Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോബിൻ ചോദിക്കുന്നത് ലക്ഷങ്ങൾ; അമിത് വർമ്മയെ കൂട്ടിനും വേണം; കേരളാ ക്രിക്കറ്റിന്റെ നായകനാകാൻ വിലപേശലുമായി ഐപിഎല്ലിലെ സൂപ്പർ ഹീറോ; ഉത്തപ്പയുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു; പാതി മലയാളിയെ ചാക്കിലാക്കാൻ വിദർഭയും സജീവം; സഞ്ജു കളിക്കുക കേരളത്തിന് തന്നെ

റോബിൻ ചോദിക്കുന്നത് ലക്ഷങ്ങൾ; അമിത് വർമ്മയെ കൂട്ടിനും വേണം; കേരളാ ക്രിക്കറ്റിന്റെ നായകനാകാൻ വിലപേശലുമായി ഐപിഎല്ലിലെ സൂപ്പർ ഹീറോ; ഉത്തപ്പയുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു; പാതി മലയാളിയെ ചാക്കിലാക്കാൻ വിദർഭയും സജീവം; സഞ്ജു കളിക്കുക കേരളത്തിന് തന്നെ

അരുൺ ജയകുമാർ

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ടീമിന്റെ നായകനാവാൻ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ എത്തുന്ന കാര്യത്തിൽ അനിശ്ചിതത്വം. കർണ്ണാടകത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയ റോബിൻ ഉത്തപ്പ, കേരളത്തെ തീരുമാനം അറിയിച്ചിട്ടില്ല. ഒരു വർഷം കേരളത്തിനായി കളിക്കാൻ വൻ തുകയാണ് റോബിൻ ചോദിക്കുന്നതെന്നാണ് വിവരം. കോച്ച് ഡേവ് വോട്‌മോറിന് കൊടുക്കുന്നതിനേക്കാൾ തുകയാണ് ഇത്. ശ്രീലങ്കയെ ലോക ചാമ്പ്യന്മാരാക്കിയ കോച്ചാണ് വാട്‌മോർ. ലോകോത്തര പരിശീലകൻ. അതുകൊണ്ട് തന്നെ വാട്‌മോറിനേക്കാൾ തുക ഉത്തപ്പയ്ക്ക് കൊടുക്കുന്നതിൽ രണ്ടഭിപ്രായമുണ്ട്. ഇതിനൊപ്പം മുൻ കർണാടക താരം അമിത് വർമ്മയേയും ടീമിലെടുക്കണമെന്ന് ഉത്തപ്പ ആവശ്യപ്പെടുന്നു. ഇതും കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം നീളാൻ കാരണമാണ്.

കർണാടകയുടെ മുൻ താരമാണ് അമിത് വർമ്മ. മികച്ച ബാറ്റ്‌സ്മാനാണ്. എന്നാൽ കർണ്ണാടക ടീമിൽ നിന്ന് പുറത്തായ അമിത് വർമ്മ കഴിഞ്ഞ സീസണിൽ അസമിന് വേണ്ടിയാണ് കളിച്ചത്. അമിത് വർമ്മയോട് അസമിന് താൽപ്പര്യവുമില്ല. ഈ സാഹചര്യത്തിലാണ് റോബിൻ ഉത്തപ്പയുടെ കൂടെ കേരളത്തിലേക്ക് എത്താനുള്ള ശ്രമം. നിലവിൽ മൂന്ന് അന്യസംസ്ഥാന കളിക്കാരെ മാത്രമേ ടീമിൽ ഉൾപ്പെടുത്താൻ കേരളത്തിന് കഴിയൂ. കഴിഞ്ഞ സീസണിൽ കളിച്ച ജലജ് സക്‌സേനയെ കേരളം നിലനിർത്തി. ഈ സാഹചര്യത്തിൽ റോബിൻ ഉത്തപ്പ എത്തിയാൽ ഒരാളെ കൂടി കളിപ്പിക്കാം. എന്നാൽ ബാറ്റ്‌സ്മാനായ അമിത് വർമ്മയെ ടീമിലെടുത്താൽ അത് സന്തുലിതാവസ്ഥയെ ബാധിക്കും. ഇതാണ് കേരളത്തെ കുഴക്കുന്നത്. അതിനിടെ സഞ്ജു വി സാംസൺ ഈ സീസണിൽ കേരളത്തിന് തന്നെ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സഞ്ജുവിന് എല്ലാ പിന്തുണയും കേരളം വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരത്തെ സഞ്ജുവിനെ രാഹുൽ ദ്രാവിഡ് കർണ്ണാടകയിൽ എത്തിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ മാതൃ സംസ്ഥാനത്ത് തന്നെ തുടരാൻ സഞ്ജു തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫിയിൽ റോഹൻ പ്രേമാണ് കേരളത്തെ നയിച്ചത്. ഏകദിനത്തിൽ സച്ചിൻ ബേബിയും. സാധാരണ സീസണിന്റെ തുടക്കത്തിൽ തന്നെ ക്യാപ്ടനെ നിശ്ചയിക്കുകയാണ് പതിവ്. എന്നാൽ റോബിൻ ഉത്തപ്പയുടെ കാര്യത്തിൽ തീരുമാനം എടുക്കാത്തതിനാൽ ക്യാപ്ടനെ പ്രഖ്യാപിച്ചിട്ടില്ല. പാതി മലയാളിയായ റോബിനുമായി കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റായ ടിസി മാത്യു പലവട്ടം ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളിൽ റോബിനെ കർണ്ണാടക കളിപ്പിച്ചില്ല. ഇതിന്റെ വേദനയുമായാണ് കർണ്ണാടകം വിടാൻ റോബിൻ തീരുമാനിച്ചത്. ഇത് മലയാള ബന്ധങ്ങളുള്ള റോബിനെ കേരളത്തിലെത്തിക്കുമെന്ന തോന്നലുണ്ടാക്കി. ഇതിനെടയാണ് വിദർഭ ഉത്തപ്പയെ സ്വന്തമാക്കാൻ എത്തിയത്. ഇതോടെ ഡിമാൻഡും കൂടി.

രഞ്ജി ട്രോഫിയിൽ മോശം പ്രകടനമായിരുന്നുവെങ്കിലും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മിന്നും താരമായി റോബിൻ. ഫോമിലേക്ക് മടങ്ങിയെത്തിയതോടെയാണ് റോബിന് വേണ്ടി വിദർഭയും രംഗത്ത് വന്നത്. ഇപ്പോൾ കേരളാ ക്രിക്കറ്റ് അസോസിയേഷൻ റോബിനുമായി ബന്ധപ്പെടുന്നുണ്ട്. താരം വിദേശത്താണെന്നാണ് സൂചന. ഇപ്പോഴും ശുഭ പ്രതീക്ഷയിലാണ് കേരളം. റോബിന് എന്തും ചെയ്തു കൊടുക്കാം. എന്നാൽ അമിത് വർമ്മയുടെ ആവശ്യം കേരളത്തിനില്ല. സഞ്ജു വി സാംസൺ, റോഹൻ പ്രേം, സച്ചിൻ ബേബി, തുടങ്ങി ശക്തമായ ബാറ്റിങ് നിരയാണ് കേരളത്തിനുള്ളത്. അതുകൊണ്ട് തന്നെ അമിത് വർമ്മ കേരളത്തിന് ബാധ്യതയാകും. ഈ സാഹചര്യത്തിലാണ് മറ്റൊരു അന്യസംസ്ഥാനക്കാരനെ കൂടി ബാറ്റ്‌സ്മാനായി കളിപ്പിക്കാൻ മടിക്കുന്നത്. മലയാളിയായ സുനിൽ സാമിനെ കേരളത്തിൽ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. തമിഴ്‌നാടിന്റെ രഞ്ജി ടീമംഗമായ സുനിൽ സാമും കേരളത്തിന്റെ പരിഗണനയിലാണ്. സുനിലിനെ എടുക്കാനുള്ള തീരുമാനവും അമിത് വർമ്മ കാരണം നീളുകയാണ്.

മറ്റു സംസ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാനുള്ള എൻഒസി ഉത്തപ്പക്ക് കർണാടക ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇതോടെ കർണാടക ടീമുമായി 15 വർഷത്തോളം നീണ്ടു നിന്ന ബന്ധം അവസാനിപ്പിച്ചു. 2002ൽ 17-ാം വയസിലാണ് ഫസ്റ്റ്ക്ല ാസ് ക്രിക്കറ്റിൽ അരങ്ങേറിയ ഉത്തപ്പ അന്നുമുതൽ കർണാടകയ്ക്കായാണ് പാഡണിഞ്ഞത്. താരവുമായി കരാർ നീട്ടാൻ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ശ്രമിച്ചെങ്കിലും ഉത്തപ്പ താത്പര്യം കാണിച്ചില്ല. കഴിഞ്ഞ രഞ്ജി സീസണിൽ കർണാടകയ്ക്ക് വേണ്ടി ആറു മത്സരം മാത്രമാണ് ഉത്തപ്പ കളിച്ചത്. അതാണ് ഉത്തപ്പ കർണാടക ടീം വിടാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. കരുൺ നായർ, കെ.എൽ.രാഹുൽ തുടങ്ങിയ താരങ്ങൾ കർണാടക ടീമിൽ എത്തിയതോടെ ഉത്തപ്പയ്ക്ക് അവസരം കുറയുകയായിരുന്നു.

130 ഫസ്റ്റ്ക്ല ാസ് മത്സരങ്ങളിൽ നിന്നായി 8793 റൺസ് നേടിയ ഉത്തപ്പ 21 സെഞ്ചുറിയും 48 അർധസെഞ്ചുറിയും നേടിയിട്ടുണ്ട്. 2014/15 സീസണിൽ കർണാടക രഞ്ജി ചാമ്പ്യന്മാരായതും ഉത്തപ്പയുടെ മികവിലായിരുന്നു. സീസണിൽ മൂന്ന് സെഞ്ചുറികളും ആറ് അർധ സെഞ്ചുറികളും നേടിയ ഉത്തപ്പ 50.34 ശരാശരിയിൽ 1,158 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. പത്താമത് സീസണിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിൽ നടന്ന മത്സരത്തിനിടെ കെ.സി.എ. മുൻ പ്രസിഡന്റ് കെ.സി. മാത്യു ഉത്തപ്പയുമായി അനൗദ്യോഗിക ചർച്ച നടത്തിയിരുന്നു. കേരളത്തിനു വേണ്ടി കളിക്കാൻ ഉത്തപ്പ അന്നു താൽപര്യം പ്രകടിപ്പിച്ചിരുന്നു. പത്താമത് സീസണിൽ നൈറ്റ്റൈഡേഴ്സിനു വേണ്ടി 388 റണ്ണെടുക്കാൻ ഉത്തപ്പയ്ക്കായി. മലയാളം അറിയാവുന്ന ഓപ്പണർക്കു വേണ്ടി കെ.സി.എ. അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ഉത്തപ്പയുടെ പേര് ഉയർന്നു വന്നത്.

മൂന്ന് അന്യസംസ്ഥാന താരത്തെ ഒരു സീണണിൽ കളിപ്പിക്കാൻ കേരളത്തിന് കഴിയും. ഡേവ് വാട്മോറാണ് ഇത്തവണ കേരളത്തിന്റെ പരിശീലകൻ. വാട്മോർ എല്ലാ കളികൾക്കും കേരളത്തിനൊപ്പം ഉണ്ടായിരിക്കും എന്നും കെസിഎ ഉറപ്പിച്ചിട്ടുണ്ട്. മറ്റ് ഉത്തരവാദിത്തങ്ങൾ മാറ്റി വച്ച് വാട്മോർ മുഴുവൻ സമയ പരിശീകരനാകാമെന്ന് ്സന്നദ്ധ അറിയിച്ചതിനെ പ്രതീക്ഷയോടെയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ കാണുന്നത്. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിലേക്ക് എത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. ഇത്തവണ 3 അന്യസംസ്ഥാന താരങ്ങളെ അണിനിരത്തിയിട്ടും ടെസ്റ്റ്. ഏകദിന, ട്വന്റി ട്വിന്റെ ഫോർമാറ്റിലെല്ലാം കേരളത്തിന് സമ്പൂർണ്ണ പരാജയമായിരുന്നു. ടീമിനുള്ളിലെ ഭിന്നതയും ചർച്ചായായി. ബാറ്റ് അടിച്ചൊടിച്ച് ടീമിനെ വിട്ടുപോയ സഞ്ജു വി സാംസൺ വലിയ പ്രതിസന്ധിയിലുമായി. കോച്ചായിരുന്ന ബാലചന്ദ്രനെ ഇടയ്ക്കു വച്ച് മാറ്റി. ടിനു യോഹന്നാനെ കോച്ചാക്കിയിട്ടും ടീമിനെ മുന്നോട്ട് കൊണ്ടു പോകാനായില്ല. ഈ സാഹചര്യത്തിലാണ് ലക്ഷങ്ങൾ പ്രതിഫലമായി കൊടുത്ത് വാട്മോറിനെ പരിശീലകനായി എത്തിച്ചത്.

വാട്മോറിനെ പോലൊരു കോച്ചിന് മികച്ച ക്യാപ്ടനെ നൽകാനും തീരുമാനമായി. അങ്ങനെയാണ് റോബിൻ ഉത്തപ്പിയിലേക്ക് ചർച്ചകളെത്തിയത്. പാതി മലയാളിയായ ഉത്തപ്പ ആദ്യ റൗണ്ട് ചർച്ചകളിൽ ശുഭ സൂചനയാണ് നൽകിയത്. മലയാളിയെന്ന പരിഗണന എന്നും ഉത്തപ്പയ്ക്ക് കേരളം നൽകിയിരുന്നു. 2007ലെ പ്രഥമ ട്വന്റി ട്വന്റി ലോക കിരീടം നേടി ഇന്ത്യൻ ടീമിൽ ഉത്തപ്പയും അംഗമായിരുന്നു. ഈ വിജയത്തിൽ ശ്രീശാന്തും പങ്കാളിയായിരുന്നു. മലയാളിയുടെ അഭിമാനമായി മാറിയ ശ്രീശാന്തിന് അഞ്ച് ലക്ഷം രൂപയാണ് സർക്കാർ അന്ന് സമ്മാനമായി നൽകിയത്. അന്ന് കർണ്ണാടകത്തിൽ സ്ഥിര താമസമാക്കിയ ഉത്തപ്പയേയും കേരളം ആദരിച്ചു.

മൂന്ന് ലക്ഷം രൂപയാണ് ഉത്തപ്പയ്ക്ക് നൽകിയത്. ശ്രീശാന്തുമായി ചേർന്ന് ചില ബിസിനസ്സുകളും ഉത്തപ്പ കേരളത്തിൽ നടത്തിയിരുന്നു. കേരളാ ടിമിലെ റൈഫി വിൻസന്റ് ഗോമസ് ഉത്തപ്പയുടെ അടുത്ത സുഹൃത്തും. റൈഫിയുടെ വിവാഹ നിശ്ചയത്തിന് പോലും തിരിക്കുകൾ മാറ്റി വച്ച് ഉത്തപ്പ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP