Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇവനെയൊക്കെ എന്തിനാണ് മന്ത്രിയാക്കുന്നത്? ഇവരിൽ നിന്നൊന്നും സ്ത്രീകൾക്ക് നീതി കിട്ടില്ല; കുവൈറ്റ് ചാണ്ടിയുടെ റിസോർട്ടിൽ മോളെ എത്തിച്ചത് ചാനൽ പ്രമുഖന് വേണ്ടി; തോമസ് ചാണ്ടി മന്ത്രിയായാൽ അതു നാടുനന്നാക്കാൻ വേണ്ടിയാകില്ലെന്ന് കിളിരൂർ പീഡനത്തിൽ മരിച്ച ശാരിയുടെ അച്ഛൻ; പിണറായിക്ക് പരാതി നൽകുമെന്നും മറുനാടനോട് സുരേന്ദ്രൻ

ഇവനെയൊക്കെ എന്തിനാണ് മന്ത്രിയാക്കുന്നത്? ഇവരിൽ നിന്നൊന്നും സ്ത്രീകൾക്ക് നീതി കിട്ടില്ല; കുവൈറ്റ് ചാണ്ടിയുടെ റിസോർട്ടിൽ മോളെ എത്തിച്ചത് ചാനൽ പ്രമുഖന് വേണ്ടി; തോമസ് ചാണ്ടി മന്ത്രിയായാൽ അതു നാടുനന്നാക്കാൻ വേണ്ടിയാകില്ലെന്ന് കിളിരൂർ പീഡനത്തിൽ മരിച്ച ശാരിയുടെ അച്ഛൻ; പിണറായിക്ക് പരാതി നൽകുമെന്നും മറുനാടനോട് സുരേന്ദ്രൻ

അർജുൻ സി വനജ്

കൊച്ചി: കേരളത്തെ നടുക്കിയ കിളിരൂർ പീഡനക്കേസിലെ രേഖകളിലും കാമഭ്രാന്തന്മാർ പിച്ചിച്ചീന്തി കൊന്ന ശാരിയുടെ മരണമൊഴിയിലും പറയുന്ന തോമസ് ചാണ്ടി എംഎൽഎയെ മന്ത്രിയാക്കാനുള്ള എൻസിപി തീരുമാനത്തെ ചോദ്യം ചെയ്തു ശാരിയുടെ പിതാവ് സുരേന്ദ്രകുമാർ മറുനാടൻ മലയാളിയോട്. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നത് നാടു നന്നാക്കാൻ വേണ്ടിയല്ലെന്നും എ കെ ശശീന്ദ്രനു പകരക്കാരനായി തോമസ് ചാണ്ടിയെ നിയോഗിക്കാനുള്ള നീക്കത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകുമെന്നും സുരേന്ദ്രകുമാർ പറഞ്ഞു.

 

തന്റെ മകളെ മാധ്യമപ്രവർത്തകൻ കെ പി മോഹനൻ അടക്കമുള്ളവർക്കു കാഴ്ചവച്ചതു തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിൽ വച്ചാണെന്നും തോമസ് ചാണ്ടി ശാരിയെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെങ്കിലും പോയി ശരീരം നന്നാക്കി വരാൻ പറഞ്ഞിരുന്നെന്നും നേരത്തേ തന്നെ സുരേന്ദ്രകുമാർ വെൽപ്പെടുത്തിയിരുന്നു. കേസിലെ വിഐപി പരാമർശത്തിനൊപ്പംതന്നെ തോമസ് ചാണ്ടിയുടെ ഇടപെടലും കേരളം ചർച്ച ചെയ്തതാണ്. അതിനു ശേഷം വന്ന തെരഞ്ഞെടുപ്പുകളിലൊക്കെ കിൽരൂർ കേസ് കുട്ടനാട്ടിൽ ചർച്ചയായിരുന്നു.

ഇപ്പോൾ എ കെ ശശീന്ദ്രന്റെ രാജിക്കുശേഷം താൻ മന്ത്രിയാകുമെന്ന തോമസ് ചാണ്ടിയുടെ പ്രഖ്യാപനവും എൻസിപിയുടെ തീരുമാനവും വന്നതിനു പിന്നാലെയാണ് സുരേന്ദ്രകുമാർ കടുത്ത വിമർശവുമായി രംഗത്തെത്തുന്നത്. 2004 ലാണു കിളിരൂർ കേസിലെ മുഖ്യപ്രതി ലതാ നായർ തോമസ് ചാണ്ടിയുടെ ഹോട്ടലിൽ ശാരിയെ കൊണ്ടുപോയത്. ഹോട്ടലിലേക്കു ശാരിയെ എത്തിച്ചതിൽ തോമസ് ചാണ്ടിക്കു വ്യക്തമായ പങ്കുണ്ടെന്നാണു സുരേന്ദ്രകുമാർ നെഞ്ചുപൊട്ടി ആരോപിക്കുന്നത്.

തോമസ് ചാണ്ടിക്കെതിരേ അന്വേഷണവും നടപടിയും ഉണ്ടാകണമെന്ന് വി എസ് അച്യുതാനന്ദനെക്കണ്ട് സുരേന്ദ്രകുമാർ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇത്തരത്തിൽ യാതൊരു നടപടിയുമുണ്ടായില്ല. പലതവണ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുകയും സമരം നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ മന്ത്രിയാകാൻ തോമസ് ചാണ്ടി നടത്തുന്ന ചരടുവലികൾ ചെറുത്തുതോൽപിക്കാനാണു ശാരിയുടെ അച്ഛൻ വീണ്ടും രംഗത്തെത്തുന്നത്. മകളുടെ ജീവൻ ഇല്ലാതാക്കിയവരിൽ പ്രമുഖനാണു തോമസ് ചാണ്ടിയെന്നും കേരളത്തിൽ മന്ത്രിയാകാൻ അനുവദിക്കരുതെന്നുമാണ് സുരേന്ദ്രൻ കേരള ജനതയോട് ആവശ്യപ്പെടുന്നത്. ഇതു ചൂണ്ടിക്കാട്ടിയായിരിക്കും സുരേന്ദ്രകുമാർ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകുക.

ഇവനെയൊക്കെ എന്തിനാണ് മന്ത്രിയാക്കുന്നത്. മോള് പറഞ്ഞാണ് ഇവനെ കുറിച്ച് അറിയുന്നത്. കുവൈറ്റ് ചാണ്ടിയെന്ന് അറിയപ്പെടുന്ന ഇയാളുടെ റിസോർട്ടിൽ മോളേയും കൊണ്ടു പോയിരുന്നു. ഇവരിൽ നിന്നൊന്നും സ്ത്രീകൾക്ക് നീതി കട്ടില്ല. കെപി മോഹനന് വേണ്ടിയാണ് റിസോർട്ടിൽ കൊണ്ടു പോയത്. ഇയാൾക്കും ഇതിലൊക്കെ പങ്കുണ്ട്. ഇത് അന്വേഷിക്കണമെന്ന് പറഞ്ഞ് വി എസ് അച്യുതാനന്ദന് പരാതിയും കൊടുത്തിരുന്നു. മോൾ പറഞ്ഞാണ് ഇതെല്ലാം അറിയാമായിരുന്നു-സുരേന്ദ്രൻ പറയുന്നു. ശശീന്ദ്രനെ പുറത്താക്കാൻ തോമസ് ചാണ്ടി ശ്രമിച്ചോ എന്ന ചോദ്യത്തിന് അതൊന്നും തനിക്ക് അറിയില്ലെന്നായിരുന്നു മറുപടി.

തോമസ് ചാണ്ടിയുടെ ഹോട്ടലിൽനിന്നു ശാരി മടങ്ങിവന്നത് ഛർദിച്ചു തളർന്ന്

തോമസ് ചാണ്ടിയുടെ ഹോട്ടലിലേക്കു ശാരിയെ കൊണ്ടുപോയത് ലതാനായരാണെന്നും അവിടെനിന്നു മകൾ ഛർദിച്ചു തളർന്നാണു മടങ്ങിവന്നതെന്നും 2007 ഓഗസ്റ്റ് 21 നു അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനു നൽകിയ കത്തിൽ സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ലതാനായർ കൊണ്ടുപോയ ആലപ്പുഴയിലെ റിസോർട്ടിൽവച്ച് കെ പി മോഹനൻ, തോമസ് ചാണ്ടി എന്നിവരെ കണ്ടതായി ശാരി പറഞ്ഞിട്ടുണ്ടെന്നാണ് പരാതിയിലെ പരാമർശം. ഹോട്ടലിൽനിന്നു വന്നയുടനെ ശാരി കുളിച്ചു കിടക്കുകയാണുണ്ടായത്. റിസോർട്ടിൽവച്ചു ശാരി ഉപദ്രവിക്കപ്പെട്ടിരിക്കാമെന്ന് ഞങ്ങൾ സംശയിക്കുന്നെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.

2008 നവംബർ എട്ടിന് മുഖ്യമന്ത്രിക്കു സുരേന്ദ്രൻ നൽകിയ കത്തിൽ ഇങ്ങനെ പറയുന്നു.
'ശാരിയുടെ മരണമൊഴികളിൽ ഒരു ദൃശ്യമാധ്യമപ്രവർത്തകനായ മോഹനൻ സാറിന്റെയും ആലപ്പുഴയിലെ റിസോർട്ട് ഉടമയായ കുവൈത്ത് ചാണ്ടിയുടെയും പേരുകൾ പറയുന്നുണ്ട്. ആലപ്പുഴ റിസോർട്ടിൽനിന്നു ഞങ്ങളുടെ കുഞ്ഞ് തിരിച്ചെത്തിയത് ഛർദിച്ച് അവശമായ നിലയിലാണ്. എന്താണ് ആലപ്പുഴ റിസോർട്ടിൽവച്ച് സംഭവിച്ചത് എന്നതിനെപ്പറ്റഇ വിശദമായ അന്വേഷണം ഇനിയും നടക്കേണ്ടതുണ്ട്. സിബിഐ ഇക്കാര്യത്തിൽ സത്യസന്ധമായ സമീപനമല്ല സ്വീകരിച്ചത് എന്നാണ് എനിക്കു തോന്നുന്നത്.

'കിളിരൂർ കേസിൽ വി എസ് നടത്തിയ പ്രസ്താവനകളൊക്കെയും മുഖ്യമന്ത്രിയാകാനുള്ള തന്ത്രം മാത്രമായിരുന്നു'

നാടുനന്നാക്കാനല്ല തോമസ് ചാണ്ടി മന്ത്രിയാകുന്നത്. കേരള ജനതയെ വീണ്ടും കബളിപ്പിക്കാനാണ് മന്ത്രിയാകാനുള്ള തോമസ് ചാണ്ടിയുടെ നീക്കം. സ്ത്രീകൾക്ക് യാതൊരു നീതിയും കൊടുക്കാൻ തോമസ് ചാണ്ടിക്കാവില്ല. എന്റെ മകൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. പറഞ്ഞ വാക്കിന് അൽപമെങ്കിലും വിലയുണ്ടെങ്കിൽ, ഇനിയെങ്കിലും കേസിലെ വിഐപി ആരാണെന്ന് വി എസ് അച്യുതാനന്ദൻ തുറന്നുപറയണം. കേസിൽ അപ്പീൽ പോകാതെ സിബിഐ കേസ് അട്ടിമറിച്ചുവെന്നും കേസിന് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. അന്നത്തെ പ്രസ്ഥാവനകളെല്ലാം വിഎസിന് മുഖ്യമന്ത്രി പദത്തിലെത്താനുള്ള തന്ത്രം മാത്രമായിരുന്നുവെന്നാണ് ശാരിയുടെ അച്ഛൻ സുരേന്ദ്രൻ പറയുന്നത്.

സമൂഹമനസാക്ഷിയെ പിടിച്ചുലച്ച കിളിരൂർ കേസിൽ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ നടത്തിയ വിഐപി. പരാമർശം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിഐപിയുടെ സന്ദർശനത്തിന് ശേഷമാണ് ശാരിയുടെ നില വഷളായതെന്നും ഈ വിഐപി യെ ചോദ്യം ചെയ്യണമെന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ശാരിയെ സന്ദർശിച്ച ശേഷമാണ് വി എസ് ആവശ്യപ്പെട്ടത്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പീഡനക്കേസിലെ പ്രതികളെ കയ്യാമം വച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സീരിയലിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ശാരിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതി പ്രതികളെ 10 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. കേസിൽ ആരോപണവിധേയരായ പ്രമുഖരൊന്നും ഇല്ലാതെയാണ് കേസിൽ അറസ്റ്റും വിചാരണയും ശിക്ഷാവിധിയും ഉണ്ടായത്.

കിളിരൂർ കേസ് പുനരന്വേഷിക്കണമെന്നു സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. കേസിലെ വിഐപികളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കമെന്നും പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനെ ഒന്നാം സാക്ഷിയാക്കണമെന്നും സുരേന്ദ്രൻ നേരത്തേയും ആവശ്യപ്പെട്ടിരുന്നു. ശാരി മരിച്ച ശേഷം 17 കാര്യങ്ങൾ വി എസ് അക്കമിട്ടു പറഞ്ഞിരുന്നു. പി.കെ.ശ്രീമതിയെയും പ്രധാന സാക്ഷിയാക്കണം. തോമസ് ചാണ്ടി എംഎൽഎയെ പ്രതിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഇതൊന്നും അംഗീകരിച്ചിരുന്നില്ല. കിളിരൂർ പെൺവാണിഭ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികൾക്ക് പത്ത് വർഷം കഠിന തടവും പതിനായിരും രൂപ പിഴയു തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധിച്ചിരുന്നു.

കോടതി ശിക്ഷിച്ചത് അഞ്ച് പ്രതികളെ

ആലപ്പുഴ സ്വദേശിയും ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടറുമായ പ്രവീൺ, എറണാകുളം സ്വദേശി മനോജ്, മല്ലപ്പള്ളി സ്വദേശിനി ലതാനായർ, നാട്ടകം സ്വദേശി ബിനു എന്ന കൊച്ചുമോൻ, തൃപ്പുണിത്തുറ സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കോടതി ശിക്ഷവിധിച്ചത്. ഗൂഢാലോചന, കൂട്ടബലാൽത്സംഗം എന്നീ കേസുകളിലാണ് ഇവർക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. കിളിരൂർ സ്വദേശിയായ ശാരി എസ് നായർ എന്ന പെൺകുട്ടിയെ സീരിയലിൽ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2003ൽ ഓഗസ്റ്റ് മുതൽ ഒരു വർഷത്തോളം വിവിധ സ്ഥലങ്ങളിലായി ശാരി പീഡിപ്പിക്കപ്പെട്ടു. ഗർഭിണിയായ പെൺകുട്ടി 2004 ആഗസ്റ്റിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവശേഷം അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ശാരി നവംബർ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.

പ്രവീൺ, മനോജ്, ലതാനായർ, കൊച്ചുമോൻ, പ്രശാന്ത് , സോമൻ എന്നിവരാണ് വിചാരണ നേരിട്ട പ്രതികൾ. ശാരിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾകൊണ്ട് കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാരി മരിച്ച സംഭവത്തിൽ ഒരു വി.ഐ.പിക്ക് പങ്കുണ്ടെന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയോടെയാണ് കേസ് ശ്രദ്ധിക്കപ്പെട്ടത്. ശാരിയുടെ രക്തത്തിൽ ചെമ്പിന്റെ അംശം കൂടുതലുണ്ടായിരുന്നെന്ന റിപ്പോർട്ടും സംശയം വർധിപ്പിച്ചു. ഇതേ തുടർന്ന് ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശാരിയുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ശാരിയുടെ ചികിത്സയിൽ ഗൂഢാലോചനകൾ നടന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. സിബിഐയുടെ അന്വേഷണത്തിൽ ഇതുവരെ ശാരിക്ക് ലഭിച്ച ചികിത്സയിലെ പിഴവിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല.

ശാരിയെ മാതാ ആശുപത്രിയിൽ ചികിത്സിച്ച ഡോ. ശങ്കരന്റെ ചികിത്സയിൽ പിഴവുണ്ടെന്നും മാധ്യമങ്ങളോടു പറഞ്ഞ ഡോ. എ.പി കുരുവിളയെ സാക്ഷിയാക്കി വിസ്തരിക്കണം. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയിട്ടില്ല എന്നീ കാര്യങ്ങൾ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേസിൽ ഏതെങ്കിലും വി.ഐ.പി ഇടപെട്ടതിനോ ഗൂഢാലോചന നടത്തിയതിനോ യാതൊരു വിധ തെളിവും പരാമർശവും കുറ്റപത്രത്തിലില്ലെന്ന് പറഞ്ഞ് ഈ ആവശ്യം സിബിഐ കോടതി തള്ളുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP