Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രെയെഴ്‌സ് ആർ പവർഫുൾ എന്നല്ലേ പറയുന്നത്.... ഞങ്ങൾ ഹിന്ദു കുടുംബം; മകൾ എങ്ങിനെയോ വഴി തെറ്റി പോയി; അവളെ തിരികെ എത്തിക്കണം; കേന്ദ്രസർക്കാർ ഇതിനു മുൻകൈ എടുക്കണം; ആര് ഐസിസ് ആശയങ്ങളിൽ അടിയുറച്ച് നിൽക്കുന്നുണ്ടെങ്കിലും നിമിഷ അങ്ങിനെയാണ് എന്ന് കരുതുന്നില്ല; അഫ്ഗാൻ ജയിലിലുള്ള മകൾക്ക് വേണ്ടി പോരാട്ടത്തിന് ഒരുങ്ങി ഒരമ്മ; തന്റെ കർമ്മ ഫലം മകളെ തിരിച്ചു കൊണ്ടു വരുമെന്ന് വിശ്വസിച്ച് ബിന്ദു മറുനാടനോട്; ആടുമെയ്‌ക്കാൻ പോയവരെ കുറിച്ച് മിണ്ടാതെ കേന്ദ്രസർക്കാരും

പ്രെയെഴ്‌സ് ആർ പവർഫുൾ എന്നല്ലേ പറയുന്നത്.... ഞങ്ങൾ ഹിന്ദു കുടുംബം; മകൾ എങ്ങിനെയോ വഴി തെറ്റി പോയി; അവളെ തിരികെ എത്തിക്കണം; കേന്ദ്രസർക്കാർ ഇതിനു മുൻകൈ എടുക്കണം; ആര് ഐസിസ് ആശയങ്ങളിൽ അടിയുറച്ച് നിൽക്കുന്നുണ്ടെങ്കിലും നിമിഷ അങ്ങിനെയാണ് എന്ന് കരുതുന്നില്ല; അഫ്ഗാൻ ജയിലിലുള്ള മകൾക്ക് വേണ്ടി പോരാട്ടത്തിന് ഒരുങ്ങി ഒരമ്മ; തന്റെ കർമ്മ ഫലം മകളെ തിരിച്ചു കൊണ്ടു വരുമെന്ന് വിശ്വസിച്ച് ബിന്ദു മറുനാടനോട്; ആടുമെയ്‌ക്കാൻ പോയവരെ കുറിച്ച് മിണ്ടാതെ കേന്ദ്രസർക്കാരും

എം മനോജ് കുമാർ

തിരുവനന്തപുരം: മകൾ നിമിഷ തിരികെ വരുമെന്ന പ്രതീക്ഷകളാണ് തന്റെ ജീവിതം നിലനിർത്തുന്നതെന്നു ഐസിസിൽ ചേരാനായി സിറിയയിലേക്ക് പോയ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. മകളെയും ഓർത്ത് ഉറക്കംവരാത്ത രാത്രികളിലൂടെയാണ് ജീവിതം കടന്നു പോകുന്നത്. അഫ്ഗാനിൽ എങ്കിലും നിമിഷ ജീവനോടെയിരിക്കുന്നു എന്ന ഉറപ്പാണ് തന്റെ ജീവിതം നിലനിർത്തുന്നത്. ഒരു മകൾ നഷ്ടമായാൽ താൻ അല്ല ഇതൊരു അമ്മയും ഇതേ മാനസിക അവസ്ഥകളിലൂടെയാണ് കടന്നു പോകുകയെന്നും ബിന്ദു പറയുന്നു. സിറിയയിൽ നിന്ന് രക്ഷപ്പെട്ട് ഇപ്പോൾ അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷയുടെ മോചനം അനിശ്ചിതത്വത്തിന്റെ നിഴലിൽ ആയതോടെ മറുനാടനോട് സംസാരിക്കുകയായിരുന്നു ബിന്ദു. ഞങ്ങൾ ഹിന്ദു കുടുംബം. മകൾ എങ്ങിനെയോ വഴി തെറ്റി പോയതാണ്. അവളെ തിരികെ എത്തിക്കണം. കേന്ദ്രസർക്കാർ ഇതിനു മുൻകൈ എടുക്കണം-ബിന്ദു ആവശ്യപ്പെടുന്നു.

നിമിഷ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കുക തന്നെ വേണം. ഞാൻ എന്റെ മകളെ കാത്ത് നിൽക്കുകയാണ്. ഈ അമ്മയെയും മകളെയും ഒരുമിപ്പിക്കണേ എന്നാണ് ആര് എവിടെ വെച്ച് കണ്ടാലും പറയുന്നത്. ഇത് ഒരു പ്രാർത്ഥനയാണ്. എല്ലാവരുടെയും പ്രാർത്ഥന ലക്ഷ്യം കാണണം എന്നാണ് ഇപ്പോഴുള്ള എന്റെ പ്രാർത്ഥന. പ്രെയെഴ്‌സ് ആർ പവർഫുൾ എന്നല്ലേ പറയുന്നത്.... ഞാൻ ആർക്കും ഇന്നുവരെ ഒരു ദ്രോഹവും ചെയ്തിട്ടില്ല. എല്ലാവരെയും സഹായിക്കാനേ ഞാൻ ശ്രമിച്ചിട്ടുള്ളൂ. ഇരുപത് വർഷമായി എനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നാലിലൊന്നും ഞാൻ ആളുകളെ സഹായിക്കാനാണ് ചെലവിടുന്നത്. ഫീസ് ഇനത്തിൽ ചെയ്യുന്നു. വിവഹാവശ്യത്തിനു നൽകുന്നു തുടങ്ങി എന്നെക്കൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ മുഴുവനും ചെയ്യുന്നുണ്ട്. വിവാഹസാരി വാങ്ങി നൽകാറുണ്ട്. സദ്യയ്ക്ക് സാധനമായും സാമ്പത്തിക സഹായവും നൽകുന്നുണ്ട്. ഇതെല്ലാം മുൻകൂട്ടി ഞാൻ ചെയ്തത് എന്റെ മകൾക്ക് വേണ്ടിയാണ്. ഏതു തരത്തിലുള്ള കർമ്മം ചെയ്യുമ്പോഴും അതിന്റെ ഫലം തിരികെ ലഭിക്കേണ്ടതല്ലേ? ഞാൻ ചെയ്യുന്ന നന്മകൾ ദൈവം കാണാതിരിക്കില്ലല്ലോ? എന്റെ കർമ്മഫലം മകളുടെ മോചനമായി എങ്കിലും തിരികെ എത്തേണ്ടതല്ലേ?-ബിന്ദു ചോദിക്കുന്നു.

മകളുടെ മോചനമായി ബന്ധപ്പെട്ടു എന്തെങ്കിലും കാര്യങ്ങൾ നൽകേണ്ടത് കേസ് അന്വേഷിക്കുന്ന കേന്ദ്ര സർക്കാർ ഏജൻസികളാണ്. അല്ലെങ്കിൽ കേന്ദ്ര സർക്കാരാണ്. ആരും ഒരു വിവരവും ഞങ്ങൾക്ക് നൽകിയിട്ടില്ല. എന്റെ കുടുംബം കാത്ത് നിൽക്കുകയാണ്. മകളുടെ മോചനവുമായി ബന്ധപ്പെട്ടു വരുന്ന അനുകൂല വാർത്തയ്ക്കായി. അത് എപ്പോൾ വരും എന്ന് എനിക്ക് അറിയില്ല. ആര് ഐഎസ് ആശയങ്ങളിൽ അടിയുറച്ച് നിൽക്കുന്നുണ്ടെങ്കിലും നിമിഷ അങ്ങിനെയാണ് എന്ന് കരുതുന്നില്ല. ഇതെല്ലാം വെറും വാർത്തകൾ മാത്രമാണ്. ഇതിന്റെ നിജസ്ഥിതി എത്ര പേർക്ക് അറിയാം. അഭ്യൂഹങ്ങൾ ആണ് ഈ കാര്യത്തിൽ പ്രചരിക്കുന്നത്. അഫ്ഗാൻ തടങ്കൽ പാളയത്തിൽ അകപ്പെട്ടവരെ കേന്ദ്ര സർക്കാർ തിരികെ കൊണ്ട് വരണം. ഞങ്ങൾ കുറെ അമ്മമാർ ഇവർ വരും എന്ന പ്രതീക്ഷയിലാണ് കഴിയുന്നത്.

മകളെ തിരികെ എത്തിക്കാനുള്ള ഒരു പോരാട്ടം തുടരാൻ തന്നെയാണ് പോകുന്നത്. മകളുടെ മോചനവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെ സമീപിക്കാൻ തന്നെയാണ് ഒരുങ്ങുന്നത്. വലിയ ഒരു പ്രയത്‌നം വേണ്ടി വരുമെന്ന് തന്നെ ഞാൻ കരുതുന്നു. അതിൽ എന്ത് നടപടികൾ വരും എന്നത് കാത്തിരുന്നു കാണേണ്ട കാര്യവും. എന്റെ പ്രയത്‌നം എങ്ങിനെയായി തീരും എന്ന കാര്യത്തിൽ എനിക്ക് ആശങ്കകളുണ്ട്. മകളെ തിരികെ കൊണ്ടുവരാനായി നടത്തുന്ന പോരാട്ടത്തിന്റെ ഫലം എന്താവും എന്ന കാര്യവും ഇപ്പോൾ പറയാൻ കഴിയില്ല. എല്ലാം ശരിയാകട്ടെ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. എനിക്ക് ഒന്നും അറിയില്ല. വാർത്തകളിൽ കാണുന്ന വിവരം മാത്രമേയുള്ളൂ. അധികാര കേന്ദ്രങ്ങളിൽ നിന്നും ഒരു വിവരവും ഇതേവരെ ലഭിച്ചിട്ടില്ല. അഫ്ഗാൻ ജയിലിലാണ് നിമിഷയുള്ളത് എന്ന കാര്യം മാധ്യമങ്ങളിൽകൂടിയാണ് ഞാൻ അറിയുന്നത്. കേസ് അന്വേഷിക്കുന്ന എൻഐഎയും മകളെക്കുറിച്ചുള്ള ഒരു കാര്യവും എന്നോടു പങ്കു വയ്ക്കാൻ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരും ഒരു വിവരവും നൽകിയിട്ടില്ല.

മകളുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്ക്കാരിനെയോ എൻഐഎയോ ഇതുവരെ സമീപിച്ചിട്ടില്ല. മലയാളിയായ വിദേശകാര്യ സഹമന്ത്രിയുള്ളതിനാൽ ഒരു പ്രതീക്ഷയുണ്ട്. വി.മുരളീധരൻ വഴി അനുകൂല നീക്കം നടത്താൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയുമുണ്ട്. ഇതുവരെ കേന്ദ്ര വിദേശകാര്യ മന്ത്രിയെ സമീപിച്ചിട്ടില്ല. ഞാൻ ഇന്ത്യാക്കാരിയാണ്. അതിനാൽ ഇന്ത്യൻ നിയമങ്ങളിലും കേന്ദ്രസർക്കാരിലുമൊക്കെ എനിക്ക് വിശ്വാസമുണ്ട്. ഭരിക്കുന്ന സർക്കാർ വഴി മകളെ തിരികെ എത്തിക്കാൻ കഴിഞ്ഞേക്കും. അഫ്ഗാൻ സർക്കാരിന്റെ നിലപാട് എന്ത് എന്ന കാര്യത്തിലും ഒരു വിവരവുമില്ല. മകൾ ഇവിടെ വന്നാൽ മാത്രമേ അവളുടെ മതം മാറ്റത്തിനും ഐസിസിൽ എത്താനും ഇടയായത് എന്ന് അറിയാൻ കഴിയൂ. ഇത് കേന്ദ്ര സർക്കാരിനു കൂടി അറിയേണ്ട കാര്യമല്ലേ? അതിനു ഇവർ എല്ലാം തിരികെ വന്നാലേ മതിയാവുകയുള്ളൂ-ബിന്ദു പറയുന്നു.

നിമിഷ അടക്കം ഐസിസിൽ ചേരാനായി രാജ്യം വിട്ട മലയാളി വനിതകൾ അടക്കം പത്ത് ഇന്ത്യാക്കാർ അഫ്ഗാൻ ജയിലിലാണ് ഉള്ളത്. നിമിഷയെ പാലക്കാട് സ്വദേശി ഗ്രേസിയുടെ മകൻ ബെക്സിൻ വിൻസെന്റാണ് വിവാഹം കഴിച്ചിരുന്നത്. ഐസിസിൽ ചേർന്ന ഇയാൾ ഈസ എന്ന പേര് സ്വീകരിച്ചായിരുന്നു ഭീകരപ്രവർത്തനം നടത്തിയിരുന്നത്. അഫ്ഗാൻ സേനക്ക് മുന്നിൽ കീഴടങ്ങിയ ഐസിസ് ഭീകരരിൽ ഈസയും ഉണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു, ഇവരടങ്ങിയ ഫോട്ടോ അഫ്ഗാൻ സേന ഇന്ത്യക്ക് കൈമാറിയതിനെ തുടർന്ന് ഇവരെ തിരിച്ചറിയുന്നതിനായി എൻഐഎ ഇവർക്ക് മുമ്പിലേക്ക് ഈ ഫോട്ടോയെത്തിക്കുകയും ചെയ്തിരുന്നു. എൻഐഎ കാണിച്ച ഫോട്ടോയിൽ തന്റെ കൊച്ചുമകളായ ഉമ്മക്കുൽസുവിനെ ബിന്ദു തിരിച്ചറിഞ്ഞുവെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ബുർഖാ ധാരികളായ ആ മുസ്ലിം സ്ത്രീകൾക്കിടയിൽ തന്റെ മകൾ നിമിഷ എന്ന ഫാത്തിമ കൂടിയുണ്ടെന്ന് ബിന്ദു തിരിച്ചറിയുകയും ചെയ്തിരുന്നു.

2016-ലാണ് ഇവർ ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് കടന്നത്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയായിരിക്കെയാണ് ഫാത്തിമ എന്ന പേര് സ്വീകരിച്ച് നിമിഷ അമ്മ ബിന്ദുവിനെയും കുടുംബത്തേയും ഉപേക്ഷിച്ച് കടൽ കടക്കുന്നത്. അന്ന് നിമിഷയുടെ ഭർത്താവായി മാറിയത് പാലക്കാടുള്ള ഗ്രേസിയുടെ മകനായ ഈസയാണ്. നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരായ ആയിശ, മറിയ എന്നിവർ വഴി പരിചയപ്പെട്ട ബെക്സൻ വിൻസെന്റ് എന്ന ഗ്രേസിയുടെ മകനാണ് ഈസ എന്ന് പേര് സ്വീകരിച്ച് ഇസ്ലാമിലേക്ക് മതം മാറുന്നത്. ഈ ഈസയാണ് നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. നിമിഷ ഫാത്തിമയാകുന്നത് അമ്മയായ ബിന്ദുവും കുടുംബവും അറിയാതിരിക്കുന്നത് പോലെസ് ബെക്സൻ വിൻസെന്റ് എന്ന ഈസ മതം മാറിയത് അമ്മയായ ഗ്രേസി അറിഞ്ഞിരുന്നില്ല.

ഐഎസ് ഭീകരരുടെ വിധവകളായ 10 പേരാണ് കാബൂളിലെ ബദാംബാഗ് ജയിലിലുള്ളത്. കണ്ണൂർ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ, കൊച്ചി സ്വദേശി മറിയം എന്ന മെറിൻ ജേക്കബ് പാലത്ത്, രഹൈല, ഷംസിയ, എന്നിവർ കാബുൾ ജയിലിൽ ഉണ്ടെന്നാണ് വിവരം. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് വിചാരണനടപടികൾക്ക് വിധേയമാക്കണോ, അഫ്ഗാൻ നിയമപ്രകാരം അവിടെ നിയമനടപടികൾ നേരിടണമോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. തന്റെ നാലാമത്തെ കുട്ടിയെ ഗർഭിണിയായിരിക്കുമ്പോഴാണ് കണ്ണൂർ സ്വദേശിയായ നഫീസ ഭർത്താവിന്റെ ബന്ധുക്കൾക്കൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് അഞ്ച് വർഷം മുമ്പ് തിരിച്ചത്. ഇപ്പോൾ ആ ഗ്രൂപ്പിൽ അവശേഷിക്കുന്നത് നഫീസ മാത്രമാണ്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെ കുറിച്ച് വിവരമൊന്നുമില്ല.

കൊച്ചി സ്വദേശിയായ മെറിൻ ജേക്കബ് പാലത്താണ് മറ്റൊരാൾ. അബ്ദുൾ റാഷിദിന്റെ വലയിൽ പെട്ടതിന് ശേഷം ബെക്സിൻ വിൻസന്റിന്റെ സഹോദരൻ ബെസ്റ്റിൻ വിൻസന്റിനെ വിവാഹം ചെയ്തതിനെ തുടർന്നതോടെയാണ് മറിയം എന്ന പേര് സ്വീകരിച്ചത്. തുടർന്ന് സംഘം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു.ഭർത്താവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് മറിയം റാഷിദിനെ വിവാഹം കഴിച്ചെങ്കിലും വിധവയാകാനായിരുന്നു വിധി. ഇവർക്കൊപ്പം ആയിഷ എന്ന പേരുസ്വീകരിച്ച റാഷിദിന്റെ മുൻ ഭാര്യ സോണിയ സെബാസ്റ്റ്യനുമുണ്ടായിരുന്നു.

സ്‌കൂൾ വിദ്യാഭ്യാസകാലം മുതൽ സഹോദരന്റെ കൂട്ടുകാരനായ ബെസ്റ്റിൻ വിൻസെന്റിനെ മെറിന് അറിയാം. അന്നുമുതൽ മെറിന് ഇയാളോട് പ്രണയമുണ്ടായിരുന്നു എന്നാണ് സൂചന. പിന്നീട് മെറിന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. കോളേജ് പഠനം പൂർത്തിയാക്കിയ മെറിന് ഐബിഎം കമ്പനിയിൽ കാമ്പസ് സെലക്ഷൻ കിട്ടി. ജോലിക്കു മുൻപുള്ള ട്രെയ്‌നിംഗിനായി മെറിൻ മുംബൈയിൽ എത്തിയപ്പോഴാണ് പഴയ കളിക്കൂട്ടുകാരനുമായി വീണ്ടും ബന്ധത്തിലാവുന്നത്. കാസർകോഡ് നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ ഇജാസ് പുരയിലിന്റെ ഭാര്യ റഹൈല പുരയിലാണ് കാബൂളിലെ ജയിലിൽ കഴിയുന്ന മറ്റൊരാൾ.

ഇജാസ് പുരയിലിന്റെ സഹോദരൻ ഷിയാസ് പുരയിലിന്റെ ഭാര്യ ഷംസിയ പുരയിലും ജയിലിലുണ്ട്. അഫ്ഗാനിസ്ഥാനിലേക്ക് തിരിക്കും മുമ്പ് ഷംസിയ കൈക്കുഞ്ഞിന്റെ അമ്മയായിരുന്നു. തന്റെ രണ്ടുമക്കൾ ഇജാസും ഷിയാസും അബ്ദുൾ റാഷിദിന്റെ ജിഹാദി പ്രചാരണത്തിൽ വീണുപോയെന്ന് ഇജാസിന്റെ പിതാവ് അബ്ദുൾ റഹ്മാൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP