Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെക്രട്ടറിയേറ്റ് സർവ്വീസിൽ അസിസ്റ്റന്റായി കയറിയാൽ ഗസറ്റഡ് റാങ്കിലെത്താൻ വേണ്ടി വരിക 13 കൊല്ലം; മുഖ്യമന്ത്രിയുടെ ഓഫീസിൽ രാഷ്ട്രീയ നിയമനത്തിലൂടെ ജോലിക്ക് കയറിയ അസിസ്റ്റന്റിന് മൂന്ന് വർഷം കൊണ്ട് അണ്ടർ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം; സാമ്പത്തിക പ്രതിസന്ധിയിൽ എന്തു ചെയ്യണമെന്ന് അറിയാതെ ഉഴലുമ്പോഴും സർക്കാർ ഇഷ്ടക്കാർക്ക് ഖജനാവിൽ ഉള്ളതെല്ലാം വാരിക്കോരിക്കൊടുക്കും; ധൂർത്തിന് മറ്റൊരു തെളിവായി ബാലാജിയുടെ പ്രെമോഷനും; പിണറായി 'എല്ലാം ശരിയാക്കുമ്പോൾ'!

സെക്രട്ടറിയേറ്റ് സർവ്വീസിൽ അസിസ്റ്റന്റായി കയറിയാൽ ഗസറ്റഡ് റാങ്കിലെത്താൻ വേണ്ടി വരിക 13 കൊല്ലം; മുഖ്യമന്ത്രിയുടെ ഓഫീസിൽ രാഷ്ട്രീയ നിയമനത്തിലൂടെ ജോലിക്ക് കയറിയ അസിസ്റ്റന്റിന് മൂന്ന് വർഷം കൊണ്ട് അണ്ടർ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം; സാമ്പത്തിക പ്രതിസന്ധിയിൽ എന്തു ചെയ്യണമെന്ന് അറിയാതെ ഉഴലുമ്പോഴും സർക്കാർ ഇഷ്ടക്കാർക്ക് ഖജനാവിൽ ഉള്ളതെല്ലാം വാരിക്കോരിക്കൊടുക്കും; ധൂർത്തിന് മറ്റൊരു തെളിവായി ബാലാജിയുടെ പ്രെമോഷനും; പിണറായി 'എല്ലാം ശരിയാക്കുമ്പോൾ'!

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം.സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് ബാലാജി ജി കെയ്ക്ക് ഗസറ്റ്ഡ് തസ്തികയിൽ നിയമനം. നിലവിൽ അസിസ്റ്റന്റായി ജോലി നോക്കുന്ന ബാലാജിയെ മൂന്ന് വർഷം പൂർത്തിയായപ്പോൾ ഒറ്റയടിക്ക് അഡീഷണൽ പി എ ആയി സ്ഥാന കയറ്റം നല്കി നിയമിക്കുകയായിരുന്നു. ഇതിലൂടെ ബാലാജിക്ക് പ്രതിമാസം 15,000 രൂപയോളം അധികം കിട്ടും.

സെക്രട്ടറിയേറ്റിൽ അസിസ്റ്റന്റായി കയറുന്ന ഉദ്യോഗസ്ഥൻ ഗസ്റ്റഡ് റാങ്കിൽ എത്തണമെങ്കിൽ കുറഞ്ഞത് 13 വർഷം എടുക്കും. പബ്‌ളിക് സർവ്വീസ് കമ്മീഷനിൽ ആണെങ്കിൽ 15 വർഷം വേണ്ടി വരും. എന്നാൽ അതൊന്നും നോക്കാതെയാണ് ബാലാജിയെ മൂന്ന് വർഷത്തെ സർവ്വീസ് പിൻബലത്തിൽ അഡീഷണൽ പി എ ആയി ഉയർത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ബാലാജിക്ക് ഉയർന്ന തസ്തികയിൽ നിയമനം നല്കിയതെന്ന് ഉത്തരവിൽ പ്രത്യേകം പറയുന്നു. 35700-75600 ശമ്പള സ്‌കെയിലിലാണ് ഈ മാസം എഴാം തിയ്യതി നിമനം നടത്തി ഉത്തരവിറക്കിയിരിക്കുന്നത്.

നിലവിലെ തസ്തികകൾ വെട്ടികുറക്കുന്നതിനെ കുറിച്ചും ജീവനക്കാരുടെ പുനർവിന്യാസം കാര്യക്ഷമമായി നടത്തുന്നതിനെ സംബന്ധിച്ചും ധന വകുപ്പിൽ ഗൗരവമുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ധനവകുപ്പിനെ പോലും അമ്പരപ്പിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. കഴിഞ്ഞ വർഷം നവംബറിൽ തന്നെ ബാലാജിക്ക് ഉയർന്ന തസ്തികയിൽ നിയനം നല്കാൻ മുഖ്യമന്ത്രി ആലോചിച്ചിരുന്നു. ഇത് സംബന്ധിച്ച് പാർട്ടി കേന്ദ്രങ്ങളിൽ നിന്നും മുഖ്യമന്ത്രിക്കമേൽ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് വിവരം. നവംബർ 25 ന് മുൻകാല പ്രാബല്യം നല്കിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

ബാലാജി ഗസ്റ്റഡ് പദവിയിൽ എത്തിയതോടെ ഒഴിവു വന്ന അസിറ്റൻഡ് തസ്തികയിൽ ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ അസിസ്റ്റൻഡ് സുമയെ നിയമിക്കാനും തീരുമാനം എടുത്തതായി ഇതേ ഉത്തരവിൽ തന്നെ പറയുന്നു. ദൈനം ദിന ചെലവുകൾക്കും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും പോലും കഴിയാതെ കേരളം ഇതുവരെ കാണാത്ത പ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ധൂർത്തിന് വേദിയായിരിക്കുന്നത്. ആർഭാട തീരുമാനങ്ങളും അധിക തസ്തികകളും വേണ്ടെന്ന് വെക്കണ മെന്ന് ധനവകുപ്പ് എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിരു ന്നതാണ്.

മഹാപ്രളയം കൂടി വന്നതോടെ കേരള പുനർ നിർമ്മാണം എന്ന വലിയ കടമ്പ സർക്കാരിന് ഇനിയും കടക്കാതായിട്ടില്ല സാമ്പത്തിക പ്രതിസന്ധിയും ഉദ്ദേശിച്ചതു പോലെ സഹായങ്ങൾ ലഭിക്കാത്തതും കേന്ദ്രത്തിന്റെ അവഗണനയും ഒക്കെ തടസങ്ങളാണ് .അങ്ങനെ പ്രതിസന്ധികളിൽ നിന്നു പോലും കരകയറാൻ വിഷമിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ധൂർത്തിന് കൂട്ടുനിന്നിരിക്കുന്നത് .ഇഷ്ടാക്കാർക്ക് സഹായം നൽകാനും ഉന്നത പദവിയിൽ അവരോധിക്കാനും സാമ്പത്തിക പ്രതിസന്ധി തടസമല്ലന്ന് ഇപ്പോഴത്തെ നീക്കം വ്യക്തമാക്കുന്നു . മുഖ്യമന്ത്രി യുടെ ഓഫീസിൽ മാധ്യമ വാർത്തകൾ നല്കാൻ മാത്രം പ്രിൻസിപ്പിൾ സെക്രട്ടറി റാങ്കിലുള്ള രണ്ട് പേർ അടക്കം അര ഡസനോളം പേർ ഉന്നത തസ്തികയിൽ തന്നെ ഉണ്ട് .

ധൂർത്തും ചെലവു ചുരുക്കലും ഒഴിവാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലെത്തിയത് . മന്ത്രിമാരുടെുയം പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയു എണ്ണം കുറച്ചും മന്ത്രിമന്ദിരങ്ങളുടെ മോടിപിടിപ്പിക്കൽ ഒഴിവാക്കിയും കൈയടി നേടി. എന്നാൽ, കാര്യങ്ങൾ ഇപ്പോൾ നേരെ വിപരീത ദിശയിലാണ്. ഉപദേശകരും അനാവിശ്യ സ്റ്റാഫുകളും കൂടിതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനത്തെ തന്നെ അത് ബാധിച്ചു. മുഖ്യമന്ത്രിയുടെ ഇമേജ് കാത്തു സൂക്ഷിക്കേണ്ട മാധ്യമ വിഭാഗത്തിൽ മാത്രം എത്ര മുടക്കിയിട്ടും ഒന്നും ശരിയാകുവുന്നില്ലന്ന് മുഖ്യമന്ത്രിക്ക് തന്നെ പരാതി ഉണ്ട്.. ഉമ്മൻ ചാണ്ടി സർക്കാർ 40,000 രൂപ ചെലവിൽ ഒരു അസിസ്റ്റന്റ് ഇൻഫോർമേഷൻ ഓഫീസറെ കൊണ്ടു ചെയ്തിരുന്ന ജോലികൾ ചെയ്യാൻ ഇപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള രണ്ട് പേരും ഇൻഫോർമേഷൻ ഓഫീസർ റാങ്കിലുള്ള ഒരാളും അടക്കം വലിയൊരു സംഘം തന്നെ പ്രവർത്തിച്ചിട്ടും ഒന്നും ശരിയാകുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. ഇവർക്ക് ശമ്പളം നൽകാൻ മാത്രം പ്രതിവർഷം നല്ലൊരു തുക വേണ്ടി വരുന്നു.



സർക്കാരിനെ ഉർജ്ജസ്വലമാക്കാൻ നല്ല വാർത്തകൾ മാധ്യമങ്ങളിലെത്തിക്കുക എന്നതാണ് നല്ലൊരു പി ആർ വിഭാഗത്തിന്റെ ചുമതല. എന്നാൽ, ഇക്കാര്യത്തിൽ നിലവിൽ മുഖ്യമന്ത്രിക്കൊപ്പമുള്ള സംഘം ഒരു പരാജയമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറി റാങ്കിൽ മറ്റൊരു ഉദ്യോഗസ്ഥൻ കൂടി ഒന്നര വർഷം മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുന്നത്.. ദേശാഭിമാനിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ പിപി അബൂബക്കറിനെ മാധ്യമങ്ങളുടെ ഏകോപന ചുമതലയാണ് സർക്കാർ ചെലവിൽ മുഖ്യമന്ത്രി ഏൽപ്പിച്ചിരിക്കുന്നത്. നിലവിൽ ഈ ചുമതല അടക്കം നിർവഹിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രസ് സെക്രട്ടറിയുടെ പദവിയിലുള്ള പ്രഭാ വർമ്മയാണ്. എന്നാൽ, താഴെ തട്ടിപ്പുള്ള മാധ്യമപ്രവർത്തകരുമായി ബന്ധമില്ലാത്ത വർമ്മ ഈ വിഷയത്തിൽ ഒരു പരാജയമാണെന്ന വിലയിരുത്താലാണ് പുതിയ നിയമനത്തിലൂടെ പുറത്തുവന്നത്.

മുഖ്യമന്ത്രിയായി പിണറായി അധികാരമേറ്റപ്പോൾ ആദ്യം തന്നെ പ്രഭാ വർമ്മയെ ഒപ്പം കൂട്ടി. ഇതിന് ശേഷമായിരുന്നു ജോൺ ബ്രിട്ടാസ് മാധ്യമ ഉപദേഷ്ടാവായത്. എന്തിന് രണ്ട് പദവികളെന്നും ഖജനാവിന് ഇത് ബാധ്യതയാകില്ലെയെന്നും ചോദ്യവും ഇതോടെ ഉയർന്നിരുന്നു. സെപ്ഷ്യൽ സെക്രട്ടറിയുടെ പദവിയിലാണ് ബ്രിട്ടാസിനെ നിയമിച്ചതെങ്കിലും അദ്ദേഹം ശമ്പളമോ മറ്റ് ആനുകൂല്യമോ പറ്റില്ലെന്നായിരുന്നു വിശദീകരണം. മുഖ്യമന്ത്രി ഡൽഹിയിലോ മറ്റ് വിദേശത്തോ പോകുമ്പോൾ മാത്രമാണ് ബ്രിട്ടാസിനെ ഒപ്പം കൂട്ടുന്നത്. അതുകൊണ്ട് അദ്ദേഹം അദ്ദേഹത്തിന്റെ ജോലി കൃത്യമായി ചെയ്യുകയും ചെയ്യുന്നു. ്.കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ പിടി ചാക്കോയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. വി എസ് അച്യുതാനന്ദന്റെ സമയത്ത് തുടക്കത്തിൽ ബാലകൃഷ്ണനും. പിന്നെ ദേശാഭിമാനിയിൽ നിന്നുള്ള സുധാകരൻ. ഈ സമയത്തൊക്കെ ഒരാൾ മാത്രമേ ഒരു സമയത്ത് മാധ്യമങ്ങളുടെ ചുമതല നോക്കിയിരുന്നുള്ളൂ. ഇതിപ്പോൾ ആദ്യമായാണ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗത്തിൽ നിരവധി പേർ അംഗങ്ങളാകുന്നത്. മാധ്യമ രംഗത്തെ അതികായന്മാരാണെങ്കിലും സർക്കാറിന്റെ പ്രതിച്ഛായ ഉയർത്താൻ തക്ക വിധത്തിലുള്ള ശ്രമങ്ങളൊന്നും ഇവരിൽ നിന്നും ഉണ്ടായതില്ലെന്ന വിമർശനവും ശക്തമാണ്.

സാധാരണ ഒന്നിലധികം ഉപദേഷ്ടാക്കളെ ഒരു വിഷയത്തിലും മുഖ്യമന്ത്രിമാർ നിയോഗിക്കാറില്ല. തുടക്കത്തിൽ പ്രസ് സെക്രട്ടറിയായിരുന്ന പ്രഭാവർമ്മയെ പിന്നീട് മാധ്യമ ഉപദേഷ്ടാവാക്കി ഉയർത്തുകയും ചെയ്തു. ദേശാഭിമാനിയിൽ റസിഡന്റ് എഡിറ്ററായിരുന്നു പ്രഭാവർമ്മ. മുതിർന്ന മാധ്യമ പ്രവർത്തകനുമാണ്. അതുകൊണ്ട് തന്നെ സ്പെഷ്യൽ സെക്രട്ടറി പദവി തനിക്കും വേണമെന്ന് പ്രഭാ വർമ്മ വാശി പിടിക്കുകയായിരുന്നു. ഇതോടെ ശമ്പളവും പദവിയും കൂട്ടുകയാണ് ചെയ്തത്. അപ്പോഴും സാമ്പത്തിക പ്രതിസന്ധിയോ മറ്റു കാര്യങ്ങളോ നോക്കാതെ പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം ഉത്തരവിറക്കി . ഫലത്തിൽ മുഖ്യമന്ത്രിക്ക് രണ്ട് മാധ്യമ ഉപദേഷ്ടാക്കളായി. ബ്രിട്ടാസിന് ശമ്പളം കൊടുക്കാത്തതുകൊണ്ട് അത് സർക്കാരിന് ബാധ്യതയാകുന്നില്ല. പക്ഷേ നാലു മാസത്തിനകം വീണ്ടും പ്രഭാവർമ്മയ്ക്ക് ശമ്പളം കൂട്ടുന്നത് സ്വജന പക്ഷപാതമെന്നാണ് അന്ന് ആക്ഷേപവും ഉയർന്നത്.

പ്രഭാവർമ്മയ്ക്ക് ശമ്പളം ഉയർത്താനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ മന്ത്രിസഭയിൽ ആരും എതിർത്തതുമില്ല. നിസ്സാര കാര്യങ്ങൾ പറഞ്ഞാണ് പ്രഭാവർമ്മയുടെ ശമ്പളം വൻതോതിൽ വർദ്ധിപ്പിച്ചത്. സിപിഎമ്മിന്റെ തലമുതിർന്ന നേതാവാണ് പ്രഭാവർമ്മ. ദേശാഭിമാനിയിൽ 50000ത്തിൽ താഴെ ശമ്പളം വാങ്ങിക്കൊണ്ടിരുന്ന പ്രഭാവർമ്മയ്ക്ക് മാധ്യമ ഉപദേഷ്ടാവായ ശേഷം നിശ്ചയിക്കപ്പെട്ട ശമ്പളസ്‌കെയിൽ 77400-115200 ആണ്്.. ഇതാണ് വീണ്ടും വർദ്ധിപ്പിച്ചത് 93,000-120000 ആക്കിയത് . 87,000 രൂപയോളം വാങ്ങിയിരുന്ന പ്രഭാവർമ്മയുടെ ശമ്പളം പ്രത്യേക ഉത്തരവിലൂടെയാണ് ഒരുലക്ഷത്തി പതിനയ്യായിരത്തോളം രൂപയാക്കി ഉയർത്തിയത് അന്ന് വലിയ വിവാദത്തിന് ഇടവെച്ചിരുന്നു.

ഈ ബാധ്യതയ്ക്ക് പുറമേയാണ് അബൂബേക്കറിന്റെ നിയമനവും. .എന്തായാലും ഇത്രയേറെ ഉദ്യോഗസ്ഥരെ സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാൻ വേണ്ടി മുഖ്യമന്ത്രി നിയമിച്ചത് പലരുടെയും നെറ്റി ചുളിപ്പിക്കുന്നുണ്ട്. ധനകാര്യ വകുപ്പ് പല തസ്തികകളും വെട്ടിക്കുറയ്ക്കുന്ന വേളയിൽ തന്നെയാണ് അനാവശ്യമായി പണച്ചിലവുള്ള മറ്റൊരു തസ്തിക കൂടി ഉണ്ടാക്കിയിരിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP