Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മച്ചിപ്ലാവ്: മാക്‌സിം ഗോർക്കിയുടെ 'മദർ' എന്ന് ഉപമിച്ച പത്മിനി വർക്കിയെ കുറിച്ച് ഒരു ഓർമ്മക്കുറിപ്പ്

അമ്മച്ചിപ്ലാവ്: മാക്‌സിം ഗോർക്കിയുടെ 'മദർ' എന്ന് ഉപമിച്ച പത്മിനി വർക്കിയെ കുറിച്ച് ഒരു ഓർമ്മക്കുറിപ്പ്

ഖാവ് പത്മിനി വർക്കിക്ക് സ്മാരകങ്ങളുണ്ടാവുമോ? അതോ യു ഡി എഫ് നേതാവ് 'സി പി ജോണിന്റെ ഭാര്യാമാതാവ് ' (79) അന്തരിച്ചു' എന്ന പത്രത്തലക്കെട്ടിന്റെ നിസ്സാരചെപ്പേടിൽ പ്രയത്‌നഭരിതമായ ആ ആയുഷ്‌ക്കാലം അടക്കം ചെയ്യപ്പെടുമോ ? സഖാവ് പത്മിനിവർക്കിയുടെ ജീവചരിത്രം ആരെങ്കിലും പുസ്തകമാക്കുമോ? മറ്റൊരു ക്രിസ്തീയസഭാംഗമായ സഖാവ് വർക്കിച്ചനെ വിവാഹം കഴിച്ച കാലത്ത്, ചില തിരുചർച്ചകളിൽ തീരുമാനമായ ആ തെമ്മാടിക്കുഴിയുടെ കഥ ആരെങ്കിലും ഓർക്കുമോ? വിവാഹം എങ്ങിനെയും ബന്ധുക്കളുടെ സമ്മതത്തോടെ നടത്തിക്കിട്ടാൻ ശ്രമിച്ച കാലത്ത് ചമച്ച ഒരു കള്ളഗർഭത്തിന്റെ കുസൃതിക്കഥ ആരെങ്കിലും എഡിറ്റു ചെയ്തു നീക്കം ചെയ്യുമോ?

ഒപ്പം താമസിച്ചു പഠിക്കാൻ, ഒപ്പം താമസിച്ചു ചികിത്സ നേടാൻ ദൂരദേശങ്ങളിൽ നിന്ന് സഖാക്കളുടെ ഒരു ഡോൺനദി നിരന്തരം ഒഴുകി വീട്ടിലേയ്ക്ക്. ആണ്ടുതോറും വീട് മാറാനുള്ള യോഗമുണ്ടായി അതിഥിസമ്പന്നരായ ആ എട്ടംഗ കുടുംബത്തിന്. തങ്ങളുടെ അടുക്കള വാടകയ്ക്ക് കൊടുക്കുന്നത് ഒരു സർവാണിക്കുള്ള കമ്യൂണിറ്റി കിച്ചനാക്കാനാണ് എന്ന് പരാതിപ്പെട്ട് വീടൊഴിയാൻ നോട്ടീസ് നല്കുന്ന വീടുടമകൾ തന്നെ ഒരു സംസ്ഥാനസമ്മേളനത്തിനുള്ള ആളുണ്ടാവുമായിരുന്നു.

ഒരു സഖാവിന്റെ വീട്ടുകാരി മാത്രമായിരുന്നില്ല സഖാവ് പത്മിനി. ഔദ്യോഗികചുമതലകളിൽ ഒരു നീക്കുപോക്കും സ്വയം അനുവദിക്കാത്ത ഓഫീസറായിരുന്നു അവർ. ക്‌ളീഷേഭാഷയിൽ പറഞ്ഞാൽ, മരുന്നുകമ്പനികൾ സ്രാവുകളാണെങ്കിൽ, പിടിച്ചാൽ കിട്ടാത്ത ഒന്നാന്തരം വരാലായിരുന്നു ഡ്രഗ് കണ്ട്രോളർ ഓഫീസിലെ ഈ ചീഫ് സൂപ്രണ്ട്. ചീഫ് ഡ്രഗ് കണ്ട്രോളറായിരുന്ന സഖാവ് വർക്കിച്ചനെ പോലെ പത്മിനി ഒരിക്കലും വെട്ടിത്തിളങ്ങുന്ന പ്രലോഭനങ്ങളുടെ മുമ്പിൽ വെട്ടിനിരത്ത്തലുകാരൻ ആയില്ല. 'സ്വാധീനിക്കലുകാരെ' കണ്ടാൽ പതുക്കെ ചിരിച്ച് ഒഴിഞ്ഞു മാറാറെയുള്ളൂ അവർ.

ജോലിസ്ഥലത്തെ ഉച്ചയിടവേളകളിൽ, ഉണ്ണാൻ വിട്ടു പോയാലും, കാലാകാലങ്ങളിൽ ആശുപത്രിയിൽ കിടക്കുന്ന ഏതോ ഒരു സഖാവിനും കൂട്ടിരിപ്പുകാരനുമുള്ള ചൂടുകഞ്ഞി, ഒരടി പൊക്കമുള്ള തൂക്കുപാത്രത്തിൽ കോരി നിറച്ച് വീട്ടില് നിന്ന് എത്തിക്കാനുള്ള ഒരു പാച്ചിൽ വിട്ടു പോവാറില്ല. കിതച്ചു മടങ്ങി വന്നു ഓഫീസ് കസേരയിൽ ഇരിക്കുമ്പോൾ ഉത്തമസഭാവിശ്വാസിയായ ഒരു സഹപ്രവർത്തക, തെല്ല് അവിശ്വാസത്തോടെ ചോദിക്കും 'പത്മിനിക്ക് കാല്മുട്ടോളം വരുന്ന ഈ തലമുടിയൊക്കെ പരിചരിക്കാൻ എവിടെ നിന്ന് സമയം കിട്ടുന്നു? ' എനിക്ക് ഞായറാഴ്ച കുര്ബാനയ്ക്ക് പോവണ്ടല്ലോ, കുട്ടികളെ ബൈബിൾ പഠനത്തിനു കൊണ്ട് പോവണ്ടല്ലോ 'എന്ന കമ്യൂണിസ്റ്റ് തമാശ നിത്യേനെയെന്നോണം തിരിച്ചു വീശാൻ അവര്ക്ക് അവസരം കിട്ടി കൊണ്ടിരുന്നു.

പരിചരണമില്ലാതെ തലമുടി മാത്രമല്ല കുട്ടികളും വളർന്നു. ട്യൂഷനും ഗൈഡും പോയിട്ട്, സ്വസ്ഥമായിരുന്നു പഠിക്കാനുള്ള അന്തരീക്ഷം പോലും ഉണ്ടായിരുന്നില്ല ആ കൊച്ചുവീട്ടിൽ. എങ്കിലും അവിടെ നിന്ന് ഡോക്ടർമാരും ഓഫീസർമാരും പഠിച്ചിറങ്ങി. സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചാൽ, അല്ലെങ്കിൽ , മക്കൾ വളർന്ന് നല്ല നിലയിലായിക്കഴിഞ്ഞാൽ, അല്ലെങ്കിൽ പങ്കാളി എന്ന പിന്തുണ നഷ്ടമായാൽ, 'ഇനി ചാരുകസേരയും ടിവിസീരിയലും' എന്ന പതിവുപാത റിട്ടയർ ചെയ്ത പത്മിനി സഖാവിന് സമ്മതമായിരുന്നില്ല.

എല് എം എസിന് അരികിലുള്ള വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെയും ദേവകീവാര്യർ സ്മാരകലൈബ്രറിയുടെയും ചുക്കാൻ തിരിക്കുന്നത് തന്നെ വേണ്ടത്ര തലവേദന നൽകാനുള്ള വകയുണ്ടായിരുന്നു.

ആവശ്യമെന്ന് തോന്നുന്ന സാമൂഹ്യ സൗകര്യങ്ങൾക്കായി വേണ്ടപ്പെട്ടവരിൽ നിന്നു പണം പിരിക്കാൻ സഖാവ് പത്മിനിക്ക് വിശേഷപ്പെട്ട വൈഭവം തന്നെയുണ്ടായിരുന്നു എന്ന് കൂട്ടുകാര് കണ്ടുപിടിച്ചു. കാൻസർരോഗികളെ പരിചരിക്കാനുള്ള സഹായ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, പല വിഷയങ്ങളാൽ വഴിയാധാരമാവുന്ന സ്ത്രീകള്ക്ക് ഷോര്ട്ട് സ്റ്റേ ഹോം തീര്ക്കുക തുടങ്ങി നീണ്ട ലിസ്റ്റ്മായി രാവിലെ വീട്ടിൽ നിന്നിറങ്ങി നടന്നാൽ ഈ 79 കാരി മടങ്ങുന്നത് പണ്ട് ഓഫീസിൽ നിന്നു വീട്ടിലെത്തിയിരുന്നതിലും വൈകിയാണ്.

മാക്‌സിം ഗോര്ക്കിയുടെ 'മദർ ' എന്ന നോവലിലെ അമ്മയോടൊക്കെ സഖാവ് പത്മിനിയെ ഉപമിച്ചു കണ്ടു. ഗോര്ക്കിയുടെ പാവേലിന്റെ അമ്മയായ പെലാഗ്യ ഏറെക്കുറെ നിരക്ഷരയായിരുന്നു. ഒരു നൂറ്റാണ്ടിനപ്പുറത്ത് മറ്റൊരു ജനപദത്തിൽ ജീവിതം ചെലവഴിച്ച പത്മിനിയമ്മച്ചിയാകട്ടെ, ഉന്നതവിദ്യാഭ്യാസത്തിന്റെ ആനുകൂല്യത്ത്‌തോടെ, ഉറച്ച ഉത്തമബോദ്ധ്യത്തോടെ, സുഖസൗകര്യങ്ങളിൽ നിന്നു പുതിയൊരു ആദര്ശത്തിന്റെ വെയിലിലേയ്ക്ക് ഇറങ്ങിനടന്ന ഒരാളാണ്.

ഫിക്ഷനിൽ ഗോര്ക്കി വരച്ചതിലും കടുത്ത നിറങ്ങളിൽ ജീവിതം വരച്ചിട്ട കര്മ്മനായികയായിരുന്നു അവർ. ആകെയുള്ള സാമ്യം അവസാനദിവസം വരെ സ്വയം നിര്‌ദ്ദേശിച്ച ജോലികളിൽ വ്യാവൃതറായിരുന്നു ഇരുവരും എന്ന് മാത്രമാണ് .
ഈ വേര്പാട് എല്ലാവര്ക്കും അപ്രതീക്ഷിതപ്രഹരമായത്തിന് അത് കൂടിയാണ് കാരണം. മിനിഞ്ഞാന്നു അമ്മച്ചിയുടെ ഒപ്പം ഏതോ സാമൂഹചടങ്ങിൽ ഉണ്ടവരുണ്ട്. ഇന്നലെ ഫോണ് ചെയ്ത്, ഇന്ന് ഷോര്ട്ട് സ്റ്റേ ഹോമിന്റെ ഫണ്ടിങ്ങിൽ തീര്പ്പാക്കാനായി കാണാം എന്ന് അമ്മച്ചിയുടെ ഉറപ്പു കിട്ടിയവരുണ്ട്. അതിനിടയ്ക്കാണ്, മുമ്പൊരിക്കലും ഇല്ലാത്ത വിധത്തിൽ ആ ഹൃദയം പണി മുടക്കിയത്.

ഒരു കാലത്ത് , യുണിവേര്‌സിറ്റി കോളജിനു മുമ്പിൽ നിന്ന് ലാത്തിയേറ്റ് ചതഞ്ഞു സ്റ്റാച്യു വഴി പടിഞ്ഞാറോട്ട് ഓടി എത്തുന്ന എസ് എഫ് ഐ ക്കുട്ടികൾക്ക് അഭയസ്ഥാനമായിരുന്നു അന്ന് പാറ്റൂരിലുള്ള ഈ അമ്മച്ചിപ്‌ളാവ്.

വീടുകൾ മാറി. വീട്ടിലുള്ള രാഷ്ട്രീയക്കാർ മാറി. അങ്ങിനെ അര നൂറ്റാണ്ടു മുമ്പോട്ട് പോയി. എന്നിട്ടും അവസാനനാൾ വരെ, ഹൃദയമുള്ള കല്പതരു പോലെ, അമ്മച്ചി എല്ലാവരെയും സല്ക്കരിച്ചു കൊണ്ടിരുന്നു.

കനപ്പെട്ട ആ ജീവചരിത്രം എഴുതിക്കാൻ ഏതെങ്കിലും പാര്ട്ടിപോഷകസംഘടനകൾ മുൻകൈ എടുക്കുമോ? അവർ എവിടെയെങ്കിലും ജാഥ നയിച്ചിട്ടുള്ളതായോ അധികാരനിയമസംഹിതപ്രകാരമുള്ള ഏതെങ്കിലും പ്രധാനപ്പെട്ട പാര്ട്ടികമ്മിറ്റിയിൽ അംഗമായിട്ടുള്ളതായും അറിവില്ല.  സഖാവിന്റെ ഭാര്യ എന്നൊരു സ്മാരകം ഉണ്ടാവുമോ ? ഒരടിയോളം പൊക്കമുള്ള ആ പഴയ കഞ്ഞിപ്പാത്രം ഓർമ്മയുള്ളവർക്ക്, വേണ്ടി വരില്ല അങ്ങിനെയൊരു സ്മാരകം.

അമ്മച്ചീ, നിങ്ങൾ നോവറിയാതെ പടിയിറങ്ങി പോയി. വീട്ടിൽ, സ്വർണ്ണനിറമുള്ള തടിച്ചുരുണ്ട ഒരു പൂച്ച, വാലുയര്ത്തി നിലവിളിച്ചു കൊണ്ട് കട്ടിൽക്കാലുകൾക്ക് ചുറ്റും വെപ്രാളം പിടിച്ചു നടക്കുന്നത് കണ്ടു. സ്‌നേഹിച്ചും വാത്സല്ലിക്കപ്പെട്ടും മതിയായിരുന്നില്ല ഞങ്ങള്ക്കും. വിമുഖതയോടെ വിട. സ്‌നേഹാഭിവാദ്യങ്ങൾ!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP