Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്രിമിനൽ പശ്ചാത്തലം മറച്ച് വെച്ച് പാസ്സ്പോർട്ട് പുതുക്കി; ഈ പാസ്സ്പോർട്ട് ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിലും പോയി; കേസെടുത്തത് പാസ്‌പോർട്ട് ആക്ട് പ്രകാരം കിള്ളിക്കൊല്ലൂർ പൊലീസ്; ഹാദിയയുടെ ഭർത്താവിന്റെ മൂന്നാമത്തെ കേസിന്റെ വിശദാംശങ്ങളും മറുനാടന്; ഷെഫിൻ ജഹാനെതിരെ നിലപാട് കടുപ്പിക്കാൻ എൻഐഎയും

ക്രിമിനൽ പശ്ചാത്തലം മറച്ച് വെച്ച് പാസ്സ്പോർട്ട് പുതുക്കി; ഈ പാസ്സ്പോർട്ട് ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിലും പോയി; കേസെടുത്തത് പാസ്‌പോർട്ട് ആക്ട് പ്രകാരം കിള്ളിക്കൊല്ലൂർ പൊലീസ്; ഹാദിയയുടെ ഭർത്താവിന്റെ മൂന്നാമത്തെ കേസിന്റെ വിശദാംശങ്ങളും മറുനാടന്; ഷെഫിൻ ജഹാനെതിരെ നിലപാട് കടുപ്പിക്കാൻ എൻഐഎയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വൈക്കം സ്വദേശിനി അഖില ഹാദിയയെ വിവാഹം കഴിച്ച കൊല്ലം സ്വദേശി ഷെഫീൻ ജഹാനെതിരെ മറ്റൊരുകേസ് കൂടി. ആശുപത്രി ആക്രമണകേസ് കൂടാതെ പാസ്സ്പോർട്ട് ആക്ട് പ്രകാരമാണ് കൊല്ലം കിളികൊല്ലൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ ഏഴിനാണ് കൊല്ലം സിറ്റി പരിധിയിലെ കിളികൊല്ലൂർ സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന വിവരം മറച്ച് വെച്ചുകൊണ്ട് പാസ്സ്പോർട്ട് പുതുക്കിയെന്നാണ് ഷെഫീൻ ജഹാനെതിരെയുള്ള കേസ്. 1976 ലെ ഇന്ത്യൻ പോസ്പോർട്ട് ആക്ട് 12(1)(ബി) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 2014 മാർച്ച് മൂന്നിനാണ് ഷെഫീൻ ജഹാൻ ക്രിമിനൽ പശ്ചാത്തലം മറച്ച് വെച്ച് പാസ്സ്പോർട്ട് പുതിക്കയതെന്നാണ് കിളികൊല്ലൂർ സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരം.

2011 മെയ് 17 ന് ജെ 3947001 എന്ന നമ്പറിലുള്ള പാസ്പോർട്ട് എടുത്ത ശേഷം, ആയതിന്റെ കാലാവധി കഴിഞ്ഞതിനെത്തുടർന്ന്, 2014 മാർച്ച് 13 ന് നിലവിലുള്ള കേസുകൾ മറച്ചുവെച്ച് എൽ 7759080 എന്ന നമ്പറായ പാസ്സ്പോർട്ട് കരസ്ഥമാക്കിയെന്നാണ് എഫ്.ഐ.ആറിന്റെ ചുരുക്കരൂപം. കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ക്രൈ നമ്പർ 1051/13, 2100/13, 63/14 എന്നീ കേസുകൾ മറച്ചുവച്ചാണ് ഷഫീൻ ജഹാൻ പാസ്സ്പോർട്ട് പുതുക്കിയിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിലൊന്ന് കൊല്ലത്തെ ആശുപത്രി ആക്രമണകേസാണ്. ക്രിമിനൽ പശ്ചാത്തലം മറച്ച് വെച്ച് ഷെഫിൻ ജഹാൻ പാസ്സ്പോർട്ട് പുതിക്കിയതിന് ശേഷം ഈ പാസ്സ്പോർട്ട് ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിൽ പോയതായും പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഈ കേസിന്റെ എഫ്.ഐ.ആർ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. ഷെഫീൻ ജഹാനെതിരെ മറ്റൊരു കേസിൽ എൻ.ഐ.എ അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. ഈ കേസിന്റെ ഭാഗമായി കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ എൻ.ഐ.എ തെളിവെടുപ്പ് നടത്തിയതായാണ് വിവരം. എന്നാൽ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ആരായുന്നതിന് എൻ.ഐ.എ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങൾ നൽകാൻ അവർ തയ്യാറായില്ല. പിന്നീട് വിവരങ്ങൾ നൽകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. താരതമ്യേന തീവ്രതയുള്ള കേസിലാണ് അന്വേഷണം നടന്നതെന്നാണ് എൻ.ഐഎ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന ഏക സൂചന. ഷെഫീൻ ജഹാന് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് നേരത്തെതന്നെ എൻ.ഐ.എ സുപ്രീം കോടതിയെ വിവരം ധരിപ്പിച്ചിരുന്നു.

നേരത്ത മതം മാറിയ അഖില ഹാദിയയെ വൈ ടൂ നിക്കാഹ് എന്ന മാട്രിമോണിയൽ സൈറ്റ് വഴി വിവാഹം ആലോചിക്കുകയും, പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു എന്നാണ് ഷെഫീൻ ജഹാന്റെ വാദം. ഈ വിവാഹമാണ് ഹൈക്കോടതി മെയ് മാസം റദ്ദ് ചെയ്ത് ഉത്തരവായത്. വിവാഹം റദ്ദ് ചെയ്ത നടപടിയെ ചോദ്യം ചെയ്തായിരുന്നു ഷെഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിക്ക് എങ്ങനെ പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹം റദ്ദ് ചെയ്യാൻ സാധിക്കുമെന്ന് കേസ് പരിഗണിക്കവെ, ജസ്റ്റിസ്സ് കഹാർ ചോദ്യം ഉന്നയിച്ചിരുന്നു.

ഹാദിയയയുടെ ഭർത്താവ് ഷെഫിൻ ജഹാന്റെ പേരിൽ ക്രിമിനൽ കേസുകളില്ലെന്ന വാദം സജീവമായി ചർച്ചയായിരുന്നു. ഇതിനിടെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഷെഫിൻ ജഹാൻ പങ്കെടുക്കുന്നതിന്റെ വിഡിയോ മറുനാടൻ മലയാളിക്ക് ലഭിച്ചത്. ഇതോടെ ഈ വാദം പൊളിഞ്ഞു. മരത്തിൽ നിന്ന് വീണ് മരിച്ച രോഗിക്ക് ചികിൽസ നിഷേധിച്ചുവെന്ന് ആരോപിച്ച് മെഡിട്രീനാ ആശുപത്രിയിൽ എസ് ഡി പി ഐ പ്രവർത്തകർ പ്രതിഷേധിക്കാനെത്തി. ഇതിന് നേതൃത്വം നൽകിയത് ഷെഫിൻ ജെഹാനായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിൽ ഷെഫിൻ ജഹാൻ അതിക്രമം കാട്ടുന്നത്. ആശുപത്രിയുടെ വാതിൽ തല്ലി പൊളിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട കേസ് ഇയാൾക്കെതിരെയുണ്ടെന്നാണ് സൂചന. ആശുപത്രി ആക്രമണമെന്നത് നിലവിലെ നിയമ പ്രകാരം ഗുരുതരമായ കുറ്റമാണ്. എസ് ഡി പി ഐ പ്രവർത്തകനെന്ന നിലയിലാണ് ഇതിൽ ഷെഫിൻ ജഹാൻ പങ്കെടുത്തതെന്നും വ്യക്തമാണ്.

ഷെഫിൻ ജെഹാൻ കേസുകളിൽ പ്രതിയല്ലെന്നും കിളിക്കൊല്ലൂർ പൊലീസ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് മറ്റൊരാളുടെ പേരിലുള്ള കേസുകളാണെന്നുമുള്ള വാദം സജീമായിരുന്നു. മുഹമ്മദ് ഷെഫിൻ എന്നയാളുടെ പേരിലുള്ള രണ്ട് കേസുകളാണ് ഷഫിൻ ജഹാന്റെ മേൽ അടിച്ചേൽപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതെന്നായിരുന്നു വെളിപ്പെടുത്തൽ. മുഹമ്മദ് ഷെഫിൻ തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ആദ്യം ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും പിന്നീട് ലൈവായി എത്തി മുഹമ്മദ് ഷെഫിൻ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. നിരവധിയാളുകൾ വീഡിയോ ലൈവായി കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. ഹാദിയ കേസിൽ കാര്യങ്ങൾ ഫെഫിന് അനുകൂലമാക്കാനായിരുന്നു ഇത്. ഇതിനിടെയാണ് ഷെഫിൻ അക്രമം കാട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

889/11, 1051/13 എന്നീ രണ്ടുകേസുകളാണ് ഷഫിൻ ജഹാന് മേൽ പൊലീസ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന് മുഹമ്മദ് ഷെഫിൻ പറയുന്നു. ഇതിൽ ആദ്യത്തെ കേസ് ഒരു വർഷം മുൻപ് ഹൈക്കോടതിൽ തീർപ്പാക്കിയതാണ്. അതിന്റെ ക്ലോസിങ് പേപ്പറും മറ്റും തന്റെ കൈയിലുണ്ടെന്ന് മുഹമ്മദ് ഷെഫിൻ പറയുന്നു. 1051/13, 2013 ൽ നടന്ന കേസാണ്. സ്റ്റേഷൻ ജാമ്യം ലഭിച്ച ആ കേസിൽ 323 വകുപ്പാണ് ചേർത്തത്. ഷഫിൻ ജഹാന്റെ പേരിലേക്ക് കേസ് മാറ്റിയപ്പോൾ മറ്റ് ചില വകുപ്പുകളും ഇതിൽ കൂട്ടിച്ചേർത്തു. കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നതെന്നും മുഹമ്മദ് ഷെഫിൻ പറഞ്ഞിരുന്നു.

എന്നാൽ ഇതെല്ലാം തെറ്റാണെന്ന് പൊലീസ് പറയുന്നു. വിഡിയോ ഇട്ടയാളും ഈ കേസിൽ കൂട്ടുപ്രതിയാണ്. ഹാദിയ കേസിൽ ഇടപെടലിന് വേണ്ടിയാണിതെല്ലാമെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന് പിന്നാലെയാണ് പാസ്‌പോർട്ടിലും ഷെഫനെതിരെ പരാതിയുണ്ടെന്ന വിവരം പുറത്തു വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP