അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ജോൺ മക്കെയ്ൻ അന്തരിച്ചു; മരണം അർബുദ ബാധയെ തുടർന്ന്; വിയറ്റ്നാം യുദ്ധ ഹീറോ വിടപറഞ്ഞത് 81ാം വയസിൽ
August 26, 2018 | 07:34 AM IST | Permalink

മറുനാടൻ ഡെസ്ക്
വാഷിങ്ടൺ: 2008ലെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും യുഎസ് സെനറ്ററുമായിരുന്ന ജോൺ മക്കെയ്ൻ അന്തരിച്ചു. 81ാം വയസിലാണ് യുഎസ് യുദ്ധ ഹീറോ വിട പറഞ്ഞത്. തലച്ചോറിൽ അർബുദ ബാധയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച രാത്രിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.ഒരു വർഷം മുൻപാണ് ഗ്ലിയോബ്ലാസ്തോമ എന്ന അപൂർവയിനം ബ്രെയിൻ ക്യാൻസർ ബാധ മക്കെയ്നിൽ കണ്ടെത്തിയത്. തുടർന്ന് ഡിസംബർ മുതൽ അരിസോണയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്ടർമാരുടെ പ്രതീക്ഷ നഷ്ടമായതോടെ അദ്ദേഹത്തെ അരിസോണയിലെ വീട്ടിലേക്ക് മാറ്റിയിരുന്നു.
1958-ൽ യു.എസ്. നാവിക അക്കാഡമിയിൽ നിന്നും ബിരുദം നേടിയ ഇദ്ദേഹം നാവികസേനയിൽ വിമാന പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. 1981-ൽ ക്യാപ്റ്റൻ പദവിയിലിരിക്കെ നാവികസേനയിൽ നിന്നും വിരമിച്ച ഇദ്ദേഹം അരിസോണയിലെത്തി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1982-ൽ യു.എസ്. പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1986-ൽ യു.എസ്. സെനറ്റിൽ അംഗമായ ഇദ്ദേഹം 1992, 1998, 2004 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലും എളുപ്പത്തിൽ വിജയം കണ്ടു.
2000-ത്തിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008-ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഇദ്ദേഹത്തെ ഡെമോക്രാറ്റിക് പാർട്ടിയുടെ ബറാക്ക് ഒബാമ 173-നെതിരെ 365 ഇലക്ട്രൽ കോളജ് വോട്ടുകൾക്ക് തോൽപ്പിക്കുകയായിരുന്നു.താൻ മരിച്ചാൽ തന്റെ ശവസംസ്ക്കാര ചടങ്ങിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കരുതെന്നും ട്രംപിന് പകരം വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പങ്കെടുത്താൽ മതിയെന്നും മക്കെയ്ൻ നേരത്തെ പറഞ്ഞിരുന്നു.
