Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാറിലെ കൂൾ ഫിലിമിന് പെറ്റി അടപ്പിച്ചത് ഐഎഎസുകാരനെ രക്ഷിക്കാൻ; അതിവേഗതയിൽ പോകുന്ന കാറിന്റെ ഗ്ലാസിലൂടെ ഡ്രൈവിങ് സീറ്റിൽ പുരുഷനെ കണ്ടെന്ന ഓട്ടോ ഡ്രൈവറുടെ മൊഴി 'സൺ ഗ്ലാസിൽ തകർക്കും; ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള നോട്ടീസിന് മറുപടി നൽകി വഫ ഫിറോസ് അതിവേഗം പെറ്റി അടച്ചത് മ്യൂസിയത്തെ കൊലപാതകത്തെ വെറും അപകടമാക്കാൻ; ഐഎഎസ്-ഐപിഎസ് ഗൂഢാലോചനയുടെ കുതന്ത്രങ്ങൾ പുറത്ത്; കെഎം ബഷീറിന് നീതി ലഭിക്കില്ലേ?

കാറിലെ കൂൾ ഫിലിമിന് പെറ്റി അടപ്പിച്ചത് ഐഎഎസുകാരനെ രക്ഷിക്കാൻ; അതിവേഗതയിൽ പോകുന്ന കാറിന്റെ ഗ്ലാസിലൂടെ ഡ്രൈവിങ് സീറ്റിൽ പുരുഷനെ കണ്ടെന്ന ഓട്ടോ ഡ്രൈവറുടെ മൊഴി 'സൺ ഗ്ലാസിൽ തകർക്കും; ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള നോട്ടീസിന് മറുപടി നൽകി വഫ ഫിറോസ് അതിവേഗം പെറ്റി അടച്ചത് മ്യൂസിയത്തെ കൊലപാതകത്തെ വെറും അപകടമാക്കാൻ; ഐഎഎസ്-ഐപിഎസ് ഗൂഢാലോചനയുടെ കുതന്ത്രങ്ങൾ പുറത്ത്; കെഎം ബഷീറിന് നീതി ലഭിക്കില്ലേ?

എം മനോജ് കുമാർ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിന്നിടയാക്കിയ വാഹനാപകടക്കേസ് പൂർണമായും തേഞ്ഞുമാഞ്ഞുപോകുമെന്ന് ഉറപ്പായി. മദ്യപിച്ച് വാഹനമോടിച്ച ശ്രീറാമിന്റെ രക്ത പരിശോധന ഒമ്പത് മണിക്കൂർ വൈകിച്ച് കേസിന്റെ കാര്യത്തിൽ മിടുക്ക് കാട്ടിയ ഭരണ വൃത്തങ്ങൾ കേസ് പൂർണമായും അവസാനിപ്പിക്കാൻ ശക്തമായ കരുക്കൾ നീക്കിയ വിവരമാണ് ഇപ്പോൾ വെളിയിൽ വരുന്നത്.

ഐഎഎസുകാരനായ ശ്രീറാമിനെ രക്ഷിക്കാൻ രണ്ടു കാര്യങ്ങളാണ് പൊലീസ് ധൃതഗതിയിൽ നടപ്പിലാക്കിയത്. രക്തപരിശോധന ആദ്യം വൈകിപ്പിച്ചു. അതോടെ മദ്യപിച്ച് കാർ ഓടിച്ചു അപകടം വരുത്തി എന്ന കേസിൽ നിന്നും ഒഴിവാക്കി. ഈ കാര്യം ഇപ്പോൾ വിവാദവിഷയമാണ്. ഇതിന്റെ മറവിൽ മറ്റൊരു കാര്യം കൂടി ശ്രീറാമിന് വേണ്ടി മ്യൂസിയം പൊലീസ് ചെയ്തിരുന്നു. ഈ നീക്കമാണ് ഇപ്പോൾ വെളിയിൽ വരുന്നത്. കാർ ഓടിച്ചത് ആരെന്നു വെളിയിൽ വരാതിരിക്കാൻ വേണ്ടിയുള്ള ശക്തമായ കരുനീക്കമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വന്നത്. ഈ ശ്രമത്തിന്റെ ഭാഗമായാണ് അപകടം നടന്നയുടൻ കാറിൽ സൺ ഗ്ലാസ് ഒട്ടിച്ചതിന് പൊലീസ് വഫയ്ക്ക് പിഴ ചുമത്തിയത്.

കാർ ഓടിച്ചത് ശ്രീറാം എന്നുള്ള ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവറുടെ മൊഴി നിലനിൽക്കുമ്പോഴാണ് ഇത് മനസിലാക്കി സൺ ഗ്ലാസ് പിഴ എന്ന തിയറി മ്യൂസിയം പൊലീസ് സ്പോട്ടിൽ നടപ്പിലാക്കിയത്. ഓട്ടോ ഡ്രൈവറുടെ മൊഴിയെ വെല്ലാൻ ഏറ്റവും മികച്ച മാർഗം എന്ന രീതിയിലാണ് സൺ ഗ്ലാസ് തിയറി പൊലീസ് കൊണ്ടുവരുന്നത്. സൺ ഗ്ലാസ് ഒട്ടിച്ചതിന് പിഴ ചുമത്തി. സൺ ഗ്ലാസ് ഉള്ള കാർ ഓടിച്ചത് ആരെന്നു ആർക്ക് പറയാനാകും. പ്രത്യേകിച്ചും കോടതിയിൽ. ഇതിനായുള്ള കരുനീക്കങ്ങളാണ് ഈ കേസിൽ ആദ്യം മുതൽ നടന്നത്. സംഭവം നടക്കുന്നത് അർദ്ധരാത്രിയിൽ. കാമറകളും കണ്ണടച്ചിരിക്കുന്നു. അപകടം നടന്ന സമയം മുതൽ ശ്രീറാമാണ് കാർ ഓടിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തിൽ ശ്രീറാമിനെ രക്ഷിക്കാൻ പൊലീസ് നടത്തിയ, ജില്ലാ ഭരണകൂടം നടത്തിയ നാണംകേട്ട ശ്രമങ്ങളുടെ പരമ്പരയിലെക്കാണ് ഈ സൺ ഗ്ലാസ് പിഴയും തിയറിയുമെല്ലാം വിരൽ ചൂണ്ടുന്നത്.

സൺ ഗ്ലാസ് ഒട്ടിച്ചതിന് സ്പോട്ടിൽ പൊലീസ് വഫയിൽ നിന്നും പിഴ ഈടാക്കി. ഈ പിഴ വാങ്ങിയത് കാർ ഓടിച്ചത് ആരെന്നു വെളിയിൽ വരാതിരിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യാതിരിക്കാൻ മോട്ടോർ വാഹനവകുപ്പ് കാരണം ചോദിച്ചപ്പോൾ ഒരു കാരണവും നൽകാതെ ലൈസൻസ് റദ്ദ് ചെയ്യപ്പെടുന്നത് നോക്കിനിന്ന വഫ പക്ഷെ സൺ ഗ്ലാസ് ഒട്ടിച്ചതിന് പിഴ നല്കാൻ പറഞ്ഞപ്പോൾ സ്പോട്ടിൽ പിഴ നൽകുകയാണ് ചെയ്തത്. ഈ രീതിയിൽ പിഴ നൽകാൻ ശക്തമായ ഒരു നിർദ്ദേശം വഫയ്ക്ക് ലഭിച്ചിരുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്ന കാര്യം.

ലൈസൻസ് റദ്ദ് ചെയ്യുന്നത് നോക്കി നിന്ന വഫയുടെ രീതി പ്രകാരം പിഴ ചുമത്താൻ പറഞ്ഞപ്പോൾ പിഴ ചുമത്താതെ വഫ ഒഴിഞ്ഞു നിന്നേനെ. അപകടം നടന്ന ശേഷമുള്ള എല്ലാ കാര്യങ്ങളിലും വഫയ്ക്ക് എവിടെ നിന്നോ ശക്തമായ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പ്രകാരമാണ് ഏഷ്യാനെറ്റ് അഭിമുഖമടക്കം എല്ലാ കാര്യങ്ങളിലും വഫ വ്യാപൃതയായത്. വാഹനാപകടക്കേസിൽ നിന്നും ശ്രീറാമിനെ രക്ഷിക്കാൻ വേണ്ടിയുള്ള രണ്ടാം കരുനീക്കത്തിന്റെ ഭാഗമായാണ് സൺ ഗ്ലാസിന്റെ പേരിലുള്ള പിഴ എന്നാണ് ഇപ്പോൾ വിരൽ ചൂണ്ടപ്പെടുന്നത്.

സൺ ഗ്ലാസ് ഒട്ടിച്ച കാറിൽ ഡ്രൈവിങ് സീറ്റിൽ ആരെന്നു ഒരിക്കലും വ്യക്തമാകില്ല. ഈ അപകടത്തിന്റെ ഒരു പ്രത്യേകത കാറിന്റെ ഇടത് ഡോർ അപകടത്തിനു ശേഷം ജാമായിരുന്നു. ആ ഡോർ തുറക്കാൻ കഴിയില്ല. കാറിൽ സൺ ഗ്ലാസും. കാറിലെ ആർക്കും വേണമെങ്കിലും ഡ്രൈവിങ് സീറ്റ് വഴി പുറത്തേക്ക് ഇറങ്ങാം. പുരുഷൻ എന്ന നിലയിൽ ആദ്യം ഡ്രൈവിങ് സീറ്റ് വഴി ഇറങ്ങിയത് ശ്രീറാം ആയിരിക്കാം. കാർ ഓടിച്ചത് വഫയോ, ശ്രീറാമോ ആകാം. പക്ഷെ ഇത് വിവാദമായി തുടരണം. കാർ ഓടിച്ചത് ആരെന്നു ഒരിക്കലും വെളിയിൽ വരരുത്. ഇതിനായുള്ള തന്ത്രപരമായ നീക്കമായാണ് പിഴ ചുമത്തൽ ഇപ്പോൾ വീക്ഷിക്കപ്പെടുന്നത്.

അപകട സമയത്ത് കാർ ഓടിച്ചത് വഫയോ ശ്രീറാമോ എന്ന കാര്യം ഇപ്പോഴും വിവാദവിഷയമായി തുടരുകയാണ്. ഇപ്പോഴും ക്രൈംബ്രാഞ്ച് സംഘത്തിനു ഈ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. . ഡ്രൈവിങ് സീറ്റിലെ സീറ്റ് ബെൽറ്റ് ക്ലിപ്പിൽനിന്നു ലഭിച്ച വിരലടയാളം ശ്രീറാമിന്റെത് എന്ന് സ്ഥിരീകരിച്ചുള്ള റിപ്പോർട്ടാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ കൈവശമുള്ളത്. ഇത് പക്ഷെ സൺ ഗ്ലാസ് പിഴയിൽ കുടുങ്ങി കോടതിമുറിയിൽ മൂക്കുമടച്ച് താഴെ വീഴാൻ സാധ്യതയുള്ള ഒരു റിപ്പോർട്ട് മാത്രമാണ്. അതുകൊണ്ട് തന്നെ കാർ ഓടിച്ചത് ആരെന്ന കാര്യം വിവാദമാണ്. വഫയാണ് കാർ ഓടിച്ചത് എങ്കിലും ശ്രീറാമിന് വേണമെങ്കിൽ ഡ്രൈവിങ് സീറ്റ് വഴി ചാടിയിറങ്ങാം. സൺ ഗ്ലാസ് ഒട്ടിച്ചതിന് സ്പോട്ടിൽ പൊലീസ് പിഴ ചുമത്തിയതോടെ ആരാണ് കാർ ഓടിച്ചത് എന്ന് ഇനി വെളിയിൽ വരാതിരിക്കാൻ സാധ്യതകൾ കുറവാണ്.

സൺ ഗ്ലാസ് ഒട്ടിച്ച ഒരു കാർ ആര് ഓടിച്ചെന്ന കാര്യം കോടതിയിൽ തെളിയാൻ സാധ്യത കുറവാണ്. ഇടത് ഡോർ ജാമാണ്. ഡ്രൈവിങ് സീറ്റ് വഴി ചാടിയിറങ്ങുകയാണ് താൻ ചെയ്തത് എന്ന് ശ്രീറാം പറഞ്ഞാൽ വഫ കുടുങ്ങും. വഫയല്ല ഓടിച്ചത് എന്ന് പറയാൻ തെളിവില്ല. ഈ കാര്യത്തിന് ബലം പകർന്നു കവടിയാർ മുതൽ മ്യൂസിയം ജംഗ്ഷൻ വരെയുള്ള എല്ലാ കാമറകളും കണ്ണടച്ചിട്ടുമുണ്ട്. അതിലും ജില്ലാ ഭരണകൂടത്തിന്റെ ശക്തമായ കരുനീക്കങ്ങൾ ഒളിഞ്ഞിരിക്കുന്നു. ശ്രീറാം ആദ്യം വിളിച്ചപ്പോൾ കാറുമായി പോയ വഫ താൻ കവടിയാർ വരെ പോയി ശ്രീറാമിനെ കാണാതെ മടങ്ങിയ കാര്യം പറയുന്നുണ്ട്.

അതിനു ശേഷം വെള്ളയമ്പലം വഴി വീണ്ടും തിരികെ വന്നാണ് ശ്രീറാമിനെ കവടിയാർ പാർക്കിൽ നിന്നും കൂട്ടി വന്നത് എന്നാണ് വഫയുടെ മൊഴി. ഈ കാര്യം പൊലീസ് സ്ഥിരീകരിച്ചത് ആ സമയത്ത് ഉണർന്നിരുന്ന കവടിയാർ വെള്ളയമ്പലം റോഡിലെ കാമറകൾ വഴിയാണ്. അതിനു ശേഷമാണ് ബഷീറിനെ ശ്രീറാം ഓടിച്ച കാർ ഇടിച്ചു കൊന്നത്. അപ്പോൾ കാമറകൾ കണ്ണടച്ചു എന്ന് പറയുമ്പോൾ അതിൽ എന്ത് ലോജിക്ക് ആണ് ഉള്ളതെന്ന് ആരെങ്കിലും ചോദിച്ചാൽ ഇതേ പൊലീസിനും ജില്ലാ ഭരണകൂടത്തിനും പുറത്ത് പറയാൻ എന്ത് മറുപടിയാണ് അവശേഷിക്കുന്നത്.

വെള്ളയമ്പലത്തുനിന്നും ഏകദേശം 140 കിലോമീറ്റർ സ്പീഡിലാണ് ശ്രീറാമിന്റെ വാഹനം മ്യൂസിയം ഭാഗത്തേക്ക് സഞ്ചരിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളയമ്പലത്തുനിന്നും മ്യൂസിയം ഭാഗത്തേക്ക് വരുന്ന വഴിക്ക് ഈ വണ്ടിയുടെ അമിത വേഗം കണ്ട് അവർക്ക് ഉണ്ടായേക്കാവുന്ന അപകടം ഒഴിവാക്കാനായി രണ്ട് ഓട്ടോ ഡ്രൈവർമാർ വഴിയിൽ വണ്ടി മാറ്റി നിർത്തിയതായും മൊഴി നൽകിയിട്ടുണ്ട്. ഇതെല്ലാം തെളിയിക്കാനുള്ള കാമറകൾ ആണ് ഇപ്പോൾ കണ്ണടച്ചിരിക്കുന്നത്.

ശ്രീറാമിന്റെ രക്തപരിശോധന എന്തുകൊണ്ട് പൊലീസ് വൈകിപ്പിച്ചു എന്ന ഹൈക്കോടതിയുടെ ചോദ്യത്തിനു ഒരു മറുപടിയും ബഹ്റയുടെ പൊലീസ് നൽകിയിട്ടില്ല. മദ്യപിച്ച് ആണ് ശ്രീറാം വാഹനം ഓടിച്ചത് എന്ന് ഏഷ്യാനെറ്റ് അഭിമുഖത്തിൽ വഫ തന്നെ പറഞ്ഞിട്ടുണ്ട്. ശ്രീറാം മദ്യപിച്ചിരുന്നു എന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടറും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് ശ്രീറാമിന്റെ രക്തപരിശോധന വൈകി എന്ന് ചോദിച്ചാൽ എല്ലാ പൊലീസ് ഒമ്പത് മണിക്കൂർ വൈകിപ്പിച്ചു എന്നു ചോദിച്ചാൽ കേരളാ പൊലീസ് അട്ടിമറി വീരന്മാരാണ് എന്ന ഒരൊറ്റ ഉത്തരം മാത്രമേ ഈ ചോദ്യത്തിനു മറുപടിയായുള്ളൂ. കാരണം ഒരു അപകടം നടക്കുമ്പോൾ പൊലീസ് സ്വീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും ഒന്നൊന്നായി മ്യൂസിയം പൊലീസ് കാറ്റിൽപ്പറത്തുകയായിരുന്നു.

സിആർപിസി 53 സെക്ഷൻ പ്രകാരം ശ്രീറാം രക്ത പരിശോധനയ്ക്ക് വിസമ്മതിച്ചാൽ ബലം പ്രയോഗിച്ച് രക്ത പരിശോധന നടത്താൻ പൊലീസിന് അനുവാദമുണ്ട്. എന്നിട്ടും പ്രതിയായ ശ്രീറാമിനെ ശ്രീറാമിന്റെ ആവശ്യപ്രകാരം സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് പറഞ്ഞു വിട്ടു. കേട്ടുകേൾവി പോലുമില്ലാത്ത നടപടി ക്രമങ്ങളാണ് ശ്രീറാം എന്ന ഐഎഎസുകാരനെ രക്ഷിക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്നും വന്നത്. രക്ത പരിശോധനയ്ക്ക് പൊലീസ് എടുത്ത സമയം ഒൻപത് മണിക്കൂർ. രക്ത പരിശോധനാ ഫലം അനുകൂലമാക്കാൻ വേണ്ടി മാത്രം നടത്തിയ രക്ഷപ്പെടുത്തൽ ശ്രമമാണിത്. ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന റിപ്പോർട്ട് നാണം കെടുത്തുന്നത് പൊതു സമൂഹത്തെയല്ല കേരളാ പൊലീസിനെയാണ്. ഇതാണോ അപകടം നടന്നാലുള്ള പൊലീസിന്റെ നടപടി ക്രമം എന്ന ചോദ്യത്തിനു ഇതുവരെ പൊലീസ് മറുപടി പറഞ്ഞില്ല. മാധ്യമങ്ങൾക്ക് മുന്നിൽ മാത്രമല്ല ഹൈക്കോടതിയിലും. എല്ലാം ഐഎഎസ് കോളനി, കവടിയാർ എന്ന ഒരൊറ്റ വിലാസത്തിന്റെ ബലത്തിൽ. ഇതാണ് ശ്രീറാം വിലാസം ചോദിച്ചപ്പോൾ മ്യൂസിയം പൊലീസിന് നൽകിയ മറുപടി.

അതേസമയം ബഷീറിന്റെ മരണത്തിനു ഇടയാക്കിയ വാഹനാപകടത്തിൽ കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന് ഫിംഗർ പ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കാറിന്റെ ഡോർ ഹാൻഡിൽ, സ്റ്റിയറിങ് വീൽ എന്നിവയിൽനിന്നു ലഭിച്ച വിരലടയാളങ്ങളിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അപകടം നടന്ന് ഏറെക്കഴിഞ്ഞാണ് വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തുകയും വിരലടയാളം ശേഖരിക്കുകയും ചെയ്തത്. െഫാറൻസിക്, വിരലടയാള സംഘങ്ങൾ എത്തുന്നതിനു മുൻപുതന്നെ വാഹനം അപകടസ്ഥലത്തുനിന്നു മാറ്റിയതും പരിശോധനയ്ക്കു മുൻപ് മഴ പെയ്തതും വിരലടയാളം ലഭിക്കുന്നതിനു തടസ്സമായിട്ടുമുണ്ട്.

ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് മ്യൂസിയം പബ്ലിക് ഓഫീസിനു മുന്നിലെ അപകടത്തിൽ മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടതെങ്കിലും വഫയാണ് കാറോടിച്ചതെന്നായിരുന്നു ആദ്യം ശ്രീറാം പറഞ്ഞിരുന്നത്. എന്നാൽ വഫ ഈ കാര്യം നിഷേധിക്കുകയായിരുന്നു. ശ്രീറാം ആ സമയത്ത് മദ്യലഹരിയിലായിരുന്നുവെന്നും വഫ മൊഴി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP