Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അംബാനിയുടെ ന്യൂസ് 18 കേരളയുടെ പുതിയ തലവനായി എത്തുക പ്രദീപ് പിള്ള; മീഡിയാ വണ്ണിലേക്ക് ചേക്കേറുന്ന രാജീവ് ദേവരാജിന്റെ പകരക്കാനാകാനുള്ള ശ്രീലാലിന്റെ നീക്കങ്ങൾ വെട്ടിയത് ഗ്രൂപ്പിസത്തിൽ മനംമടുത്ത ന്യൂസ് 18 മാനേജ്‌മെന്റ്; വാർത്തകളിലെ തീവ്ര ഇടതുപക്ഷം മുഖം ഇനി ചാനൽ കൈവിടും; അഴിച്ചു പണി ഭയന്ന് ന്യൂസ് 18 കേരളയിലെ സൈബർ സഖാക്കൾ; കൈമോശം വന്ന ചാനലിന്റെ അംബാനിഫിക്കേഷൻ തിരിച്ചു പിടിക്കാൻ പഴയ മനോരമക്കാരൻ വീണ്ടുമെത്തുമ്പോൾ

അംബാനിയുടെ ന്യൂസ് 18 കേരളയുടെ പുതിയ തലവനായി എത്തുക പ്രദീപ് പിള്ള; മീഡിയാ വണ്ണിലേക്ക് ചേക്കേറുന്ന രാജീവ് ദേവരാജിന്റെ പകരക്കാനാകാനുള്ള ശ്രീലാലിന്റെ നീക്കങ്ങൾ വെട്ടിയത് ഗ്രൂപ്പിസത്തിൽ മനംമടുത്ത ന്യൂസ് 18 മാനേജ്‌മെന്റ്; വാർത്തകളിലെ തീവ്ര ഇടതുപക്ഷം മുഖം ഇനി ചാനൽ കൈവിടും; അഴിച്ചു പണി ഭയന്ന് ന്യൂസ് 18 കേരളയിലെ സൈബർ സഖാക്കൾ; കൈമോശം വന്ന ചാനലിന്റെ അംബാനിഫിക്കേഷൻ തിരിച്ചു പിടിക്കാൻ പഴയ മനോരമക്കാരൻ വീണ്ടുമെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അംബാനിയുടെ ന്യൂസ് 18 കേരളയുടെ തലവനാകാനുള്ള ശ്രീലാലിന്റെ മോഹം നടന്നില്ല. രാജീവ് ദേവരാജിന് പകരം ഇനി ന്യൂസ് 18 കേരളയെ പ്രദീപ് പിള്ള നയിക്കും. മനോരമയിലൂടെ പത്രപ്രവർത്തനം തുടങ്ങി ഇംഗ്ലീഷ് പത്രപ്രവർത്തനത്തിലേക്ക് കൂടുമാറിയ പ്രദീപ് പിള്ള ടൈംസ് നൗ അടക്കമുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മനോരമ പത്രത്തിൽ അറിയപ്പെട്ടിരുന്ന ജേർണലിസ്റ്റായിരുന്നു പ്രദീപ്. തിരുവനന്തപുരത്ത് റിപ്പോർട്ടറായിരിക്കെ മനോരമ യുഎഇ ദൗത്യം ഏൽപ്പിച്ച മാധ്യമ പ്രവർത്തകനാണ് പ്രദീപ് പിള്ള. എല്ലാവരേയും ഒരുമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദീപ് ചാനൽ തലപ്പത്ത് എത്തുന്നത്.

കേരളത്തിലെ നമ്പർ വൺ ന്യൂസ് ചാനലാകുകയായിരുന്നു ന്യൂസ് 18 കേരളം എന്ന അംബാനി ചാനലിന്റെ ലക്ഷ്യം. കോടികളാണ് ഇതിന് വേണ്ടി മുതൽ മുടക്കിയത്. ലക്ഷങ്ങൾ കൊടുത്ത് മനോരമയിൽ നിന്നും ഏഷ്യാനെറ്റിൽ നിന്നും ആളുകളെ എത്തിച്ചതും വാർത്താ ചാനലുകളിൽ ആദ്യ സ്ഥാനത്തിന് വേണ്ടി മാത്രമാണ്. ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടു പിന്നിലെങ്കിലും കുറഞ്ഞതെത്തുമെന്ന് കരുതി. എന്നാൽ അംബാനിയുടെ പ്രതീക്ഷകളൊന്നും പൂവണിഞ്ഞില്ല. നിരവധി വിവാദങ്ങളിലും ചാനൽ പെട്ടു. ജയ്ദീപിനായിരുന്നു ആദ്യം ചുമതല.

പിന്നീട് രാജീവ് ദേവരാജനിലേക്കും കാര്യങ്ങളെത്തി. ഇരുവരും ടെലിവിഷൻ രംഗത്ത് വലിയ പരിചയമുള്ളവരായിരുന്നു. പ്രദീപ് പിള്ള ടൈംസ് നൗവിൽ നിന്നാണ് മനോരമയിൽ എത്തിയതെങ്കിലും കൂടുതൽ കാലവും പത്രങ്ങളിലായിരുന്നു പ്രവർത്തന പരിചയം. മനോരമയിലും ഇന്ത്യൻ എക്സ്‌പ്രസിലും റിപ്പോർട്ടിംഗിൽ പേരെടുത്ത ആളാണ് പ്രദീപ്. ന്യൂസ് 18 കേരളയുടെ ഭാഗമായി ഒരു വർഷം മുമ്പാണ് പ്രദീപ് എത്തുന്നത്. എന്നാൽ പ്രധാനപ്പെട്ട ഉത്തരവാദിത്തമൊന്നും പ്രദീപിന് നൽകിയിരുന്നില്ല. ഗ്രൂപ്പ് സമവാക്യങ്ങളായിരുന്നു ഇതിന് കാരണം.

തുടക്കം മുതൽ പലവിധ വിവാദങ്ങളിലേക്ക് ചാനൽ വഴുതി പോവുകയും ചെയ്തു. ഇതെല്ലാം ചാനലിനെ ബാധിച്ചു. ചാനലിൽ എത്തിയവരെല്ലാം കടുത്ത പിണറായി ഭക്തരായിരുന്നു. ഇവരലെല്ലം സിപിഎം സൈബർ പോരാളികൾക്ക് വേണ്ടി അജണ്ട് പ്രഖ്യാപിച്ച് മുമ്പോട്ട് പോയതോടെ ചാനലിന് ഇടതു പക്ഷ ഇമേജും കിട്ടി. ചാനലിന് പണം മുടക്കിയ അംബാനി ആഗ്രഹിച്ചത് വലതു പക്ഷ ലൈനായിരുന്നു. ഇതും തെറ്റി. ഇടതുപക്ഷത്തെ നിലപാടുകളുമായി മുന്നേറി ഒന്നാമനാകാനും കഴിഞ്ഞില്ല. പ്രദീപ് പിള്ള തീവ്ര ഇടതുപക്ഷമോ വലതു പക്ഷമോ അല്ല. ഇതു കൊണ്ടാണ് പ്രദീപിന് നറുക്ക് വീഴുന്നത്. മുമ്പ് ജനം ടിവിയുടെ തലപ്പത്തേക്കും പ്രദീപിനെ ആർഎസ്എസ് പരിഗണിച്ചിരുന്നു.

എന്നാൽ രാഷ്ട്രീയ ചാനലിന്റെ ഭാഗമാകാനില്ലെന്ന് പറഞ്ഞ് പ്രദീപ് ഈ ഓഫർ നിരസിക്കുകയായിരുന്നു. ഒരു പാർട്ടിയോടും വലിയ ആഭിമുഖ്യമില്ലെന്നതാണ് പ്രദീപിന് ഗുണമാകുന്നത്. ഇതോടൊപ്പം ന്യൂസ് 18ലെ ഗ്രൂപ്പ് സമവാക്യങ്ങളേയും മോശം പ്രവണതേയും അടുത്ത് അറിയുകയും ചെയ്യാം. രണ്ട് കൊല്ലമായി ന്യൂസ് 18 കേരളയ്‌ക്കൊപ്പമുള്ള പ്രവർത്തന പരിചയത്തിലെ തിരിച്ചറിവുകൾ പ്രദീപ് പിള്ളയെ മുമ്പോട്ടുള്ള പോക്കിൽ തുണയ്ക്കുമെന്നാണ് അംബാനി മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. തിങ്കളാഴ്ച പ്രദീപ് പിള്ള ചാനൽ എഡിറ്ററായി ചുമതലയേൽക്കും.

ന്യൂസ് 18 മലയാളം തുടങ്ങുമ്പോൾ ഏഷ്യാനെറ്റ് ന്യൂസിൽ നിന്നെത്തിയ ജയ്ദീപായിരുന്നു മേധാവി. പിന്നീട് രാജീവ് ഈ പദവിയിൽ എത്തുകയായിരുന്നു. ചാനലിലെ ജേണലിസ്റ്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നുള്ള വിവാദമായിരുന്നു ഇതിനെല്ലാം കാരണം. ഹൈക്കോടതിയെ സമീപിച്ച് കേസിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ചാനലിന് മുമ്പോട്ട് കുതിക്കാനായില്ല. ഇതോടെ പതിയെ ജയ്ദീപ് ന്യൂസ് 18ന്റെ പടി ഇറങ്ങി. രാജീവ് ദേവരാജ് സമ്പൂർണ്ണ മേധാവിത്വത്തിൽ എത്തുകയും ചെയ്തു. മനോരമയിൽ നിന്ന് ന്യൂസ് 18ൽ എത്തിയ രാജീവിന് ശ്രീലാലും സതീഷും ഉറച്ച പിന്തുണ നൽകിയിരുന്നു. ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തന പരിചയമുണ്ടായിരുന്ന ശ്രീലാൽ-സതീഷ് കൂട്ടുകെട്ടുമായി ചേർന്നാണ് രാജീവ് ചാനലിനെ മുമ്പോട്ട് കൊണ്ടു പോയത്. ഇതിനിടെയാണ് പലവിധ വിവാദങ്ങൾ ഉയർന്നു വന്നത്. ഇത് ചാനലിന്റെ വിശ്വാസ്തയെ പോലും തളർത്തി.

പണത്തിന് ഒരു ക്ഷാമവും ചാനലിന് ഉണ്ടായിരുന്നില്ല. അംബാനി എല്ലാവർക്കും നല്ല ശമ്പളവും കൊടുത്തു. എന്നാൽ ഒരു ഘട്ടത്തിലും വലിയ ഉയർച്ച കാട്ടാൻ ന്യൂസ് 18ന് കഴിഞ്ഞില്ല. ശബരിമല വിഷയമുണ്ടായപ്പോൾ ജനം ടിവി പോലും ന്യൂസ് 18നെ മറികടന്ന് മുന്നേറ്റം നടത്തി. പിന്നീടു വന്ന ട്വന്റി ഫോറും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരെ റേറ്റിംഗിൽ പല ആഴ്ചയും എത്തി. ഇതൊന്നും അംബാനിയുടെ നിക്ഷേപ കരുത്തുണ്ടായിട്ടും ന്യൂസ് 18 കേരളയ്ക്ക് കൈവരിക്കാനാവാതെ പോയി. ഇതെല്ലാം പലവിധ ചർച്ചകൾക്ക് വഴിവച്ചു. വ്യത്യസ്തമായ പല പരിപാടികൾ കൊണ്ടു വന്നെങ്കിലും ഒന്നും റേറ്റിംഗിൽ മെച്ചമുണ്ടാക്കിയില്ല. ഇതെല്ലാം ന്യൂസ് 18ൻ ഗ്രൂപ്പിനേയും വെട്ടിലാക്കി.

ഇതിനിടെയാണ് രാജീവ് രാജിവയ്ക്കുന്നത്. രാജീവ് മീഡിയാ വൺ ചാനലിന്റെ ഭാഗമാകും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നുണ്ട് നേരത്തെ തന്നെ ഇതിൽ ഏകദേശ ധാരണയുണ്ടായിരുന്നു. എന്നാൽ കൊറോണ പ്രതിസന്ധി കാരണം തീരുമാനം നീണ്ടു പോകുകയാണ്. മീഡിയാ വണ്ണിൽ പ്രധാനപ്പെട്ട സ്ഥാനം രാജീവിന് ലഭിക്കും. മീഡിയാ വണ്ണിന്റെ ചീഫ് എഡിറ്റർ സിഎൽ തോമസ് വിരമിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജീവ് ചാനലിന്റെ മേധാവിയാകുമെന്നും സൂചനയുണ്ട്. മുസ്ലിം അല്ലാത്ത മുഖം ചാനലിന് നൽകാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഇത്. കൈരളി ടിവിയിലൂടെയാണ് രാജീവ് ടിവി മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമാകുന്നത്. ഇന്ത്യാവിഷനിലൂടെ മനോരമയിലും എത്തി.

മനോരമാ ടിവിയിലെ പ്രധാന മുഖമായിരുന്നു രാജീവ്. പറയാതെ വയ്യ എന്ന പ്രോഗ്രാം വലിയ ഹിറ്റാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജീവ് മനോരമ വിട്ട് ന്യൂസ് 18 കേരളയുടെ ഭാഗമായത്. വലിയ ശമ്പളവും മറ്റും നൽകിയാണ് ന്യൂസ് 18 ഗ്രൂപ്പ് രാജീവിനെ സ്വന്തമാക്കിയത്. എന്നാൽ കരാർ നിയമനം മാത്രമാണ് കൊടുത്തത്. ഓരോ വർഷവും കരാർ പുതുക്കുകയും ചെയ്തു. ഈ കരാർ കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് രാജീവിന്റെ രാജിയെന്നും സൂചനയുണ്ട്. ചാനലിന്റെ റേറ്റിങ് കുറവിൽ അംബാനി ഗ്രൂപ്പ് നിരാശരാണ്. ഈ സാഹചര്യത്തിൽ രാജീവിന് കരാർ നീട്ടികൊടുക്കില്ലെന്ന അഭ്യൂഹവും സജീവമായിരുന്നു. ഇത് മനസ്സിലാക്കിയാണ് കൂടുമാറ്റമെന്നും വിലയിരുത്തലുണ്ട്. ഇതോടെ ശ്രീലാൽ ചാനലിന്റെ തലപ്പത്ത് എത്താനായി ശ്രമിച്ചു. എന്നാൽ ഇത് മാനേജ്‌മെന്റ് തള്ളിക്കളയുകയായിരുന്നു.

പിരിച്ചുവിടൽ ഭീഷണിയെ തുടർന്ന് മാധ്യമ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസ് എടുത്തത് വലിയ പ്രാധാന്യത്തോടെയാണ് ചർച്ചയായത്. ന്യൂസ് 18 കേരള എഡിറ്റർ രാജീവ് ദേവരാജ്, സിനിയർ അസോസിയേറ്റ് എഡിറ്റർ ബി ദിലീപ് കുമാർ, സീനിയർ ന്യൂസ് എഡിറ്റർ എസ് ലല്ലു, സിഎൻ പ്രകാശ് എന്നിവർക്കെതിരെയാണ് കേസ്. രാജീവ് ദേവരാജിനെ ആണ് കേസിൽ ഒന്നാം പ്രതിയായി ചേർത്തിട്ടുള്ളത്. ഈ കേസ് പിന്നീട് ഹൈക്കോടതിയിൽ നിന്ന് ക്വാഷ് ചെയ്യാനും കഴിഞ്ഞു. ദിലീപ് കുമാർ നേരത്തെ തന്നെ ചാനലിൽ നിന്ന് മാറിയിരുന്നു. ട്വന്റി ഫോറിന്റെ ഭാഗമാണ് ഇന്ന് ദിലീപ് കുമാർ. പിന്നാലെയാണ് രാജീവും ന്യൂസ് 18 കേരളയെ വിട്ട് പോകുന്നത്. കൊറോണക്കാലത്ത് ന്യൂസ് ചാനലുകൾക്ക് പ്രേക്ഷകർ ഏറെയാണ്. ബാർക് റേറ്റിങ് പ്രകാരം ഏഷ്യാനെറ്റ് ന്യൂസും ട്വന്റി ഫോറുമാണ് ആദ്യ രണ്ട് സ്ഥാനത്ത്. മാതൃഭൂമിക്ക് പിന്നിൽ മനോരമ. അതിന് ശേഷമാണ് അംബാനിയുടെ നിക്ഷേപമുള്ള ന്യൂസ് 18 കേരളയുടെ സ്ഥാനം.

ന്യൂസ് 18 കേരളയുടെ ഇടതു പക്ഷ ആഭിമുഖ്യം പലപ്പോഴും ദേശീയ തലത്തിൽ ചർച്ചയായിരുന്നു. പിണറായി സർക്കാരിനെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടുകളാണ് സോഷ്യൽ മീഡിയയിൽ ന്യൂസ് 18 കേരളയിലെ പ്രമുഖ ജേർണലിസ്റ്റുകൾ എടുത്തത്. ശബരിമല വിഷയത്തിൽ പോലും നവോത്ഥാനം ഉയർത്തിയ സിപിഎം സൈബർ സഖാക്കൾക്കൊപ്പമായിരുന്നു പോക്ക്. ലെഫ്റ്റ്-ലിബറൽ ചാനലെന്ന മുതലെടുപ്പിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ ഇതൊരിക്കലും നടന്നതുമില്ല. ഈയിടെ വന്ന ശ്രീകണ്ഠൻ നായരുടെ ട്വന്റി ഫോർ അതി സമർത്ഥമായി ഈ സ്പെയ്സ് സ്വന്തമാക്കുകയും ചെയ്തു. അംബാനി ലക്ഷങ്ങൾ മുടക്കി ആളുകളെ എത്തിച്ചിട്ടും നടക്കാതെ പോയ കാര്യമാണ് ട്വന്റി ഫോർ തന്ത്രപരമായി നേടിയത്.

ന്യൂസ് 18 കേരളത്തിന്റെ ചെലവിന്റെ പത്തിലൊന്നു പോലും ചെലവഴിക്കാതെയാണ് ട്വന്റി ഫോർ മുന്നേറ്റം നടത്തുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റ് ന്യൂസിനും മനോരമയ്ക്കും മാതൃഭൂമിക്കും ട്വന്റി ഫോറിനും പിന്നിലുള്ള സ്ഥാനം മാത്രമേ ഭാവിയിലും ന്യൂസ് 18 കേരളയ്ക്കുള്ളൂവെന്ന തിരിച്ചറിവ് മാനേജ്മെന്റിനും വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കടുത്ത ഇടതുപക്ഷക്കാനരല്ലാത്ത പ്രദീപ് പിള്ള ചാനലിനെ നയിക്കാൻ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP