Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാട്ടിൽ നിന്നും യുകെയിലെ മകളുടെ വീട്ടിൽ എത്തിയപ്പോൾ സ്റ്റെപ്പിൽ തെന്നി വീണു മരിച്ച വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്തു വീട്ടുകാർ; തിരുവനന്തപുരം മുൻ ഡെപ്യൂട്ടി മേയറുടെ ഭാര്യ ലാലിയുടെ ആന്തരാവയവങ്ങൾ പുതുജീവൻ നൽകുന്നതു മൂന്നു പേർക്ക്

നാട്ടിൽ നിന്നും യുകെയിലെ മകളുടെ വീട്ടിൽ എത്തിയപ്പോൾ സ്റ്റെപ്പിൽ തെന്നി വീണു മരിച്ച വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്തു വീട്ടുകാർ; തിരുവനന്തപുരം മുൻ ഡെപ്യൂട്ടി മേയറുടെ ഭാര്യ ലാലിയുടെ ആന്തരാവയവങ്ങൾ പുതുജീവൻ നൽകുന്നതു മൂന്നു പേർക്ക്

ശ്രീകുമാർ കല്ലിട്ടതിൽ

ലണ്ടൻ: നാട്ടിൽ നിന്നും മകളുടെയും കുടുംബത്തിന്റെയും ഒപ്പം അൽപദിവസങ്ങൾ ചെലവഴിക്കാനായി യുകെയിലെത്തിയ തിരുവനന്തപുരം സ്വദേശിനിയായ ലാലി ജയപ്രകാശിന്റെ മരണം നല്കിയ വേദന ഇനിയും മാഞ്ഞിട്ടില്ല. കഴിഞ്ഞ 30നാണ് മകളുടെ വീട്ടിലെ സ്റ്റെപ്പിൽ നിന്നും കാൽ വഴുതി വീണ് ലാലി മരിക്കുന്നത്.

തിരുവനന്തപുരം പാങ്ങപ്പാറ ചിത്ര ഗാർഡൻസിൽ തിരുവനന്തപുരം മുൻ ഡെപ്യുട്ടി മേയർ ജയപ്രകാശിന്റെ ഭാര്യയുടെ മരണം വേദനയായി മാറുമ്പോഴും മറ്റൊരു മഹാമാതൃക കാട്ടിയിരിക്കുകയാണ് വീട്ടുകാർ.

ഞാൻ മരണപ്പെട്ടാൽ എന്റെ അവയവങ്ങൾ കൊണ്ട് ഒരാൾക്കെങ്കിലും ജീവിക്കാൻ കഴിഞ്ഞാൽ അതാണ് എന്റെ സന്തോഷം എന്ന് പറഞ്ഞ അമ്മയുടെ ആഗ്രഹം സഫലമായപ്പോൾ ദുഃഖം തളംകെട്ടി നിൽക്കുന്ന കുടുംബത്തിനും ആശ്വാസം കൈവന്നിരിക്കുകയാണ്. 57 വയസുകാരിയായ ലാലി ഈ ലോകത്തോട് വിട പറയുമ്പോഴും സ്വപ്നം പോലെ മൂന്നു പേർക്ക് ജീവൻ നിലനിർത്താൻ അവരുടെ അവയവങ്ങൾ കാരണമായി മാറിയിരിക്കുകയാണ്.

ലാലിയുടെ അവയവങ്ങൾ കൊണ്ട് രണ്ടുപേർക്കു കിഡ്‌നിയും ഒരാൾക്ക് ചെറുകുടലും മാറ്റിവച്ചു. മസ്തിഷ്‌ക മരണം ഉറപ്പാക്കിയപ്പോൾ കുടുംബം അമ്മയുടെ ആഗ്രഹം മറക്കാതെ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. യു.കെ യിലെ നിയമ വ്യവസ്ഥ അനുസരിച്ചു അവയവം ആർക്കു നൽകി എന്ന് പുറത്ത് പറയാത്ത് മൂലം അമ്മയുടെ അവയവങ്ങൾ ആർക്ക് ലഭിച്ചുവെന്നറിയാൻ കഴിയില്ല എന്ന വിഷമം കുടുബത്തിനുണ്ടെന്ന് മാത്രം. എന്തായാലും അമ്മയുടെ അവയവങ്ങൾ മൂന്നു പേർക്ക് പുതു ജീവൻ നല്കിയെന്നുള്ള ആശ്വാസത്തിലാണ് ലാലിയുടെ കുടുംബം.

യുകെയിലെ കെന്റിലാണു ലാലിയുടെ മകൾ ശർമിളയും ഭർത്താവു വിഷ്ണുവും താമസിക്കുന്നത്. കരൾ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ ഏറെ അലട്ടിയിരുന്ന ലാലി ഇനി എനിക്ക് യുകെയിലേക്ക് വരാനോ എന്റെ കല്യാണി കുട്ടിയോടൊപ്പം നിൽക്കാനോ കഴിഞ്ഞില്ലങ്കിലോ എന്ന് പറയാറും ഉണ്ടായിരുന്നതായി മക്കൾ പറഞ്ഞു. ജൂലൈ 18നു ലണ്ടനിൽ എത്തിയ ലാലി നവംബർ 26നു നാട്ടിലേക്ക് മടങ്ങാൻ ഇരുന്നപ്പോഴാണ് മരണം അപകടത്തിന്റെ രൂപത്തിൽ എത്തിയത്. അമ്മ ആഗ്രഹിച്ചപോലെ ചെറുമകളുമൊപ്പം അവധിക്കാലം സമ്മാനിക്കാൻ കഴിഞ്ഞു എന്നതാണ് കുടുംബത്തിനുള്ള ഏക ആശ്വസം.

മരണത്തിലും അത്യാഹിത വിഭാഗത്തിലെ 4 മണിക്കൂർ നീണ്ട കാത്തിരുപ്പും ലാലിയുടെ മരണത്തിന് കാരണമയോ എന്നുള്ള സംശയവും ബന്ധുക്കൾ പങ്ക് വക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തിലെ ആശുപത്രി അധികൃതരുടെ ശ്രദ്ധയില്ലായ്മ കാരണം ആന്തരിക രക്തസ്രാവം കൂടി ഇതും മരണ കാരണമായി എന്നും ബന്ധുക്കൾ പറയുന്നു. സ്റ്റെപ്പിൽ നിന്ന് കാൽ വഴുതി വീണ ലാലിയെ അത്യാഹിത വിഭാഗം ആംബുലൻസ് എത്തി പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം തലയുടെ പിൻഭാഗം മുഴച്ചത് മൂലം അടുത്തുള്ള ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോകുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയിട്ടും 4 മണിക്കൂറോളം പുറത്ത് കാത്തിരിക്കേണ്ടി വന്നതായി വീട്ടുകാർ പറയുന്നു. ഇത് ആന്തരിക രക്തസ്രാവം കൂടാൻ കാരണമായി.

അടുത്ത ദിവസം ലണ്ടൻ കിങ്സ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും ശരീരം ഭാഗികമായി തളർന്നിരുന്നു. കിങ്സ് ആശുപത്രിയിലെ ഡോക്ടർമാർ ആന്തരിക രക്തസ്രാവം നിയന്ത്രിക്കാൻ പണിപെട്ടിട്ടും നടന്നില്ല എന്ന് അറിയിച്ചതായും കുടുംബാംഗങ്ങൾ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP