Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നസെന്റിന്റെ പിൻഗാമിയാകാൻ കരുക്കൾ നീക്കി ഇടവേള ബാബു; പിന്തുണച്ച് മോഹൻലാലും ദിലീപും; റബ്ബർ സ്റ്റാബുകളെ തലപ്പത്ത് അനുവദിക്കില്ലെന്ന് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്; സ്ഥാനമൊഴിയാൻ മമ്മൂട്ടി; പീഡനക്കേസിലെ പ്രതികൾക്കായി ഒത്തുതീർപ്പ് ചർച്ച നടത്തുന്നവരെ പാഠം പഠിപ്പിക്കാൻ പെൺകുട്ടായ്മയും; സംഘടനയില്ലാതെ മുന്നേറാൻ ലാലും സംഘവും; 'അമ്മ' പിടിക്കാൻ ചർച്ചയും ചരട് വലിയും സജീവം; താരസംഘടന പിളരുമോ?

ഇന്നസെന്റിന്റെ പിൻഗാമിയാകാൻ കരുക്കൾ നീക്കി ഇടവേള ബാബു; പിന്തുണച്ച് മോഹൻലാലും ദിലീപും; റബ്ബർ സ്റ്റാബുകളെ തലപ്പത്ത് അനുവദിക്കില്ലെന്ന് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്; സ്ഥാനമൊഴിയാൻ മമ്മൂട്ടി; പീഡനക്കേസിലെ പ്രതികൾക്കായി ഒത്തുതീർപ്പ് ചർച്ച നടത്തുന്നവരെ പാഠം പഠിപ്പിക്കാൻ പെൺകുട്ടായ്മയും; സംഘടനയില്ലാതെ മുന്നേറാൻ ലാലും സംഘവും; 'അമ്മ' പിടിക്കാൻ ചർച്ചയും ചരട് വലിയും സജീവം; താരസംഘടന പിളരുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപിന്റെ അറസ്റ്റിന് മുമ്പായിരുന്നു താരസംഘടനയുടെ ജനറൽ ബോഡി യോഗം. അതിന് ശേഷം അടിയന്തര എക്‌സിക്യൂട്ടീവ് ചേർന്ന് ദിലീപിനെ പുറത്താക്കി. ഇതോടെ താരസംഘടന പ്രതിസന്ധയിലായി. ദിലീപ് അനുകൂലികളെ ഭയന്ന് പിന്നീട് യോഗമൊന്നും പരസ്യമായി ചേർന്നില്ല. സംഘടനയുടെ ദൈനംദിന പ്രവർത്തനവുമായി ബന്ധപ്പെട്ട ഇടപെടൽ മാത്രമാണ് ഭാരവാഹികൾ നടത്തി. പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ഇന്നസെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. മമ്മൂട്ടിയും അതേ നിലപാടിൽ. ഇതോടെ പുതിയ നേതൃത്വം അമ്മയ്ക്കുണ്ടാകുമെന്ന് വ്യക്തമായി. സംഘടനയുമായി ഇനി സഹകരണത്തിനില്ലെന്ന നിലപാടിലാണ് ദിലീപ്. അപ്പോഴും ഇന്നസെന്റിന് പകരം ഇടവേള ബാബുവിനെ പ്രസിഡന്റാക്കാനുള്ള ചരടുവലികൾ ദിലീപ് അനുകൂലികൾ തകൃതിയായി നടത്തുന്നുണ്ട്. മോഹൻലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ഇടവേള ബാബു. മോഹൻലാലിന്റെ പിന്തുണ കൂടി ഉറപ്പിക്കാനാണ് ഈ നീക്കം.

പൃഥ്വിരാജും സംഘവും എടുത്ത നിലപാടാണ് അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കാനുള്ള കാരണം. എന്നാൽ സംഘടനയിലെ ബഹുഭൂരിഭാഗവും ദിലീപിനൊപ്പമായതിനാൽ അത് പൂർണ്ണമായും വിജയിച്ചില്ല. നിലവിൽ അമ്മയുടെ എക്‌സിക്യൂട്ടിവിന്റെ ഭാഗമാണ് പൃഥ്വി. ഇടവേള ബാബുവിലേക്ക് ചർച്ചയെത്തിയാൽ പൃഥ്വിരാജും സംഘവും അമ്മയുമായുള്ള സഹകരണം പോലും വിച്ഛേദിച്ചേക്കും. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതികൾക്കായി ചില സിനിമാക്കാർ ചരടുവലികൾ നടത്തുന്നുണ്ട്. നടിയുടെ രക്ഷയ്‌ക്കെത്തിയവരെ പോലും കരിവാരി തേയ്ക്കാനാണ് ശ്രമം. ഇതിലെ വേദനയുമായി സംവിധായകനും നടുമായ ലാലിനെ പോലുള്ളവർ അമ്മയുമായി അകലം പാലിക്കുകയാണ്. എന്നാൽ രമ്യാ നമ്പീശന്റെ നേതൃത്വത്തിലുള്ള വനിതാ കൂട്ടായ്മയും സംഘടനയിൽ ഉന്നത പദവികൾ കിട്ടിയേ തീരൂവെന്ന നിലപാടിലാണ്. സാധാരണ നേതൃത്വം പറയുന്നത് കേൾക്കുന്ന സ്ത്രീകളെ പേരിന് ഭാരവാഹിയാക്കും. ഇതിനി നടക്കില്ലെന്നാണ് രമ്യാനമ്പീശന്റെ നിലപാട്.

ജൂണിലാണ് അമ്മയുടെ ജനറൽ ബോഡി നടക്കേണ്ടത്. ദിലീപിന്റെ പ്രതിസന്ധിയുടെ പേരിൽ അത് ചേരാതിരിക്കാൻ ആകില്ല. സംഘടന പിളരരുതെന്നും മുന്നോട്ട് പോകണമെന്നും ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിഭാഗവും. അതുകൊണ്ട് തന്നെ ഇന്നസെന്റിന് പകരം ആരെത്തുമെന്ന ചർച്ച അതിനിർണ്ണായകമാണ്. മമ്മൂട്ടി അധികാര സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മോഹൻലാലും വിവാദങ്ങൾ സ്വയം നിൽക്കാനില്ല. ഈ സാഹചര്യത്തിലാണ് ഇന്നസെന്റിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം കീറാമുട്ടിയാകുന്നത്. ബാലചന്ദ്രമേനോനെ പ്രസിഡന്റാക്കണമെന്ന അഭിപ്രായം സജീവമാണ്. എന്നാൽ ബാലചന്ദ്രമേനോനെ നിയന്ത്രിക്കാൻ ആർക്കും കഴയില്ല. സ്വന്തം നിലപാടിന് അനുസരിച്ച് മാത്രമേ കാര്യങ്ങൾ അദ്ദേഹം ചെയ്യൂ, അതുകൊണ്ട് ബാലചന്ദ്രമേനോന്റെ പേരിനോട് സൂപ്പർ താരങ്ങൾക്ക് ആർക്കും താൽപ്പര്യമില്ല.

അമ്മയുടെ പ്രവർത്തനം സുതാര്യമാക്കാൻ പൃഥ്വിരാജ് നേതൃത്വം ഏറ്റെടുക്കണമെന്ന അഭിപ്രായം സജീവമാണ്. ബോബൻ കുഞ്ചാക്കോയും ന്യൂജെനറേഷൻകാരുടെ പൊതു സമ്മതനാണ്. ഇരുവരോടും വനിതകളുടെ കൂട്ടായ്മയ്ക്കും താൽപ്പര്യമാണ്. എന്നാൽ ഇവരെ അമ്മയിൽ അടുപ്പിക്കില്ലെന്ന നിലപാടിലാണ് ദിലീപ് അനുകൂലികൾ. ഏത് വിധേനേയും പൃഥ്വിരാജിനെ അമ്മയുടെ തലപ്പത്ത് നിയോഗിക്കുന്നതിനെ ഇവർ തടയും. പൃഥ്വിരാജ് നേതൃത്വത്തിലെത്തിയാൽ ദിലീപ് പക്ഷം അമ്മയുമായുള്ള സഹകരണം പൂർണ്ണമായും വിച്ഛേദിക്കും. ഫലത്തിൽ അതൊരു വലിയ പിളർപ്പാവുകയും ചെയ്യും. ദിലീപിനെ അംഗീകരിക്കുന്നവർ മാത്രം അധ്യക്ഷനായാൽ മതിയെന്നാണ് ഇവരുടെ പക്ഷം. ഇടവേള ബാബുവിന് പ്രതീക്ഷയാകുന്നത് ഇതാണ്.

ഏറെകാലമായി അമ്മയുടെ പ്രധാന സംഘടനാ ഭാരവാഹികളിൽ ഒരാളാണ് ഇടവേള ബാബു. ഇന്നസെന്റിന്റെ തിരക്കുകൾക്കിടയിൽ അമ്മയുടെ ദൈനംദിന കാര്യങ്ങൾ നോക്കുന്ന നേതാവ്. അതുകൊണ്ട് തന്നെ ഇടവേള ബാബുവിന് പ്രസിഡന്റാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നാണ് ദിലീപ് അനുകൂലികളുടെ പക്ഷം. മോഹൻലാലിന്റെ പിന്തുണയും ഇടവേള ബാബുവിന് കിട്ടും. അതുകൊണ്ട് തന്നെ ഇടവേള ബാബുവിന് സംഘടനയുടെ തലപ്പത്ത് എത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനെ അട്ടിമറിക്കാൻ മറുപക്ഷവും സജീവമായി തന്നെ കരുക്കൾ നീക്കുന്നുണ്ട്. പകരം സർവ്വ സമ്മതനായ ഒരാളെ ചൂണ്ടിക്കാനാവാത്തതാണ് പ്രശ്‌നം. മത്സരത്തിനില്ലെന്ന് പൃഥ്വിരാജ് പറയുന്നതുകൊണ്ട് തന്നെ ആ പേരും ഉയർത്താനാകുന്നില്ല. കുഞ്ചാക്കോ ബോബനും താൽപ്പര്യക്കുറവ് വ്യക്തമാക്കിയിട്ടുണ്ട്. മഞ്ജു വാര്യരും ദിലീപിനെ പരസ്യമായി വെല്ലുവിളിക്കാൻ തയ്യാറാല്ല. ഇതോടെയാണ് പ്രതിസന്ധി മൂക്കുന്നത്.

ദിലീപിന്റെ അറസ്റ്റിന് ശേഷം അമ്മയുടെ പ്രവർത്തനം താറുമാറായി. പേരിന് വേണ്ടി മാത്രമാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ താര സംഘടനയുടെ ആവശ്യം ഇനിയില്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്. നേരത്തെ കെബി ഗണേശ് കുമാറിനെ സംഘടനയുടെ തലപ്പത്ത് എത്തിക്കാൻ ദിലീപ് നീക്കം നടത്തിയിരുന്നു. എന്നാൽ ഇടതുപക്ഷവുമായി സഹകരിക്കുന്ന ആരും ഇത്തരം സ്ഥാനമാനങ്ങൾ ഏറ്റെടുക്കരുതെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അതുകൊണ്ട് തന്നെ ഇന്നസെന്റിനും മുകേഷിനും ഗണേശിനും സ്ഥാനങ്ങളെ കുറിച്ച് ചിന്തിക്കാനാവുന്നില്ല. ഈ സാഹചര്യത്തിലാണ് ഇടവേള ബാബുവിനെ ദിലീപ് പക്ഷം ഉയർത്തിക്കൊണ്ട് വന്നത്. ദിലീപ് വിവാദം ഉയർന്നപ്പോൾ തന്നെ മമ്മൂട്ടിയും മോഹൻലാലും അടക്കം രാജിക്കൊരുങ്ങിയിരുന്നു. അങ്ങനൊരു സാഹചര്യം വന്നാൽ പൃഥ്വിരാജ് സംഘടനയിൽ പിടിമുറുക്കുമെന്ന ചിലരുടെ ആശങ്ക കാരണമാണ് ഈ രാജി പോലും നടക്കാതെ പോയത്.

ദീലീപിനൊപ്പം 'അമ്മ' ഒറ്റക്കെട്ടാണ് എന്ന് പ്രഖ്യാപനം ഉണ്ടായ ജനറൽബോഡിയിൽ പൃഥ്വിരാജ് പങ്കെടുത്തിരുന്നില്ല. അന്നത്തെ യോഗത്തിൽ അങ്ങനെയൊക്കെയേ സംഭവിക്കൂ എന്ന് അറിയാമായിരുന്നതിനാലാണ് പൃഥ്വിരാജ് പങ്കെടുക്കാതിരുന്നത്. എന്നാൽ ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മമ്മൂട്ടിയുടെ വസതിയിൽ നടന്ന എക്സിക്യൂട്ടിവ് യോഗത്തിൽ പൃഥ്വിരാജ് എത്തി. യോഗത്തിൽ ചില കാര്യങ്ങൾ ഉന്നയിച്ചു. അമ്മയുടെ ഭരണഘടന കാരണം ദിലീപിനെ പെട്ടെന്നു പുറത്താക്കാൻ കഴിയില്ല' എന്ന ഒരു അഭിപ്രായം തുടക്കത്തിൽ അമ്മയുടെ ഒരു ഭാരവാഹി ഒന്നു പറഞ്ഞുനോക്കി. പൃഥ്വിരാജ് കൈയോടെ അതിനെ അടിച്ചിരുത്തി. ആദ്യം പുറത്താക്കണം. ഭരണഘടനയൊക്കെ പിന്നെ നോക്കാം' - പൃഥ്വി ഉറച്ച ശബ്ദത്തിൽ പറഞ്ഞു. രമ്യാനമ്പീശൻ, ആസിഫ് അലി തുടങ്ങിയവരും പൃഥ്വിയെ പിന്തുണച്ചുകൊണ്ട് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.

സസ്പെൻഷൻ പോരേ എന്ന അനുനയത്തിലുള്ള ചോദ്യവും ഉണ്ടായി. പ്രാഥമിക അംഗത്വത്തിൽ നിന്നുതന്നെ പുറത്താക്കണമെന്ന് യുവസംഘം നിലപാട് കടുപ്പിച്ചു. ഈ നിലപാടിനോട് ജനറൽ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹൻലാലും ഉൾപ്പെടെയുള്ളവർ യോജിച്ചതോടെ അന്തിമ തീരുമാനം വന്നു- ദിലീപ് പുറത്ത്. ആവശ്യം അംഗീകരിക്കപ്പെട്ടതിന്റെ സംതൃപ്തിയും തീരുമാനത്തിന്റെ ദാർഢ്യവും പ്രകടമാക്കി തന്നെയാണ് പൃഥ്വിരാജും രമ്യാ നമ്പീശനുമൊക്കെ പുറത്തു വന്നത്. ഇതോടെയാണ് ദിലീപും പൃഥ്വിരാജും തമ്മിലെ ഭിന്നത രൂക്ഷമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP