എന്ന ഇ. അഹമ്മദിന്റെ ജനനം. അഭിഭാഷക ബിരുദം മാറ്റിവച്ച് മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നെയെല്ലാം ജനകീയ നേതാവിന്റെ വളർച്ചയുടെ നാളുകളായിരുന്നു. കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ സാരഥിയിൽ നിന്ന് കേന്ദ്ര വിദേശകാര്യമന്ത്രിയായൂള്ള വളർച്ച. മുസ്ലിംലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ പ്രധാന നേതാവായി അഹമ്മദ് മാറിയത് ജനങ്ങളുമായി ചേർന്ന് നിന്നായിരുന്നു. രാഷ്ട്രീയ മാറ്റങ്ങളും അടിയൊഴുക്കുകളുമൊന്നും ഒരുകാലത്തും അഹമ്മദിന് വില്ലനായില്ല. ചിരിച്ച മുഖവുമായി ജനങ്ങളെ സമീപിക്കുന്ന നേതാവിനെ മലബാറിലെ രാഷ്ട്രീയം എന്നും പ്രതീക്ഷയോടെ തന്നെ കണ്ടു.

വലത് രാഷ്ട്രീയത്തിനൊപ്പമായിരുന്നു അഹമ്മദിന്റെ കാലത്ത് ലീഗിന്റെ യാത്ര. അതുകൊണ്ട് തന്നെ അഹമ്മദ് മത്സരിക്കുമ്പോഴെല്ലാം യുഡിഎഫ് ഒരു സീറ്റ് നേരത്തെ ഉറപ്പിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് തോൽക്കുമെന്നായിരുന്നു പൊതുവേ രാഷ്ട്രീയ കേരളം വിലയിരുത്തിയത്. അസുഖ ബാധിതനായ അഹമ്മദിന് മണ്ഡലത്തിൽ ഇടപെടൽ നടത്താനാകുന്നില്ലെന്നതായിരുന്നു പരാതി. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വരച്ചു കാട്ടിയത് മറ്റൊരു ചിത്രമായിരുന്നു. 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അഹമ്മദ് ഇത്തവണയും ജയിച്ചു. പ്രായാധിക്യം കണക്കിലെടുത്ത് ഇ.അഹമ്മദ് തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്ന് ലീഗിനുള്ളിൽ നിന്നു തന്നെ ഒരു വിഭാഗം ഈ ഘട്ടത്തിൽ ആവശ്യപ്പെട്ടു. യുവനേതാക്കളിൽ ആരെങ്കിലും മലപ്പുറത്ത് മത്സരിക്കട്ടേയെന്നായിരുന്നു പാർട്ടിക്കുള്ളിൽ നിന്നുയർന്ന നിർദ്ദേശം. എന്നാൽ ലീഗിന്റെ ഹൈക്കമാൻഡായ പാണക്കാട് നിന്നുള്ള അന്തിമതീരുമാനം അഹമ്മദിനൊപ്പമായിരുന്നു.

ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പകുതിയിലേറെ തവണയും അദ്ദേഹം ലോക്സഭയിലേക്ക് ജയിച്ചു കയറിയത്. 1991-ൽ മഞ്ചേരി ലോക്സഭാ മണ്ഡലത്തിൽ നിന്ന് അഹമ്മദ് ആദ്യമായി ജയിച്ചുകയറുമ്പോൾ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 89,000-ത്തിലേറെയായിരുന്നു. 1996-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സിഎച്ച് ആഷിഖായിരുന്നു അഹമ്മദിന്റെ എതിരാളി. ഇടതുതരംഗം അലയടിച്ച ആ തിരഞ്ഞെടുപ്പിൽ അഹമ്മദിന്റെ ഭൂരിപക്ഷം 55,000 ആയി കുറഞ്ഞു. എന്നാൽ 1998-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ അഹമ്മദ് നഷ്ടപ്രതാപം തിരിച്ചു പിടിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെവി സലാവുദ്ദീനേക്കാൾ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം. 1999-ലെ തിരഞ്ഞെടുപ്പിലും അഹമ്മദും ലീഗ് അണികളും ആഞ്ഞു പിടിച്ചപ്പോൾ ഭൂരിപക്ഷം ഒന്നേകാൽ ലക്ഷത്തിലെത്തി.

2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലീഗിനും യുഡിഎഫിനും ഷോക്ക് ട്രീറ്റ്മെന്റായിരുന്നു. ആകെയുള്ള ഇരുപത് സീറ്റുകളിൽ 19ഉം എൽഡിഎഫ് നേടി. മഞ്ചേരിയിൽ നിന്ന് പൊന്നാനിയിലേക്ക് മാറി മത്സരിച്ച അഹമ്മദ് അവിടെ ജയിച്ചെങ്കിലും ലീഗ് കോട്ടയായ മഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടികെ ഹംസ അട്ടിമറി ജയം നേടി. എങ്കിലും പൊന്നാനിയിൽ ഒരു ലക്ഷം ഭൂരിപക്ഷം പിടിച്ച് അഹമ്മദ് ലക്ഷാധിപതിയായി തുടർന്നു. മണ്ഡല പുനർനിർണയത്തിനുള്ള ശേഷമുള്ള 2009-ലെ തിരഞ്ഞെടുപ്പ് ലീഗിന് അഭിമാനപോരാട്ടമായിരുന്നു. മലപ്പുറമായി മുഖംമാറിയ മഞ്ചേരിയിൽ മത്സരിക്കാൻ ലീഗ് വീണ്ടും ഇ.അഹമ്മദിനെ നിശ്ചയിച്ചു. എതിരാളിയായി എത്തിയത് മഞ്ചേരി പിടിച്ച് ലീഗിനെ ഞെട്ടിച്ച ടികെ ഹംസ. ഒടുവിൽ ഫലം വന്നപ്പോൾ അഹമ്മദിന്റെ ഭൂരിപക്ഷം ഒരുലക്ഷത്തിപതിനായിരം. 2014-ലെ തിരഞ്ഞെടുപ്പിൽ പികെ സൈനബ എന്ന മുസ്ലിം വനിതയെ സ്ഥാനാർത്ഥിയായി നിർത്തി കൊണ്ട് എൽഡിഎഫ് പുതിയ പുതിയ തന്ത്രം പ്രയോഗിച്ചു.

കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി കൊണ്ട് മലപ്പുറത്തുകാർ അഹമ്മദിനെ വീണ്ടും ജനപ്രതിനിധിയാക്കി. 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഹമ്മദ് പികെ സൈനബയെ പരാജയപ്പെടുത്തി. അതായത് രണ്ട് ലക്ഷത്തിന് ആറായിരം വോട്ടുകൾ മാത്രം കുറവ്. ഏഴ് തവണ എംപിയും അഞ്ച് തവണ എംഎൽഎയുമായ ഇ അഹമ്മദ് മന്മോഹൻ സിങ് മന്ത്രിസഭയിൽ വിദേശകാര്യം, റെയിൽവേ,മാനവവിഭവശേഷി വകുപ്പുകളിൽ സഹമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 82-ലെ കരുണാകരൻ മന്ത്രിസഭയിൽ അഞ്ച് വർഷം വ്യവസായ മന്ത്രിയായും അദ്ദേഹം സാന്നിധ്യമറിയിച്ചു. 1991 മുതൽ തുടർച്ചയായി ലോക്സഭയിലേക്ക് ജയിച്ചു കയറിയ ഇ.അഹമ്മദ് ദേശീയതലത്തിൽ മുസ്ലിംലീഗിന്റെ മുഖം കൂടിയായിരുന്നു. നിലവിൽ മുസ്ലിം ലീഗിന്റെ ദേശീയപ്രസിഡന്റ് കൂടിയാണ് അഹമ്മദ്. മുസ്ലിം ലീഗിന്റെ പ്രതിസന്ധികളിൽ പണാക്കാട് കുടുംബത്തോടൊപ്പം നിന്ന നേതാവ്.

തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ബിരുദം നേടിയ അഹമ്മദ് പിന്നീട് തിരുവനന്തപുരം ലോ കോളേജിൽ നിന്ന് അഭിഭാഷകബിരുദവും സ്വന്തമാക്കിയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. തലശേരി ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്. പഠനകാലത്ത് തന്നെ ലീഗിൽ സജീവമായിരുന്ന അഹമ്മദ് ബിരുദപഠനം പൂർത്തിയാക്കിയ ശേഷം മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറി. എംഎസ്എഫിന്റെ സ്ഥാപകനേതാവായ അഹമ്മദ് പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയായും മലബാർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. 1967-ലാണ് അദ്ദേഹം ആദ്യമായി തിരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎ ആവുന്നത്. പിന്നീട് 1977,1980,1982,1987 എന്നീ വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1979 മുതൽ നാലുവർഷം കണ്ണൂർ നഗരസഭയുടെ ചെയർമാനായിരുന്നു. എംഎ‍ൽഎ.യും മന്ത്രിയുമായ ശേഷം വീണ്ടും കണ്ണൂർ നഗരസഭാ കൗൺസിലിലേക്ക് മത്സരിച്ച് പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമായ ചരിത്രവും അഹമ്മദിനുണ്ട്. 1982ൽ അഹമ്മദ് താനൂരിൽനിന്നു നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച് വ്യവസായമന്ത്രിയായി. പിന്നീട് എംഎ‍ൽഎ. ആയിരിക്കെ 1988ൽ വീണ്ടും കണ്ണൂർ നഗരസഭയിലേക്ക് മത്സരിച്ചു. വീണ്ടും നഗരസഭാ ചെയർമാൻ ആവുമെന്ന് കരുതിയെങ്കിലും കോൺഗ്രസ്സിലെ എൻ. രാമകൃഷ്ണനാണ് അക്കുറി ചെയർമാനായത്. 1991-ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. പിന്നീടെല്ലാം ഭൂരിപക്ഷത്തിന്റെ റിക്കോർഡുകളിലേക്ക് നടന്നു കയറിയ ചരിത്രവും.

2014ൽ മലപ്പുറത്ത് നിന്ന് 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെയാണ് എംപിയായത്. 2004ലെ ആദ്യ യുപിഎ സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായി. രണ്ടാംയുപിഎ സർക്കാരിൽ റയിൽവേ, വിദേശകാര്യം, മാനവശേഷി വികസനം എന്നീ വകുപ്പുകളിൽ സഹമന്ത്രിയായി. ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോർഡിന് ഉടമയാണ്. പാർലമെന്റിന്റെ ഒട്ടേറെ സമിതികളിലും ദൗത്യസംഘങ്ങളിലും നയതന്ത്രസംഘങ്ങളിലും പ്രധാനസ്ഥാനം വഹിച്ചു. 1991 മുതൽ 2014 വരെയുള്ള വിവിധകാലങ്ങളിൽ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിലും മറ്റു പരിപാടികളിലും ഇന്ത്യയെ പലതവണ പ്രതിനനിധീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP