Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിനി മുത്തൂറ്റിന്റെ ഒരു ശാഖയിൽ നിന്നും കണക്കിൽ പെടാത്ത 25കിലോ സ്വർണ്ണവും രണ്ട് കോടിയും പിടിച്ചതായി സൂചന; ജോർജ്-പാപ്പച്ചൻ ഗ്രൂപ്പുകൾ 100 കണക്കിന് കോടിയുടെ വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചതായും റിപ്പോർട്ട്; പണയം വച്ച ആഭരണങ്ങൾ ലേലം ചെയ്യുന്നതിലും വൻ ക്രമക്കേട്; മുത്തൂറ്റ് സ്ഥാപനങ്ങളിൽ നടന്നത് രാജ്യത്തെ നടുക്കിയ സാമ്പത്തിക കൊള്ളയെന്ന് ആദ്യ സൂചന

മിനി മുത്തൂറ്റിന്റെ ഒരു ശാഖയിൽ നിന്നും കണക്കിൽ പെടാത്ത 25കിലോ സ്വർണ്ണവും രണ്ട് കോടിയും പിടിച്ചതായി സൂചന; ജോർജ്-പാപ്പച്ചൻ ഗ്രൂപ്പുകൾ 100 കണക്കിന് കോടിയുടെ വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചതായും റിപ്പോർട്ട്; പണയം വച്ച ആഭരണങ്ങൾ ലേലം ചെയ്യുന്നതിലും വൻ ക്രമക്കേട്; മുത്തൂറ്റ് സ്ഥാപനങ്ങളിൽ നടന്നത് രാജ്യത്തെ നടുക്കിയ സാമ്പത്തിക കൊള്ളയെന്ന് ആദ്യ സൂചന

എം എസ് സനിൽകുമാർ

തിരുവനന്തപുരം: മുത്തൂറ്റിന്റെ മൂന്നു ഗ്രൂപ്പുകളിലായി നടക്കുന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനകളിൽ 100 കണക്കിന് കോടി രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയതായി പ്രാഥമിക വിവരം. രാജ്യത്തെ തന്നെ നടുക്കുന്ന സാമ്പത്തിക ക്രമക്കേടുകൾ ഈ സ്ഥാപനങ്ങളിൽ നടന്നിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജോർജ് , പാപ്പച്ചൻ , റോയ് എന്നിവരുടെ സ്ഥാപനങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. രാജ്യത്തെ 60 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ് . 500 ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡുകളിലും തുടർപരിശോധനകളിലും പങ്കെടുക്കുന്നത്.

വൻ കുംഭകോണമാണ് മുത്തൂറ്റ് ഗ്രൂപ്പുകൾ നടത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. റോയിയുടെ ഉടമസ്ഥതയിലുള്ള മിനി മുത്തൂറ്റിന്റെ കോഴഞ്ചേരി ശാഖയിൽ നിന്ന് കണക്കിൽപ്പെടാത്ത 26 കിലോ സ്വർണ്ണവും 2 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. ജോർജിന്റെയും പാപ്പച്ചന്റെയും ഗ്രൂപ്പുകളിൽ റിസർവ് ബാങ്ക് നിയമങ്ങളുടെ നഗ്‌നമായ ലംഘനവും വിദേശ നാണ്യ ചട്ട ലംഘനവും കണ്ടെത്തിയെന്നും അറിയുന്നു. 100 കണക്കിന് കോടിരൂപയുടെ ക്രമക്കേടുകൾ ഈ രണ്ടു സ്ഥാപനങ്ങളിലും നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം.

പണയം വച്ച സ്വർണം ലേലം ചെയ്തുവിൽക്കുന്ന നടപടിക്രമങ്ങളിൽ വൻക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ചട്ടലംഘനം വഴി മുത്തൂറ്റ് സ്ഥാപനങ്ങൾ കോടികളുടെ അനധികൃത പണം സമ്പാദിച്ചു. പണയം വച്ച സ്വർണം ഉടമസ്ഥൻ തിരിച്ചെടുത്തില്ലെങ്കിൽ ധനകാര്യസ്ഥാപനങ്ങൾക്ക് ലേലം ചെയ്തുവിൽക്കാം. ഇതിന് പക്ഷെ കൃത്യമായ മാർഗനിർദ്ദേശങ്ങളുണ്ട് . ആദ്യം ഉടമസ്ഥനെ അറിയിക്കണം. ലേല വിവരം പത്രത്തിൽ പരസ്യം ചെയ്യണം. മുത്തൂറ്റ് സ്ഥാപനങ്ങളിൽ ഈ നിയമങ്ങളൊന്നും പാലിക്കാറില്ല. ഉടമസ്ഥന്റെ സാന്നിധ്യത്തിൽ വേണം ലേലം നടത്താൻ. ലേലത്തിൽ ലഭിക്കുന്ന അധിക തുക സ്വർണ്ണത്തിന്റെ ഉടമസ്ഥന് തിരികെ നൽകണം. എന്നാൽ മുത്തൂറ്റിന്റെ ആളുകൾ മാത്രമാണ് ലേലത്തിൽ പങ്കെടുക്കാറ്. ഇവർ സ്വർണം കുറഞ്ഞ തുകയ്ക്ക് ലേലം വിളിച്ചെടുക്കും. സ്വർണം മുത്തൂറ്റിന് സ്വന്തം. ഉടമസ്ഥന് അധിക തുക ലഭിക്കാറുമില്ല.ഈ രീതി വഴി കോടിക്കണക്കിനു രൂപയാണ് അനധികൃതമായി മുത്തൂറ്റ് ഗ്രൂപ്പുകൾ സ്വന്തമാക്കിയതെന്നാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.

വിദേശ രാജ്യങ്ങളിലും ചട്ടം ലംഘിച്ച് മുത്തൂറ്റ് ഉടമകൾ വൻ നിക്ഷേപം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. രാജ്യത്തെ വിദേശ നാണ്യ ചട്ടവും റിസർവ് ബാങ്ക് നിർദ്ദേശങ്ങളും ലംഘിച്ചാണ് പല നിക്ഷേപങ്ങളും. കുഴൽപ്പണം കടത്തിയതായും സൂചനകളുണ്ടെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോട് പറഞ്ഞു. അമേരിക്കയിലെ കൊസാവ ദ്വീപിൽ മുത്തൂറ്റ് ജോർജ് ഒരു റിസോർട്ട് തുടങ്ങി. മുത്തൂറ്റ് പാപ്പച്ചനാകട്ടെ ഷാർജയിൽ ഭൂമി വാങ്ങികൂട്ടി. ഇതിലൊക്കെ വൻ ക്രമക്കേട് നടന്നിട്ടുണ്ട്. സാമ്പത്തിക കൈമാറ്റം ദുരൂഹമാണ്.ഫണ്ട് തിരിമറി വ്യാപകമാണെന്നാണ് പ്രാഥമിക സൂചന.

ഇന്ത്യ ബുൾസ് എന്ന ധനകാര്യ സ്ഥാപനത്തിലാണ് ഇതിനുമുൻപ് രാജ്യത്ത് ഇത്ര വ്യാപകമായ ആദായനികുതി വകുപ്പ് പരിശോധന നടന്നത്. അതിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഇൻകം ടാക്‌സ് റെയ്ഡ് ആണ് മുത്തൂറ്റ് ഗ്രൂപ്പുകളുടെ സ്ഥാപനങ്ങളിൽ നടക്കുന്നത്. ആദായ നികുതിവകുപ്പിന് ലഭിച്ച ഒട്ടേറെ പരാതികളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു പരിശോധന. കള്ളപണം വെളുപ്പിക്കൽ, കടത്തൽ, നികുതി വെട്ടിപ്പ് , കുഴൽപ്പണം തുടങ്ങി നിരവധി കാര്യങ്ങളിൽ മുത്തൂറ്റ് ഗ്രൂപ്പുകൾക്കെതിരെ ആദായ നികുതി വകുപ്പിന് പരാതികൾ ലഭിച്ചിരുന്നു. കഴിഞ്ഞ യു പി എ സർക്കാരിന്റെ കാലത്തുതന്നെ മുത്തൂറ്റിനെതിരെ പരാതികൾ വകുപ്പിന് ലഭിച്ചിരുന്നെങ്കിലും നടപടി എടുക്കാൻ ആയില്ല. സർക്കാരിൽ മുത്തൂറ്റിനുണ്ടായിരുന്ന വൻ സ്വാധീനം തന്നെയായിരുന്നു കാരണം. സർക്കാർ മാറിയപ്പോഴാണ് വ്യാപക പരിശോധന നടത്താൻ തീരുമാനമുണ്ടായത്.

മിന്നൽ പരിശോധനയാണ് ആദായ നികുതി വകുപ്പ് ആരംഭിച്ചത്. രാജ്യത്ത് നടന്നതിൽ വച്ച് ഏറ്റവും വലിയ പരിശോധനകളിൽ ഒന്നുകൂടിയായി മാറി ഇത്. ഇന്നലെ രാവിലെ 6.30 നാണ് രാജ്യത്തെ മുത്തൂറ്റ് ഗ്രൂപ്പുകളുടെ 60 ബ്രാഞ്ചുകളിൽ ഒരേ സമയം റെയ്ഡ് തുടങ്ങിയത്. രണ്ടു ദിവസം പിന്നിട്ടിട്ടും റെയ്ഡ് ഇതുവരെ പൂർത്തിയായിട്ടില്ല. ലക്ഷക്കണക്കിന് ഫയലുകളും രേഖകളും വിവരങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 100 കണക്കിന് കോടി രൂപയുടെ ക്രമക്കേടിന്റെ പൂർണ്ണ വിവരങ്ങൾ പുറത്തുവരാൻ ഇനിയും ദിവസങ്ങൾ എടുക്കും. എന്തായാലും രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നായി മാറാൻ പോവുകയാണ് മുത്തൂറ്റ് ഗ്രൂപ്പുകളുടെ ഈ കുംഭകോണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP