Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അന്വേഷണത്തിൽ ആശങ്ക വേണ്ടെന്നു തമിഴ്‌നാട് ചീഫ് സെക്രട്ടറി; സുദർശൻ പത്മനാഭനു മേൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി; അറസ്റ്റ് വൈകുന്നത് പ്രതി ഒളിവിലായതിനാൽ മാത്രമെന്ന് ചെന്നൈ പൊലീസ് കമ്മിഷണറും; കേരളം നൽകിയ കത്തിൽ ഗൗരവമായ നടപടികളുമായി തമിഴ്‌നാട് സർക്കാർ; കൊല്ലത്തെ ബന്ധുക്കളെ തുരുതുരെ ഫോണിൽ ബന്ധപ്പെട്ട് മദ്രാസ് ഐഐടിയിലെ ക്രൂരതയിൽ കണ്ണ് തുറന്ന ചെന്നൈ പൊലീസ് ഉദ്യോഗസ്ഥരും; ഫാത്തിമയുടെ മരണത്തിൽ തമിഴകം ഇളകുന്നു

അന്വേഷണത്തിൽ ആശങ്ക വേണ്ടെന്നു തമിഴ്‌നാട് ചീഫ് സെക്രട്ടറി; സുദർശൻ പത്മനാഭനു മേൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി; അറസ്റ്റ് വൈകുന്നത് പ്രതി ഒളിവിലായതിനാൽ മാത്രമെന്ന് ചെന്നൈ പൊലീസ് കമ്മിഷണറും; കേരളം നൽകിയ കത്തിൽ ഗൗരവമായ നടപടികളുമായി തമിഴ്‌നാട് സർക്കാർ; കൊല്ലത്തെ ബന്ധുക്കളെ തുരുതുരെ ഫോണിൽ ബന്ധപ്പെട്ട് മദ്രാസ് ഐഐടിയിലെ ക്രൂരതയിൽ കണ്ണ് തുറന്ന ചെന്നൈ പൊലീസ് ഉദ്യോഗസ്ഥരും; ഫാത്തിമയുടെ മരണത്തിൽ തമിഴകം ഇളകുന്നു

എം മനോജ് കുമാർ

കൊല്ലം: ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ തമിഴ്‌നാട് ഇളകുന്നു. ഫാത്തിമയുടെ ആത്മഹത്യ ഗൗരവമായി കാണണമെന്നും ആരോപണ വിധേയനായ സുദർശൻ പത്മനാഭൻ എന്ന അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു കേരളം തമിഴ്‌നാടിനു നൽകിയ കത്ത്‌ന്റെ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് തുടർ നടപടികൾ സ്വീകരിക്കുന്നത്. ചെന്നൈ പൊലീസ് കമ്മിഷണറും തമിഴ്‌നാട് ചീഫ് സെക്രട്ടറിയും ഇന്നലെ ഫാത്തിമ ലത്തീഫിന്റെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിരുന്നു. കേസിനെക്കുറിച്ച് ഒരാശങ്കയും വേണ്ടെന്നാണ് ഫാത്തിമയുടെ മാതാപിതാക്കളെ തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ.ഷണ്മുഖൻ അറിയിച്ചത്. കേസ് ഗൗരവമായി കണ്ടു തുടർ നടപടികൾ സ്വീകരിക്കാൻ ചെന്നൈ പൊലീസിന് നിർദ്ദേശം നൽകിയതായും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. ആരോപണ വിധേയനായ അദ്ധ്യാപകൻ സുദർശൻ പത്മനാഭന്റെ പേരിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട് എന്നാണ് ചെന്നൈ പൊലീസ് കമ്മിഷണർ എ.കെ.വിശ്വനാഥൻ ഫാത്തിമയുടെ മാതാപിതാക്കളെ അറിയിച്ചത്. സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യാൻ ചെന്നൈ പൊലീസ് കാമ്പസിൽ പോയിരുന്നതായും എന്നാൽ അദ്ധ്യാപകൻ സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് കമ്മിഷണർ അറിയിച്ചത്-ഫാത്തിമയുടെ കുടുംബവുമായി ബന്ധപ്പെട്ടവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേസമയം മരണത്തിനു പിന്നിൽ സുദർശൻ പത്മനാഭൻ എന്നു രേഖപ്പെടുത്തിയ ഫാത്തിമയുടെ ആത്മഹത്യാകുറിപ്പുള്ള മൊബൈൽ ഫോൺ ചെന്നൈ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് ചെന്നൈ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഫോണിന്റെ പാസ് വേർഡ് സഹോദരിയുടെ കയ്യിലുണ്ട് എന്നും തങ്ങളുടെ സാന്നിധ്യത്തിൽ മാത്രമേ മൊബൈൽ ഫോൺ പരിശോധിക്കാവൂ എന്നും കുടുംബം തമിഴ്‌നാട് സർക്കാരിനു മുന്നിൽ ആവശ്യം നിരത്തിയിട്ടുണ്ട്. ഫാത്തിമയുടെ ബന്ധുക്കൾ തമിഴ്‌നാട് മുഖ്യമന്ത്രിയെയും തമിഴ്‌നാട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും കാണുന്നുണ്ട്. ഇതിനുള്ള ക്ഷണം കുടുംബത്തിനു ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ കാണാനുള്ള തീയതി കുടുംബത്തെ അറിയിക്കാം എന്നാണ് തമിഴ്‌നാട് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് കേരളം കത്ത് നൽകിയതോടെ ചെന്നൈ പൊലീസും അലംഭാവം വെടിയുന്നതായാണ് സൂചനകൾ. ആദ്യം കേസിന്റെ കാര്യത്തിൽ തികഞ്ഞ അലംഭാവം കാണിച്ച ചെന്നൈ പൊലീസ് സാഹചര്യങ്ങൾ മാറിയതോടെ ഉണർന്നു എഴുന്നേൽക്കുകയാണ്. ഇപ്പോൾ ചെന്നൈ പൊലീസ് ഉദ്യോഗസ്ഥർ തുരുതുരാ വിളികളാണ് ഫാത്തിമയുടെ ബന്ധുക്കളുടെ ഫോണുകളിലേക്ക് നടത്തുന്നത്. ആദ്യത്തെ അലംഭാവവും ആലസ്യവും തമിഴ്‌നാറ്റ് പൊലീസ് ഉപേക്ഷിക്കുന്നതായാണ് കേരളത്തിന്റെ കത്ത് ലഭിച്ച ശേഷമുള്ള തമിഴ്‌നാട് പൊലീസിന്റെ നീക്കങ്ങൾ സൂചന നൽകുന്നത്.

ഹോസ്റ്റൽ പ്രശ്‌നങ്ങളെ തുടർന്ന് ജെഎൻയുവിൽ വിദ്യാർത്ഥി പ്രക്ഷോഭം തുടരുന്നതിന്നിടെ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ടു ചെന്നൈ ഐഐടിയിലും വിദ്യാർത്ഥി പ്രക്ഷോഭത്തിനു അരങ്ങൊരുങ്ങുകയാണ്. ഇന്റെണൽ മാർക്കിന്റെ പേരിലുള്ള പീഡനങ്ങൾ ചൂണ്ടിക്കാട്ടി ചില വിദ്യാർത്ഥികൾ കൂടി അദ്ധ്യാപകർക്കെതിരെ രംഗത്ത് വരുമെന്നാണ് ചെന്നൈയിൽ നിന്നും ലഭിക്കുന്ന വിവരം. ഫാത്തിമയുടെ മരണം ചില വിദ്യാർത്ഥികൾ എങ്കിലും തങ്ങളും നേരിടുന്ന പ്രശ്‌നങ്ങൾക്ക് നേരെ പ്രതികരിക്കാനുള്ള ഉപാധിയാക്കുകയാണ്. ഇതുകൊണ്ട് തന്നെയാണ് ജെഎൻയു രീതിയിൽ ചെന്നൈ ഐഐടിയിലും വിദ്യാർത്ഥി പ്രക്ഷോഭത്തിനു അരങ്ങൊരുങ്ങുന്നത്. ഫാത്തിമയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് വിദ്യാർത്ഥികളിൽ നിന്നും ഉയരുന്ന ആവശ്യം. ഡിവൈഎഫ്‌ഐ ഇന്ന് ചെന്നൈ ഐഐടിയിലേക്ക് മാർച്ച് നടത്തുന്നുണ്ട്. എസ്എഫ്‌ഐയും ഇതേ പ്രശ്‌നത്തിൽ സമരരംഗത്തുണ്ട്. വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തുമുണ്ട്. അധികൃതർക്കും പതിവിൽ നിന്നും വിപരീതമായി ആശങ്കകൾ ഉയരുന്നുണ്ട്.

ഫാത്തിമയുടെ ആത്മഹത്യ ചെന്നൈ ഐഐടിയെയും ഉലയ്ക്കുകയാണ്. ഫാത്തിമയുടെ മരണത്തിൽ ചെന്നൈ ഐഐടിയിൽ അനുശോചന യോഗം ചേർന്നു. ചെന്നൈ ഐഐടിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ടു അനുശോചന യോഗം ചേരുകയും ചെയ്തു. ഈ രീതിയിലുള്ള സമീപനമല്ല ഐഐടി ആദ്യം കൈക്കൊണ്ടത്. ഫാത്തിമ മരിച്ചപ്പോൾ മൃതദേഹത്തിനു അനുയാത്ര ചെയ്യാൻ ചെന്നൈ ഐഐടിയിലെ അധ്യാകപരോ വിദ്യാർത്ഥികളോ തയ്യാറായിരുന്നില്ല. ഫാത്തിമയുടെ ബന്ധുക്കളെ തേടി ചെന്നൈ ഐഐടിയിൽ നിന്ന് വിദ്യാർത്ഥികളോ അദ്ധ്യാപകരോ ഫോൺ വിളിച്ചിരുന്നുമില്ല. അതേ ഐഐടി തന്നെയാണ് ഫാത്തിമയുടെ മരണത്തിൽ അനുശോചന യോഗം ചേർന്നത്. എന്നാൽ അനുശോചന യോഗത്തിൽ ആരോപണ വിധേയനായ സുദർശൻ പത്മനാഭൻ പങ്കെടുത്തിരുന്നില്ല. ഫാത്തിമയുടെ മരണം വിവാദമായി മാറിയപ്പോൾ മുതൽ സുദർശൻ പത്മനാഭൻ അപ്രത്യക്ഷമായ നിലയിലാണ്.

ക്യാമ്പസിൽ സുദർശൻ പത്മനാഭൻ താമസിക്കുന്ന ക്വാർട്ടെഴ്‌സ് അടഞ്ഞു കിടന്ന നിലയിലാണ്. സുദർശൻ മിസോറാമിലേക്ക് മുങ്ങി എന്നാണ് ലഭിക്കുന്ന സൂചനകളും വിവരങ്ങളും. കേസ് സിബിഐക്ക് കൈമാറണമെന്ന് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. കേസ് അട്ടിമറിക്കാനാണ് ചെന്നൈ പൊലീസിന്റെ ശ്രമം. കയർ ഫാനിൽ കെട്ടാതെ, ചുറ്റിവരിഞ്ഞ നിലയിൽ കാണപ്പെട്ടതും ചെന്നൈയിൽ എത്തിയ ബന്ധുക്കളോട് അദ്ധ്യാപകർ ആരും ബന്ധപ്പെടാതിരുന്നതും സംശയകരമാണെന്നു ബന്ധുക്കൾ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടും ഫാത്തിമയുടെ മൊബൈൽ ഫോൺ നൽകാൻ എസ്ഐ മടിച്ചതായും അവർ ചൂണ്ടിക്കാട്ടി. ഇതെല്ലാം അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന സംശയത്തിന് ബലമേകുന്നുമുണ്ട്.

സുദർശൻ പത്മനാഭൻ പഠിപ്പിക്കുന്ന ലോജിക്ക് പേപ്പറിന് 20ൽ 13മാർക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ച് മാർക്കിന് കൂടി അർഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ സമീപിച്ചിരുന്നു. അന്ന് വൈകിട്ടോടെയാണ് ഫാത്തിമ ലത്തീഫിനെ സരയൂ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികൾ 3 അദ്ധ്യാപകരാണെന്നു കുറ്റപ്പെടുത്തുന്ന, മൊബൈൽ ഫോണിൽ രേഖപ്പെടുത്തിയ 2 കുറിപ്പുകൾ കുടുംബം പുറത്തുവിട്ടിരുന്നു. എന്നാൽ, ആത്മഹത്യക്കുറിപ്പ് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആരോപണ വിധേയരായ അദ്ധ്യാപകരിൽ ഒരാൾ അവധിയിലാണ്. ഇന്റേണൽ പരീക്ഷയിൽ ഒരു വിഷയത്തിൽ അർഹതപ്പെട്ട മാർക്ക് നിഷേധിച്ചതായി ഫാത്തിമ പരാതിപ്പെട്ടിരുന്നു. ഫാത്തിമ മികച്ച വിദ്യാർത്ഥിയായിരുന്നുവെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും വകുപ്പ് മേധാവി ഉമാകാന്ത് ദാസ് പറയുന്നത്.

തന്റെ മരണത്തിന് ഉത്തരവാദി ഒരു അദ്ധ്യാപകനാണെന്നു പേരു സഹിതം ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. ഓൺ ചെയ്താൽ ഉടൻ കാണത്തക്ക വിധത്തിൽ ഫോണിലെ വോൾപേപ്പർ ആയാണു രേഖപ്പെടുത്തിയിരുന്നത്. മരണത്തിന് പിന്നിൽ വർഗ്ഗീയതയാണെന്ന് പോലും വിവാദമെത്തി. ഇതിന് തെളിവായി ആത്മഹത്യാ കുറിപ്പ്. എന്നിട്ടും കുട്ടികളിൽ നിന്ന് മൊഴിയെടുത്ത് പ്രശ്നം ഇല്ലെന്ന് വരുത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനെ ഫാത്തിമയുടെ കുടുംബം ചോദ്യം ചെയ്യുന്നു. 'മുടി കെട്ടാൻ പോലും അറിയാത്ത മോൾ തൂങ്ങിമരിച്ചെന്ന് ആരുപറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. അവൾ ജീവനൊടുക്കില്ല; ജീവനെടുത്തതാണ്' മാതാവ് സജിത പറയുന്നു. സംഭവദിവസം വിഡിയോ കോൾ വഴി 5 തവണ ബന്ധപ്പെട്ടിരുന്നതായി സജിത പറഞ്ഞു. കടുത്ത മാനസിക വിഷമം അനുഭവിക്കുന്നതായി തോന്നിയെങ്കിലും കാരണം പറഞ്ഞില്ല.

അന്നു രാത്രി 9.30 വരെ മെസ് ഹാളിൽ ഇരുന്നു കരഞ്ഞ ഫാത്തിമയെ ജോലിക്കാരി ആശ്വസിപ്പിച്ചാണു ഹോസ്റ്റൽ മുറിയിലേക്ക് അയച്ചതെന്നു കന്റീൻ ജീവനക്കാരൻ അറിയിച്ചതായി സജിത പറയുന്നു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമമാണു കാരണം എന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാൽ എല്ലാ പരീക്ഷകളിലും ഫാത്തിമയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ലോജിക് വിഷയത്തിന്റെ ഇന്റേണൽ പരീക്ഷയിൽ 20 ൽ 13 മാർക്ക് ആണ് ആരോപണ വിധേയനായ അദ്ധ്യാപകൻ നൽകിയത്. മൂല്യനിർണയത്തിൽ പിശകുണ്ടെന്നു കാണിച്ച് അദ്ധ്യാപകന് ഇമെയിൽ അയച്ചപ്പോൾ 18 മാർക്ക് നൽകി. അതുകൊണ്ട് തന്നെ ഈ വാദം നിൽക്കില്ല. ഈ അദ്ധ്യാപകനെ കൂടാതെ രണ്ട് അസി. പ്രഫസർമാർക്കും ചില വിദ്യാർത്ഥികൾക്കും മരണത്തിൽ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നു പിതാവ് അബ്ദുൽ ലത്തീഫും ആരോപിക്കുന്നു.

ഫാത്തിമയുടെ മരണമറിഞ്ഞു ബന്ധു ഷമീറും ഇരട്ട സഹോദരിയായ ആയിഷയുമടക്കമുള്ളവർ ഐ.ഐ.ടിയിൽ എത്തിയപ്പോൾ ബന്ധപ്പെട്ട അധികൃതർ ഉണ്ടായിരുന്നില്ല. മരിച്ചവരുടെ മൃതദേഹം പാക്ക് ചെയ്ത് നൽകാൻ ചുമതലപ്പെട്ട ഒരു ശിപായി മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നും ഷമീർ പറഞ്ഞു. മരിച്ചതിന്റെ തലേദിവസം ക്യാന്റീനിൽ ഇരുന്ന് കരഞ്ഞുവെന്നും കാരണം തിരക്കിയപ്പോൾ ഒന്നും പറഞ്ഞില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ പിന്നീട് ചോദിച്ചപ്പോൾ അങ്ങനെ ഒരു സംഭവമേ ഇല്ലെന്ന തരത്തിലാണ് അതേ കുട്ടികൾ മറുപടി പറഞ്ഞതെന്നും ഐ.ഐ.ടി. അധികൃതരുടെ ഇടപെടലുകൾ കാരണമാണിതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP