Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാവപ്പെട്ട കാഷ്യർ ബിജുവിനെ ചവിട്ടിക്കൊന്നിട്ടും കരിക്കിനേത്ത് ജോസിന് മതിയായില്ല; കിട്ടാനുള്ള പണം തിരികെ ചോദിച്ച യുവാവിനെ നടുറോഡിൽ കൈകാര്യം ചെയ്ത് ജോസും ഗുണ്ടകളും; സാക്ഷികളായി നൂറുകണക്കിന് പേർ ഉണ്ടായിരുന്നിട്ടും കേസ് എടുക്കാതെ പൊലീസ്; മർദനമേറ്റ റോബിൻ സി ജോർജിന്റെ മൊഴി എടുത്തിട്ടും അറസ്റ്റില്ല; നാടു നടുക്കിയ കരിക്കിനേത്തുകൊലപാതക കേസിലെ പ്രതിയെ രക്ഷിക്കുന്നത് സിപിഎമ്മെന്ന് ആക്ഷേപം; കൊലക്കേസിൽ വിചാരണ തുടങ്ങുന്നതും വൈകിപ്പിക്കുന്നു

പാവപ്പെട്ട കാഷ്യർ ബിജുവിനെ ചവിട്ടിക്കൊന്നിട്ടും കരിക്കിനേത്ത് ജോസിന് മതിയായില്ല; കിട്ടാനുള്ള പണം തിരികെ ചോദിച്ച യുവാവിനെ നടുറോഡിൽ കൈകാര്യം ചെയ്ത് ജോസും ഗുണ്ടകളും; സാക്ഷികളായി നൂറുകണക്കിന് പേർ ഉണ്ടായിരുന്നിട്ടും കേസ് എടുക്കാതെ പൊലീസ്; മർദനമേറ്റ റോബിൻ സി ജോർജിന്റെ മൊഴി എടുത്തിട്ടും അറസ്റ്റില്ല; നാടു നടുക്കിയ കരിക്കിനേത്തുകൊലപാതക കേസിലെ പ്രതിയെ രക്ഷിക്കുന്നത് സിപിഎമ്മെന്ന് ആക്ഷേപം; കൊലക്കേസിൽ വിചാരണ തുടങ്ങുന്നതും വൈകിപ്പിക്കുന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്വന്തം കടയിലെ കാഷ്യറായിരുന്ന ബിജു പി. ജോസഫ് എന്ന ചെറുപ്പക്കാരനെ ചവിട്ടിക്കൊന്ന് കൊലവിളി നടത്തിയിട്ടും കരിക്കിനേത്ത് ജോസിന് മതിയാകുന്നില്ല. ആപത്ത് കാലത്ത് പണം തന്നു സഹായിച്ചവൻ അത് തിരികെ ചോദിച്ചപ്പോൾ നടുറോഡിൽ, ഗുണ്ടകളുടെ സഹായത്തോടെ, നൂറുകണക്കിന് ആൾക്കാർ നോക്കി നിൽക്കേ ക്രൂരമായി മർദിച്ചു. ആശുപത്രിയിൽ ചികിൽസ തേടിയ യുവാവിന്റെ മൊഴി പൊലീസ് എടുത്തിട്ടും കേസ് രജിസ്റ്റർ ചെയ്യുകയോ തുടർ നടപടി സ്വീ്കരിക്കുകയോ ചെയ്തിട്ടില്ല. ഉന്നത സിപിഎം നേതാക്കളുടെ നിർദ്ദേശ പ്രകാരം കേസ് അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ജനുവരി അഞ്ചിന് രാവിലെ 11.30 നാണ് കൈപ്പട്ടൂർ ഓർത്തഡോക്സ് പള്ളി റോഡിൽ വച്ച് റോബിൻ സി ജോർജ് എന്ന യുവാവിനെ ജോസും ഗുണ്ടകളും ചേർന്ന് കൈകാര്യം ചെയ്തത്. പള്ളി പിരിഞ്ഞ സമയത്തായിരുന്നു മർദനം. ഗുണ്ടകൾ രണ്ടു പേരും ചേർന്ന് പിടിച്ചു നിർത്തുകയും ജോസ് ഇയാളെ ക്രൂരമായി മർദിക്കുകയുമായിരുന്നു.

2014 ൽ എസ്‌ബിഐ, ഫെഡറൽ ബാങ്ക് ശാഖകൾ മുഖേനെ റോബിൻ, ജോസിന്റെ സഹോദരനും പത്തനംതിട്ട കരിക്കിനേത്ത് ഉടമയുമായ കെസി വർഗീസിന് 75 ലക്ഷം രൂപ കടമായി നൽകിയിരുന്നു. നാളിതു വരെയായിട്ടും ഒരു പൈസ പോലും തിരികെ നൽകിയിരുന്നില്ല. കരിക്കിനേത്ത് ടെക്സ്റ്റൈൽസിലെ കൊലപാതകവും കേസുമൊക്കെയായി ഇതിനിടെ വർഗീസ് മുങ്ങി. തിരികെ പൊങ്ങിയപ്പോൾ റോബിൻ വീണ്ടും പണം ചോദിച്ചു. പണം തിരിച്ചു കൊടുക്കാനില്ലാത്തതിനാൽ വർഗീസ്, ജോസിനെ ഉപയോഗിച്ച റോബിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തനിക്ക് പണം കിട്ടിയേ തീരു എന്ന് റോബിൻ പറഞ്ഞതോടെയാണ് കൊന്നുകളയും എന്നാണ് ജോസ് ഭീഷണി മൂഴക്കിയതും. റോബിനും കരിക്കിനേത്ത് സഹോദരങ്ങളും ബന്ധുക്കളുമാണ്. റോബിൻ തനിക്ക് കിട്ടാനുള്ള പണം ചോദിച്ച് വർഗീസിനെ ബുദ്ധിമുട്ടിച്ചതിന്റെ പേരിലായിരുന്നു ജോസ് പകരം ചോദിക്കാനെത്തിയത്. മർദനമേറ്റ് അവശനിലയിലായ റോബിനെ അന്നു തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം പത്തനംതിട്ട പൊലീസിൽ അറിയിക്കുകയും ചെയ്തു. എന്നാൽ മൊഴിയെടുക്കാൻ പൊലീസ് ചെന്നില്ല. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങിപ്പോയ റോബിനെ പിന്നീട് പത്തനംതിട്ട സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് മൊഴി എടുത്തത്. എന്നിട്ടും, കേസ് രജിസ്റ്റർ ചെയ്തില്ല. സിപിഎം നേതാക്കളുടെ ഇടപെടീലാണ് കേസ് എടുക്കാൻ വൈകുന്നതിന് കാരണമെന്നും പറയുന്നു.

കരിക്കിനേത്തുകൊലപാതകം ഒരു ഫ്ളാഷ് ബാക്ക്...

ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ 2013 നവംബർ അഞ്ചിനാണ് ജോസും ഗുണ്ടകളും ചേർന്ന് ചവിട്ടിക്കൊന്നത്. സഹോദരൻ വർഗീസിന്റെ പത്തനംതിട്ട കോളജ് റോഡിലുള്ള കരിക്കിനേത്ത് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിലാണ് കൊല നടന്നത്. 2013 നവംബർ അഞ്ചിന് അർധരാത്രിയിലാണ് അടൂർ കരിക്കിനേത്ത് ഉടമ ജോസ്, പത്തനംതിട്ട കരിക്കിനേത്ത് ഉടമയും സഹോദരനുമായ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ അതീഭീകരമായി പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ആനിക്കാട് സ്വദേശി ബിജു പി. ജോസഫിനെ മർദിച്ചു കൊന്നത്. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയടക്കം ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ച ആ കൊലപാതകക്കേസിൽ കൈ നിറയെ കാശു കിട്ടിയ പൊലീസുകാർ ഇപ്പോഴും ഇഷ്ടപ്പെട്ട പോസ്റ്റിൽ ഇരിക്കുന്നു.

ഇടതും വലതും ചേരിയിലുള്ള രാഷ്ട്രീയ കക്ഷികളെയും വലുതും ചെറുതുമായ മാധ്യമങ്ങളെയും പണം കൊടുത്ത് വായടപ്പിച്ച് കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമം പുറത്തു കൊണ്ടുവന്നത് മറുനാടന്റെ ഒറ്റയാൻ പോരാട്ടമായിരുന്നു. പണവും സ്വാധീനവുംഉന്നതബന്ധവുമുണ്ടെങ്കിൽ ഏതു കൊലപാതകക്കേസും അട്ടിമറിക്കാമെന്ന രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും വൻകിട മുതലാളിമാരുടെയും വ്യാമോഹം തകർത്തെറിഞ്ഞ സംഭവം കൂടിയായിരുന്നു പത്തനംതിട്ട കരിക്കിനേത്ത് വസ്ത്രാലയത്തിലെ കാഷ്യർ ബിജു പി. ജോസഫിന്റെ കൊലപാതകം.

കടയ്ക്കുള്ളിൽ ബിജു മരിച്ചു നിമിഷങ്ങൾ കഴിയുന്നതിന് മുൻപ് പത്തനംതിട്ട് എസ്‌ഐ ആയിരുന്ന മനുരാജിന് ഒരു ഫോൺ വന്നു. പത്തനംതിട്ട കരിക്കിനേത്തിലെ കാഷ്യർ ബിജുവിനെതിരേ മോഷണക്കുറ്റത്തിന് കേസ് എടുക്കണമെന്ന് പറഞ്ഞ് എസ്ഐയെ വിളിച്ചത് കോട്ടയത്തുള്ള ഒരു ഡിവൈഎസ്‌പിയായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന്റെ വിശ്വസ്തനായിരുന്നു ഈ ഡിവൈ.എസ്‌പി മിനിസ്റ്റർക്ക് താൽപര്യമുള്ള കേസാണെന്ന് കൂടി ഡിവൈഎസ്‌പി പറഞ്ഞെങ്കിലും മാന്യനായ എസ്ഐ നേരായ വഴിയിലൂടെയാണ് അന്വേഷണം നടത്തിയത്. പിറ്റേന്ന് രാവിലെ സംഭവം പുറംലോകമറിഞ്ഞു. കൊലപാതകികൾ നെഞ്ചും വിരിച്ച് നാട്ടിലൂടെ നടന്നു. ബിജുവിനെ തല്ലിക്കൊന്നതാണ്. കടയ്ക്കുള്ളിലാണ് ബിജു മർദനമേറ്റ് മരിച്ചത്. ആ സമയത്ത് കടയിലുണ്ടായിരുന്നവർ പ്രതികളാണ്. അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മതി. പക്ഷേ, അങ്ങനെ ഒരു നീക്കം ഒരിക്കലും ലോക്കൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

ഒരാഴ്ചയോളം അതങ്ങനെ പോയി. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക് പരിപാടിയുടെ പേര് പറഞ്ഞ് അറസ്റ്റ്, അന്വേഷണം ഒക്കെ നീട്ടിക്കൊണ്ടു പോയി. ജനസമ്പർക്ക പരിപാടിയുടെ ദിവസം ചില മാധ്യമങ്ങളുടെ ഒന്നാം പേജിൽ കരിക്കിനേത്തുകൊലപാതകം പൊലീസ് അട്ടിമറിച്ചത് എങ്ങനെയെന്ന വിശദമായ വാർത്ത വന്നു. അതിലൊരു കോപ്പി മുഖ്യനും കിട്ടി. പിന്നെ കാര്യങ്ങൾ തകിടം മറിഞ്ഞു. ലോക്കൽ പൊലീസ് പണം വാങ്ങി കേസ് അട്ടിമറിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപി എ ഹേമചന്ദ്രൻ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവിയെ തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തി എഡിജിപി ശാസിച്ചതിന് ശേഷമായിരുന്നു അന്വേഷണസംഘംഎടുത്തത്. ലോക്കൽ പൊലീസിന്റെ നടപടി സേനയ്ക്ക് ഒന്നടങ്കം കളങ്കമുണ്ടാക്കിയെന്നും ജനങ്ങളുടെ ഇടയിൽ വിശ്വാസത്തിന് കോട്ടം തട്ടുന്നതിന് കാരണമായെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ക്രമസമാധാന തകർച്ചയ്ക്കും ഇത് വഴിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പത്തനംതിട്ട ഡിവൈഎസ്‌പി ആയിരുന്ന ആർ ചന്ദ്രശേഖരപിള്ള, സിഐയായിരുന്ന മധുബാബു എന്നിവർ വൻതുക കൈപ്പറ്റിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.

ഇത്രയും ഗൗരവകരമായ ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടും അതിനെ ലാഘവത്തോടെ കൈകാര്യം ചെയ്യാനാണ് ലോക്കൽ പൊലീസ് ശ്രമിച്ചതെന്നും ചില ഉദ്യോഗസ്ഥർക്ക് കടയുടമയ്ക്ക് വേണ്ടി ഒരു തോമസുകുട്ടി വൻതുക കൈക്കൂലി നൽകിയെന്നും പരാമർശം ഉണ്ടായിരുന്നു. എസ്‌പിയായിരുന്ന പി വിമലാദിത്യ, ജില്ലാ ക്രൈം റെക്കോഡ്സ്ബ്യൂറോ ഡിവൈഎസ്‌പിയായിരുന്ന എൻ രാജേഷ്, പത്തനംതിട്ട എസ്‌ഐയായിരുന്ന മനുരാജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു.

ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കൈക്കൂലി കൈപ്പറ്റാത്ത ഏക ഉദ്യോഗസ്ഥനാണ് മനുരാജ് എന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ കരിക്കിനേത്തുകാർ ഇളകി. പുതിയ കഥ മെനഞ്ഞ് തങ്ങളുടെ ഡ്രൈവറെ മാത്രം കൊലക്കേസിൽ പ്രതിയാക്കാൻ നീക്കം തുടങ്ങി. അതിനായി അയാളുടെ വീട്ടിൽ ലക്ഷങ്ങൾ എത്തിച്ചു കൊടുത്തു. അറസ്റ്റ് ചെയ്യുമ്പോൾ പറയാൻ ഒരു കഥയും തയാറാക്കി ഡ്രൈവറെ പൊലീസിന് കൈമാറാൻ ധാരണയുമായി. വിവരം മണത്തറിഞ്ഞ മറുനാടൻ സംഗതി പരസ്യമാക്കി. എസ്‌പിയുടെ ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ഡ്രൈവർ മൊഴിമാറ്റി. പിന്നെ ഔപചാരികതകൾ മാത്രം ബാക്കി. കരിക്കിനേത്ത് ജോസ്, ജോർജ്, കൈപ്പട്ടൂർ കരിക്കിനേത്തിലെ കാഷ്യർ എന്നിവരടക്കം നാലു പ്രതികളെ അറസ്റ്റ് ചെയ്തു. അന്ന് ഒരു കോൺഗ്രസ് മന്ത്രി അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ മുഖത്ത് നോക്കി പറഞ്ഞത് ഇങ്ങനെയായിരുന്നു: എന്തായാലും അവൻ (ബിജു) പട്ടിയെപ്പോലെ ചത്തു. ജീവിച്ചിരിക്കുന്ന മാന്യന്മാരെ കുരുക്കാൻ ഓരോരുത്തൻ ഇറങ്ങിക്കോളും.

കരിക്കിനേത്ത് കേസ് അട്ടിമറിക്കുന്ന കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും കൈകോർത്തു. പാവങ്ങളെ ആർക്കും തല്ലാം കൊല്ലാം. ഒരു പട്ടിയും ചോദിക്കില്ല എന്ന ആത്മവിശ്വാസമായിരുന്നു കരിക്കിനേത്തിന്റെ ഉടമകൾക്ക്. കേസ് ഇതുവരെ കോടതിയിൽ എത്തിയിട്ടില്ല. ശിക്ഷാവിധിയിൽ നിന്ന് ആരു വിചാരിച്ചാലും കരിക്കിനേത്ത് സഹോദരന്മാർക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധമുള്ള കുറ്റപത്രമാണ് നൽകിയിരിക്കുന്നത്. കുറ്റപത്രം നൽകി ആറു വർഷം കഴിഞ്ഞിട്ടും ഈ കേസ് ഇതു വരെ വിചാരണയ്ക്ക് വിളിച്ചിട്ടില്ല. ഇടതു സർക്കാർ അധികാരത്തിൽ വന്നാൽ എന്തെങ്കിലും നടക്കുമെന്ന് കരുതി. എന്നാൽ, ജോസിന്റെ അഭിഭാഷകനെ പബ്ലിക് പ്രോസിക്യൂട്ടർ ആക്കാനുള്ള നീക്കമാണ് ഉണ്ടായത്. മറുനാടൻ ഈ വിവരവും പുറത്തു കൊണ്ടു വന്നു. അതിന് ശേഷം കേസ് എടുക്കുന്നത് വൈകിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വിചാരണ നീട്ടിക്കൊണ്ടു പോയി പ്രതികളെ സംരക്ഷിക്കുന്നതിനുള്ള നീക്കത്തിനെതിരേ പാവം ബിജുവിന്റെ കുടുംബത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP