Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വയം പ്രഖ്യാപിത മെത്രോപൊലീത്തയ്ക്ക് കൈകൊടുത്ത് മോദിയും കുടുങ്ങി; ബിലീവേഴ്‌സ് ചർച്ചിന്റെ സാമ്പത്തിക തട്ടിപ്പ് വിശദീകരിച്ച് ഹിന്ദുസ്ഥാൻ ടൈംസ്; യോഹന്നാന്റെ ഫ്രെയിമിൽ പ്രധാനമന്ത്രി ഒതുങ്ങില്ലെന്ന് ആർഎസ്എസ് മുഖപത്രവും; ഗംഗാ ശുചീകരണത്തിന് ഒരു കോടി കൊടുത്തത്‌ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള അവസാന ശ്രമമോ?

സ്വയം പ്രഖ്യാപിത മെത്രോപൊലീത്തയ്ക്ക് കൈകൊടുത്ത് മോദിയും കുടുങ്ങി; ബിലീവേഴ്‌സ് ചർച്ചിന്റെ സാമ്പത്തിക തട്ടിപ്പ് വിശദീകരിച്ച് ഹിന്ദുസ്ഥാൻ ടൈംസ്; യോഹന്നാന്റെ ഫ്രെയിമിൽ പ്രധാനമന്ത്രി ഒതുങ്ങില്ലെന്ന് ആർഎസ്എസ് മുഖപത്രവും; ഗംഗാ ശുചീകരണത്തിന് ഒരു കോടി കൊടുത്തത്‌ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള അവസാന ശ്രമമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിലീവേഴ്‌സ് ചർച്ച് പരമാദ്ധ്യക്ഷൻ ഡോ.കെ.പി. യോഹന്നാൻ മെത്രോപ്പൊലീത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയിൽ സന്ദർശിച്ച് ചർച്ച നടത്തിയത് വലിയ വാർത്തയായിരുന്നു. 25 മിനിറ്റോളം ചർച്ച നീണ്ടുനിന്നു. ഡോ.കെ.പി. യോഹന്നാൻ മെത്രാപ്പൊലീത്തയുമായുള്ള കൂടിക്കാഴ്ച വിസ്മയകരമെന്നു പിന്നീട് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രനിർമ്മാണത്തിനു സഭ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസ അർഹിക്കുന്നതാണെന്നും യുവാക്കളുടെ ഉന്നമനത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും സഭ ഊന്നൽ നൽകണമെന്നും മെത്രാപ്പൊലീത്തയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞതായി ബിലിവേഴ്‌സ് ചർച്ചും വിശദീകരിച്ചു. ബിലീവേഴ്‌സ് ചർച്ച് ഇതിനകം നിർമ്മിച്ച ഇരുപത്തിയെണ്ണായിരത്തിലധികം ശൗചാലയങ്ങൾ പാവങ്ങൾക്ക് സഹായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായും അവകാശ വാദം എത്തി. ആരും അറിയാതെയായിരുന്നു ഈ കൂടിക്കാഴ്ച. രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യന്റെ പ്രത്യേക താൽപ്പര്യമായിരുന്നു പ്രധാനമന്ത്രിയുമായി യോഹന്നാന് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങിയത്.

സത്യത്തിൽ ഈ കൂടിക്കാഴ്ച യോഹന്നാന് പുലിവാലാവുകയാണ്. പ്രധാനമന്ത്രിയുടെ പ്രശംസ പുറത്തുവന്നതോടെ യോഹന്നാന്റെ യഥാർത്ഥ മുഖം വിശദീകരിച്ച് പ്രമുഖ ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസ് ലേഖനമെഴുതി. കാനഡയിലേയും അമേരിക്കയിലേയും ജനങ്ങളെ പറ്റിച്ച് കോടിക്കണക്കിന് രൂപ ഇന്ത്യയിലേക്ക് ഒഴുക്കുന്ന തട്ടിപ്പാണ് ഹിന്ദുസ്ഥാൻ ടൈംസ് തുറന്നുകാട്ടിയത്. അമേരിക്കയിലെ കോടതിയിലെ യോഹന്നാനെതിരായ കേസും പരാമർശിച്ചു. മാസങ്ങൾക്ക് മുമ്പ് മറുനാടൻ മലയാളി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. എങ്ങനെയാണ് യോഹന്നാൻ ഫണ്ട് തട്ടിപ്പ് നടത്തുന്നതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് വാർത്തയിലൂടെ വിശദീകരിച്ചതും. ഇതിന് പിന്നാലെ ആർഎസ് എസ് മുഖപത്രമായ ജന്മഭൂമിയും യോഹന്നാനെതിരെ ലേഖനം എഴുതി. 2004 ലെ ബിജെപിയുടെ പരാജയവും 'വത്തിക്കാന്റെ മാനസപുത്രി'യായ സോണിയയുടെ വിജയവും ദൈവത്തിന്റെ ഇടപെടലായി കണ്ടയാളാണ് യോഹന്നാൻ. ബിജെപി വിരുദ്ധവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ നിലപാടാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ യോഹന്നാനാണ് ഇപ്പോൾ നരേന്ദ്ര മോദിയുടെ ആരാധകനായി മാറിയിരിക്കുന്നത്! ഒന്നോർക്കുന്നതുകൊള്ളാം, കെ.പി.യോഹന്നാന്റെയും ബിലീവേഴ്‌സ് ചർച്ചിന്റെയും ഫ്രെയ്മിൽ ഒതുങ്ങുന്നയാളല്ല നരേന്ദ്ര മോദി എന്ന വ്യക്തിയും ഭരണാധികാരിയുമെന്ന് ജന്മഭൂമി പറയുന്നു.

അതിനിടെ ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത വന്നതോടെ തന്നെ ഗംഗാശൂചീകരണത്തിന് യോഹന്നാൻ സംഭാവന നൽകിയത് എന്തിനാണെന്ന് മോദിക്കും മനസ്സിലായി കഴിഞ്ഞു. ആർഎസ്എസ് നേതൃത്വവും കാര്യങ്ങൾ വിശദീകരിച്ചു. അമേരിക്കയിലെ കേസ് ഒഴിവാക്കാനുള്ള അവസാന തന്ത്രമെന്ന നിലയിൽ മോദിയെ പാട്ടിലാക്കാനാണ് യോഹന്നാൻ ശ്രമിച്ചതെന്നതാണ് സൂചന. മോദിയുമായുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ തന്റെ സ്വാധീനമെന്തെന്ന് അമേരിക്കയിലും മറ്റും വിശദീകരിക്കാനായിരുന്നു നീക്കം. ഹിന്ദുസ്ഥാൻ ടൈംസ് വാർത്തയോടെ ഇത് പൊളിഞ്ഞു. അമേരിക്കയിൽ എപ്പോൾ എത്തിയാലും യോഹന്നാൻ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഇന്ത്യയിലുള്ള യോഹന്നാനെ നിയമനടപടിക്ക് അമേരിക്കയിൽ എത്തിക്കാൻ ഇന്റർപോൾ വഴി നീക്കം നടന്നേക്കുമെന്നും സൂചനയുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് മോദിയെ കൈയിലെടുക്കാൻ യോഹന്നാൻ ഡൽഹിയിൽ എത്തിയതെന്നാണ് സൂചന. ഇതിലെ ആപത്ത് മോദിയെ ആർഎസ്എസും അറിയിച്ചിട്ടുണ്ട്. രാജ്യസഭാ ഉപേധ്യക്ഷൻ കൂടി ഫോട്ടോയിലുള്ളതിനാൽ മാത്രം ഇതൊരു രാഷ്ട്രീയ വിവാദമാകില്ലെന്ന തിരിച്ചറിവും മോദിക്കുണ്ട്.

പാവപ്പെട്ടവരുടെ പേരു പറഞ്ഞ് ജീവകാരുണ്യത്തിനായി പിരിച്ച കോടികൾ യോഹന്നാനും കുടുംബവും വഴിമാറ്റിയെടുത്തെന്ന പരാതി അമേരിക്കൻ കോടതി ഗൗരവത്തോടെയാണ് എടുത്തിരിക്കുന്ത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് ഡോ കെ പി യോഹന്നാനെതിരെ അമേരിക്കയിൽ ഉയരുന്നത്. 2790 കോടി രൂപ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കേസ്. ജീവകാരുണ്യത്തിനായി പിരിച്ച കാശ് ബിസിനസ് ആവശ്യങ്ങളിലേക്കു മാറ്റിയെന്നും പരാതിയുണ്ട്. മതപരമായ സംഘടനയെന്ന രീതിയിൽ ഡോ കെ പി യോഹന്നാൻ മെത്രാപ്പൊലീത്തയുടെ സ്വന്തം ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് അമേരിക്കയിലും വേരുകളുണ്ട്. സന്നദ്ധ സംഘടനയെന്ന പദവിയാണ് ഇതിന് അമേരിക്കയിലുള്ളത്. വിവിധ വ്യക്തികളിൽനിന്ന് വൻ പിരിവാണ് ഗോസ്പൽ ഫോർ ഏഷ്യ നടത്തിയത്. ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരിലായിരുന്നു ഈ പിരിവ്. 2007നും 2013നും ഇടയിലാണ് അമേരിക്കയിൽനിന്നു മാത്രം 2780 കോടി രൂപ പിരിവിലൂടെ സംഘടിപ്പിച്ചത്.

അമേരിക്കയിൽ രജിസ്റ്റർ ചെയ്ത സംഘടനയുടെ പ്രധാന പ്രവർത്തന കേന്ദ്രം ഇന്ത്യയാണ്. അമേരിക്കയിലെ നിയമം അനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യ കണക്കുകൾ കാണിക്കേണ്ടതുമില്ല. എന്നാൽ വിദേശ സന്നദ്ധ സംഘടനയെന്ന നിലയിൽ ഇന്ത്യയിൽ കണക്ക് കാണിക്കേണ്ടതുമുണ്ട്. ഈ കണക്കുകളാണ് ഇപ്പോഴത്തെ കേസിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് രണ്ടു ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുണ്ട്. ലാസ്റ്റ് അവർ മിനിസ്ട്രിയും ലൗ ഇന്ത്യാ മിനിസ്ട്രിയും. ഇതനുസരിച്ച് അമേരിക്കയിൽനിന്ന് പിരിച്ച വലിയ തുകയിൽ വളരെ ചെറിയൊരു ഭാഗം മാത്രമേ ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം മറ്റ് ആവശ്യങ്ങൾക്കായി വഴിമാറ്റി. 2013ൽ മാത്രം ഗോസ്പൽ ഫോർ ഏഷ്യ ആഗോളതലത്തിൽ 650 കോടി രൂപയാണു പിരിച്ചത്. വിവിധ ആവശ്യങ്ങൾക്കെന്നു വിശദീകരിച്ചായിരുന്നു അത്. ഇതിൽ പ്രധാനമായിരുന്ന ജീസസ് വെൽ എന്ന പദ്ധതിയായിരുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 2012ൽ 227 കോടി രൂപയാണ് ഈ പദ്ധതിക്ക് മാത്രമായി പിരിച്ചെടുത്തത്. എന്നാൽ ചെലവഴിച്ചത് 3 കോടി 25 ലക്ഷം രൂപയും. 2013ൽ പിരിവ് 350 കോടിയോളമായി. എന്നാൽ കിണർ വച്ചു കൊടുത്തത് ഏഴ് കോടി 25 ലക്ഷം രൂപയ്ക്കും.

ഇവാഞ്ചലിക്കൽ കൗൺസിൽ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയെന്ന സംഘടന ഗോസ്പൽ ഫോർ ഏഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേസും. ജീവകാരുണ്യ പ്രവർത്തനത്തിനായി പിരിച്ചെടുത്ത ആയിരക്കണക്കിന് ഡോളർ രൂപ ലാഭമുണ്ടാക്കാനുള്ള വ്യവസായങ്ങളിലും ഭൂമി വാങ്ങിക്കൂട്ടാനും മറ്റും നിക്ഷേപിച്ചതാണ് യോഹന്നാനെതിരെ ഇവാഞ്ചലിക്കൽ കൗൺസിലും നടപടിയെടുക്കാൻ കാരണം. ഇതിനു പുറമേ കേസ് കൂടിയായതോടെ ഇനി അമേരിക്കയിൽനിന്ന് യോഹന്നാന് ഒഴുകിയെത്തുന്ന കോടിക്കണക്കിനുഡോളറുകളിൽ വൻ കുറവുമുണ്ടാകും. ഗോസ്പൽ ഫോർ ഏഷ്യയും ബിലീവേര്‌സ് ചർച്ചും വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ സുവിശേഷീകരണത്തിനായ് സ്വീകരിച്ച പണം വക മാറ്റി ചിലവഴിച്ചുവെന്നും കെട്ടിട സമുച്ചയങ്ങൾ പണിയുവാൻ ഉപയോഗിച്ചതായും മുൻ ബോർഡ് മെമ്പർ കുറ്റ സമ്മതം നടത്തിയിരുന്നു. ടെക്‌സാസിൽ പണി കഴിപ്പിക്കുന്ന ഹെഡ് ക്വാർട്ടെസ് കെട്ടിട സമുച്ചയത്തിന്റെ പണിക്കയാണ് തുക വകമാറ്റി ചിലവഴിച്ചത്. ഏകദേശം 120കോടി രൂപയാണ് ഇന്ത്യയിലെ സുവിഷേശീകരണത്തിനു ഉപയോഗിക്കാതെ കെട്ടിട സമുച്ചയങ്ങളുടെ പണിക്കു വേണ്ടി വകമാറ്റി ചിലവഴിച്ചത്. ഇപ്രകാരം ദാതാക്കളുടെ പണം സ്വീകരിച്ചു നടത്തുന്ന വൻ അഴിമതി മനസിലായതിനെ തുടർന്ന് മുൻ ബോർഡ് മെമ്പർ ഗയ്ൽ എർവിൻ തന്റെ അംഗത്വം രാജി വച്ചതായി മാസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ അമേരിക്കയിലെ നിയമനടപടിയും. ഇവാഞ്ചിക്കൽ കൗൺസിൽ ഫോർ ഫിനാൻസ്യൽ അക്കൗണ്ടബിലിറ്റിയുടെ 10 മാനദണ്ടങ്ങളിൽ 7 എണ്ണത്തിലും വീഴ്ച വരുത്തിയെന്നും ഇതോടെ തെളിഞ്ഞു. അങ്ങനെയാണ് സംഘടന യോഹന്നാനെ പുറത്താക്കിയത്.

ഈ കേസിൽ അമേരിക്കയിലെ നിയമനടപടികൾ വിനയാകുമെന്ന് അറിഞ്ഞപ്പോഴാണ് മോദിയെ കൈയിലെടുക്കാനുള്ള നീക്കം നടന്നത്. പിജെ കുര്യൻ എല്ലാ ഒത്താശയും ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. കേസുകളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആർക്കും അനുകൂലമായി ഒന്നും ചെയ്യില്ല. യോഹന്നാനെതിരായ നിയമനടപടികൾ അതിന്റെ വഴിക്ക് പോകുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇപ്പോഴത്തെ നിലപാട്. യോഹന്നാനെ പോലുള്ളവരുടെ പിടിയിൽ വീഴരുതെന്ന് ആർഎസ്എസും മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ചിത്രം വ്യാപകമായി യോഹന്നാൻ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് ജന്മഭൂമി തന്നെ ലേഖനം എഴുതിയത്. യോഹന്നാന്റെ നിയമവിരുദ്ധ പ്രവർത്തനമെല്ലാം അക്കമിട്ട് നിരത്തിയിട്ടുമുണ്ട്. യോഹന്നാനെതിരെ നിയമനടപടികൾ തുടരുമെന്ന സൂചനയാണ് ഇതിലുള്ളത്.

കാര്യങ്ങൾ ജന്മഭൂമി വിശദീകരിക്കുന്നത് ഇങ്ങനെ- മോദി സർക്കാർ അധികാരത്തിൽ വന്നശേഷം 2015 മാർച്ച് വരെ 10,117 എൻജിഒകളുടെ അംഗീകാരം റദ്ദാക്കുകയുണ്ടായി. നിയമം ലംഘിച്ച് വിദേശഫണ്ട് സ്വീകരിച്ചതിനാണിത്. 23 എൻജിഒകളുടെ നിക്ഷേപങ്ങൾ മരവിപ്പിക്കുകയും വിദേശഫണ്ട് സ്വീകരിക്കുന്നതിന് 20 എൻജിഒകൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. 2014 ൽ വാർഷിക വരവുചെലവ് കണക്ക് ബോധിപ്പിക്കാത്തതിനാൽ 341 സംഘടനകൾക്ക് അഞ്ചരക്കോടിയോളം (5,20,82,031) രൂപയും അംഗീകാരം നേടാതെയും മുൻകൂർ അനുമതിയില്ലാതെയും വിദേശഫണ്ട് സ്വീകരിച്ചതിനാൽ 24 സംഘടനകൾക്ക് 51 ലക്ഷത്തിലേറെ (51,99,526)രൂപയും പിഴ ചുമത്തി. തുടർച്ചയായി മൂന്നുവർഷം വരവ് ചെലവ് കണക്ക് ബോധിപ്പിക്കാത്തതിന് 2014 ൽ 10,343 സംഘടനകൾക്ക് നോട്ടീസ് അയക്കുകയും ഫോർഡ് ഫൗണ്ടേഷനെപ്പോലുള്ള സംഘടനകളെ വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള എഫ്‌സിആർഎ ചട്ടം ലംഘിച്ചതിന് നിരീക്ഷണ പട്ടികയിൽപ്പെടുത്തുകയും ചെയ്തു.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന എൻജിഒകൾക്കെതിരായ മോദി സർക്കാരിന്റെ ഈ നടപടികളുമായി കെ.പി.യോഹന്നാന് എന്ത് ബന്ധം എന്ന് ചോദിച്ചേക്കാം. ബീലിവേഴ്‌സ് ചർച്ച് ഒരു എൻജിഒയും യോഹന്നാൻ ഒരു എൻജിഒ സംഘാടകനുമാകുന്നു എന്നതാണ് ഇതിനുത്തരം. 1980 ൽ അമേരിക്കയിലെ ടെക്‌സാസിൽ സ്ഥാപിതമായ ഗോസ്പൽ ഫോർ ഏഷ്യ ഇൻകോർപ്പറേറ്റഡ് (ജിഎഫ്എഐ) എന്ന അന്താരാഷ്ട്ര സംഘടനയുടെ ഭാരതത്തിലെ ഒൻപത് അനുബന്ധ സംഘടനകളിലൊന്നാണ് ബിലീവേഴ്‌സ് ചർച്ച് ഓഫ് ഇന്ത്യ (ബിസിഐ). നിയതമായ അർത്ഥത്തിൽ ബിലീവേഴ്‌സ് ചർച്ച് ഒരു ക്രൈസ്തവസഭയല്ല. അത് മതത്തിന്റെ പരിവേഷമുള്ള യോഹന്നാന്റെ ഒരു പോക്കറ്റ് സംഘടന മാത്രമാണ്. ഗോസ്പൽ ഫോർ ഏഷ്യ (ജിഎഫ്എ) ലാസ്റ്റ് അവർ മിനിസ്ട്രി (എൽഎച്ച്എം), ലൗ ഇന്ത്യ മിനിസ്ട്രീസ് (എൽഐഎം) ഷക്കീന പ്രോഫറ്റിക് മിഷൻ ട്രസ്റ്റ് (എസ്‌പിഎംടി), റെഹാബോത് ഇന്ത്യൻ ജിപ്‌സി ന്യൂ ലൈഫ് ട്രസ്റ്റ് (ആർഐജിഎൻഎൽടി), ന്യൂ ഹോപ് ഫൗണ്ടേഷൻ (എൻഎച്ച്എഫ്), ഹോളി സ്പിരിറ്റ് മിനിസ്ട്രീസ് (എച്ച്എസ്എം), ഗ്രോത്ത് ഇൻ ഫ്രാറ്റേനിറ്റി (ജിഐഎഫ്ടി) എന്നിവയാണ് മറ്റ് സംഘടനകൾ. ഇതിനുപുറമെ മറ്റ് ചില സംഘടനകൾകൂടി യോഹന്നാന് ഉള്ളതായി പറയപ്പെടുന്നു.

ജിഎഫ്എഐ പിൽക്കാലത്ത് ടെക്‌സാസിൽ 11 ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ (എൽഎൽസി) രൂപീകരിക്കുകയുണ്ടായി. പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യോഹന്നാന്റെ എൻജിഒകളായ ജിഎഫ്എ, ബിസിഐ, എൽഎച്ച്എം, എൽഐഎം എന്നിവയിലേക്ക് ജിഎഫ്എഐ, എൽഎൽസി എന്നിവയിൽനിന്ന് വർഷങ്ങളായി നിരന്തരം ഫണ്ടൊഴുകുന്നുണ്ട്. ഭാരതത്തിൽ പ്രവർത്തിക്കുന്ന കെ.പി.യോഹന്നാന്റെ അറിയപ്പെടുന്ന ഒൻപത് സംഘടനകളും എഫ്‌സിആർഎ പ്രകാരം വിദേശഫണ്ട് സ്വീകരിക്കുന്നവയാണ്. ഇതനുസരിച്ച് മുൻനീക്കിയിരിപ്പ് ഉൾപ്പെടെ ഗോസ്പൽ ഫോർ ഏഷ്യ, ബിലീവേഴ്‌സസ് ചർച്ച് ഓഫ് ഇന്ത്യ, ലാസ്റ്റ് അവർ മിനിസ്ട്രി, ലൗ ഇന്ത്യ മിനിസ്ട്രീസ് എന്നീ എൻജിഒ കൾക്ക് 201415 കാലയളവിൽ 1191 കോടിയുടെ വിദേശഫണ്ട് നീക്കിയിരിപ്പുണ്ട്. ആർഐജിഎൻസിടി, എൻഎച്ച്എഫ്, എച്ച്എസ്എം, ജിഐഎഫ്ടി, എസ്‌പിഎംടി എന്നീ സംഘടനകൾ 201516 സാമ്പത്തികവർഷത്തിലെ 2015 ഒക്‌ടോബർഡിസംബർ കാലയളവിൽ മാത്രം 50 കോടിയോളം രൂപ (433434293) വിദേശഫണ്ടായി സ്വീകരിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടുള്ളത്. വെറും മൂന്നുമാസത്തെ പണം വരവിന്റെ കണക്ക് ഇതാണെങ്കിൽ വർഷങ്ങളായി തുടരുന്ന ഫണ്ടൊഴുക്കിന്റെ വ്യാപ്തി ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. അത് സഹസ്രകോടികൾ വരും.

ഒരു വ്യക്തിക്ക് ഒരു എഫ്‌സിആർഎ അക്കൗണ്ട് മാത്രമേ പാടുള്ളൂ. എന്നാൽ കുറഞ്ഞത്് ഒൻപത് എഫ്‌സിആർഎ അക്കൗണ്ടുകളാണ് കെ.പി.യോഹന്നാൻ പല സംഘടനകളുടെ പേരിൽ കൈകാര്യം ചെയ്യുന്നത്. എഫ്‌സിആർഎ പ്രകാരം സേവനപ്രവർത്തനങ്ങൾക്കായി സ്വീകരിക്കുന്ന തുക അതേ ആവശ്യത്തിനുതന്നെ വിനിയോഗിച്ചിരിക്കണമെന്ന് നിർബന്ധമാണ്. എന്നാൽ ഈയിനത്തിൽ യോഹന്നാന്റെ സംഘടനകൾ കൈപ്പറ്റുന്ന വിദേശഫണ്ട് ശരിയായി വിനിയോഗിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഇക്കാര്യത്തിൽ സർക്കാർ കൃത്യവും വിശദവുമായ അന്വേഷണം നടത്തിയാൽ അസുഖകരമായ പല വസ്തുതകളും പുറത്തുവരുമെന്ന് ഉറപ്പാണെന്നും ജന്മഭൂമി പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസിൽ ആദ്യ പേജിൽ ഏറെ പ്രധാന്യത്തോടെയാണ് യോഹന്നാന്റെ വാർത്ത ഇന്ന് വന്നത്. ഇതും മോദിയുടെ കണ്ണ് തുറപ്പിക്കാനുള്ള നീക്കമാണ്.

കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന 1980ൽ കേവലം 900/ രൂപ മുടക്കുമുതലിൽ തിരുവല്ല സബ്‌രജിസ്ട്രാർ ആഫീസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനമാണ്. ഈ സംഘടന ഗോസ്പൽ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991ൽ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലും രൂപാന്തരപ്പെട്ടു. തിരുവല്ല താലൂക്കിൽ നിരണം വില്ലേജിൽ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി.ചാക്കോ, കെ.പി.യോഹന്നാൻ, കെ.പി.മാത്യൂ എന്ന മൂന്ന് സഹോദരന്മാരാൽ രൂപീകൃതമായി പ്രവർത്തിച്ചു വരുന്ന ഒരു പൊതുജനമതപരമായധർമ്മസ്ഥാപനമായിട്ടാണ് ഈ കുടുംബ ട്രസ്റ്റ് പ്രവർത്തിച്ചു വരുന്നത്. ഈ സ്ഥാപനത്തിന്റെ നിയമാവലിയിൽ പറഞ്ഞിരിക്കുന്ന യാതൊരു വിധ നടപടികളും പാലിക്കാതെ ശ്രീ.കെ.പി.യോഹന്നാന്റെ സ്വാർത്ഥതാൽപര്യത്തിനും, സുഖലോപനങ്ങൾക്കുമായി ഈ സ്ഥാപനത്തെ ഉപയോഗിച്ചു വരുന്നു.

മതപരവും ദുരിതാശ്വാസത്തിനും പൊതുജനങ്ങളെ സംരക്ഷിക്കുക, പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നീ കാര്യങ്ങൾ പറഞ്ഞ് യു.കെ, യു.എസ്.എ, കാനഡ, സ്വിറ്റ്‌സർലാന്റ്, ജർമ്മനി, തായ്‌വാൻ ആസ്‌ട്രേലിയ, ബഹറിൻ എന്നീ രാജ്യങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപ ഈ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഒഴുകുന്നുമുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നും എത്തിച്ചേർന്ന കോടിക്കണക്കിന് രൂപ സിനിമയ്ക്കും, ഫിലിമിനും, ചാനൽ ഇൻകംജനറേഷനും, അഗ്രികൾച്ചറൽ ആക്റ്റിവിറ്റിക്കും, സ്‌കൂൾ, കോളേജ്, മെയ്ന്റൻസിനും വസ്തുക്കച്ചവടത്തിനുമായി ഭൂരിഭാഗം തുകയും വകമാറ്റി ചിലവഴിച്ചതായി ആരോപണമുണ്ട്. 20052006 കാലഘട്ടത്തിൽ ഹാരിസൺ മലയാളം കമ്പനിയിൽ നിന്നും ചെറുവള്ളി എസ്റ്റേറ്റ് വാങ്ങുന്നതിനായി 63 കോടി രൂപയാണ് വക മാറ്റി ചിലവഴിച്ചിരിക്കുന്നത്.

  • നാളെ ദുഃഖ വെള്ളി(25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP