Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്ലേഡ് മാഫിയയുമായി ബന്ധവും പാടില്ലെന്ന പ്ലീനം തീരുമാനത്തിന് പുല്ലുവില; സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി മകളെ കെട്ടിച്ചുവിട്ടത് ബ്ലേഡ് കമ്പനി മുതലാളിയുടെ വീട്ടിലേക്ക്; പള്ളിയിൽ നടന്ന വിവാഹത്തിൽ ആശിർവാദം ചൊരിഞ്ഞ് നിരണം ഭദ്രാസനാധിപൻ; ഒരു ജീവൻ പൊലിഞ്ഞ കോടിയേരിയുടെ 'എസ്‌കോർട്ട് യാത്ര'യും സജി ചെറിയാൻ ഒരുക്കിയ ആഡംബര കല്യാണത്തിൽ പങ്കെടുക്കാൻ; ലെഗ്ഗിൻസ് ധരിച്ചതിന് പ്രതിഭാ ഹരിയെ ശാസിച്ച പാർട്ടി നേതൃത്വത്തിന് ഇപ്പോൾ സ്വന്തം കാര്യം സിന്ദാബാദ്!

ബ്ലേഡ് മാഫിയയുമായി ബന്ധവും പാടില്ലെന്ന പ്ലീനം തീരുമാനത്തിന് പുല്ലുവില; സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി മകളെ കെട്ടിച്ചുവിട്ടത് ബ്ലേഡ് കമ്പനി മുതലാളിയുടെ വീട്ടിലേക്ക്; പള്ളിയിൽ നടന്ന വിവാഹത്തിൽ ആശിർവാദം ചൊരിഞ്ഞ് നിരണം ഭദ്രാസനാധിപൻ; ഒരു ജീവൻ പൊലിഞ്ഞ കോടിയേരിയുടെ 'എസ്‌കോർട്ട് യാത്ര'യും സജി ചെറിയാൻ ഒരുക്കിയ ആഡംബര കല്യാണത്തിൽ പങ്കെടുക്കാൻ; ലെഗ്ഗിൻസ് ധരിച്ചതിന് പ്രതിഭാ ഹരിയെ ശാസിച്ച പാർട്ടി നേതൃത്വത്തിന് ഇപ്പോൾ സ്വന്തം കാര്യം സിന്ദാബാദ്!

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മദ്യപാനശീലം, ബ്ലേഡ്, ഭൂ മാഫിയ ബന്ധം എന്നിങ്ങനെയുള്ള തെറ്റായ പ്രവണകൾ വെച്ചുപുലർത്തുന്നവർക്ക് ശക്തമായ താക്കീതായിരുന്നു പാലക്കാട്ടെ പ്ലീനത്തിലൂടെ സി.പി.എം നൽകിയത്. ഇത് ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ തന്നെ ലംഘിച്ചുവെന്നാണ് ഇപ്പോൾ സിപിഎമ്മിലെ ചർച്ചാ വിഷയം. പാർട്ടി സമ്മേളനത്തിൽ വിഷയം ചർച്ചയാക്കാനാണ് ആലപ്പുഴയിലെ തോമസ് ഐസക് പക്ഷം ഒരുങ്ങുന്നത്. സജി ചെറിയാനുമായി പഴയ അടുപ്പം ജി സുധാകരനുമില്ല. അതുകൊണ്ട് തന്നെ മകളുടെ വിവാഹ വിഷയം സജി ചെറിയാന് വിനയാകും. വീടിന്റെ പാലുകാച്ചിന് ഗണപതി ഹോമം നടത്തിയ പ്രവർത്തകനെതിരെ പോലും പാർട്ടി നടപടിയെടുത്തിരുന്നു. ബേഡകത്തെ ഈ ഇടപെടൽ പരുമല പള്ളിയിൽ മകളുടെ കല്യാണം നടത്തിയ സജി ചെറിയാനെതിരെ ഉണ്ടാകുമോ എന്നാണ് ഉയരുന്ന ചോദ്യം.

ചെങ്ങന്നൂരിലെ പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ കണ്ണാട് അരുൺ ഫിനാൻസ് ഉടമ അരുൺ തോമസിന്റെ മകൻ അലൻ തോമസാണ് ജി ചെറിയാന്റെ മരുമകൻ. ഓർത്തഡോക്സ് സഭാ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസാണ് അലൻ തോമസ്-നിത്യ എസ് ചെറിയാന്റേയും വിവാഹം ആശിർവദിച്ചത്. അത്യാഡംബര പൂർണ്ണം നടത്തിയ സമ്മേളനത്തിൽ കോടിയേരിയും എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനും മന്ത്രിമാരും രമേശ് ചെന്നിത്തലയുമെല്ലാം അതിഥികളായി. വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചതായിരുന്നു സജി ചെറിയാന്റെ മകളുടെ കല്ല്യാണം. അറിയപ്പെടുന്ന ധനകാര്യസ്ഥാപനമാണ് കണ്ണാട് അരുൺ ഫിനാൻസ്. ബ്ലേഡ് കമ്പനിയെന്ന വിലയിരുത്തലുള്ള സ്ഥാപനം. അത്തരത്തിലൊരു സ്ഥാപനവുമായി സി.പി.എം ജില്ലാ സെക്രട്ടറി ബന്ധുത്വമുണ്ടാക്കിയത് ശരിയാണോ എന്നതാണ് ഉയരുന്ന ചോദ്യം. കുടുംബകാര്യം വരുമ്പോൾ പ്ലീന തീരുമാനങ്ങൾ നേതാക്കൾ മറക്കുന്നു. ഇത് അംഗീകരിക്കാനാകില്ലെന്ന് സിപിഎമ്മിലെ വി എസ് പക്ഷം പറയുന്നു.

കോടികളുടെ ആസ്തിയാണ് കണ്ണാട്ട് അരുൺ ഫിനാൻസ് ഗ്രൂപ്പിനുള്ളത്. സജി ചെറിയാനെതിരെ നേരത്തെയും ബ്ലെഡ് മാഫിയാ ബന്ധം ആരോപണമായി ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് പ്രമുഖ സ്വർണ്ണ പണയ ഗ്രൂപ്പായ കണ്ണാട്ട് ഫിനാൻസുമായുള്ള സജി ചെറിയാന്റെ വിവാഹ ബന്ധുത്വം. മകളുടെ വിവാഹത്തിൽ കമ്മ്യൂണിസ്റ്റുകാരൻ പാലിക്കേണ്ട സാമാന്യ തത്വം പോലും ലംഘിക്കപ്പെട്ടുവെന്നാണ് ആരോപണം. അതുകൊണ്ട്‌ തന്നെ ഈ വിവാഹം പാർട്ടി സമ്മേളനത്തിലും ചർച്ചയാകും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ പൊലീസ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വാനിലുണ്ടായിരുന്ന പൊലീസുകാരൻ മരിച്ചിരുന്നു. ഇതോടെയാണ് സജി ചെറിയാൻ മകളുടെ വിവാഹത്തിന് കോടിയേരി പോയത് ചർച്ചയായത്. സജി ചെറിയാന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പരുമല പള്ളിയിൽ നിന്ന് കോടിയേരി ബാലകൃഷ്ണൻ ആലപ്പുഴയിലേക്ക് മടങ്ങുമ്പോഴാണ് അകമ്പടിയായ കെ.എൽ. 01 ബി.കെ. 5370 രജിസ്ട്രേഷനിലുള്ള പൊലീസ് വാൻ അപകടത്തിൽപ്പെട്ടതെന്ന വാർത്തയാണ് വിഷയം പാർട്ടിയിലെ സാധാരണ പ്രവർത്തകരുടെ അടുത്തെത്തിച്ചത്.

ലെഗ്ഗിൻസ് ധരിച്ച് പൊതുവേദികളിലെത്തുന്ന ഇടത് എംഎൽഎയെ അംഗീകരിക്കാൻ പോലും തയ്യാറാവാത്തവരാണ് ആലുപ്പഴയിലെ സി.പി.എം ഔദ്യോഗിക നേതൃത്വം. ഇതിന്റെ പേരിൽ കായംകുളം എംഎൽഎ പ്രതിഭാ ഹരിക്കെതിരെ വിമർശനവും പാർട്ടിക്കുള്ളിൽ കുറ്റപ്പെടുത്തലുമുണ്ടായി. ഇതോടെ പ്രതിഭാഹരി തന്നെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി പ്രതികരിച്ചതോടെ സംഭവം വലിയ ചർച്ചയായി. വനിതകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതല്ല, അവർ എന്തു വേഷം ധരിക്കുന്നു എന്നാണ് ചർച്ചയാകുന്നത് എന്ന് അവർ പറഞ്ഞു. താൻ ചുരീദാർ ധരിച്ച് നിയമസഭയിൽ പോയതാണ് ചിലർക്ക് വാർത്തയായതെന്ന് പ്രതിഭാ ഹരിക്ക് പ്രതികരിക്കേണ്ടിയും വന്നു. പാലക്കാട് പ്ലീനത്തിന്റെ പേരിൽ പ്രതിഭാ ഹരിയെ വെട്ടി നിരത്താനൊരുങ്ങിയ പാർട്ടി ഘടകത്തിന്റെ നേതാവാണ് മകളുടെ ആഡംബ വിവാഹത്തിൽ ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെ ബ്ലേഡ് കമ്പനി മുതലാളിയുമായുള്ള സജി ചെറിയാന്റെ ബന്ധുത്വം പാർട്ടി സമ്മേളനത്തിൽ ചർച്ചയാക്കാനാണ് മറുപക്ഷത്തിന്റെ തീരുമാനം.

ലളിത ജീവിതമാകണം സിപിഎമ്മുകാരുടെ മുഖമുദ്രയെന്നായിരുന്നു പാലക്കാട്ടെ പ്ലീനം മുന്നോട്ട് വച്ച ആശയം. ഇത് നടപ്പാക്കാൻ ഏതറ്റം വരേയും പോകുമെന്നും പറഞ്ഞു. മതവിശ്വാസത്തെ തള്ളിപ്പറയാതിരിക്കുമ്പോൾ തന്നെ കൃത്യമായ നിർദ്ദേശങ്ങൾ പ്ലീനം മുന്നോട്ട് വച്ചു. അഢംബരജീവിതത്തോട് പാർട്ടി നേതാക്കൾ കാണിക്കുന്ന താത്പര്യവും ഭൂമി- ക്വാറി മാഫിയകളുമായി ചില നേതാക്കൾക്ക് ഉള്ളതായി പറയപ്പെടുന്ന ബന്ധങ്ങളുമാണ് പാലക്കാട് പ്ലീനം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇതോടൊപ്പം സംഘടനാരംഗത്ത് പതുരക്തം കുറവാണെന്ന ആക്ഷേപവും പ്ലീനത്തിൽ ഉയർന്നിരുന്നു. കേരളത്തിലെ വിഭാഗീയത തന്നെയായിരുന്നു അന്നു ചൂണ്ടിക്കാണിക്കപ്പെട്ട മറ്റൊരു വിഷയം. വിഭാഗീയതയ്ക്ക് ഏതാണ്ട് അറുതി വന്നിട്ടുണ്ടൈങ്കിലും നേതാക്കളുടെ ജീവിതശൈലിയും വഴിവിട്ട രഹസ്യ കച്ചവടബന്ധങ്ങളും മാറിയിട്ടില്ലെന്ന ആക്ഷേപവും ഉയർത്തിക്കാട്ടി. കൊൽക്കത്തയിലെ പ്ലീനവും ഇക്കാര്യങ്ങൾ ചർച്ച ചെയ്തു.

ഈ നിർദ്ദേശങ്ങൾ സജി ചെറിയാൻ ലംഘിച്ചുവെന്നാണ് ആക്ഷേപം. ഇതിന് കുടപിടിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തി. പരുമല പള്ളയിലെ വിവാഹവും അടിപൊളി ആഘോഷവും വേണ്ടെന്ന് വയ്ക്കാൻ സജി ചെറിയാനോട് പാർട്ടി സെക്രട്ടറിയും പറഞ്ഞില്ല. ഇതാണ് ആലപ്പുഴയിൽ പാർട്ടി സമ്മേളനകാലത്ത് ചർച്ചയാക്കാൻ വി എസ് അച്യുതാനന്ദൻ പക്ഷം തയ്യാറെടുക്കുകയാണ്. നയ വ്യാതിയാനും വരുത്തിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് പാലക്കാട് പ്ലീനം വ്യക്തമാക്കിയിരുന്നു. ഇത്തരക്കാർക്ക് ഇതിനകം തന്നെ താക്കീത് നൽകിയിട്ടുണ്ട്. അത്തരക്കാർ ഇനിയും തിരുത്താൻ തയാറാകുന്നില്ലെങ്കിൽ കർശന നടപടി ഉണ്ടാകും എന്നതായിരുന്നു പ്ലീനം മുന്നോട്ട് വച്ച സന്ദേശം. സജി ചെറിയാൻ മകളുടെ വിവാഹത്തിൽ ഇതെല്ലാം അട്ടിമറിക്കപ്പെട്ടു.

സിപിഎമ്മിന്റെ സംഘടനാ സമ്മേളനങ്ങൾക്ക് ഈയാഴ്ച കൊടി ഉയരുകയാണ്. കാൽക്കത്തയിൽ 2015ലെ സംഘടനാ പ്ലീനം നിർദ്ദേശിച്ചതുപോലെ കൂടുതൽ യുവവനിതാ പ്രാതിനിധ്യം പാർട്ടി കമ്മിറ്റികളിൽ ഉറപ്പാക്കാനാണു സംസ്ഥാന കമ്മിറ്റി തീരുമാനം. ഇതു വ്യക്തമാക്കി സർക്കുലർ കീഴ്ഘടകങ്ങളിലെത്തി. കാര്യക്ഷമതയോടെ പ്രവർത്തിക്കാത്തവർക്കും കമ്മിറ്റികളിൽ സ്ഥാനമുണ്ടാവില്ല. മുസ്‌ലിം, ക്രൈസ്തവ പ്രാതിനിധ്യത്തിലും ശ്രദ്ധ കൊടുക്കും. ബ്രാഞ്ച് മുതൽ സംസ്ഥാന കമ്മിറ്റി വരെ കാര്യമായ മാറ്റത്തിന്റെ സൂചനയാണ് ഇതെല്ലാം നൽകുന്നത്. ഇതിനിടെയാണ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ മകളുടെ വിവാഹം ചർച്ചയാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP