Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രൈസ്തവ കർഷകരെ പാർട്ടിയിൽ അടുപ്പിക്കാൻ റബ്ബർ സംഘം തുടങ്ങിയത് പിണറായി സഹകരണ മന്ത്രി ആയിരുന്നപ്പോൾ; 2009ലെ വായ്പാ കുടിശിക പ്രതിസന്ധിയായപ്പോൾ നിക്ഷേപ സമാഹരണത്തിന് ആഹ്വാനം ചെയ്തതും 2013ൽ പിണറായി എന്ന പാർട്ടി സെക്രട്ടറി; 'പിജെ' പല്ലും നഖവും ഉപയോഗിച്ച് എതിർത്തപ്പോൾ ലക്ഷ്യം കൈവരിക്കാതെ പദ്ധതി പാളി; ഇപിയെ ഇറക്കി പിരിച്ചിട്ടും കടം വീട്ടാനായില്ല; ഒടുവിൽ ഖജനാവിൽ നിന്ന് 238 കോടി നൽകി പരിഹാര ക്രിയ; റബ്കോയുടെ കടം തീർക്കൽ വെട്ടിലാക്കുന്നത് മുഖ്യമന്ത്രിയെ തന്നെ

ക്രൈസ്തവ കർഷകരെ പാർട്ടിയിൽ അടുപ്പിക്കാൻ റബ്ബർ സംഘം തുടങ്ങിയത് പിണറായി സഹകരണ മന്ത്രി ആയിരുന്നപ്പോൾ; 2009ലെ വായ്പാ കുടിശിക പ്രതിസന്ധിയായപ്പോൾ നിക്ഷേപ സമാഹരണത്തിന് ആഹ്വാനം ചെയ്തതും 2013ൽ പിണറായി എന്ന പാർട്ടി സെക്രട്ടറി; 'പിജെ' പല്ലും നഖവും ഉപയോഗിച്ച് എതിർത്തപ്പോൾ ലക്ഷ്യം കൈവരിക്കാതെ പദ്ധതി പാളി; ഇപിയെ ഇറക്കി പിരിച്ചിട്ടും കടം വീട്ടാനായില്ല; ഒടുവിൽ ഖജനാവിൽ നിന്ന് 238 കോടി നൽകി പരിഹാര ക്രിയ; റബ്കോയുടെ കടം തീർക്കൽ വെട്ടിലാക്കുന്നത് മുഖ്യമന്ത്രിയെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ ബാങ്കിന്റെ രൂപീകരണത്തിന്റെ പേരിൽ സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം ഏറ്റെടുക്കാനുള്ള സർക്കാരിന്റെ തിരുമാനം വൻ വിവാദത്തിലേക്ക്. കേരളാ ബാങ്കിന് അംഗീകാരം നൽകണമെങ്കിൽ സംസ്ഥാന സഹകരണബാങ്കിന്റെ കിട്ടാക്കടങ്ങൾ ഇല്ലാതാക്കണമെന്ന റിസർവ്വ് ബാങ്കിന്റെ നിർദ്ദേശത്തിന്റെ മറപിടിച്ചാണ് സി പി എം നിയന്ത്രണത്തിലുള്ള പ്രൈമറി സഹകരണ സംഘം മാത്രമായ റബ്കോയുടെ 238 കോടി കടം സർക്കാർ ഏറ്റെടുക്കാൻ തിരുമാനിച്ചത്. അതീവ രഹസ്യമായാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്. രണ്ട് ദിവസം മുമ്പാണ് ഈ തീരുമാനം മന്ത്രിസഭ എടുത്തത്. അന്ന് പുറത്തു വിട്ട കുറിപ്പിൽ ഇത്തരമൊരു തീരുമാനത്തിന്റെ സൂചനകളുമില്ല. അതുകൊണ്ട് തന്നെ അതീവ രഹസ്യമായി എടുത്ത തീരുമാനമാണ് ചോർന്നത്.

മന്ത്രസഭയിൽ വില്ലന്മാരുണ്ടെന്നതിന് തെളിവാണിതെന്ന് മുഖ്യമന്ത്രി വിലയിരുത്തുന്നു. സഹകരണ സ്ഥാപനമായ റബ്കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം വീട്ടുന്നതിനായി വായ്പ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇത്. ഈ വായ്പ ഇപ്പോൾ എഴുതി തള്ളിയെന്ന സൂചനയാണ് മറുനാടന്് കിട്ടുന്നത്. അഞ്ച് സഹകരണ ബാങ്കുകളുടെ കൺസോർഷ്യവും, സംസ്ഥാന സഹകരണ ബാങ്കും കൂടിയാണ് ഇത്രയും തുക കേവലം പ്രൈമറി ബാങ്കായ റബ്കോയ്ക് നൽകിയത്. ഒരു പൈസ പോലും പലിശയിനത്തിൽ തിരിച്ചടിച്ചില്ല. ഈ ബാധ്യതയാണ് സർക്കാർ ഏറ്റെടുക്കുന്നത്. അതിനിടെ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അതിൽ നിന്ന് ഉടൻ പിന്തിരിയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ വിവാദത്തിന് പുതിയ തലം വരികയാണ്.

സഹകരണ ഓഡിറ്റർ നടത്തിയ പരിശോധനയിലും റബ്കോയിൽ 330 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു സ്ഥാപനത്തിൽ അതിന്റെ തലപ്പത്തിരിക്കുന്ന സി പി എം നേതാക്കളുടെ കെടുകാര്യസ്ഥതയിൽ ഉണ്ടായ വൻ നഷ്ടം സർക്കാർ ഏറ്റെടുക്കുന്ന നടപടി പൊതുഖജനാവിനെ കൊള്ളയടിക്കുന്നതാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാലും തീരുമാനം പുനപരിശോധിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. എന്നാൽ കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തതെന്ന വാദം സർക്കാർ തള്ളിക്കളയുന്നുമുണ്ട്. കഴിഞ്ഞ വർഷമാണ് പണം അനുവദിച്ചതെന്നാണ് സർക്കാർ വാദം. എന്നാൽ അത് വായ്പയായിരുന്നുവെന്നും ആ വായ്പ ഇപ്പോൾ സർക്കാർ എഴുതി തള്ളിയെന്നുമാണ് പ്രതിപക്ഷ നിലപാട്. ഇതോടെ എ വേലപ്പൻ നായരെ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി ഹൈക്കോടതിയിൽ ഒരു ലക്ഷത്തിന് നിയമിച്ചതിന് പിന്നാലെ പുതിയ ആരോപണവും സർക്കാരിനെ തിരിഞ്ഞു കുത്തുകയാണ്.

രൂപീകരണത്തിന് ശേഷം ഇന്നേവരെ ലാഭമുണ്ടാക്കാത്ത സ്ഥാപനമാണ് റബ്കോ. 1996ലെ നായനാർ സർക്കാരിന്റെ കാലത്ത് റബർ വിലയിടിവ് പ്രധാന പ്രശ്‌നമായപ്പോൾ, സഹകരണമന്ത്രി ഇടപെട്ടത്, റബറിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾ യാഥാർഥ്യമാക്കാനും കർഷകരിൽനിന്ന് കൂടുതൽ വില നൽകി റബർ സംഭരിക്കാൻ സഹകരണമേഖലയെ പ്രാപ്തമാക്കാനുമാണ്. റബ്ബർ കർഷകരിൽ ഏറെയും ക്രൈസ്തവരാണ്. ഇവരെ പാർട്ടിയിലേക്ക് അടുപ്പിക്കാനായിരുന്നു ഈ നീക്കം. ആ ഇടപെടലിന്റെ സൃഷ്ടിയാണ് റബ്‌കോ എന്ന ബൃഹദ്സ്ഥാപനം. അന്ന് പിണറായി വിജയൻ എന്ന സഹകരണമന്ത്രിയായിരുന്നു. അതുകൊണ്ട് തന്നെ പിണറായി വിജയന്റെ നേട്ടമായി സിപിഎം റബ്‌കോയെ ഉയർത്തിക്കാട്ടി. ഇത്തരത്തിലൊരു സിപിഎം സഹകരണ സംഘത്തിനാണ് സർക്കാർ 238 കോടി അനുവദിച്ചതും. ഇത് പാർട്ടിക്കാരുടെ ധൂർത്തിന് കുടി പിടിക്കലാണെന്നാണ് ഉയരുന്ന ആരോപണം.

റബ്ബർ കർഷകർ ഏറെയുള്ളത് മധ്യ തിരുവിതാംകൂറിലാണ്. ഇവർ ഏറെയും ക്രൈസ്തവരാണ്. ഇതിനൊപ്പം കണ്ണൂരിലും കോഴിക്കോടും മലയോര മേഖലകളിലും റബ്ബർ കർഷകരുണ്ടായിരുന്നു. ഇവർ പരമ്പരാഗതമായി കോൺഗ്രസിനൊപ്പമാണ്. ഈ വോട്ടുകളെ സിപിഎമ്മിലേക്ക് അടുപ്പിക്കാനുള്ള തന്ത്രമായിരുന്നു റബ്‌കോയിലൂടെ പിണറായി മുമ്പോട്ട് വച്ചത്. എന്നാൽ കെടുകാര്യസ്ഥതയും ധൂർത്തും കാരണം റബ്ബർ കർഷകർക്ക് താങ്ങും തണലുമാകാൻ റബ്‌കോയ്ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് പാർട്ടിക്ക് പ്രതിസന്ധിയായി റബ്‌കോ മാറിയത്. റബ്ബർ കർഷകർക്ക് സിപിഎമ്മിനോട് അടുക്കാൻ മനസ്സ് വരാത്തതും പ്രതിസന്ധി രൂക്ഷമായി. ഇതോടെ റബ്ബറിലെ സിപിഎമ്മിന്റെ സഹകരണ രാഷ്ട്രീയം വിലപോകാതെ പോകുന്നത്. അങ്ങനെ കടക്കെണിയിലേക്ക് ആഴുകയും ചെയ്തു. ഇതിനെയാണ് പിണറായി സർക്കാർ രക്ഷിച്ചെടുക്കാൻ ഇപ്പോൾ ശ്രമിക്കുന്നത്. 

പ്രളയത്തിന് നടുവിൽ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ ഇത്തരത്തിൽ നിരവധി ധൂർത്തുകളാണ് ആരും ശ്രദ്ധിക്കില്ലന്ന ധൈര്യത്തിൽ സർക്കാർ നടത്തുന്നതെന്ന വിമർശനം പ്രതിപക്ഷം ഉയർത്തുന്നു.മാർക്കറ്റ് ഫെഡിനും റബർമാർക്കിനും ഉള്ള 29 കോടി രൂപ കുടിശിക ഏറ്റെടുക്കാനുള്ള തീരുമാനം ഇതുമായി കൂട്ടിക്കുഴക്കുന്നത് ശരിയല്ല. കാരണം ഇവ രണ്ടും സഹകരണ ഫെഡറേഷനും, റബ്കോ ഒരു പ്രൈമറി സഹകരണ ബാങ്കുമാണ്. മാർക്കറ്റ് ഫെഡിനും, റബർമാർക്കിനും വിപണയിൽ ഇടപെടുന്നതിനും, കർഷകരെ സഹായിക്കുന്നതിനും വേണ്ടി സർക്കാർ കൊടുക്കാനുള്ള പണമാണ് അവരുടെ കുടിശിക ഇനത്തിൽ പെടുത്തി സർക്കാർ ഏറ്റെടുത്തത്. ഇതും സി പി എം നിയന്ത്രണത്തിലുള്ള , തുടങ്ങിയത് മൂതൽ നഷ്ടം മാത്രമുള്ള ഉൽപ്പാദക സ്ഥാപനമായ റബ്കോയും തമ്മിൽ ബന്ധപ്പെടുത്തുന്നത് തെറ്റാണെന്ന് രമേശ് ചെന്നിത്തല പറയുന്നു.

സി പി എം ഭരണത്തിൽ സർക്കാർ ഭീഷണിപ്പെടുത്തിയാണ് സഹകരണ ബാങ്കുകളെക്കൊണ്ട് ഇത്രയും തുക വായ്പയായി നൽകിയത്. സി പി എം നിയന്ത്രണത്തിലുള്ള ഈ സ്ഥാപനം കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണ്. കോടിക്കണക്കിന് രൂപ നഷ്ടം വരുത്തിയിട്ടും നൽകിയ കടത്തിൽ നിന്നും ഒരു രൂപ പോലും ഈടാക്കാൻ സംസ്ഥാന സഹകരണ ബാങ്കോ സർക്കാരോ ശ്രമിച്ചില്ല. റബ്കോ പുറത്തിറക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനും കഴിഞ്ഞിട്ടില്ല. അത്തരത്തിൽ സി പി എമ്മിന്റെ കെടുകാര്യസ്ഥത മൂലം തകർച്ച നേരിടുന്ന ഒരു സ്ഥാപനത്തിനെ രക്ഷിക്കാൻ പൊതുഖജനാവിലെ പണം പാർട്ടി ഫണ്ടു പോലെ ചിലവഴിക്കുന്ന രീതി അപകടകരമാണെന്ന് ചെന്നിത്തല പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട റബ്കോയെ സഹായിക്കാൻ നിക്ഷേപ സമാഹരണം നടത്താനുള്ള സിപിഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനം ഭൂരിപക്ഷം ജില്ലാകമ്മിറ്റികളും തള്ളിക്കളഞ്ഞതാണ്. 2013ലായിരുന്നു ഇത്തരമൊരു നീക്കം നടന്നത്. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്ന് റബ്കോയ്ക്ക് വായ്പ നൽകി പണം സമാഹരിക്കാനുള്ള തീരുമാനമാണ് ജില്ലാ കമ്മിറ്റികൾ അന്ന് എതിർത്തത്. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും സംസ്ഥാന സമിതിയിൽ നിർദ്ദേശത്തെ എതിർത്തിരുന്നു. മിക്ക കമ്മിറ്റികളുടെയും എതിർപ്പ് അവഗണിച്ചായിരുന്നു സംസ്ഥാന കമ്മിറ്റി നേരത്തെ തീരുമാനമെടുത്തത്. അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് റബ്കോയ്ക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങൾ വായ്പ നൽകണമെന്ന നിർദ്ദേശം വെച്ചത്.

അന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും ആലപ്പുഴ ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബുവും ഉൾപ്പെടെയുള്ളവർ തീരുമാനത്തിലെ അപ്രായോഗിത ചോദ്യം ചെയ്ത് രംഗത്തെത്തിയെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. കമ്മിറ്റി കഴിഞ്ഞ് ഒരാഴ്‌ച്ചയ്ക്കകം തന്നെ ഓരോ ജില്ലയിലും പാർട്ടിക്ക് കീഴിലുള്ള സഹകരണസംഘങ്ങളുടെ വിവരവും അവയിൽ നിന്ന് നിക്ഷേപമായി സമാഹരിക്കേണ്ട തുകയുടെ പട്ടികയും റബ്കേയിൽ നിന്ന് ജില്ലാ സെക്രട്ടറിമാർക്ക് എത്തിച്ചുകൊടുത്തു. പണപ്പിരിവിന്റെ കാര്യം ചർച്ചയ്ക്ക് വന്നപ്പോൾ ഭൂരിപക്ഷം ജില്ലാകമ്മിറ്റികളിലും എതിർപ്പുയർന്നു. അതുകൊണ്ടുതന്നെ മിക്ക ജില്ലകളിലും പണപ്പിരിവ് നടന്നിട്ടില്ല. പിണറായിയുടെയും ഇ.പി.ജയരാജന്റെയും നേതൃത്വത്തിൽ യോഗം നടന്ന കണ്ണൂരിൽ മാത്രമാണ് പിരിവ് കാര്യമായി നടക്കുന്നത്.

പൂർണമായും സിപിഐ.എം നിയന്ത്രണത്തിലുള്ള റബ്കോ കെട്ടിട നിർമ്മാണത്തിലടക്കം ധൂർത്തും കെടുകാര്യസ്ഥതയും മൂലം സ്ഥാപനം അന്ന് മുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. 2013ൽ റബ്കോയ്ക്ക് വായ്പ നൽകി കടക്കെണിയിലായ കോട്ടയം,പാലക്കാട് ജില്ലാ സഹകരണ ബാങ്കുകളും പ്രതിസന്ധിയിലായതും ഏറെ ചർച്ചയായിരുന്നു. 2009ൽ വായ്പയെടുത്ത 25 കോടി രൂപയാണു കുടിശികയായത്. റബ്കോയുടെ പ്രധാന ഓഫീസ് കെട്ടിടവും 67.5 സെന്റ് സ്ഥലവും കോട്ടയം പാമ്പാടിയിലെ 10.68 ഏക്കർ സ്ഥലവും പണയപ്പെടുത്തിയാണു വായ്പയെടുത്തത്. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ റബ്കോയുടെ തലശേരി, വലിയവെളിച്ചം, ശ്രീകണ്ഠാപുരം ശാഖകളിലെ 700 തൊഴിലാളികളെ പിരിച്ചുവിടാനായിരുന്നു 2013ൽ മാനേജ്മെന്റ് തീരുമാനം. ഇതും വിവാദത്തിലായിരുന്നു.

കേരളബാങ്ക് രൂപീകരണത്തിന്റെ മറവിലാണ് പിണറായി താൽപ്പര്യമെടുത്ത് രൂപീകരിച്ച സിപിഎം നിയന്ത്രണത്തിലുള്ള റബ്‌കോ അടക്കമുള്ള സഹകരണ ഫെഡറേഷനുകളുടെ 306.75 കോടിയുടെ കടം സർക്കാർ അടച്ച് തീർത്തത്. സംസ്ഥാന സഹകരണ ബാങ്കിന് നൽകാനുള്ള തുകയാണ് സർക്കാർ ഏറ്റെടുത്ത് അടച്ചത്. തിരിച്ചടവിനെക്കുറിച്ച് ധാരണയുണ്ടാക്കാതെയാണ് കയ്യയച്ചുള്ള സഹായം. ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചുള്ള കേരള ബാങ്ക് രൂപീകരണത്തിൽ ആർബിഐ ഉന്നയിച്ച പ്രധാന തടസ്സം സംസ്ഥാന സഹകരണ ബാങ്കിന്റെ വൻ കിട്ടാക്കടമായിരുന്നു. ഏറ്റവും വലിയ കടം റബ്‌കോയ്ക്ക്. പിന്നെ മാർക്കറ്റ് ഫെഡിനും റബ്ബർമാർക്കിനും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി റബ്‌കോയുടെ 238 കോടിയും റബ്ബർമാർക്കിന്റെ 41 കോടിയും മാർക്കറ്റ് ഫെഡിന്റെ 27 കോടിയും സർക്കാർ അടക്കാൻ തീരുമാനിച്ചു.

മാർച്ചിൽ പണം നൽകിയ നടപടിക്ക് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം സാധൂകരണം നൽകി. 12 വർഷം കൊണ്ട് തിരിച്ചടയ്ക്കാമെന്ന നിർദ്ദേശം റബ്‌കോ സർക്കാരിന് മുന്നിൽ നേരത്തെ വെച്ചിരുന്നു. പക്ഷെ പ്രതിവർഷ തിരിച്ചടവ് തുകയെകുറിച്ച് ധാരണയിലെത്തിയിട്ടില്ല. പലിശയുണ്ടോയെന്ന് പോലും അറിയില്ല. ധാരണാപത്രം ഒപ്പിടാൻ പോകുന്നതേ ഉള്ളൂവെന്നാണ് റബ്‌കോ ചെയർമാൻ എൻ ചന്ദ്രന്റെ വിശദീകരണം. കർഷകരെ സഹായിക്കാനും വിപണിയിൽ ഇടപെടാനുമുള്ള സ്ഥാപനങ്ങളാണ് മാർക്കറ്റ് ഫെഡും റബ്ബർമാർക്കും. രണ്ടിനും കൂടി 29 കോടി കുടിശ്ശിക സർക്കാർ നൽകാനുമുണ്ട്. വിവിധ സംഘങ്ങൾ ചേർന്നുള്ള ഈ രണ്ട് ഫെഡറേഷനുകൾക്കൊപ്പം പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസംഘമായ റബ്‌കോയെ കൂടി ചേർത്ത് മൊത്തം കടം ഏറ്റെടുത്തതിലാണ് സർക്കാരിന്റെ അതിബുദ്ധി. റബ്‌കോയും റബ്ബർ സംഭരിക്കുന്നുണ്ടെങ്കിലും പ്രധാനമായും അത് അവർക്ക് വേണ്ടിയുള്ള ഉല്പന്നങ്ങൾ നിർമ്മിക്കാൻ മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP