Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌ക്കർ ആയിരുന്നു; ഡ്രൈവിങ് സീറ്റിൽ നിന്നും ഞങ്ങൾ രക്ഷപെടുത്തിയത് വയലിനിസ്റ്റിനെ തന്നെ; അർജുൻ മുന്നിലെ സീറ്റിൽ ബാലഭാസ്‌കറിനും ലക്ഷ്മിക്കും ഇടയിലായി കുടുങ്ങി കിടക്കുകയായിരുന്നു; അപകട സമയം ആരാണ് ഡ്രൈവ് ചെയ്തിരുന്നത് എന്ന് മറുനാടനോട് വെളിപ്പെടുത്തി അപകട സ്ഥലത്ത് രക്ഷപ്രവർത്തനം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ അജി

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌ക്കർ ആയിരുന്നു; ഡ്രൈവിങ് സീറ്റിൽ നിന്നും ഞങ്ങൾ രക്ഷപെടുത്തിയത് വയലിനിസ്റ്റിനെ തന്നെ; അർജുൻ മുന്നിലെ സീറ്റിൽ ബാലഭാസ്‌കറിനും ലക്ഷ്മിക്കും ഇടയിലായി കുടുങ്ങി കിടക്കുകയായിരുന്നു; അപകട സമയം ആരാണ് ഡ്രൈവ് ചെയ്തിരുന്നത് എന്ന് മറുനാടനോട് വെളിപ്പെടുത്തി അപകട സ്ഥലത്ത് രക്ഷപ്രവർത്തനം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ അജി

എം മനോജ് കുമാർ

തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌കറും മകളും മരിക്കാനിടയാക്കിയ വാഹനാപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കർ. അപകടസമയത്ത് ആദ്യമായി രക്ഷാപ്രവർത്തനം നടത്തിയ കെഎസ്ആർടിസി ഡ്രൈവർ സി.അജി ആണ് ഈ വെളിപ്പെടുത്തൽ മറുനാടന് മുന്നിൽ നടത്തിയത്. കെഎസ്ആർടിസി പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ ആണ് സി.അജി. കേസ് അന്വേഷിക്കുന്ന ആറ്റിങ്ങൽ ഡിവൈഎസ്‌പിക്കും ഈ മൊഴി അജി നൽകിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുയർന്ന കാർ ഓടിച്ചത് ആര് എന്ന വിവാദത്തിനാണ് ഇപ്പോൾ പരിസമാപ്തിയാകുന്നത്. ഡ്രൈവർ അർജുൻ മുന്നിലെ സീറ്റിൽ ബാലഭാസ്‌കറിനും ലക്ഷ്മിക്കും ഇടയിലായി കുടുങ്ങി കിടക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തിയ സമയത്ത് ബാലഭാസ്‌ക്കർ രക്ഷപ്പെടും എന്നാണ് ഞങ്ങൾ കരുതിയത്. കാരണം ബാലഭാസ്‌കറിന് അപ്പോഴും ബോധമുണ്ടായിരുന്നു. ഞങ്ങളോട് ആ സമയത്ത് എന്തൊക്കെയോ പറയാൻ അദ്ദേഹം ശ്രമിച്ചിരുന്നു. പക്ഷെ ഡ്രൈവർ രക്ഷപ്പെടുകയും ബാലഭാസ്‌കർ മരണപ്പെടുകയും ചെയ്തു-അജി പറയുന്നു.

ലക്ഷ്മിയുടെ സഹോദരന്റെ മൊഴിയെ തുടർന്നാണ് കാർ ഓടിച്ചത് ആര് എന്ന കാര്യത്തിലുള്ള ഒരു വിവാദം അപകടവുമായി ബന്ധപ്പെട്ടു പൊട്ടിമുളച്ചത്. കാർ ഓടിച്ചത് ഡ്രൈവർ അർജുൻ ആണെന്ന് ലക്ഷ്മി മൊഴി നൽകിയതായി വാർത്ത വന്നിരുന്നു. എന്നാൽ ലക്ഷ്മിയുടെ സഹോദരനാണ് ആ മൊഴി നൽകിയത് എന്നാണ് ആറ്റിങ്ങൽ ഡിവൈഎസ്‌പി അനിൽകുമാർ മറുനാടനോട് പ്രതികരിച്ചത്. ഇതിനെ തുടർന്നാണ് ഈ കാര്യത്തിലുള്ള ആശയക്കുഴപ്പം നീങ്ങിയത്. എന്നാൽ ഇപ്പോൾ കാർ ഓടിച്ചത് ബാലഭാസ്‌കർ തന്നെയാണെന്ന് ഡ്രൈവർ അജിയും ഇപ്പോൾ മറുനാടന് മുന്നിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു. ഇതോടെ കാർ ഓടിച്ചത് ആരെന്ന വിവാദം അവസാനിക്കുകയാണ്.

അപകടസമയത്ത് മയക്കത്തിൽ ആയതിനാൽ ആരാണ് വാഹനം ഓടിച്ചത് തനിക്കറിയില്ലെന്നാണ് ലക്ഷ്മി മൊഴി നൽകിയത്. എന്താണ് സംഭവിച്ചത് എന്ന് ലക്ഷ്മിക്ക് ഇപ്പോഴും വ്യക്തവുമല്ല. ഇതാണ് ഇപ്പോഴുള്ള പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ആ സമയത്ത് ഞാൻ മയക്കത്തിലായിരുന്നു. ലക്ഷ്മി പറയുന്നു. മംഗലപുരം പൊലീസ് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ലക്ഷ്മിയുടെ മൊഴിയുടെ പേരിലുള്ളത് സഹോദരന്റെ മൊഴിയാണ്. ഈ മൊഴിയിലാണ് സംഭവസമയത്ത് ഡ്രൈവർ അർജുൻ ആണ് കാർ ഓടിച്ചത് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഈ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിരുന്നില്ല.

ലക്ഷ്മിക്ക് വേണ്ടി സഹോദരൻ നൽകിയ മൊഴിയിലാണ് വാഹനം ഓടിച്ചത് ഡ്രൈവർ അർജുൻ ആണെന്ന വിവരം ഉൾപ്പെടുത്തിയിട്ടുള്ളത്. അപകടസമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുൻ ആണെന്ന് ലക്ഷ്മി മൊഴി നൽകിയിട്ടില്ലെന്ന് ഈ കേസ് അന്വേഷിക്കുന്ന ആറ്റിങ്ങൽ ഡിവൈഎസ്‌പി പി.അനിൽകുമാറും ഇന്നലെ മറുനാടനോട് സ്ഥിരീകരിച്ചിരുന്നു. സംഭവസമയത്ത് അവിടെ എവിടെയും ഉണ്ടാകാത്ത സഹോദരന്റെ മൊഴിയാണ് ലക്ഷ്മിയുടെ മൊഴിയായി പ്രചരിക്കുന്നത്. ലക്ഷ്മിക്ക് വേണ്ടിയാണ് സഹോദരൻ മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴിയിലാണ് അപകട സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണെന്ന് ഉള്ളത്. എന്നാൽ അപകടം നടന്ന ശേഷം മംഗലപുരം പൊലീസ് എഴുതി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ഉള്ളത് കാർ ഓടിച്ചത് ആരെന്നു ഇനിയുള്ള അന്വേഷണത്തിൽ തെളിയേണ്ടതുണ്ട് എന്നാണ്. പ്രാഥമിക അന്വേഷണത്തിൽ വാഹനം ഓടിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാൽ ഡ്രൈവർ അർജുൻ മംഗലപുരം പൊലീസിൽ നൽകിയ മൊഴിയിൽ കാർ ഓടിച്ചത് ബാലഭാസ്‌കർ ആണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. മംഗലപുരം പൊലീസ് അത് മറുനാടനോട് വ്യക്തമാക്കിയിരുന്നു. അതേസമയം സാക്ഷി മൊഴികൾ അങ്ങിനെ പൂർണമായും വിശ്വസിക്കുന്നില്ലെന്നാണ് ആറ്റിങ്ങൽ ഡിവൈഎസ്‌പി അനിൽകുമാർ പറയുന്നത്. കാർ ഓടിച്ചത് ബാലഭാസ്‌കർ ആണെന്ന് സാക്ഷിമൊഴികൾ ഉണ്ട്. എന്നാൽ കാർ ഓടിച്ചത് ഡ്രൈവർ അർജുൻ ആണെന്നും സാക്ഷിമൊഴികളിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഈ മൊഴികൾ പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രീയമായ അന്വേഷണത്തിൽ കൂടി ആരാണ് കാർ ഓടിച്ചത് എന്ന് വ്യക്തമാകേണ്ടത്. ആ രീതിയിലുള്ള അന്വേഷണത്തിനാണ് പൊലീസ് നീങ്ങുന്നത്-ഡിവൈഎസ്‌പി പറയുന്നു.

അപകട സമയത്ത് വാഹനം ഓടിച്ചത് ആരെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. കെഎസ്ആർടിസിയുടെ ഡ്രൈവറുടെ മൊഴി പ്രകാരം ഈ കാര്യം ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. അതേസമയം .ഡ്രൈവർ അർജുന്റെ പശ്ചാത്തലം വിവാദമായ സാഹചര്യത്തിൽ ആ കാര്യവും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഒപ്പം പാലക്കാട് വെള്ളിനേഴി മനയ്ക്ക് സമീപമുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണത്തിനു ഒരുങ്ങുകയാണ്. ബാലഭാസ്‌കറിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛൻ ഡിജിപിക്ക് നൽകിയ പരാതിയിൽ ആശുപത്രിയെ കുറിച്ച് പരാമർശിക്കുന്നതിനാലാണ് ഈ കാര്യത്തിൽ അന്വേഷണം നടക്കുന്നത്.

ബാലഭാസ്‌കറും ഈ ആശുപത്രിയും തമ്മിലുള്ള ബന്ധം അന്വേഷണത്തിൽ മറ നീക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഈ ആശുപത്രി നടത്തുന്നത് ഇവരുടെ ഫാമിലി ഫ്രണ്ട് ആണ്. അവിടെ ഈ കുടുംബം എപ്പോഴും പോകാറുള്ളതാണ്. ഈ കാര്യം ശരിയെന്നു ലക്ഷ്മിയുടെ കുടുംബം മറുനാടനോടു പറഞ്ഞിട്ടുണ്ട്. നമ്പൂതിരി സമുദായത്തിൽപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ളവരുടെതാണ് ഈ ആശുപത്രി. എന്നാൽ കാർ ഓടിച്ചത് ഡ്രൈവർ അർജുൻ തന്നെ ആണെന്നാണ് ലക്ഷ്മിയുടെ കുടുംബം ഉറച്ചു വിശ്വസിക്കുന്നത്.

ഈ കാര്യം വീണ്ടും അവർ മറുനാടനോട് സ്ഥിരീകരിച്ചിരുന്നു. എന്നാൽ കാർ ഓടിച്ചത് താനാണ് എന്ന് ലക്ഷ്മിയുടെ അമ്മയോട് ഡ്രൈവർ അർജുൻ തുറന്നു പറഞ്ഞത് എന്തിനാണ് എന്നാണ് അവർ ചോദിക്കുന്നത്. ആ സമയത്ത് അറിയാതെ കണ്ണ് ചിമ്മിപ്പോയി. അപ്പോഴാണ് അപകടം നടന്നത്. ഇതാണ് ഡ്രൈവർ അർജുൻ ലക്ഷ്മിയുടെ അമ്മയുടെ മുന്നിൽ പറഞ്ഞത്. ഈ മൊഴിയാണ് പിന്നെ പൊലീസിന് മുന്നിൽ അർജുൻ തിരുത്തിയത്. എന്തായാലും ബാലഭാസ്‌കറിന്റെ കുടുംബം നൽകിയ പരാതിയെ തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ സത്യം വെളിച്ചത്ത് വരും എന്നാണ് ലക്ഷ്മിയുടെ കുടുംബം കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP