Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഫാൻസി നമ്പറിനു വേണ്ടി കെട്ടിവെച്ച തുക വാഹന ഉടമകൾക്ക് തിരികെ ലഭിക്കുന്നില്ല; പണം തിരികെ നൽകാതിരിക്കാൻ മോട്ടോർ വാഹനവകുപ്പ് കേന്ദ്രീകരിച്ച് റാക്കറ്റ്; രണ്ടു വർഷമായിട്ടും പണം ലഭിക്കാത്തവർ നിരവധി; പരാതി ഉയരുന്നത് ഗുരുവായൂർ ആർടിഒ ഓഫീസിനു എതിരെ; പണം തിരികെ നൽകുമെനനും എപ്പോൾ എന്ന് പറയാൻ കഴിയില്ലെന്നും ആർടിഒ; ആഗ്രഹിച്ച നമ്പറും ലഭിക്കുന്നില്ല; കെട്ടിവെച്ച തുകയും ലഭിക്കുന്നില്ലെന്ന് വാഹന ഉടമകൾ; ഫാൻസി ലേലത്തിൽ നടക്കുന്നത് മുഴുവൻ ഒത്തുകളികൾ

ഫാൻസി നമ്പറിനു വേണ്ടി കെട്ടിവെച്ച തുക വാഹന ഉടമകൾക്ക് തിരികെ ലഭിക്കുന്നില്ല; പണം തിരികെ നൽകാതിരിക്കാൻ മോട്ടോർ വാഹനവകുപ്പ് കേന്ദ്രീകരിച്ച് റാക്കറ്റ്; രണ്ടു വർഷമായിട്ടും പണം ലഭിക്കാത്തവർ നിരവധി; പരാതി ഉയരുന്നത് ഗുരുവായൂർ ആർടിഒ ഓഫീസിനു എതിരെ; പണം തിരികെ നൽകുമെനനും എപ്പോൾ എന്ന് പറയാൻ കഴിയില്ലെന്നും ആർടിഒ; ആഗ്രഹിച്ച നമ്പറും ലഭിക്കുന്നില്ല; കെട്ടിവെച്ച തുകയും ലഭിക്കുന്നില്ലെന്ന് വാഹന ഉടമകൾ; ഫാൻസി ലേലത്തിൽ നടക്കുന്നത് മുഴുവൻ ഒത്തുകളികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ഫാൻസി നമ്പറിനു വേണ്ടി കെട്ടിവെച്ച തുക തിരികെ നൽകാതിരിക്കാൻ മോട്ടോർ വാഹനവകുപ്പ് കേന്ദ്രീകരിച്ച് റാക്കറ്റ് പ്രവർത്തിക്കുന്നതായി സൂചന. ഫാൻസി നമ്പറിനായി ലേലത്തിൽ പങ്കുകൊള്ളാനായി കെട്ടിവെച്ച തുകകൾ പലർക്കും തിരികെ ലഭിച്ചിട്ടില്ല. ഗുരുവായൂർ ആർടിഒ ഓഫീസിനെതിരെയാണ് പരാതി ഉയരുന്നത്. ഗുരുവായൂർ ആർടിഒ ഓഫീസ് അധികൃതർ പറയുന്നത് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വാഹന രജിസ്‌ട്രേഷൻ നടക്കുന്ന ആർടിഒ ഓഫീസ് ആണ് ഗുരുവായൂരിലേത്. ഇത് തന്നെ മറയാക്കിയാണ് ലേലത്തിന് നൽകുന്ന തിരികെ നൽകേണ്ട തുക പല കാരണങ്ങളാൽ ആർടിഒ ഓഫീസ് അധികൃതർ പൂഴ്‌ത്തിവയ്ക്കുന്നത്.

ഫാൻസി നമ്പറിനായി പണം നൽകുന്നവർ മിക്കപ്പോഴും സമ്പന്നർ ആയതിനാൽ ഇതിന്റെ മറ പിടിച്ചാണ് തുക നൽകാതിരിക്കുന്നത്. രണ്ടു വർഷം മുൻപ് ഗുരുവായൂരിൽ ഫാൻസി നമ്പറിനു വേണ്ടി കെട്ടിവെച്ച ഒന്നേകാൽ ലക്ഷം രൂപ ഗുരുവായൂർ സ്വദേശിയായ നിമാ ചന്ദ്രന് ഇതുവരെ തിരികെ നൽകിയിട്ടില്ല. ഈ തുകയ്ക്ക് വേണ്ടി പലകുറി നിമയും ബന്ധുക്കളും ആർടിഒ ഓഫീസിന്റെ പടി കയറിയിറങ്ങിയെങ്കിലും ഇതുവരെ തുക തിരികെ ലഭിച്ചില്ല. ആറു മാസത്തിന്നകം ഈ തുക തിരികെ നൽകേണ്ടതാണെങ്കിലും പലർക്കും ഈ തുക തിരികെ ലഭിക്കുന്നില്ലാ എന്നാണ് പരാതി ഉയരുന്നത്. ഫാൻസി നമ്പറിനു വേണ്ടി ലേലത്തിൽ പങ്കെടുക്കാൻ കെട്ടിവയ്ക്കുന്ന തുകകളാണ് മോട്ടോർ വാഹനവകുപ്പ് തിരികെ നൽകാത്തത്. മുഖ്യമായും ഗുരുവായൂർ ആർടിഒ ഓഫീസിനെതിരെയാണ് പരാതി ഉയരുന്നത്.

ഫാൻസി നമ്പർ ആവശ്യപ്പെട്ടു കെട്ടിവെച്ച കാശ് തിരികെ നൽകും എന്ന പതിവ് പല്ലവിയല്ലാതെ തുക കിട്ടുന്നില്ല. തന്റെ പുതിയ വാഹനത്തിനു ഫാൻസി നമ്പറിനു വേണ്ടി നിമാ ചന്ദ്രൻ ആദ്യം കെട്ടിവെച്ചത് 50000 രൂപയാണ്. ലേലത്തിൽ നിമയ്ക്ക് ആ നമ്പർ ലഭിച്ചില്ല. തുടർന്ന് വേറൊരു ഫാൻസി നമ്പറിനു വേണ്ടി 50000 രൂപ കെട്ടിവെച്ചു. അപ്പോഴും ആ നമ്പർ ലേലത്തിൽ വേറെ ആളുകൾക്ക് പോയി. ഒടുവിൽ നാലാമത് ലേലത്തിൽ ആണ് അപ്പോഴുണ്ടായിരുന്ന ഒരു നമ്പർ നിമയ്ക്ക് ലഭിച്ചത്. നടപടിക്രമങ്ങൾ പ്രകാരം നിമയ്ക്ക് മോട്ടോർ വാഹനവകുപ്പ് 1,25,000 രൂപ നൽകേണ്ടതുണ്ട്. ഒന്ന്, രണ്ടു മാസത്തെ സാവകാശത്തിനു ശേഷം ഈ തുക തിരികെ നൽകേണ്ടതാണ്. പക്ഷെ ലേലത്തിനായി പണംകെട്ടി രണ്ടു വർഷത്തിനു ശേഷവും നിമയ്ക്ക് പണം തിരികെ ലഭിച്ചില്ല. പല തവണയും നിമയും ബന്ധുക്കളും ഗുരുവായൂർ ആർടിഒ ഓഫീസിനെ പടി ചവിട്ടി. നിരാശയായിരുന്നു ഫലം. ഇപ്പോഴും നിമയ്ക്ക് പണം തിരികെ ലഭിച്ചിട്ടില്ല.

തിരികെ ലഭിച്ചിട്ടില്ലാ എന്ന് മാത്രമല്ല എന്ന് പണം തിരികെ ലഭിക്കുമെന്ന് പോലും അറിയുകയുമില്ല. ഞാൻ താമസിക്കുന്നതുകൊച്ചിയിൽ ആണ്. ഈ തുക ലഭിക്കാൻ വേണ്ടിമാത്രം എനിക്ക് പലകുറി ഗുരുവായൂരിൽ പോകേണ്ടി വന്നു. ഗുരുവായൂർ എന്റെ സ്വന്തം നാടാണ്. അതുകൊണ്ടാണ് ഗുരുവായൂർ ആർടിഒ ഓഫീസിൽ രജിസ്റ്റർ ചെയ്തത്. ഗുരുവായൂർ ആർടിഒ ഓഫീസ് ഇത്ര കുഴപ്പം പിടിച്ച ആർടിഒ ഓഫീസ് ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല-നിമ മറുനാടൻ മലയാളിയോട് പറഞ്ഞു. ആവശ്യമായ നമ്പറുകൾക്കായി ലേലത്തിന് മൂന്നു തവണയാണ് നിമ പണം മുടക്കിയത്. മൂന്നു തവണയും നമ്പർ ലഭിച്ചില്ല. നാലാം തവണ നമ്പർ ലഭിച്ചപ്പോൾ മുൻപ് നൽകിയ പണം തിരികെ ലഭിച്ചില്ല. കാശ് തിരികെ ചോദിക്കുമ്പോൾ ആർടിഒ ഓഫീസ് അധികൃതർ പറയുന്നത്. പഴയ ആളുകൾക്ക് ഇനിയും ലഭിക്കാനുണ്ട്. അവർക്ക് ലഭിച്ച ശേഷം മാത്രമേ കാശ് ലഭിക്കൂ എന്നാണ്. പക്ഷെ ഓരോ തവണയും ഓരോ ഒഴിവുകഴിവാണ് ആർടിഒ ഓഫീസ് അധികൃതർ പറയുന്നത്.

കാശിനായി കാത്തിരിക്കുക. അത് അക്കൗണ്ടിൽ വരും. പക്ഷെ അക്കൗണ്ടിൽ കാശ് ലഭിക്കുന്നില്ല. കാത്തിരിപ്പ് നീളുകയും ചെയ്യുന്നു. ഓഫീസ് നമ്പറിൽ വിളിക്കാൻ പറയും. അങ്ങിനെ വിളിക്കുമ്പോൾ ഫോൺ എടുക്കില്ല. ഇനി ഫോൺ എടുത്താൽ തന്നെ ഒരേ മറുപടിയാണ്. തിരക്കാണ് പിന്നെ വിളിക്കൂ. അയ്യായിരം രൂപ മുതൽ കെട്ടിവയ്ക്കാൻ അവസരമുണ്ട്. പക്ഷെ അന്ന് 555 എന്ന നമ്പർ അന്ന് ഉണ്ടായിരുന്നു. ഈ നമ്പറിനു ലേലത്തിൽ പങ്കെടുക്കണമെങ്കിൽ 50000 രൂപ കെട്ടിവെക്കേണ്ടതുണ്ടായിരുന്നു. അങ്ങിനെയാണ് 50000 രണ്ടു തവണയും ഒരു തവണ 25000 രൂപയും കെട്ടിവെച്ച് മൊത്തം 125000 അടയ്‌ക്കേണ്ട അവസ്ഥ വന്നത്. 2016 നവംബറിൽ ആണ് വണ്ടി എടുത്തത്. നമ്പർ ലഭിച്ചിട്ടു ഇപ്പോൾ രണ്ടു വർഷം കഴിയുകയും ചെയ്തിട്ടുണ്ട്. അക്കൗണ്ടിലേക്ക് അവരുടെ പണം തിരികെ ലഭിക്കേണ്ടതുണ്ട് എന്നാണ് ഗുരുവായൂർ ആ ടിഒ ഓഫീസ് അധികൃതർ മറുനാടനോട് പ്രതികരിച്ചത്. ട്രഷറി മുഖാന്തിരമാണ് പണം നൽകേണ്ടത്. ഫാൻസി നമ്പറിനായി ഏറ്റവും കൂടുതൽ ലേലം നടക്കുന്ന ഒരു ഓഫീസ് ആണ് ഗുരുവായൂരിലേത്. അതുകൊണ്ട് വൈകും- അധികൃതർ പറയുന്നു.

ഈ വൈകൽ രണ്ടു വർഷത്തോളം ആകുമോ എന്ന ചോദ്യത്തിനു പക്ഷെ അവർക്ക് മറുപടി ഉണ്ടായിരുന്നുമില്ല. ഒരാൾക്ക് മാത്രമേ നമ്പർ ലഭിക്കൂ. പക്ഷെ ഒരു നമ്പറിനു നാലും അഞ്ചും പേരും അപേക്ഷിക്കും. ലേലം വരും. ഓരോരുത്തർക്കും തുക തിരികെ നൽകാൻ സാവകാശം വേണം. ഇതു മാത്രമാണ് ആർടിഒ നൽകുന്ന മറുപടി. പക്ഷെ രണ്ടു വർഷം അത് വലിയ കാലയളവല്ലേ എന്ന് ചോദിച്ചപ്പോൾ അവർക്ക് രേഖകളിൽ പ്രശ്‌നം കാണും എന്നാണ് പറഞ്ഞത്. പക്ഷെ സമർപ്പിച്ച രേഖകളിൽ ഒരു കുഴപ്പവും ഇല്ലെന്നു നിമ പറയുന്നു. കാശ് മാത്രം പക്ഷെ തിരികെ ലഭിക്കുന്നില്ല. ഫാൻസി നമ്പർ ലേലത്തിൽ ഒരു വൻ റാക്കറ്റ് കേരളത്തിലെ ആർടിഒ ഓഫീസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ടെന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഫാൻസി നമ്പറിനായി ഇടനിലക്കാർ സജീവമാണ്. ഈ ഇടനിലക്കാൻ ആണ് വൻ തുക വാങ്ങി ഫാൻസി നമ്പർ വാഹന ഉടമകൾക്ക് നൽകുന്നത്. വലിയ ഒത്തുകളി നടക്കുന്ന ഫീൽഡ് ആണിത്.

ഫാൻസി നമ്പർ ലേലത്തിൽ സർക്കാരിനു ലഭിക്കേണ്ട വരുമാനം ലഭിക്കുന്നില്ലാ എന്നും പരാതിയുണ്ട്. ഫാൻസി നമ്പർ ലേലത്തിന് എത്തുന്ന വാഹന ഉടമകളെ പല രീതിയിൽ ഇടനിലക്കാർ പിൻവലിക്കും. ലേലം നടന്നിരുന്നെങ്കിൽ ഓരോ ലേലത്തിലും സർക്കാരിനു ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ ഒത്തുകളി മൂലം ഇല്ലാതാകും. ലക്ഷങ്ങൾ വിലയുള്ള ഒരു ഫാൻസി നമ്പർ പ്രമുഖനായ ഒരു വിദേശ വ്യവസായി ചുളുവിലയ്ക്ക് തട്ടിയെടുത്തത് മോട്ടോർ വാഹനവകുപ്പിലെ ഉന്നതർക്ക് അറിയാവുന്ന കാര്യമാണ്. ഈ വ്യവസായിക്ക് വേണ്ടി മറ്റുള്ളവർ മാറി നിൽക്കുകയായിരുന്നു. ലേലത്തിന് ആളുകൾ വന്നെങ്കിൽ മാത്രമേ ലേലത്തുക ഉയരൂ. ലേലത്തിന് ആളില്ലെങ്കിൽ ഏറ്റവും ചെറിയ തുകയ്ക്ക് തന്നെ ലേലം നടക്കും. വ്യവസായിയുടെ കാര്യത്തിൽ ഇതാണ് സംഭവിച്ചത്.

ഇപ്പോൾ പക്ഷെ സർക്കാർ ഫാൻസി നമ്പർ ലേലം ഓൺലൈൻ വഴി നടത്താൻ പദ്ധതി തയ്യാറാക്കുന്നുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാഹൻ, സാരഥി സോഫ്‌റ്റ്‌വെയറുകൾ കേരളത്തിലും നടപ്പിലാക്കാനാണ് പദ്ധതി. ഫാൻസി നമ്പർ ലേലം ഓൺലൈനാകുന്നതോടെ ലോകത്തെവിടെയിരുന്നും ഫാൻസി നമ്പർ ലേലത്തിൽ പങ്കെടുക്കാം. പക്ഷെ മുൻപ് ലേലത്തിൽ പങ്കെടുത്ത വാഹന ഉടമകൾക്ക് കെട്ടിവെച്ച തുക തിരികെ നൽകേണ്ടതല്ലേ? അതെപ്പോൾ നൽകും എന്നാണ് ചോദ്യം ബാക്കിയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP