Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വികെ കൃഷ്ണമേനോന്റെ പിഎ ആയ യൂണിവേഴ്‌സിറ്റി കോളേജിലെ മുൻ ചെയർമാൻ; എകെജിയുടെ മരണം വരെ കൂടെ നിന്ന നിഴൽ; വിശ്വസ്തത തിരിച്ചറിഞ്ഞ് മന്ത്രിയായപ്പോൾ കൂടെ നിർത്തി സുശീലാ ഗോപാലൻ; എളമരം വ്യവസായം നോക്കിയപ്പോഴും കൂടെ നിന്നു; ലാവ്‌ലിൻ കേസിൽ കാര്യങ്ങൾ ഏകോപിപ്പിച്ചതും ഈ അഡ്വക്കേറ്റ്; ഹൈക്കോടതിയിൽ ആർക്കും അറിയില്ലെങ്കിലും ഈ അഭിഭാഷകൻ സിപിഎമ്മിന്റെ അതിവിശ്വസ്തൻ; ഒരു ലക്ഷം രൂപ നൽകി ലെയ്‌സൺ ഓഫീസറായി പിണറായി നിയോഗിച്ച 'കളരി ഗുരുക്കൾ' വേലപ്പൻനായരുടെ കഥ

വികെ കൃഷ്ണമേനോന്റെ പിഎ ആയ യൂണിവേഴ്‌സിറ്റി കോളേജിലെ മുൻ ചെയർമാൻ; എകെജിയുടെ മരണം വരെ കൂടെ നിന്ന നിഴൽ; വിശ്വസ്തത തിരിച്ചറിഞ്ഞ് മന്ത്രിയായപ്പോൾ കൂടെ നിർത്തി സുശീലാ ഗോപാലൻ; എളമരം വ്യവസായം നോക്കിയപ്പോഴും കൂടെ നിന്നു; ലാവ്‌ലിൻ കേസിൽ കാര്യങ്ങൾ ഏകോപിപ്പിച്ചതും ഈ അഡ്വക്കേറ്റ്; ഹൈക്കോടതിയിൽ ആർക്കും അറിയില്ലെങ്കിലും ഈ അഭിഭാഷകൻ സിപിഎമ്മിന്റെ അതിവിശ്വസ്തൻ; ഒരു ലക്ഷം രൂപ നൽകി ലെയ്‌സൺ ഓഫീസറായി പിണറായി നിയോഗിച്ച 'കളരി ഗുരുക്കൾ' വേലപ്പൻനായരുടെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറൽ ഓഫീസിനെ സഹായിക്കാനാണ് അഭിഭാഷകൻ എന്ന നിലയിൽ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമിച്ചത്. എന്നാൽ മുതിർന്ന അഭിഭാഷകനെന്ന് സർക്കാർ ഉത്തരവിൽ പറയുന്ന അഡ്വ എ വേലപ്പൻ നായരെ ഹൈക്കോടതിയിലെ അഭിഭാഷകർക്ക് ആർക്കും അറിയില്ല. അടിയുറച്ച പാർട്ടിക്കാരനാണ് വേലപ്പൻ നായർ. യൂണിവേഴ്‌സിറ്റി കോളേജിലെ മുൻ ചെയർമാനാണ്. അതിലുപരി കളരി ഗുരുക്കളും.

സർക്കാർ കക്ഷിയാവുന്ന കേസുകളുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി എ. വേലപ്പൻനായരെ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി നിയമിച്ചതു വിവാദത്തിലായിരുന്നു. കേസ് നടത്താനും നിരീക്ഷിക്കാൻ അഡ്വക്കേറ്റ് ജനറലുണ്ട്. ഇത് പോരാഞ്ഞിട്ട് എല്ലാ കോടതിയിലും പ്രോസിക്യൂട്ടർമാരും. എന്നിട്ടും പ്രത്യേക അഭിഭാകൻ ലെയ്സൺ ഓഫീസറാകുന്നു. മാസം 1,10,000 രൂപയാണു ശമ്പളം. മറ്റ് ചെലവുകൾ വേറേയും. ആറ്റിങ്ങലിൽ തോറ്റ മുൻ എംപി സമ്പത്തിനെ ഡൽഹിയിൽ ലെയ്സൺ ഓഫീസറാക്കിയ മാതൃകയിലാണ് പുതിയ നിയമനം. ഇത് ധൂർത്താണെന്നാണ് ഉയരുന്ന വാദം. ഹൈക്കോടതിയിലെ അഭിഭാഷകർക്കും വേലപ്പൻനായരെ കുറിച്ച് അറിയില്ല. ഇതോടെയാണ് ഇക്കാര്യത്തിൽ മറുനാടൻ അന്വേഷണം നടത്തിയത്. പിണറായി ഉൾപ്പെടെയുള്ളവരുടെ അതിവിശ്വസ്തനാണ് വേലപ്പൻനായർ. അതുകൊണ്ടാണ് നിയമനം.

സുശീലാ ഗോപാലൻ വ്യവസായ മന്ത്രിയായിരിക്കെ മന്ത്രിയുടെ പെഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നു വേലപ്പൻനായർ. എളമരം കരീം മന്ത്രിയായപ്പോഴും പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നു. അങ്ങനെ നയനാർ-വി എസ് മന്ത്രിസഭകളുമായി ചേർന്ന് പ്രവർത്തിച്ച സഖാവാണ് വേലപ്പൻ നായർ. ജനപ്രതിനിധികളുമായി വളരെ ചെറുപ്പം മുതൽ അടുത്ത് പ്രവർത്തിച്ചിട്ടുമുണ്ട്. വി.കെ.കൃഷ്ണമേനോൻ എംപിയായി തിരുവനന്തപുരത്ത് ഉണ്ടായിരുന്നപ്പോൾ മരിക്കും വരെ കൂടെയുണ്ടായിരുന്നത് ഈ കളരി ഗുരുക്കളായിരുന്നു. സിപിഎമ്മുമായുള്ള അടുപ്പമാണ് വേലപ്പൻ നായരെ വീണ്ടും സർക്കാരിന്റെ ഭാഗമാക്കുന്നത്. വിദ്യാർത്ഥി രാഷ്്ട്രീയത്തിലൂടെ സിപിഎമ്മിനോട് അടുത്ത വേലപ്പൻനായർക്ക് എകെജിയുമായും അടുത്ത ബന്ധമുണ്ട്.

എകെജി തിരുവനന്തപുരത്ത് വരുമ്പോൾ എകെജിയുടെ സഹായിയായി വേലപ്പൻനായരെയാണ് പാർട്ടി നിയോഗിച്ചത്. എകെജി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരിക്കുമ്പോൾ എകെജിയുടെ തൊട്ടടുത്ത് ഉണ്ടായിരുന്നതും വേലപ്പൻനായരായിരുന്നു. ഈ പരിചയമാണ് മന്ത്രിയായപ്പോൾ പെഴ്‌സണൽ സ്റ്റാഫിലേക്ക് പരിഗണിക്കാൻ സുശീലാ ഗോപാലന് പ്രേരണയായത്. വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു സുശീലാ ഗോപാലൻ. ഇത് കണക്കിലെടുത്താണ് എളമരം വ്യവാസായ മന്ത്രിയായപ്പോൾ വേലപ്പൻനായർ സ്റ്റാഫ് അംഗമായത്. ഇത്തവണ പിണറായി മുഖ്യമന്ത്രിയായപ്പോഴും വേലപ്പൻനായർ മന്ത്രിമാർക്കൊപ്പമെത്തുമെന്ന് വിലയിരുത്തി. എന്നാൽ പ്രായധിക്യം കാരണം ഉൾപ്പെടുത്തിയില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നിയമനം. വേലപ്പൻനായരുടെ അടുത്ത ബന്ധു എസ് ശർമ്മയുടെ വിശ്വസ്തനാണ്.

താനറിയാതെയാണ് തന്നെ മുഖ്യമന്ത്രി നിയമിച്ചതെന്ന് എ. വേലപ്പൻനായർ മറുനാടൻ മലയാളിയോട് പറഞ്ഞു. നിയമനം താൻ ഒരിക്കലും അറിഞ്ഞില്ല. ഇത് സംബന്ധമായി അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ല. ഓർഡർ ഇറങ്ങുന്ന വേളയിലാണ് എന്റെ ബന്ധു വഴി ഞാൻ കാര്യം അറിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിർദ്ദേശമാണ് ഈ കാര്യത്തിൽ വന്നത്. മൂന്നാഴ്ചയ്ക്ക് മുൻപാണ് എന്റെ നിയമനം വന്നത്. ഞാൻ ചാർജ് എടുക്കുകയും ചെയ്തു. നിയമനം വിവാദമാകേണ്ട കാര്യമില്ല. നിയമനത്തിനെക്കുറിച്ച് സർക്കാർ എജിയെ വിശദമായി കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എജി ഓഫീസിന് ഈ കാര്യത്തിൽ തെറ്റിദ്ധാരണകളില്ല-വേലപ്പൻനായർ പറയുന്നു.

സർക്കാരിനു താത്പര്യമുള്ള പല കേസുകളുമുണ്ട്. ഇത്തരം കേസുകൾ വരുമ്പോൾ പല പേപ്പറുകളും യഥാസമയത്ത് ലഭിക്കാൻ വൈകാറുണ്ട്. ഇത് സർക്കാരിനു മുന്നിലുണ്ട്. ഇത്തരം കേസുകൾ യഥാവിധി നടത്താൻ സർക്കാരിനെ സഹായിക്കുകയാണ് എന്റെ ദൗത്യം. ഈ കാര്യത്തിനെക്കുറിച്ച് എജി ഓഫീസിനു പൂർണബോധ്യവുമുണ്ട്. എജി ഓഫീസിന്റെ ഭാഗമായാണ് ഞാൻ പ്രവർത്തിക്കുന്നത്. സർക്കാരുമായി കേസുകളുടെ കാര്യത്തിൽ നിരന്തര സമ്പർക്കം എന്റെ ഭാഗത്ത് നിന്നുണ്ടാകും. കേസുകളിൽ എജിയുടെ ഓഫീസിനെ ഞാൻ സഹായിക്കും. അതിനാണ് എന്നെ നിയമിച്ചിരിക്കുന്നതെന്നും വേലപ്പൻനായർ വിശദീകരിക്കുന്നു.

ഞാനും എജിയും തമ്മിലും നിരന്തര സമ്പർക്കമുണ്ടാകും. സർക്കാരും എജി ഓഫീസിനും ഇടയ്ക്കുള്ള ഒരു ലിങ്കായി ഞാൻ മാറും. കേസിന്റെ കാര്യങ്ങൾ ക്രോഡീകരിക്കും. സർക്കാർ പ്ലീഡർമാർക്കും എന്റെ ഭാഗത്ത് നിന്നും സഹായം ലഭിക്കും. എല്ലാ കേസുകളുടെ കാര്യത്തിലല്ല, പ്രധാനപ്പെട്ട കേസുകളുടെ കാര്യത്തിലാണ് എന്റെ ഇടപെടൽ വരുന്നത്. ഇത്തരം കേസുകളിൽ അനാവശ്യ കാലവിളംബം ഒഴിവാക്കും. ഇത് സർക്കാരിനും സഹായകരമാകും. സമയമില്ലാത്ത പ്രശ്‌നം എജിയുടെ ഓഫീസിനുമുണ്ട്. അഭിഭാഷകനായി ഒട്ടുവളരെ വർഷത്തെ പരിചയമുണ്ട്. വിവിധ ട്രേഡ് യൂണിയനുകൾക്കായി ഞാൻ കേസുകൾ വാദിക്കുന്നുണ്ടെന്നും വേലപ്പൻ നായർ പറയുന്നു.

എന്റെ അനുഭവ സമ്പത്ത് സർക്കാരിനും എജി ഓഫീസിനും ഗുണകരമാകും. മുഖ്യമന്ത്രി വിശ്വാസത്തിൽ എടുത്ത് എന്നെ ഏൽപ്പിച്ച ജോലിയാണ് അത് ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഞാൻ ജോലികൾ മുന്നോട്ടു കൊണ്ടുപോവുകയും മുഖ്യമന്ത്രിയുടെ വിശ്വാസം സംരക്ഷിക്കുകയും ചെയ്യും. ഭംഗിയായി കേസ് നടത്തിപ്പിനാണ് സർക്കാർ എന്നെ നിയോഗിച്ചത്. ഭംഗിയായി തന്നെ ഈ ദൗത്യം ഞാൻ നിറവേറ്റുക തന്നെ ചെയ്യും-വേലപ്പൻ നായർ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമോപദേഷ്ടാവിനു പുറമേ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറുടെ തസ്തിക സൃഷ്ടിക്കാൻ കഴിഞ്ഞമാസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ഉത്തരവ്. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസുമായി ബന്ധപ്പെട്ടാണ് സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസർ പ്രവർത്തിക്കുക. അവിടെ പ്രത്യേക ഓഫീസും ഒരുക്കും. ഇതിന് വേറെ ചെലവുകളും വരും. രണ്ട് നിയന്ത്രണ കേന്ദ്രങ്ങളും ഫലത്തിൽ ഉടലെടുക്കും. ഇതെല്ലാം കേസുകളെ പ്രതികൂലമായി ബാധിക്കും. ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡറുടെ സേവന, വേതന വ്യവസ്ഥകളാണ് ലെയ്‌സൺ ഓഫീസർക്കും നിശ്ചയിച്ചിട്ടുള്ളത്. വേതനമായി 76,000, ടെലിഫോൺ, ഇന്റർനെറ്റ് ബത്ത എന്നിവയായി ആയിരം, യാത്രാബത്തയായി 19,000, അനുകാലിക പ്രസിദ്ധീകരണങ്ങൾക്കും പുസ്തകങ്ങൾക്കുമായി 14,000 രൂപയും അടങ്ങുന്നതാണ് മൊത്തശമ്പളം. എന്തിനാണ് ഈ നിയമനം എന്ന ചോദ്യത്തിന് ഇനിയും സർക്കാരിന് കൃത്യമായ ഉത്തരമില്ല.

സാധാരണ കേരളത്തിലെ മുഖ്യമന്ത്രിമാർ നിയമോപദേഷ്ടാവിനെ നിയമിക്കുക പതിവില്ല. അഡ്വക്കേറ്റ് ജനറലിനെയാണ് നിയമിക്കാറുള്ളത്. ഈ പതിവ് തെറ്റിച്ചാണ് ഡോ എൻകെ ജയകുമാറാണ് നിയമോപദേഷ്ടാവ്. കോലിയക്കോട് കൃഷ്ണൻ നായരുടെ അടുത്ത ബന്ധവുമാണ് ഇദ്ദേഹം. തുടക്കത്തിൽ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. പിന്നീട് നിയമോപദേഷ്ടാവായി മാറി. ഇത്തരത്തിലൊരു വ്യക്തിയുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമോപദേഷ്ടാവിനു പുറമേ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചത്. എന്നാൽ വേലപ്പൻ നായര്ക്ക് ഓഫീസ് അനുവദിച്ചതു കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP