Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോടിയേരിയുടെ പ്രസംഗത്തിൽ അക്രമത്തിനുള്ള ആഹ്വാനമില്ലെന്നു ഡിജിപിക്കു നിയമോപദേശം; ആക്രമിക്കാൻ വന്നാൽ നേരിടുമെന്നു മാത്രമാണു പറഞ്ഞത്; നിയമോപദേശത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുക്കില്ലെന്നു സൂചന

കോടിയേരിയുടെ പ്രസംഗത്തിൽ അക്രമത്തിനുള്ള ആഹ്വാനമില്ലെന്നു ഡിജിപിക്കു നിയമോപദേശം; ആക്രമിക്കാൻ വന്നാൽ നേരിടുമെന്നു മാത്രമാണു പറഞ്ഞത്; നിയമോപദേശത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുക്കില്ലെന്നു സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ കേസെടുക്കില്ല. പ്രസംഗത്തിൽ അക്രമത്തിനുള്ള ആഹ്വാനമില്ലെന്നു ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്കു നിയമോപദേശം ലഭിച്ചതായാണു സൂചന.

ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ നേരിടും എന്നാണു പ്രസംഗത്തിൽ പറയുന്നത്. ഇത് ആക്രമണത്തിനുള്ള ആഹ്വാനമായി കരുതാൻ കഴിയില്ലെന്നാണു ഡിജിപിക്കു ലഭിച്ച നിയമോപദേശം.

പ്രസംഗം വിവാദമായതിനെത്തുടർന്ന് അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ബിജെപി നേതാവ് കുമ്മനം രാജശേഖരൻ നൽകിയ പരാതിയിൽ ഡിജിപിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘമാണു പ്രസംഗം പരിശോധിച്ചത്.

കോടിയേരിയുടെ വിവാദ പ്രസംഗത്തിന്റെ പൂർണ രൂപം സംഘം പരിശോധിക്കുകയും ചെയ്തിരുന്നു. കേസെടുക്കുന്ന കാര്യം നിയമോപദേശത്തിന് ശേഷമാകും തീരുമാനിക്കുകയെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആക്രമിക്കുന്നവരെ കായികമായി പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്ത കോടിയേരിയുടെ പയ്യന്നൂർ പ്രസംഗം വിവാദമായിരുന്നു. കോടിയേരി അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്തുവെന്നാണ് എതിരാളികൾ ആരോപിച്ചത്. കോടിയേരിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. സിപിഐഎം-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട പയ്യന്നൂരിൽ സിപിഐഎം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയിൽ സംസാരിക്കവെയാണു കോടിയേരിയുടെ പരാമർശങ്ങൾ വന്നത്.

'വീടുകൾക്കും കടകൾക്കും നേരെ അക്രമം പാടില്ല. എന്നാൽ നമ്മളെ ആക്രമിക്കാൻ ആരു വരുന്നുവോ അവരോടു കണക്കു തീർക്കണം. വന്നാൽ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങൾ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലിൽ പണി തന്നാൽ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ടു സിപിഐഎമ്മിനോട് കളിക്കണ്ട. പൊലീസ് ആർഎസ്എസ് കൊലപാതകികളോടൊപ്പമാണ്. ആക്രമണങ്ങൾ നേരിടാൻ പാർട്ടിയിലെ യുവജനങ്ങൾക്ക് കായിക പരിശീലനം നൽകണം' എന്നിങ്ങനെ പോകുന്നു പ്രസംഗത്തിലെ പരാമർശങ്ങൾ.

കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണു കോടിയേരിയുടെ പ്രസംഗമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തിയിരുന്നു. പൊലീസ് നിഷ്‌ക്രിയമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വാചകങ്ങളെന്നും ചെന്നിത്തല ആരോപിച്ചു. നിയമം കൈയിലെടുക്കാനും അക്രമം നടത്താനും ആഹ്വാനം ചെയ്ത കോടിയേരിക്ക് എതിരെ സർക്കാർ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കത്ത് അയക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP