Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫേസ്‌ബുക്കിലെ ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പ് വഴി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പെന്ന് ആരോപണം; ഗ്രൂപ്പിലെ സജീവ അംഗങ്ങളിൽ നിന്നും ലക്ഷങ്ങൾ സ്വരൂപിച്ച് കോഴിക്കോട്ട് തുടങ്ങിയ ഹോട്ടൽ അടച്ചുപൂട്ടി; നടത്തിപ്പുകാർ ഒളിവിൽ; പരാതിപ്പെടാൻ പോലും സാധിക്കാതെ നൂറോളം പേർ

ഫേസ്‌ബുക്കിലെ ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പ് വഴി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പെന്ന് ആരോപണം; ഗ്രൂപ്പിലെ സജീവ അംഗങ്ങളിൽ നിന്നും ലക്ഷങ്ങൾ സ്വരൂപിച്ച് കോഴിക്കോട്ട് തുടങ്ങിയ ഹോട്ടൽ അടച്ചുപൂട്ടി; നടത്തിപ്പുകാർ ഒളിവിൽ; പരാതിപ്പെടാൻ പോലും സാധിക്കാതെ നൂറോളം പേർ

ആവണി ഗോപാൽ

തിരുവനന്തപുരം: ഫേസ്‌ബുക്കിൽ ജോലി വാഗ്ദാനം ചെയ്ത് പ്രവാസി മലയാളികൾ അടക്കമുള്ളവരിൽ നിന്നായി കോടികൾ തട്ടിയെടുത്തെന്ന വാർത്ത ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. ഫേസ്‌ബുക്കിന്റെ ലോഗോ ദുരുപയോഗം ചെയ്ത് വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വാർത്ത നൽകി ഓൺലൈൻ വഴി പണം അടക്കാൻ നിർദ്ദേശിച്ചായിരുന്നു തട്ടിപ്പ്. ഈ തട്ടിപ്പു വാർത്തക്ക് പിന്നാലെ ഫേസ്‌ബുക്കിലെ പ്രമുഖ ഗ്രൂപ്പിന് നേരെയും ആരോപണം ഉയരുകയാണ്. മലയാളത്തിലെ പ്രമുഖ ഫേസ്‌ബുക്ക് ഗ്രൂപ്പായ ഫ്രീ തിങ്കേഴ്‌സ് കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പു നടന്നുവെന്നാണ് ആക്ഷേപം. ഗ്രൂപ്പിലെ സജീവ അംഗങ്ങളിൽ നിന്നും പണം പിരിച്ച് ഹോട്ടൽ തുടങ്ങുകയും ഈ ഹോട്ടൽ പിന്നീട് അടച്ചുപൂട്ടുകയും ചെയ്തതോടെയാണ് തട്ടിപ്പു നടന്നെന്ന വിധത്തിൽ ആരോപണം ഉയർന്നത്. തട്ടിപ്പിന് ഇരയായവർ ഇതേക്കുറിച്ച് ഫേസ്‌ബുക്കിൽ തന്നെ ആക്ഷേപങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

മലയാളത്തിൽ പുരോഗമന ചിന്തകളും ചർച്ചകളും നടത്തുന്ന ഗ്രൂപ്പാണ് ഫ്രീ തിങ്കേഴ്‌സ്. യുക്തിവാദികൾ അടക്കമുള്ള നിരവധി പേർ ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ലോകം മുഴുവൻ ചർച്ച ചെയ്ത കിസ് ഓഫ് ലവ് പരിപാടിയുടെ അമരക്കാരായി നിന്നതും ഈ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു. ഇങ്ങനെയുള്ള ഗ്രൂപ്പിനെ കേന്ദ്രീകരിച്ച് തട്ടിപ്പുനടന്നുവെന്ന വാർത്ത മലയോളം സൈബർ ലോകത്തെ ഞെട്ടിച്ചിരിക്കയാണ്. ഗ്രൂപ്പിലെ സജീവ അംഗങ്ങളായ, കേരളത്തിന് അകത്തും പുറത്തുമുള്ളവരിൽ നിന്നും ലക്ഷങ്ങൾ സ്വരൂപിച്ച് കോഴിക്കോട് കാസറോൾ എന്ന പേരിൽ ഹോട്ടൽ ആരംഭിച്ചിരുന്നു. ഈ ഹോട്ടൽ ഇപ്പോൾ അടച്ചുപൂട്ടിതോടെയാണ് തട്ടിപ്പ് ആരോപണം ശക്തിപ്പെടുന്നത്.

ഹോട്ടൽ കാസറോൾ ആരംഭിച്ച് മാസങ്ങൾക്കകം അടച്ചു പൂട്ടുകയും നടത്തിപ്പുകാർ ഒളിവിൽ പോവുകയും ചെയ്തതോടെ ഇതിലേക്ക് പണം നിക്ഷേപിച്ച നൂറോളം പേർ ആശങ്കയിൽ അകപ്പെട്ടിരിക്കയാണ്. ഗ്രൂപ്പിലെ സജീവ അംഗങ്ങലായിരുന്ന സന്തോഷ് പാലത്തിങ്കൽ, നംഷീദ് റഹ്മാൻ എന്നിവരാണ് ഇങ്ങനെയൊരു ബിസിനസ് ആശയം ഗ്രൂപ്പിൽ പങ്കുവച്ചതും തുടർന്ന് പണം സ്വരൂപിച്ച് നടത്തിപ്പുകാരുടെ ചുമതല ഏറ്റെടുത്തതും. ഇവർ ഹോട്ടൽ അടച്ചുപുട്ടി ഒളിവിൽ പോയെന്നാണ് ആക്ഷേപം. പലരും പണം മുടക്കിയത് മതിയായ രേഖകൾ ഇല്ലാതെയായിരുന്നു. നിക്ഷേപിച്ച തുകയ്ക്കുള്ള ഷെയർ സർട്ടിഫിക്കറ്റുകൾ ഇതുവരെയും ലഭിക്കാത്തതിനാൽ നിയമപരമായി പോലും നീങ്ങാൻ കഴിയാത്തവിധം വഴിമുട്ടി നിൽക്കുകയാണ് പലരും.

ഏകദേശം 70 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. നിക്ഷേപ തുകയ്ക്കുള്ള ഷെയർ സർട്ടിഫിക്കറ്റിനായി പലപ്പോഴും ഇവരുമായി ബന്ധപ്പെട്ടുവെങ്കിലും പല ന്യായങ്ങളും നിരത്തി വൈകിപ്പിക്കുകയായിരുന്നു ഇതുവരെയും. ചിലരെയൊക്കെ കാശ് തന്നതിന് തെളിവില്ല എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും അറിയുന്നു. ഇതിനുപുറമേ നടത്തിപ്പുകാരിൽ ഒരാൾ പ്രണയം നടിച്ചു ചില യുവതികളിൽ നിന്നായി ലക്ഷങ്ങൾ വേറെയും പണം തട്ടി എടുത്തെന്നാണ് ഇവർക്കെതിരായ മറ്റൊരു ആക്ഷേപം. പലരും മാനഹാനി ഭയന്ന് പരസ്യമായി രംഗത്തെത്തുന്നില്ല എന്നു മാത്രം. എന്നാൽ, ഇവർ പലരോടും തങ്ങളുടെ ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്.

ഹോട്ടൽ ഇടപാടിലെ തട്ടിപ്പിൽ കേസുമായി മുന്നോട്ട് പോകാൻ തട്ടിപ്പിനിരയായവർ തീരുമാനിച്ചിട്ടുണ്ട്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായ നംഷീദ് റഹ്മാൻ മേന്മുണ്ട എന്ന സ്ഥലത്ത് 20 ലക്ഷം മുടക്കി ഈയിടെ സ്ഥലം വാങ്ങിയെന്നും അറിയുന്നു. ഇത് തട്ടിപ്പുപണം ഉപയോഗിച്ചാണെന്നുമാണ് ആക്ഷേപം. ബഹ്‌റൈനിൽ ജോലി നോക്കിയിരുന്ന ഇയാൾ അവിടെ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു മുങ്ങിയെുന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഹോട്ടൽ നടത്തി പണം പിരിച്ച ഇവർ വടകരയിൽ ഒളിവിൽ കഴിയുന്നു എന്നാണ് ഇവരുടെ സുഹൃത്തുക്കൾ തന്നെ നൽകുന്ന വിവരം.

2014 ജൂലൈ മാസത്തിലാണ് ഹോട്ടൽ ആരംഭിച്ചത്. ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിലെ സജീവ മെമ്പർമാരായ നൂറോളം പേരിൽ നിന്നും പണം പിരിച്ചായിരുന്നു ഹോട്ടൽ തുടങ്ങിയത്. എന്നാൽ ഹോട്ടൽ ബിസിനസ് വിജയകരമല്ലെന്ന് കണ്ടതോടെ ഈ വർഷം ഫെബ്രുവരി 14 സ്ഥാപനത്തിന് താഴ് വീഴുകയും ചെയ്തു. പദ്ധതിയുടെ മുഖ്യസൂത്രധാരനായ നംഷീദ് തട്ടിപ്പു നടത്തിയെന്ന ആരോപണം ഉന്നയിച്ച് ചിലർ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. തുടർന്ന് പദ്ധതിയിൽ ചേരാർ ചിലർ മടിക്കുകയും ചെയ്തു. എന്നാൽ, തനിക്കെതിരെ കള്ളക്കേസാണെന്നാണ് നംഷീദ് അന്ന് പറഞ്ഞത്.

നംഷീദ് തന്നെ പ്രണയം നടിച്ചു പല യുവതികളിൽ നിന്നായി ലക്ഷങ്ങൾ വേറെയും തട്ടിയെന്ന വിധത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. അതേസമയം തട്ടിപ്പിന് ഇരയായാവർ ഔദ്യോഗികമായി പൊലീസിൽ പരാതി നൽകിയതായി റിപ്പോർട്ടുകളില്ല. പലരും മാനഹാനി ഭയന്നാണ് പരാതി നൽകാൻ മടിക്കുന്നത്.  അതേസമയം നംഷീദിന്റെയും സന്തോഷിന്റെയും പണപിരിവിന്റെ പേരിൽ ഗ്രൂപ്പിനെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP