Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി എസിനെ തോൽപ്പിക്കാൻ ബോബി ചെമ്മണ്ണൂരും ചാക്കു രാധാകൃഷ്ണനും നീക്കം തുടങ്ങി; രാധാകൃഷ്ണന്റെ എഐഎഡിഎംകെ സ്ഥാനാർത്ഥി അട്ടിമറിക്കുന്നത് വി എസിനു ലഭിക്കേണ്ട തമിഴ് വോട്ടുകൾ; പാർട്ടി ഇടപെടലുണ്ടോ എന്നു പരിശോധിക്കണമെന്നു യെച്ചൂരിക്കു വി എസിന്റെ കത്ത്

വി എസിനെ തോൽപ്പിക്കാൻ ബോബി ചെമ്മണ്ണൂരും ചാക്കു രാധാകൃഷ്ണനും നീക്കം തുടങ്ങി; രാധാകൃഷ്ണന്റെ എഐഎഡിഎംകെ സ്ഥാനാർത്ഥി അട്ടിമറിക്കുന്നത് വി എസിനു ലഭിക്കേണ്ട തമിഴ് വോട്ടുകൾ; പാർട്ടി ഇടപെടലുണ്ടോ എന്നു പരിശോധിക്കണമെന്നു യെച്ചൂരിക്കു വി എസിന്റെ കത്ത്

ബി രഘുരാജ്

തിരുവനന്തപുരം: പാർട്ടി തോൽക്കുമ്പോൾ വി എസ് ജയിക്കും. വി എസ് തോൽക്കുമ്പോൾ പാർട്ടി ജയിക്കും-കേരളം ഏറെ ചർച്ച ചെയ്ത മുദ്രാവാക്യമാണിത്. 2006ൽ മലമ്പുഴയാണ് ഈ പല്ലവിക്ക് അവസാനമിട്ടത്. അന്ന് മലമ്പുഴയിൽ ജയിച്ച് വി എസ് മുഖ്യമന്ത്രിയായി. 2011ലും വിഎസിനെ മലമ്പുഴ മാറോട് അണച്ചു. തൊണ്ണൂറ്റി മൂന്നാം വയസ്സിൽ വീണ്ടും തെരഞ്ഞെടുപ്പ് അങ്കത്തിനായി വി എസ് എത്തുന്നു. ഇത്തവണയും വിഎസിന്റെ മനസ്സിൽ മുഖ്യമന്ത്രി പദ താൽപ്പര്യമുണ്ടെന്ന് വ്യക്തം. എന്നാൽ പിബി അംഗമായ പിണറായി വിജയനും മത്സരിക്കുന്നതിനാൽ തീരുമാനം എന്തെന്നറിയാൻ കാത്തിരിക്കേണ്ടി വരണം. എന്ത് തന്നെയായാലും മലമ്പുഴയിൽ തോൽക്കാൻ വിഎസിന് ഒട്ടും മനസ്സില്ല. എന്നാൽ തന്റെ ശത്രുക്കളെല്ലാം മലമ്പുഴയിൽ ഒന്നിക്കുന്നതായി വിഎസിന് അറിയാം. മലമ്പുഴയിൽ അടിതെറ്റിച്ച് തന്നെ നാണം കെടുത്തി തെരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് ഇറക്കാനാണ് അവരുടെ ശ്രമമെന്ന് വി എസ് തിരിച്ചറിയുകയാണ്. അതുകൊണ്ട് തന്നെ കണ്ണും കാതും തുറന്ന് പാർട്ടി ഉണ്ടാകണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മുമ്പിൽ പ്രശ്‌നം കൊണ്ടു വരാനാണ് തീരുമാനം.

വിഎസിനെ ശത്രുസ്ഥാനത്ത് കാണുന്ന രണ്ട് വ്യവസായികളാണ് ചാക്ക് രാധാകൃഷ്ണനും ബോബി ചെമ്മണ്ണൂരും. മലബാർ സിമന്റിലെ തട്ടിപ്പുകൾ പുറത്തു കൊണ്ടു വരാൻ മുന്നിൽ നിന്ന വിഎസിനോട് രാധാകൃഷ്ണനുള്ള സമീപനം രാഷ്ട്രീയ കേരളം പലതവണ ചർച്ച ചെയ്തതാണ്.  പാലക്കാട് സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ച് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ പരസ്യം കൊടുക്കാൻ പോലും കഴിയുന്ന ബന്ധം രാധാകൃഷ്ണന് സിപിഎമ്മിലുണ്ട്. ഇതിനെ വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത വ്യക്തിയാണ് വി എസ്. ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പ് കഥകളും പുറം ലോകത്ത് എത്തിയതിന് പിന്നിൽ വിഎസിന്റെ ഇടപെടലുകളുണ്ട്. കൺറ്റോൺമെന്റ് ഹൗസിൽ തന്നെ കാണാനെത്തി ബോബി ചെമ്മൂണ്ണൂരിനെ തിരിച്ചയച്ചതും വലിയ പ്രാധാന്യം നേടിയിരുന്നു. ഈ രണ്ട് ശക്തികളുമാണ് മലമ്പുഴയിൽ വിഎസിനെ വെട്ടി നിരത്താൻ ഒരുമിക്കുന്നത്. എന്നാൽ ഇത്തരം നീക്കങ്ങൾക്ക് ഒരു പിന്തുണയും നൽകില്ലെന്ന് ഉറപ്പാക്കണമെന്ന നിർദ്ദേശം സിപിഐ(എം) ജില്ലാ നേതൃത്വത്തിനും അണികൾക്കും സംസ്ഥാന നേതൃത്വം നൽകിയിട്ടുണ്ട്. ഇതു മനസ്സിലാക്കിയാണ് ബോബി ചെമ്മണ്ണൂരിനെ കൂട്ടുപിടിച്ച് ചാക്ക് രാധാകൃഷ്ണന്റെ നീക്കമെന്നാണ് സൂചന.

മലമ്പുഴയിൽ ഈഴവ വോട്ടുകൾക്കൊപ്പം പ്രാധാന്യം തമിഴ് വോട്ടുകൾക്കുമുണ്ട്. മൂന്നാറിലും മറ്റും സ്ത്രീ തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ട് വിഎസിനെ പാവപ്പെട്ട തമിഴ് തോട്ടം തൊഴിലാളികൾ തങ്ങളുടെ നേതാവിനെ പോലെയാണ് കാണുന്നത്. വിഎസിന് ഉറപ്പായും ലഭിക്കേണ്ട ഈ വോട്ടുകൾ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം കാട്ടി എഐഎഡിഎംകെ പെട്ടിയിലെത്തിക്കാനാണ് നീക്കം. ബോബി ചെമ്മണ്ണൂരിന്റെ അറിവോടെ ചാക്ക് രാധാകൃഷ്ണനാണ് എഐഎഡിഎംകെ സ്ഥാനാർത്ഥിയെ മലമ്പുഴയിൽ എത്തിച്ചതെന്നാണ് വി എസ് പക്ഷത്തിന്റെ നിഗമനം. വെള്ളാപ്പള്ളി നടേശനുമായും വി എസ് രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിലാണ്. മലമ്പുഴയിൽ കൃഷ്ണകുമാറെന്ന ബിജെപി സ്ഥാനാർത്ഥിക്ക് എൻഡിഎ ഘടകകക്ഷി കൂടിയായ വെള്ളാപ്പള്ളി വോട്ട് എത്തിക്കും. ഇതിനൊപ്പം തമിഴരെ കൂടെ വിഎസിന്റെ ക്യാമ്പിൽ നിന്ന് അകറ്റിയാൽ പണി കൊടുക്കാമെന്നാണ് ചാക്ക് രാധാകൃഷ്ണനും സംഘവും കരുതുന്നതെന്ന് വി എസ് പക്ഷം വിലയിരുത്തുന്നു.

സിപിഐ(എം) സംസ്ഥാന ഘടകത്തിലെ ആർക്കും ഇതിൽ പങ്കുണ്ടെന്ന് വി എസ് പക്ഷം കരുതുന്നില്ല. എന്നാൽ ചാക്കുമായി അടുപ്പമുള്ളവർ ഈ ഫോർമുലയെ സഹായിച്ചാൽ മലമ്പുഴയിൽ വിഎസിന് അടിതെറ്റാമെന്നാണ് ഭയം. ചാക്കിന്റേയും ബോബി ചെമ്മണ്ണൂരിന്റേയും ഗുഡ നീക്കത്തെ ചെറുക്കാനുള്ള സംഘടനാ ശക്തി മലമ്പുഴയിൽ സിപിഎമ്മിനുണ്ട്. എന്നാൽ ഒറ്റക്കെട്ടായ പ്രവർത്തനം അതിന് അനിവാര്യമാണ്. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് മത്സരിക്കുന്ന ആരും തൊണ്ണൂറ്റി മൂന്നാം വയസ്സിൽ പാർട്ടിക്കായി അക്ഷീണം പ്രവർത്തിക്കുന്ന വിഎസിനെ തോൽപ്പിക്കാൻ എത്തുമെന്ന് കരുതുന്നുമില്ല. പക്ഷേ മുൻകരുതലെന്നോണം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാര്യങ്ങൾ അറിയിക്കുകയാണ് വി എസ് അച്യുതാനന്ദൻ ലക്ഷ്യമിടുന്നത്. ചാക്കിന്റേയും ബോബി ചെമ്മണ്ണൂരിന്റേയും കള്ളക്കളികളിൽ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെടും. തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരകനായതിനാൽ മലമ്പുഴയിൽ പൂർണ്ണ സമയം ചെലവഴിക്കാൻ വിഎസിന് കഴയില്ല. ഈ അവസരം മുതലെടുക്കാനാണ് ചാക്കും ബോബിയും ശ്രമിക്കുന്നതെന്നാണ് വിഎസിന്റെ വിലയിരുത്തൽ.

മുഖ്യമന്ത്രിയായിരിക്കെ വിഎസിന്റെ ഇടപെടലിലൂടെ ചില മുതലാളിമാരുടെ ഗൂഡനീക്കങ്ങൾ പൊളിഞ്ഞിരുന്നു. അതിൽ പ്രധാനികളാണ് ചാക്ക് രാധാകൃഷ്ണനും ബോബി ചെമ്മണ്ണൂരും. ഇവർക്കൊപ്പം സാന്റിയാഗോ മാർട്ടിനെ പോലുള്ളവരുമുണ്ട്. ഇത്തരക്കാരെ എല്ലാം ഒരുമിപ്പിച്ച് വിഎസിനെ തോൽപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി വിഎസിന്റെ എതിർസ്ഥാനാർത്ഥികൾക്കെല്ലാം പ്രചരണം കൊഴുപ്പിക്കാൻ പണം നൽകുകയാണ്. ഇതിലൂടെ ബിജെപിയുടെ മുഴുവൻ വോട്ടുകളും എൻഡിഎയ്ക്ക് കിട്ടുന്നുവെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. പതിനായിരത്തോളം തമിഴ് വോട്ടർമാരാണ് മലമ്പുഴയിലുള്ളത്. ഈ വോട്ടുകളിൽ പകുതിയെങ്കിലും എഐഎഡിഎംകെ സ്ഥാനാർത്ഥിക്ക് കിട്ടിയാൽ വി എസ് തോൽക്കുമെന്നാണ് ചാക്ക് രാധാകൃഷ്ണന്റേയും കൂട്ടരുടേയും പദ്ധതി. ഇതിലേക്ക് പരമാവധി വി എസ് വിരുദ്ധരായ മുതലാളിമാരെ കൂടെക്കൂട്ടാനാണ് നീക്കമെന്നും വി എസ് അനുകൂലികൾ തിരിച്ചറിയുകയാണ്.

അച്യുതാനന്ദൻ മലമ്പുഴയിൽ നാലാമങ്കത്തിനിറങ്ങുമ്പോൾ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് യുഡിഎഫ് സ്ഥാനാർത്ഥിയായി കന്നിയങ്കത്തിനിറങ്ങുന്നു. ഈഴവർക്ക് നിർണായക പ്രാധാന്യമുള്ള മണ്ഡലത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറും സ്ഥാനാർത്ഥിയാവും. അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് മണ്ഡലം. 2011ലെ തിരഞ്ഞെടുപ്പിൽ 23,440 വോട്ടിന്റെ ലീഡോടെയാണ് ലതികാ സുഭാഷിനെ വി എസ് അച്യുതാനന്ദൻ പരാജയപ്പെടുത്തിയത്. 2001 ലെ തിരഞ്ഞെടുപ്പിൽ സതീശൻ പാച്ചേനിക്കെതിരേ 5,000 വോട്ടിന്റെ ലീഡേ വി എസ് അച്യുതാനന്ദന് നേടാനായിരുന്നുള്ളൂ. 2006ൽ പാച്ചേനിക്ക് എതിരെ ഭൂരിപക്ഷം 20017 ആയി. അങ്ങനെ 2001ലേക്കാൾ ജനപ്രിയനായി അച്യുതാനന്ദൻ മാറി കഴിഞ്ഞിട്ടുണ്ട്. തമിഴ് വോട്ടുകളായിരുന്നു ഇതിന് നിർണ്ണായക പങ്കുവഹിച്ചത്.

ഇത്തവണ മലമ്പുഴയിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഔദ്യോഗിക പക്ഷക്കാരൻ സുഭാഷ് ചന്ദ്രബോസിനെ മാറ്റിയതിനെതിരേ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. വി എസ് അച്യുതാനന്ദനെ പരാജയപ്പെടുത്താൻ ഇത്തവണയും ശ്രമമുണ്ടെന്ന സൂചനയാണ് ഈ പോസ്റ്ററുകൾ നൽകുന്നത്. ഇതിനെല്ലാം പിന്നിൽ പാർട്ടിക്ക് പുറത്തുള്ള ഗുഡശക്തികളാണെന്നാണ് വി എസ് പക്ഷത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് മലമ്പുഴയിലെ പ്രശ്‌നങ്ങൾ പാർട്ടി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മലമ്പുഴയിൽ ചാക്ക് രാധാകൃഷ്ണൻ തോൽപിക്കാൻ ശ്രമിച്ചെന്ന് അച്യുതാനന്ദൻ ആരോപിച്ചിരുന്നു. സിപിഐ(എം) സംസ്ഥാന പ്ലീനത്തിന്റെ സമാപന ദിവസം പാർട്ടി പത്രത്തിൽ ചാക്ക് രാധാകൃഷ്ണന്റെ ആശംസ വന്നത് ശരിയായില്ല. പരസ്യം വന്നത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തണമെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു. ഇതിനൊപ്പം തിരുവനന്തപുരത്തെ ദേശാഭിമാനിയുടെ ഭൂമി ചാക്ക് രാധാകൃഷ്ണന് വിട്ടതിനേയും വി എസ് എതിർത്തിരുന്നു. മലബാർ സിമന്റ്‌സിൽ ശശീന്ദ്രന്റെ കൊലപാതകക്കേസ് അന്വേഷണത്തിന് സിബിഐയെ എത്തിച്ചതും വിഎസിന്റെ ഇടപെടലുകൾ കൂടി കാരണമാണ്.

അന്ന് മുതൽ തന്നെ അച്യുതാനന്ദനെതിരെ പരസ്യ നിലപാടുകൾ ചാക്ക് രാധാകൃഷ്ണൻ എടുത്തിരുന്നു. ഇത്തവണ ബോബി ചെമ്മണ്ണൂരിനെ കൂടെ കിട്ടിയതോടെ കാശിറക്കി മലമ്പുഴയിലെ ഫലത്തെ സ്വാധീനിക്കാനാണ് ചാക്ക് ശ്രമിക്കുന്നതെന്നാണ് വി എസ് ക്യാമ്പിന്റെ ആരോപണം. കേന്ദ്രസംസ്ഥാന സർക്കാറുകളെ ഒരുപോലെ കബളിപ്പിച്ചാണ് ബോബി ചെമ്മണ്ണൂർ പ്രവർത്തിക്കുന്നതെന്നായിരുന്നു വി എസ് വാർത്താസമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണം. റിസർവ് ബാങ്കിന്റേയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും നിയമങ്ങൾ പാലിക്കാത്ത ബോബി ചെമ്മണ്ണൂരിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വി എസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ബോബി ചെമ്മണ്ണൂർ നടത്തിയത്. ഇത് സംബന്ധിച്ച് ഒരാൾ രേഖാമൂലം ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയിൽ നടപടി ഒന്നും ഉണ്ടായിട്ടില്ല. നടപടി ഉണ്ടാകും എന്നായിരുന്നു പരാതി നൽകിയപ്പോൾ ലഭിച്ച ഉറപ്പ്. മാസങ്ങൾക്ക് ശേഷം കേസ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ അങ്ങനയൊരു ഫയൽ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.

ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും കാണേണ്ട പോലെ കണ്ടതാണ് ഫയൽ മുങ്ങാൻ കാരണമെന്നും വി എസ് വാർത്താസമ്മേളന്തിൽ ആരോപിച്ചു. സർക്കാർ പറയുന്നത് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ്. എന്നാൽ വൻകിടക്കാരുടേയും സ്വർണ്ണക്കടക്കാരുടേയും വാഴ്ചയാണ് കേരളത്തിൽ നടക്കുന്നതെന്നും വി എസ് പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെതിരെ ആഞ്ഞടിച്ച് വി എസ് വാർത്താസമ്മേളനം നടത്തിയെങ്കിലും മാദ്ധ്യമങ്ങൾ ഒരുപോലെ മുക്കുന്ന അവസ്ഥയാണ് ഉണ്ടായത്. കന്റോൺമെന്റ് ഹൗസിൽ വച്ചായിരുന്നു വി എസ് അച്യുതാനന്ദന്റെ പത്ര സമ്മേളനം. എല്ലാ മുഖ്യധാരമാദ്ധ്യമങ്ങളും അവിടെ എത്തിയിരുന്നു. ചാനലുകൾ ആകട്ടെ വിഎസിന്റെ വാർത്താസമ്മേളനത്തിന്റെ ലൈവ് സംപ്രേഷണവും നടത്തി. എന്നാൽ ബോബി ചെമ്മണ്ണൂരിന്റെ വിഷയം വന്നപ്പോൾ ചാനലുകൾ ലൈവ് പിൻവലിക്കുകയും ചെയ്തു. 

ഇതിന് ശേഷം വിഎസിനെ അനുനയിപ്പിക്കാൻ ബോബി ചെമ്മണ്ണൂർ കൺറ്റോൺമെന്റ് ഹൗസിൽ നേരിട്ട് എത്തിയെങ്കിലും വി എസ് കാണാൻ കൂട്ടാക്കിയില്ല. ഈ വിഷയങ്ങളുടെ പ്രതികാരമെന്നോണമാണ് ബോബി ചെമ്മണ്ണൂർ വിഎസിനെ തോൽപ്പിക്കാൻ കൂട്ടുകൂടുന്നതെന്നാണ് വിലയിരുത്തലുകൾ. ഈ കൂട്ടുകെട്ടിനെ മലമ്പുഴയിൽ തോൽപ്പിച്ച് വി എസ് നിയമസഭയിൽ വീണ്ടുമെത്തുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് സിപിഐ(എം) മുന്നോട്ട് പോകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP