Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രൈഡ്റൈസും ചിക്കനും പായസവുമായി മകളുടെ എട്ടാം പിറന്നാളിന് അടിച്ചുപൊളി ആഘോഷം പൊളിച്ച്; പാട്ടും മേളവുമെല്ലാം നിറച്ചത് വീട്ടിൽ പുതിയ അതിഥി കൂടി ഉടനെത്തുമെന്ന സന്തോഷം; ആശുപത്രിയിൽ എത്തി അമ്മയെ കണ്ട് അച്ഛനുമൊത്ത് മകൾ ഇറങ്ങിയത് വിധിയുടെ ക്രുരതയിലേക്ക്; നിറ ഗർഭിണിയായ നേഴ്‌സിനെ ഉറ്റവരുടെ വിയോഗം അറിയിക്കാതെ ബന്ധുക്കൾ; കൂടെ പിറപ്പ് എത്തുമ്പോൾ കളിപ്പിക്കാൻ ഇനി അർച്ചനയും അച്ഛനും ഇല്ല; മുട്ടം മെട്രോ സ്‌റ്റേഷന് മുമ്പിലെ അപകടം ഇനിയും അറിയാതെ രേവതിയും

ഫ്രൈഡ്റൈസും ചിക്കനും പായസവുമായി മകളുടെ എട്ടാം പിറന്നാളിന് അടിച്ചുപൊളി ആഘോഷം പൊളിച്ച്; പാട്ടും മേളവുമെല്ലാം നിറച്ചത് വീട്ടിൽ പുതിയ അതിഥി കൂടി ഉടനെത്തുമെന്ന സന്തോഷം; ആശുപത്രിയിൽ എത്തി അമ്മയെ കണ്ട് അച്ഛനുമൊത്ത് മകൾ ഇറങ്ങിയത് വിധിയുടെ ക്രുരതയിലേക്ക്; നിറ ഗർഭിണിയായ നേഴ്‌സിനെ ഉറ്റവരുടെ വിയോഗം അറിയിക്കാതെ ബന്ധുക്കൾ; കൂടെ പിറപ്പ് എത്തുമ്പോൾ കളിപ്പിക്കാൻ ഇനി അർച്ചനയും അച്ഛനും ഇല്ല; മുട്ടം മെട്രോ സ്‌റ്റേഷന് മുമ്പിലെ അപകടം ഇനിയും അറിയാതെ രേവതിയും

ആർ പീയൂഷ്

കൊച്ചി: കഴിഞ്ഞയാഴ്ച അർച്ചനയുടെ എട്ടാം പിറന്നാൾ ആഘോഷിക്കുമ്പോൾ അത് അവസാനത്തെ ആഘോഷമായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാ വർഷത്തേക്കാളും വിഭവങ്ങളൊരുക്കി കുടുംബാംഗങ്ങൾ മാത്രമായിട്ടായിരുന്നു ആഘോഷമെങ്കിലും ഗംഭീരമായിരുന്നു.

കേക്ക് മുറിച്ചും ഫ്രൈഡ്റൈസും ചിക്കനും പായസവുമൊക്കെയായി വിപുലമായായിരുന്നു ആഘോഷിച്ചത്. കൂടാതെ അർച്ചനയ്ക്ക് ഒരു കൂടപിറപ്പു കൂടി എത്തുന്നതിന്റെയും സന്തോഷം കൂടിയായിരുന്നു. എന്നാൽ എല്ലാം കീഴ്മേൽ മറിച്ച് മജേഷിനൊപ്പം അർച്ചനയും വിടവാങ്ങിയപ്പോൾ കുടുംബം ഒന്നടങ്കം ഇതോർത്ത് കണ്ണീർ വാർക്കുകയാണ്. ഇന്നലെ വൈകുന്നേരമാണ് മറ്റത്തിപറമ്പിൽ മജേഷും(40) മകൾ അർച്ചനയും(8) അമിത വേഗതയിലെതതിയ കാറിടിച്ച് മരണപ്പെട്ടത്.

മുൻപ് നടത്തിയ പിറന്നാൾ ആഘോഷത്തിൽ കേക്കു മുറിയും പായസവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അർച്ചനയുടെ നിർബന്ധ പ്രകാരമായിരുന്നു ഫ്രൈഡ് റൈസും ചിക്കനും ഒരുക്കിയത്. അടുത്തുള്ള സുഹൃത്തുക്കളെ വിളിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ലോക്ക് ഡൗണായതിനാൽ നടന്നില്ല. പാട്ടും മേളവുമൊക്കെയായി വീട്ടിനുള്ളിൽ നടന്ന ആഘോഷത്തിന്റെ വിശേഷങ്ങൾ മജേഷ് തന്റെ ഫെയ്സ് ബുക്കിലും ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം വരെ ഒച്ചും ബഹളവുമായി ഓടി നടന്ന അർച്ചനയില്ലാത്ത വീട് ഇന്ന് ശോകമൂകമായിരിക്കുകയാണ്. ഇ.എസ്‌ഐ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചിരിക്കുന്ന മജേഷിന്റെ ഭാര്യ രേവതിയുടെ പ്രസവത്തിന് ശേഷമാകും മരണം വിവരം അറിയിക്കുക. രേവതി എങ്ങനെ പ്രതികരിക്കുമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കൾ.

രേവതിയെ പാതാളം ഇ.എസ്‌ഐ ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ട് കുറച്ചു ദിവസമായതേയുള്ളൂ. ഇന്നായിരുന്നു പ്രസവത്തിനായുള്ള തീയതി പറഞ്ഞിരിക്കുന്നത്. ഇന്നലെ വൈകുന്നേരം മകൾ അർച്ചനയുമായി ആശുപത്രി സന്ദർശിച്ച് മടങ്ങുമ്പോൾ മുട്ടം മെട്രോ സ്റ്റേഷന് സമീപത്തുള്ള കിമോത്തി അൽബാനി എന്ന ഹോട്ടലിന് മുന്നിൽ റോഡിന്റെ അരികിലായി ചെറു കടികൾ വിൽക്കുന്നത് കണ്ടു. ഇവിടെ ഇരുവരും ഇറങ്ങി പലഹാരങ്ങൾ വാങ്ങുന്നതിനിടയിലാണ് ചീറിപ്പാഞ്ഞെത്തിയ ഫോർഡ് കാർ ഇവരെ ഇടിച്ച് തെറിപ്പിച്ചത്.

രേവതി ആസ്റ്റർ മെഡിസിറ്റിയിലെ നഴ്‌സാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് രണ്ടാമത് രേവതി ഗർഭിണിയായത്. ഏറെ സന്തോഷത്തിൽ തന്നെയായിരുന്നു മജേഷും അർച്ചനയും. പിറക്കാൻ പോകുന്ന കുഞ്ഞിനെ കാണുന്ന ആവേശത്തിലായിരുന്നു അർച്ചനയും. നാളെ രാവിലെ തന്നെ ആശുപത്രിയിലെത്തുമെന്നും കുഞ്ഞിനെ എടുത്ത് താരാട്ട് പാട്ട് പാടണമെന്നുമൊക്കെ ഇന്ന് ആശുപത്രിയിൽ വച്ച് പറഞ്ഞിരുന്നു. കുഞ്ഞുടുപ്പ് വാങ്ങുന്ന കാര്യമൊക്കെ പറഞ്ഞ് സന്തോത്തോടെയാണ് ആശുപത്രിയിൽ നിന്നും ഇറങ്ങിയത്. എന്നാൽ വിധി ഒരുക്കി വച്ചത് മറ്റൊന്നായിരുന്നു.

ആദ്യം കാർ ഇടിച്ചത് ഇവരുടെ ഒപ്പം തന്നെ പലഹാരം വാങ്ങാനെത്തിയ മുട്ടം തൈക്കാവ് പുതുവയിൽ വീട്ടിൽ കുഞ്ഞുമോനെ(52)യായിരുന്നു. കുഞ്ഞുമോൻ ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയപ്പോൾ മജേഷിനെയും അർച്ചനയേയും കൊണ്ട് മുന്നോട്ട് പാഞ്ഞ് മെട്രോ തൂണിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മൂവരും മരിച്ചു. കുഞ്ഞുമോൻ നോമ്പു തുറക്കാൻ സ്ഥിരമായി പലഹാരം വാങ്ങാനെത്തുന്നയാളായിരുന്നു. പതിവു പോലെ കടയുടമയുമായി സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു അപകടം.

ഓട്ടോറിക്ഷാ വശത്ത് ഒതുക്കി നിർത്തിയിരിക്കുകയായിരുന്നു. ഇവരെ ഇടിച്ച് തെറിപ്പിച്ച് ഓട്ടോ റിക്ഷയിലും ഇടിച്ചാണ് കാർ മുന്നോട്ട് പാഞ്ഞ് മെട്രോ തൂണിൽ തട്ടി നിന്നത്. അമിത വേഗതയിൽ നിയന്ത്രണം വിട്ടാണ് കാർ ഇടിച്ചതെന്ന് പൊലീസിന്റെ പ്രഥമിക അന്വേഷണത്തിൽ തെളിഞ്ഞു. കാർ അൽപ്പം പോലും ബ്രേക്ക് ചെയ്തിരുന്നില്ലാ എന്നും കണ്ടെത്തി. ബ്രേക്ക് ചെയ്തതിന്റെ ഒരു ലക്ഷണവും റോഡിലില്ലായിരുന്നു. പലഹാരം വിറ്റു കൊണ്ടിരുന്ന ഷാജു, ഷനൂപ്, സനോജ് എന്നിവർക്ക് സാരമായ പരിക്കേറ്റു. പുറത്ത് വിൽപ്പനയ്ക്കായി വച്ചിരുന്ന പലഹാരങ്ങളും തട്ടും ചിതറി തെറിച്ചു. കാർ ഡ്രൈവർ തൊടുപുഴ സ്വദേശി രഘുവിനെ (65) കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മൂന്നു പേരുടെയും മൃതദേഹം ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള കാർ ആലുവ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു. റോഡിൽ തിരക്കില്ലാതിരുന്നതിനാൽ അമിത വേഗതയിൽ പാഞ്ഞതാവാം എന്ന് പൊലീസ് പറയുന്നു. ആലുവ പൊലീസ് സംഭവത്തിൽ കാർ ഡ്രൈവർ ഇടപ്പള്ളി ചേരാനല്ലൂരിൽ താമസിക്കുന്ന ഇടുക്കി സ്വദേശി രഘുനാഥ് ദാമോദരനെ(50)തിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. ഹോട്ടൽ ഉടമകളായ മുട്ടം സ്വദേശി ഷനൂപ് (36), തായിക്കാട്ടുകര സ്വദേശി ഷാഹുൽ ഹമീദ് (37), ബേക്കറിയിലെത്തിയ മുട്ടം സ്വദേശി സനോജ് (38) എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP