Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യവ്യാപകമായി മലബാർ ഗോൾഡ് ഷോറൂമുകളിൽ നടന്ന ഇൻകം ടാക്‌സ് റെയ്ഡിൽ കണക്കിൽ പെടാത്ത ശതകോടികൾ കണ്ടെത്തിയതായി സൂചന; നികുതി അടക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് നിരന്തരമായി പരസ്യം ചെയ്യുന്ന കേരളത്തിലെ സ്വർണ്ണ വ്യാപാര ശൃംഖലയുടെ വളർച്ചയുടെ വഴികളിൽ സംശയിച്ച് ആദായ നികുതി വകുപ്പ്; കേരളത്തിലും തമിഴ്‌നാട്ടിലും തെലുങ്കാനയിലും റെയ്ഡിനിറങ്ങയത് അനേകം ഉദ്യോഗസ്ഥർ

രാജ്യവ്യാപകമായി മലബാർ ഗോൾഡ് ഷോറൂമുകളിൽ നടന്ന ഇൻകം ടാക്‌സ് റെയ്ഡിൽ കണക്കിൽ പെടാത്ത ശതകോടികൾ കണ്ടെത്തിയതായി സൂചന; നികുതി അടക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് നിരന്തരമായി പരസ്യം ചെയ്യുന്ന കേരളത്തിലെ സ്വർണ്ണ വ്യാപാര ശൃംഖലയുടെ വളർച്ചയുടെ വഴികളിൽ സംശയിച്ച് ആദായ നികുതി വകുപ്പ്; കേരളത്തിലും തമിഴ്‌നാട്ടിലും തെലുങ്കാനയിലും റെയ്ഡിനിറങ്ങയത് അനേകം ഉദ്യോഗസ്ഥർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലബാർ ഗോൾഡിന്റെ കേരളത്തിലേയും തമിഴ്‌നാട്ടിലേയും തെലുങ്കാനയിലേയും ഷോ റൂമുകളിൽ നടന്ന റെയ്ഡിൽ ശതകോടികളുടെ നികുതി വെട്ടിപ്പ് ആദായ നികുതി വകുപ്പ് കണ്ടെത്തിയതായി സൂചന. മൂന്ന് ദിവസമായാണ് വിവിധ ഷോറൂമുകളിൽ ആദായ നികുതി ഉദ്യോഗസ്ഥർ അപ്രതീക്ഷിത റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പിലൂടെയാണ് മലബാർ ഗോൾഡ് സാമ്രാജ്യം വളരുന്നതെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കോഴിക്കോട്ടെ പ്രധാന ഷോറൂമിലും പരിശോധന നടന്നു. ആദായ നികുതി വകുപ്പിന്റെ കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥരാണ് രാജ്യ വ്യാപക റെയ്ഡിന് നേതൃത്വം കൊടുത്തത്. രേഖകൾ വിലയിരുത്തി മാത്രമേ നികുതി വെട്ടിപ്പിന്റെ തോത് തിരിച്ചറിയാൻ കഴിയൂവെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥർ മറുനാടനോട് പ്രതികരിച്ചത്.

ഹൈദരാബാദിലും റെയ്ഡ് നടന്നു. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ്. കോയമ്പത്തൂരിൽ പുതുതായി തുടങ്ങിയ ഷോ റൂമിലും റെയ്ഡ് നടന്നു. നാൽപതിലേറെ ഓഫീസർമാരാണ് ഇവിടേയും പരിശോധനയ്ക്ക് എത്തിയത്. ടാക്‌സ് വെട്ടിപ്പിൽ നിർണ്ണായക വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നവംബറിലാണ് കോയമ്പത്തൂരിലെ ഷോ റൂം ഉദ്ഘാനം ചെയ്തത്. 1993ൽ കോഴിക്കോടാണ് മലബാർ ഗോൾഡ് ആൻഡ് ഡൈമണ്ട് ആരംഭിക്കുന്നത്. പതിയെ ലോകത്തെ ഏറ്റവും പ്രധാന ബ്രാൻഡായി മാറി. 250 ഓളം കടകളും 13,000ത്തോളം ജീവനക്കാരും മലബാർ ഗോൾഡിനുണ്ട്. സ്വർണ്ണാഭരണങ്ങളുടെ ഡിസൈനും നിർമ്മാണവുമെല്ലാം ഏറ്റെടുത്തു. ഹെഡ് ഓഫീസ് കോഴിക്കോടാണെങ്കിലും ദുബായിലാണ് കോർപ്പറേറ്റ് ഓഫീസ്. കരീന കപ്പൂറും ദുൽഖർ സൽമാനും തമ്മനയും അടക്കമുള്ള സൂപ്പർതാരങ്ങളാണ് മലബാറിന്റെ ബ്രാൻഡ് അംബാസിഡർ. രണ്ട് ദിവസമായി കോഴിക്കോട് അടക്കം റെയ്ഡ് നടന്നിട്ടും മുഖ്യധാരാ മാധ്യമങ്ങളൊന്നും കേരളത്തിലെ പ്രമുഖ ബ്രാൻഡിനെതിരായ റെയ്ഡ് വാർത്ത നൽകിയിരുന്നില്ല. വൻ തോതിൽ പരസ്യം നൽകുന്ന സ്വർണ്ണവ്യാപാരിയെ പിണക്കാതിക്കാനായിരുന്നു. ഇത്.

അശാസ്ത്രീയ നികുതിവ്യവസ്ഥകളും സ്വർണകള്ളക്കടത്തുമൂലമുള്ള അനാരോഗ്യകരമായ വിലനിർണയരീതികളും സംസ്ഥാനത്തെ സ്വർണവ്യാപാരമേഖലയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് പറയുന്നവരാണ് മലബാർ ഗോൾഡ്. മിതമായ നികുതിയാണെങ്കിലേ വെട്ടിപ്പ് തടയാനാകു. ഇതിന് സർക്കാരുകളും റിസർവ് ബാങ്കും മറ്റ് ബാങ്കുകളുമൊക്കെ ചേർന്ന് കൺസോർഷ്യം രൂപീകരിച്ച് അഖിലേന്ത്യാതലത്തിൽതന്നെ സ്വർണത്തിന് ഏകീകൃത വിലയാക്കണമെന്നും ആവശ്യപ്പെടുന്ന സ്ഥാപനം. സാങ്കേതികവദ്യ വളരുന്നതിനനുസരിച്ചുള്ള കാലോചിത മാറ്റം കൊണ്ടുവരണം. ബിൽ ചോദിച്ചുവാങ്ങാൻ ആളുകൾക്ക് ബോധവൽകരണം നടത്തുന്ന സ്ഥാപനമാണ് മലബാർ ഗോൾഡ്. ഇത്തരത്തിൽ പരസ്യ പ്രചരണം നടത്തുന്ന സ്ഥാപനത്തിലാണ് ആദായ നികുതി അധികൃതർ റെയ്ഡ് നടത്തിയത്.

25 വർഷം മുൻപു കോഴിക്കോട് പാളയത്ത് 300 ചതുരശ്രയടിയിൽ തുടക്കമിട്ട മലബാർ ഗോൾഡ് ജൂവലറി, സ്വർണ വിൽപനയിൽ ഇന്നു ലോകത്തിലെ ആദ്യ 5 സ്ഥാനക്കാരിലൊരാളാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം വിറ്റത് 85,000 കിലോ സ്വർണം. ചെയർമാൻ എംപി. അഹമ്മദ്, അദ്ദേഹത്തിന്റെ മകനും ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടറുമായ ഷംലാൽ അഹമ്മദ്, മരുമകനും ഇന്ത്യൻ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടറുമായ ഒ. അഷർ എന്നിവരുടെ നേതൃത്വത്തിൽ ജൂവലറി, ഭവനനിർമ്മാണം തുടങ്ങിയ വിവിധ മേഖലകളിലായി രജത ജൂബിലി വർഷത്തിൽ കുതിപ്പിനൊരുങ്ങുകയാണു മലബാർ ഗ്രൂപ്പ്. ഇതിനിടെയാണ് റെയ്ഡ് വെല്ലുവിളിയായി എത്തുന്നത്.

മലഞ്ചരക്ക് വ്യാപാരം നടത്തിക്കൊണ്ടിരുന്ന അഹമ്മദ് 1990കളുടെ തുടക്കത്തിലാണുസ്വർണത്തിന്റെ സാധ്യതകൾ മനസ്സിലാക്കി അതിലേക്കു തിരിഞ്ഞത്. മലബാറിന്റെ വാണിജ്യ പാരമ്പര്യവും വിശ്വാസ്യതയും കണക്കിലെടുത്തു ജൂവലറിക്കു 'മലബാർ' എന്നു പേരു നൽകി. 30,000 കോടി വിറ്റുവരവുള്ള സ്ഥാപനമായി മലബാർ ഗ്രൂപ്പ് മാറി. 25,000 കോടിയും സ്വർണത്തിലൂടെയാണ്. 10 രാജ്യങ്ങളിലായി 250 സ്വർണക്കടകൾ. അടുത്ത 5 വർഷത്തിനുള്ളിൽ 500 കടകളാണു ലക്ഷ്യം. 7 പേരുമായി തുടങ്ങിയ സ്ഥാപനത്തിൽ നിലവിൽ 2,752 നിക്ഷേപകരുണ്ട്. ജീവനക്കാരിൽ 20% പേരും നിക്ഷേപകരാണ്.

നേരത്തെ കരിപ്പൂർ സ്വർണക്കടത്തിൽ മലബാർ ഗോൾഡിനും ബന്ധമെന്ന് ആരോപണമുയർന്നിരുന്നു. അന്ന് കോഴിക്കോട് റാം മോഹൻ റോഡിലുള്ള ജൂവലറിയുടെ കോർപ്പറേറ്റ് ഓഫീസിൽ ഡി.ആർ.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്)റെയ്ഡ് നടത്തുകയും സീൽ ചെയ്യുകയും ചെയ്തിരുന്നു. ഡി.ആർ. ഐ ഡപ്യൂട്ടി ഡയറക്ടർ ആർ.ജെ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് മലബാർ ഗോൾഡിന്റെ ഓഫീസിൽ അന്ന് റെയ്ഡ് നടത്തിയത്. മലബാർ ഗോൾഡ് ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അഷറഫും കമ്പനി ചാർട്ടേഡ് അക്കൗണ്ട് ജോജിൻ ജോർജ്ജിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു ഡി.ആർ. ഐ സംഘത്തിന്റെ ആ പരിശോധന. സ്വർണക്കടത്തിൽ പിടിയിലായ ഷഹബാസ് നേരത്തേ തന്നെ ജൂവലറി ഗ്രൂപ്പിന് സ്വർണം നൽകിയതായി മൊഴി നൽകിയിരുന്നു. ഷഹബാസിൽ നിന്നും പ്രസ്തുത ജൂവലറി ഗ്രൂപ്പ് 10 കിലോയിലധികം സ്വർണം വാങ്ങിയതായി ജൂവലറി ഗ്രൂപ്പ് ഡയറക്ടർ അഷ്റഫ് ഡി.ആർ.ഐയോട് സമ്മതിച്ചു.

ഡയറക്ടറുടെ മൊഴി ഡി.ആർ.ഐ രേഖപ്പെടുത്തി. കള്ളക്കടത്ത് സ്വർണമാണെന്ന് അറിയാതെയാണ് വാങ്ങിയതെന്നാണ് ഇയാൾ മൊഴി നൽകിയത്. അതുകൊണ്ട് തന്നെ ഈ കേസിൽ നിന്നും മലബാർ ഗോൾഡ് തലയൂരി. അന്ന് മോഹൻലാൽ ജൂവലറിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തേ അമ്മ ഭാരവാഹി ഇടവേള ബാബുവിനെ ചോദ്യം ചെയ്തിരുന്നു. അന്ന് ഒരു ഗ്രാം സ്വർണം പോലും കള്ളക്കടത്തുകാരിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് മലബാർ ഗോൾഡ് അധികൃതർ പ്രതികരിച്ചിരുന്നു. ഷഹബാസ് രക്ഷപ്പെടാനായി തങ്ങളുടെ പേര് പറഞ്ഞതാവുമെന്നും നിയമവിരുദ്ധമായി ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നുമായിരുന്നു മലബാർ ഗോൾഡ് ഗ്രൂപ്പ് ചെയർമാൻ അഷറഫിന്റെ പ്രതികരണം. ഇത് മുഖവിലയ്‌ക്കെടുത്താണ് അന്ന് മലബാർ ഗോൾഡിനെ അന്വേഷണത്തിൽ നിന്നും ഒഴിവാക്കിയത്.

2016ൽ ദൃശ്യ മാധ്യമങ്ങളിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകിയിരിക്കുന്ന ഒരു പരസ്യം ഏറെ ചർച്ചയായിരുന്നു. തങ്ങൾ ബില്ലില്ലാതെ സ്വർണം നൽകില്ല. ബില്ല് വേണ്ടാ എന്നു പറയുന്നവരോട് ഒരു കാരണവശാലും അങ്ങനെ സ്വർണം തരാൻ പറ്റില്ലെന്ന് പറയുന്നു. തങ്ങൾ വെറും 1.25 ശതമാനം മാത്രമേ മൂല്യവർധിത നികുതി ഈടാക്കുന്നുള്ളൂവത്രേ. മറ്റുള്ളവരൊക്കെ അഞ്ച് മേടിക്കുന്നുണ്ടുപോലും. പരസ്യം കാണുന്നവർ നേരെ മലബാർ ഗോൾഡിലേക്ക് ഓടും. നികുതി വെറും 1.25 ശതമാനം മാത്രം, പോരെങ്കിൽ കൃത്യമായ ബില്ലും. മലബാറിന്റെ ഈ പരസ്യത്തിലെ പൊള്ളത്തരം പൊളിച്ച് അടുക്കി ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അന്ന് രംഗത്ത് വന്നിരുന്നു.

മലബാറിന്റെ 1.25 ശതമാനം നികുതി പരസ്യത്തിന് പിന്നിലെ യാഥാർഥ്യം അവർ തന്നെ പറയുന്നു. മലബാർ മാത്രമല്ല, കേരളത്തിൽ 6000 വരുന്ന സ്വർണവ്യാപാരികളിൽ 2800 ഓളം പേർ കോമ്പൗണ്ടിങ് നികുതി അടയ്ക്കുന്നവരാണ്. ഇവർക്ക് 1.25 ശതമാനം നികുതിയിട്ട് ഉൽപന്നങ്ങൾ വിൽക്കാൻ കഴിയും. ശേഷിച്ചവരാകട്ടെ അഞ്ചുശതമാനം നികുതിയും നൽകുന്നു. ഒരു കടയുടമ അവസാന മൂന്നുവർഷം അടച്ച മൂല്യവർധിതനികുതിയിൽ ഏറ്റവും കൂടിയ തുക എത്രയാണെന്ന് വച്ചാൽ അതിന്റെ 20 മുതൽ 25 ശതമാനം വരെ വർധിപ്പിച്ച് നടപ്പുവർഷത്തിൽ അടയ്ക്കുന്നതാണ് കോമ്പൗണ്ടിങ് നികുതി. വാർഷിക വിറ്റുവരവ് ഇയാൾക്ക് ഒരു പക്ഷേ, മുൻവർഷത്തേക്കാൾ കുറവായിരിക്കും. എന്നിരുന്നാലും കോമ്പൗണ്ട് ചെയ്ത നികുതി അടയ്ക്കാൻ ഇദ്ദേഹം ബാധ്യസ്ഥനാണ്. ഇതുകൊണ്ട് തലവേദന ഒഴിയുന്നത് വിൽപന നികുതി ഉദ്യോഗസ്ഥർക്കാണ്. അവർക്ക് കൂടെക്കൂടെ കടയിൽ കയറി നിരങ്ങണ്ട. അടയ്ക്കേണ്ട നികുതി കൃത്യമായി ഉടമകൾ അടച്ചു കൊള്ളും. ഇങ്ങനെ കോമ്പൗണ്ട് ചെയ്ത് നികുതി അടയ്ക്കുന്ന കൂട്ടത്തിലുള്ളവരാണ് മലബാർ ഗോൾഡ്.

അവർ അതുകൊട്ടിഘോഷിച്ച് പരസ്യമാക്കി ജനത്തെ പറ്റിക്കുകയാണ് ചെയ്തതെന്ന് മലബാർ ഗോൾഡിനെതിരെ ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP