Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇവിടെ സുഖം, നല്ല വിശേഷം; രണ്ടു സുഹൃത്തുക്കൾക്ക് അള്ളാഹുവിന്റെ മാർഗത്തിൽ ശഹീദാകാനുള്ള ഭാഗ്യമുണ്ടായി; ഞങ്ങളും ആ അവസരത്തിനു കാത്തിരിക്കുന്നു; ഇന്ത്യയിൽ കുട്ടികളെ ഇസ്ലാം പഠിപ്പിച്ച് ഐഎഎസുകാരെയും ഐപിഎസുകാരെയുമുണ്ടാക്കി ശരീഅത്തുകൊണ്ടുവരലാണ് ലക്ഷ്യം; അഫ്ഗാനിലെ ഐഎസ് ക്യാമ്പിൽനിന്നു മലയാളികളുടെ പുതിയ ശബ്ദസന്ദേശം മറുനാടൻ പുറത്തുവിടുന്നു

ഇവിടെ സുഖം, നല്ല വിശേഷം; രണ്ടു സുഹൃത്തുക്കൾക്ക് അള്ളാഹുവിന്റെ മാർഗത്തിൽ ശഹീദാകാനുള്ള ഭാഗ്യമുണ്ടായി; ഞങ്ങളും ആ അവസരത്തിനു കാത്തിരിക്കുന്നു; ഇന്ത്യയിൽ കുട്ടികളെ ഇസ്ലാം പഠിപ്പിച്ച് ഐഎഎസുകാരെയും ഐപിഎസുകാരെയുമുണ്ടാക്കി ശരീഅത്തുകൊണ്ടുവരലാണ് ലക്ഷ്യം; അഫ്ഗാനിലെ ഐഎസ് ക്യാമ്പിൽനിന്നു മലയാളികളുടെ പുതിയ ശബ്ദസന്ദേശം മറുനാടൻ പുറത്തുവിടുന്നു

എം പി റാഫി

കോഴിക്കോട്: ടെലഗ്രാമിനു പിന്നാലെ വാട്‌സ്ആപ്പിലും ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിച്ച് ഇസ്ലാമിക് സ്റ്റേറ്റിലെ മലയാളികൾ. ഐഎസിൽ ചേർന്ന കാസർഗോഡ് സ്വദേശികളായ മലയാളികളാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി മെസേജ് ടു കേരള എന്ന വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി തീവ്രവാദാശയങ്ങൾ പ്രചരിപ്പിക്കുന്നത്. അബു ഈസ എന്ന അബ്ദുൾ റാഷിദ് അബ്ദുള്ളയാണ് ഗ്രൂപ്പിന്റെ അഡ്‌മിൻ. ഗ്രൂപ്പിൽ വരുന്ന ശബ്ദസന്ദേശങ്ങൾ മറുനാടൻ മലയാൡപുറത്തുവിടുന്നു. 

സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കാസർഗോട്ടുകാർ അടക്കം ഇരുനൂറിലേറെപേർ ഈ ഗ്രൂപ്പിൽ അംഗങ്ങളായുണ്ടായിരുന്നു. സന്ദേശങ്ങൾ ഐഎസ് ആശയങ്ങളാണെന്നു തിരിച്ചറിഞ്ഞതിനെത്തുടർന്നു ഇവരിൽ ഭൂരിഭാഗം പേരും ഗ്രൂപ്പ് വിട്ടുപോയി. നൂറോളം പേർ ഇപ്പോഴും അംഗങ്ങളായുള്ളതായാണു വിവരം. ഐഎസ് ആശയം പ്രചരിപ്പിക്കുന്നതാണു ഗ്രൂപ്പെന്നു കാട്ടി കാസർകോഡ് സ്വദേശി ഹാരിസ് ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. തന്റെ സമ്മതമില്ലാതെയാണ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതെന്നും ഹാരിസ് പരാതിയിൽ പറയുന്നുണ്ട്.

ഗ്രൂപ്പിൽ ലഭിച്ച ജിഹാദി സന്ദേശങ്ങളും ശബ്ദസന്ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. സ്‌പെഷൽബ്രാഞ്ച്, എൻഐഎ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഐസിസ് ക്യാമ്പിലുള്ള മലയാളികളാണ് ഗ്രൂപ്പിനു പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ ഗ്രൂപ്പുകളുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും മെസേജ് ടു കേരള നേരത്തെ ശ്രദ്ധയിപെട്ടതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിച്ചു വരികയായിരുന്നെന്നും എൻഐഎ വൃത്തങ്ങൾ മറുനാടൻ മലയാളിയോടു പറഞ്ഞു.

ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് മലയാളി സംഘത്തെ കൊണ്ടുപോയ കാസർകോഡ് സ്വദേശി അബ്ദുൽ റാഷിദ് അബ്ദുള്ളയുടെ ശബ്ദസന്ദേശമാണു മറുനാടൻ മലയാളിക്ക് ലഭിച്ചത്. ആദ്യമായാണ് ഇസ്ലാമിക്ക് സ്റ്റേറ്റിലെത്തിയവർ ഇവിടത്തെ അവസ്ഥകൾ വിശദീകരിച്ചും ഐഎസ് എന്താണെന്ന് വിശദീകരിക്കുന്നതുമായ ശബ്ദശന്ദേശം പുറത്തു വിടുന്നത്. കൂടുതൽ പേരെ ഭീകര സംഘടനയായ ഐഎസിലേക്ക് ക്ഷണിക്കുകയാണ് മലയാളി സംഘത്തിന്റെ ലക്ഷ്യം. നാട്ടിൽനിന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും ഇസ്ലാമിക്ക് സ്റ്റേറ്റിലെ അവസ്ഥകളും വിവരിക്കുന്നതായിരുന്നു ശബ്ദസന്ദേശം.

കൂടെയുള്ളയാൾ ചോദിക്കുകയും റാഷിദ് മറുപടി പറയുകയും ചെയ്യും വിധമാണ് ഓഡിയോ തയ്യാറാക്കിയിട്ടുള്ളത്. അഷ്ഫാഖ് മജീദിന്റെ ബന്ധു ബി സി റഹ്മാൻ ആണ് ഇവരെക്കുറിച്ചുള്ള ചോദ്യങ്ങൾ അയച്ചിരുന്നത്. ഈ ചോദ്യം ആവർത്തിക്കുകയും റാഷിദ് മറുപടി പറയുകയുമാണ് വോയ്‌സിൽ. ഐഎസിന്റെ മലയാളികളുടെ വിഭാഗത്തിന്റെ തലവനാണ് അബ്ദുൽ റാഷിദ് അബ്ദുള്ള. എം എം അക്‌ബറിന്റെ പീസ് സ്‌കൂൾ സ്റ്റാഫായിരുന്നു റാഷിദ്. നേരത്തെ ഇന്ത്യൻ സംഘത്തിന്റെ തലവനായിരുന്ന കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ള മംഗലശ്ശേരി കൊല്ലപ്പെട്ടതായാണ് എൻഐഎ നൽകുന്ന വിവരം.

സജീർ കൊല്ലപ്പെട്ടിട്ടുണ്ടോയെന്നതിനെക്കുറിച്ച് മറ്റു മലയാളികളിൽനിന്നും വ്യക്തത ലഭിച്ചിട്ടില്ല. മർഷിദ്, ഹഫീസുദ്ധീൻ എന്നിവർ കൊല്ലപ്പെട്ടതായി ഇവർ പറയുന്നുണ്ട്. പാലക്കാട് സ്വദേശി യഹിയയും കൊല്ലപ്പെട്ടതായി ഈയിടെ സന്ദേശം ലഭിച്ചിരുന്നു. അബ്ദുൽ റാഷിദ് കൊല്ലപ്പെട്ടതായി പ്രചരിപ്പിക്കുന്നത് എൻ.ഐ.എ ആണെന്നും അബ്ദുൽ റാഷിദ് ഞാൻ തന്നെയാണെന്നും ഓഡിയോയിലൂടെ പറയുന്നു. തെറ്റായ വിവരങ്ങളാണ് എൻഐഎ പുറത്തു വിടുന്നതെന്നും എൻഐഎക്ക് ഇസ്ലാമിക്ക് സ്റ്റേറ്റിൽനിന്നു വിവരങ്ങൾ ലഭിക്കാൻ യാതൊരു മാർഗവും ഇല്ലെന്നും റാഷിദ് പറയുന്നു.

ഇന്ത്യയിൽ മുശ്രിക്കീങ്ങളോടൊപ്പം ദാറുൽ കുഫ്‌റിൽ ജീവിക്കേണ്ട അവസ്ഥയാണുള്ളതെന്നും പൂർണ ശരീഅത്ത് നടപ്പാക്കിയുള്ള ജീവിതമാണ് ഇസ്ലാമിക്ക് സ്റ്റേറ്റിലുള്ളതെന്നും റാഷിദ് വോയ്‌സിൽ പറയുന്നു. കേരളത്തിലെ മത പണ്ഡിതന്മാരെല്ലാം ജിഹാദിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. എം.എം അക്‌ബറിനും കെ.എൻ.എം, ജമാഅത്തേ ഇസ്ലാമി എന്നിവർക്കെല്ലാം ഇന്ത്യയിൽ ഖിലാഫത്ത് സ്ഥാപിക്കണമെന്ന് അജണ്ടയുണ്ട്. പക്ഷേ ഇവർക്കെല്ലാം പുറത്തു പറയാൻ പേടിയാണ്. ഞാൻ കുറച്ച് പ്രവർത്തിച്ചിരുന്ന സക്കരിയ സലാഹിയുടെ വിഭാഗം നല്ല രീതിയിൽ  പ്രവർത്തിക്കുന്നവരാണെന്നും ഇവർ ജിഹാദിനെ അംഗീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ജിഹാദ് വേണ്ടെന്ന അഭിപ്രായമാണെന്നും റാഷിദ് പറയുന്നു.

കേരളത്തിലെ എ.പി, ഇ.കെ സുന്നികൾ മുശ്രിക്കുകളും ഖബർ ആരാധകരുമാണെന്നും റാഷിദ് പറയുന്നു. സൗദിഅറേബ്യയിൽ യഥാർത്ഥ ശരീഅത്തല്ലെന്നും യഥാർത്ഥ ഇസ്ലാമിക ശരീഅത്തുള്ളത് ദൗലത്തുൽ ഇസ്ലാമിലാണെന്നു പറയുന്നതോടൊപ്പം ലോകത്തുള്ള മുസ്ലിംങ്ങളെ ഇസ്ലാമിക്ക് സ്‌റ്റേറ്റിലേക്ക് ക്ഷണിച്ചുമാണ് റാഷിദ് സംഭാഷണം അവസാനിപ്പിക്കുന്നത്.

മെസേജ് ടു കേരളയിലേക്ക് വന്ന അര മണിക്കൂർ ദൈർഘ്യമുള്ള അബ്ദുൽ റാഷിദ് അബ്ദുള്ളയുമായുള്ള സംഭാഷണ ഭാഗങ്ങൾ ഇങ്ങനെയാണ്:

? ഐഎസിൽ ചേർന്ന 21 മലയാളികളുടെ അവസ്ഥ

ഇവിടെ സുഖം, നല്ല വിശേഷം. ഖിലാഫത്തിൽ പൂർണമായും ശരീഅത്ത് നടപ്പാക്കികൊണ്ടുള്ള ജീവിതമാണ്. നാട്ടിലെ പോലെ മുശ്രിക്കീങ്ങളുടെ ഇടയിൽ ദാറുൽ കുഫ്ഫാറിൽ ജീവിക്കേണ്ട അവസ്ഥ ഇവിടെയില്ല. ഇവിടെ ദാറുൽ ഇസ്ലാം മാത്രമാണുള്ളത്.

?രണ്ട് പേർ എങ്ങനെയാണ് കൊല്ലപ്പെട്ടത്.

നമ്മൾ ഇവിടെ വന്നിരിക്കുന്നതിന്റെ പ്രധാന ഉദ്ദേശം ജിഹാദാണ്. കുഫ്ഫാർ, മുശ്രിക്കുകൾക്കെതിരെ യുദ്ധം ചെയ്യുന്നതിനാണ് ഇവിടെ വന്നിട്ടുള്ളത്. ഞങ്ങളുടെ രണ്ട് സുഹൃത്തുക്കൾക്ക് അള്ളാഹുവിന്റെ മാർഗത്തിൽ ശഹീദാകാനുള്ള ഭാഗ്യം കിട്ടി. ഞങ്ങളും ആ അവസരത്തിനായി കാത്തിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ നമ്മൾ പുറത്തു വിടാൻ ആഗ്രഹിക്കുന്നില്ല.

? നാട്ടിൽ കൃത്യമായ റിപ്പോർട്ടില്ല. എത്ര പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്ത് നിന്നാണോ ആക്രമണം.

ഇവിടെ ഇസ്ലാമിക്ക് സ്റ്റേറ്റിനെതിരെ സ്ഥിരവും വാർത്തയിൽ വരുന്നതാണ്. ലോകത്തെ നിരവധി രാജ്യങ്ങൾ ഇസ്ലാമിക്ക് സ്‌റ്റേറ്റിനെതിരെ യുദ്ധം ചെയ്യുന്നുണ്ട്. അതുകൊണ്ട് വലിയൊരു വിഭാഗത്തിനെതിരെ തന്നെ യുദ്ധം ചെയ്യേണ്ടതുണ്ട്. ഈ യുദ്ധത്തിനിടയിലാണ് നമ്മുടെ കുറച്ച് സുഹൃത്തുക്കൾ കൊല്ലപ്പെട്ടത്.

? ഇനിയും അവിടെ തുടരുന്നുണ്ടോ, സ്ത്രീകൾ കുട്ടികളുടെയും അവസ്ഥ.

ഇവിടെ അഫ്ഗാനിസ്ഥാൻ ഗവൺമെന്റുമായി ചേർന്ന് അമേരിക്ക ഇസ്ലാമിക്ക് സ്റ്റേറ്റിനെതിരെ യുദ്ധം ചെയ്യുന്നുണ്ട്. പക്ഷേ, അത് വലിയ കാര്യമായി കാണുന്നില്ല. ദിവസവും ബോംബ് വർഷിക്കാറുണ്ട്. ആദ്യമൊക്കെ ഇവിടെ വന്നപ്പോൾ ഈ ശബ്ദമൊക്കെ കേൾക്കുമ്പോൾ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇപ്പോൾ അൽഹംദുലില്ലാഹ്... സുഖമായിരിക്കുന്നു. ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോഴും മറ്റും ബോംബുകൾ വന്നു വീഴാറുണ്ട്. പക്ഷേ അത് ഞങ്ങൾ വലിയ കാര്യമാക്കുകയേ ചെയ്യുന്നില്ല. സ്ത്രീകളുടെയും കുട്ടികളുടേയും അവസ്ഥ സുഖമായിരിക്കുന്നു. വന്ന സമയത്ത് എന്റെ കുട്ടി തന്നെ ഇതെല്ലാം കണ്ട് പേടിച്ചിരുന്നു. ഇപ്പോൾ നമ്മുടെ വെപ്പൺസ് കാണുമ്പഴേ കുട്ടികൾ ചിരിക്കലാണ്. കുട്ടികൾക്കുമറിയാം മുശ്രിക്കിനും മുർത്തഖിക്കും കുഫ്ഫാറിനുമെതിരെയുള്ള യുദ്ധമാണെന്ന്. ഇവിടെ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ ജിഹാദി പ്രവർത്തനങ്ങളിൽ സജീവമാണ്.

?അമേരിക്ക കഴിഞ്ഞദിവസം വലിയ ബോംബിട്ടതായി കേൾക്കുന്നു. മലയാളികൾക്ക് ഇതിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 7.32നാണ് അവർ ബോംബിട്ടതായി ന്യൂസിൽ വായിച്ചത്. പക്ഷേ ഇവിടെയുള്ള എന്റെ ഒരു സൃഹൃത്തും ഒരു ജിഹാദിയും ബോംബിട്ടത് അറിഞ്ഞിട്ടില്ലെന്നതാണ് യാതാർത്ഥ്യം. അടുത്തദിവസം ന്യൂസിൽ വായിച്ചപ്പോഴാണ് ഇത്ര വലിയ ബോംബ് ഇവിടെ ഇട്ടിട്ടുണ്ടെന്ന്. ഇവിടത്തെ ക്യാഷ്വാലിറ്റിയിൽ അന്വേഷിച്ചപ്പോൾ ഒരു ജിഹാദി പോലും അവിടെയില്ല. ഇവിടത്തെ ലോക്കലിനു പോലും ഒന്നും സംഭവിച്ചിട്ടില്ല. ഇനി സംഭവിച്ചാൽ തന്നെ നമുക്ക് ഒരു കുഴപ്പവുമില്ല. കാരണം, നമ്മൾ ഇവിടെ വന്നിരിക്കുന്നത് ജിഹാദിനു വേണ്ടിയാണ്. ഞങ്ങൾ വൈകിട്ട് ചായ കുടിക്കുമ്പോഴാണ് മലമുകളിൽ ബോംബ് വീണത്. ചെറിയ വൈബ്രേഷൻ മാത്രം ഈ സമയം ഉണ്ടായിരുന്നു.

?റാഷ്ദ് അബ്ദുള്ള നിങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി കേൾക്കുന്നു ശരിയാണോ.

എൻഐഎയും മറ്റു ഏജൻസികളും അങ്ങിനെ പല വാർത്തകളും പുറത്തു വിടുന്നു. ഇത് കേൾക്കുന്ന ആളുകൾ മനസിലാക്കേണ്ടത് ഇവർക്ക് യാതൊരു വിധ സോഴ്‌സും ഇല്ലെന്നാണ്. ന്യൂസ് വസ്തുതയില്ലാതെ പുറത്തു വിടുകയാണ്. റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി എവിടെനിന്നാണ് വിവരം കിട്ടിയതെന്ന് എനിക്കറിയില്ല. ഇത് കേട്ട് ഞാൻ തന്നെ ഞെട്ടി. കാരണം, ഞാൻ തന്നെയാണ് റാഷിദ്.

? ഈ സാഹചര്യവുമായി പൊരുത്തപ്പെടാൻ ഫാമിലിക്ക് പറ്റുന്നുണ്ടോ.

ബോംബുകൾ സ്ഥിരമായി വർഷിക്കാറുണ്ട്. ഇതെല്ലാം ഒരു ലക്ഷ്യവുമില്ലാതെയാണ് വന്നു വീഴുന്നത്. മിക്കവാറും മല മുകളിലാണ് വീഴുക. ചിലരെ അവർ ടാർജറ്റ് ചെയ്യാറുണ്ട്. അതുകൊണ്ട് നമുക്ക് യാതൊരു പ്രശ്‌നവുമില്ല. ചിലപ്പോൾ ചിലർ മരണപ്പെടുന്നു. അത് അള്ളാഹുവിന്റെ മാർഗത്തിൽ ശഹീദായി എന്നാണ് കണക്കാക്കുക. ഇവിടെ വന്നതു തന്നെ ശഹീദാകുന്നതിനാണ്. മരണത്തെ സ്‌നേഹിക്കുന്നവരാണ് ഞങ്ങൾ.

? ഐഎസ് അമേരിക്കൻ സൃഷ്ടി, മുസ്ലിംങ്ങൾ പരസ്പരം കൊല്ലാൻ യഹൂദന്മാർ ഉണ്ടാക്കിയത്

നാട്ടിലെ പണ്ഡിതന്മാരെന്നു പറയുന്നവർ നമ്മളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതാണ് ഇത്. ഇതേ അമേരിക്കയും ഇസ്രയേലുമാണ് ഐഎസിനെതിരെ ഫൈറ്റ് ചെയ്യുന്നത്. അമേരിക്കൻ ഗവൺമെന്റ് ഇവിടെ മില്ല്യൺ ഡോളറുകൾ ചെലവാക്കി അഫ്ഗാൻ ഗവൺമെന്റുമായി ചേർന്ന് ഐഎസിനെതിരെ ഫൈറ്റ് ചെയ്യുന്നത് എന്തിനു വേണ്ടിയാണ്. ഈ വാദം വിഢിത്തമാണെന്ന് ഇതിലൂടെ മനസിലാകും. ഇത്തരം കാര്യങ്ങൾ പ്രാക്ടീസ് ചെയ്യാൻ ബുദ്ധിമുട്ടുള്ള മുസ്ലിംങ്ങളെന്നു പറയുന്ന ചിലരുണ്ട്. അവർക്ക് ദുനിയാവാണ് വലുത്. അങ്ങിനെയുള്ളവരാണ് ഇത് പ്രചരിപ്പിക്കുന്നത്.

? കേരള സലഫിസവും സൗദി സലഫിസവും ഫോളോ ചെയ്യുന്നുണ്ടോ.

ഇസ്ലാം പറയുന്നത് മാത്രമാണ് ഫോളോ ചെയ്യുന്നത്. അതിൽ യാതൊരു വിട്ടു വീഴ്ചയുമില്ല. ഖുർആനും സുന്നത്തുമാണ് പൂർണമായും ഫോളോ ചെയ്യുന്നത്.

? മതം മാറി ഐഎസിലേക്ക് വന്ന ഈസയും യഹിയയും ഇസ്ലാം മതവിശ്വാസികളാണോ ഇപ്പോഴും

യഹിയയുടെ ഫാമിലിയും ഈസയും ഫാമിലിയും ഇസ്ലാം പഠിച്ച് പ്രാവർത്തികമാക്കാൻ നമ്മുടെ കൂടെ ഹിജ്‌റ ചെയ്ത് വന്നവരാണ്. അതു പോലെ അവർക്ക് ഇവിടെ ജീവിക്കാൻ പറ്റുന്നു. നാട്ടിൽ കുറേ പേരുണ്ട് ഇസ്ലാം സ്വീകരിച്ച് വീണ്ടും കുഫ്‌റിലേക്ക് പോകുന്നവർ. നാട്ടിൽനിന്നും അവർ യഹൂദന്മാരാണെന്ന് പറയുന്നവർ വിവരമില്ലാത്തവരാണ്.

? ഹനീഫ മൗലവിയും എം.എം അക്‌ബറും അർഷി ഖുറൈഷിയും സാക്കിർ നായിക്കും പോലുള്ള നേതാക്കൾ നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ..? കേരളത്തിൽ ആർക്കും ഇല്ലാത്ത ഈ തീവ്രത നിങ്ങളിൽ എങ്ങിനെയെത്തി.

കേരളത്തിലും ലോകത്തിലും ആർക്കും ഇല്ലാത്ത ചിന്ത എന്ന് പറയുന്നത് നൂറുശതമാനം റോങാണ്. ഇത് അമേരിക്കനോ യഹൂദനോ നമ്മൾ സ്വന്തമായോ ഉണ്ടാക്കിയതല്ല. ഖുർആൻ ആരും പഠിച്ചാൽ മനസിലാകും. ഖുർആൻ മറച്ചു വയ്ക്കാനാണ് നോക്കുന്നത്. കേരളത്തിൽ സുന്നി എന്നു പറയുന്നവർ എപി ആയാലും ഇകെ ആയാലും എത്ര പേരാണ് ഖുർആൻ പഠിക്കുന്നത്. ഖുർആൻ അർത്ഥം അറിയാതെ പാരായണം ചെയ്യുകയാണ്. കേരളത്തിലെ ജമാഅത്തേ ഇസ്ലാമിയെ കുറിച്ച് ചിന്തിക്കൂ. ഇവരുടെ മെയിൻ അജണ്ട എന്താണ്. എല്ലാവർക്കുമറിയാം ഇന്ത്യയിൽ ശരീഅ നിയമം കൊണ്ടുവരിക എന്നതാണ് ഇവരുടെ അജണ്ട. ഇസ്ലാമിക്ക് ബ്രദർഹുഡ് ഉണ്ടാക്കിയത് ഇതിനാണ്. നാട്ടിലെ പ്രശ്‌നം ജിഹാദിനെ പറ്റി സംസാരിച്ചാൽ പിടിച്ച് അകത്തിടും അതുകൊണ്ടാണ് ഇവർ പരസ്യമായി പറയാത്തത്. ഇൻഡയറക്ട് ആളുകളെ വിഢിയാക്കാൻ നോക്കാണ് ഇതിലൂടെ. ഇന്ത്യൻ ഗവൺമെന്റ് വിഡ്ഢിയാണ് അതുകൊണ്ട് അവർക്കിത് മനസിലാകുന്നില്ല. ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട തന്നെ ഇന്ത്യൻ ഭരണത്തിൽ കയറി നിയമങ്ങൾ മാറ്റി മറിച്ച് ശരീഅ നടപ്പാക്കലാണ്. ജിഹാദ് നേരിട്ട് ചെയ്യാൻ ഇവർക്ക് പേടിയാണ്. കേരള നദ് വത്തുൽ മുജാഹിദീനി(കെ.എൻ.എം)ന്റെ അജണ്ടയും ഇതു തന്നെയാണ്.

ഞാൻ എം.എം അക്‌ബറിന്റെ കൂടെയുണ്ടായിരുന്നു. എം.എം അക്‌ബറിന്റെ പീസ് സ്‌കൂളിലെ ഡിപാർട്ട്‌മെന്റ് ഹെഡ് ആയിരുന്നു. പുറത്ത് മതേതരത്വവും ജനാധിപത്യവുമാണ് എം.എം അക്‌ബർ പറയുക. പക്ഷേ, രഹസ്യ അജണ്ടയെന്നത് പീസ് സ്‌കൂളിലൂടെ കുട്ടികളെ ഇസ്ലാം പഠിപ്പിക്കുകയെന്നതാണ്. ഇസ്ലാം പഠിപ്പിച്ചിട്ട് ഐ.എ.എസ് , ഐപിഎസ് ഓഫീസർമാരെ ഉണ്ടാക്കിയെടുക്കലാണ്. എന്നിട്ട് ഇന്ത്യൻ ഗവൺമെന്റിൽ മെജോറിറ്റി പിടിച്ച് ഇസ്ലാമിക്ക് ശരീഅത്തുകൊണ്ടു വരലാണ് ലക്ഷ്യം.

ഇവർക്കെല്ലാംം ഡയറക്ട് ജിഹാദ് ചെയ്യാൻ പേടിയാണ്. കേരളത്തിൽ വേറൊടു ടൈപ്പ് ഗ്രൂപ്പുണ്ട്. അവർ ഇസ്ലാമിനെ അതേപടി പ്രാക്ടീസ് ചെയ്യുന്നവരാണെന്നാണ് പറയുന്നത്. ഞാൻ അവരുടെ കുറച്ചു കാലം ഉണ്ടായിരുന്നു. സക്കരിയ സലാഹി, മുഹ്‌സിൻ ഐദീദ്, ഷാജിദ് തിരൂരങ്ങാടി, ഷംസുദ്ദീൻ പാലത്ത് ഇവരുടെയൊക്കെ ആശയങ്ങൾ ഞാൻ പഠിച്ചിരുന്നു. അവർ ഖുർആനൊക്കെ പഠിപ്പിക്കുന്നുണ്ട്. ജിഹാദും പഠിപ്പിക്കുന്നുണ്ട്. ഇവരുടെ ഒരു പ്രശ്‌നം യമനിൽ മാത്രം ജിഹാദ് ഉള്ളൂ എന്ന് പറയലാണ്. ഇന്ത്യയിൽ ജിഹാദ് വേണ്ടെന്നാണ് ഇവരുടെ വാദം. തുറന്നു പറയാൻ പേടിയായതു കൊണ്ടാണ് അവർ മറച്ചു വെയ്ക്കുന്നത്. മേൽ പറഞ്ഞവരുടെയും ദമ്മാജ്, എൻഡിഎഫിന്റെയുമെല്ലാം ആശയം ജിഹാദ് വേണം പുറത്ത് പറയാൻ പേടിയാണ്. കേരളത്തിലെ എ.പി, ഇ.കെ സുന്നികൾ മുശ്രിക്കീങ്ങളെ പോലെയാണ്. ഖബർ ആരാധനയും ഹിന്ദുക്കളുടെ പല

ആചാരങ്ങളുമായി അവർ ദുനിയാവ് മാത്രമായി നടക്കുന്നവരാണ്. ഇവർക്ക് ജിഹാദേ വേണ്ട. യഥാർത്ഥ ഇസ്ലാം ഇവിടെ നിന്നാൽ ഫോളോ ചെയ്യാൻ പറ്റില്ലെന്നതു കൊണ്ടാണ് ഇസ്ലാമിക്ക് സ്റ്റേറ്റിലേക്ക് ഹിജ്‌റ വന്നത്. ഇന്ത്യയിൽ ശരീഅത്തിന്റെ സിവിൽ നിയമങ്ങൾ മാത്രമാണുള്ളത്. സൗദി അറേബ്യയിലും യഥാർത്ഥ ശരീഅത്ത് ഇല്ല. മുസ്ലിംങ്ങൾക്ക് അവിടെ പോകാനും താമസിക്കാനും പാസ്‌പോർട്ടും വിസയും നിയമവുമൊക്കെയുണ്ട്. പിന്നെ എങ്ങനെയാണ് ശരിഅത്ത് ഉണ്ടാവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP