Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടനിലെ പാർലിമെന്റ് ചത്വരത്തിൽ ഗാന്ധി പ്രതിമയെ സാക്ഷിയാക്കി സേവ് ശബരിമല കാമ്പയിനുമായി മലയാളികൾ ഉൾപ്പെടെ നിരവധി അയ്യപ്പ ഭക്തർ; നേതൃത്വം നൽകാൻ വനിതകളും; മഴയും തണുപ്പും ആവേശമായപ്പോൾ ആചാരം സംരക്ഷിക്കാൻ ലോകമെങ്ങും നാമജപത്തിനു ആഹ്വാനം

ലണ്ടനിലെ പാർലിമെന്റ് ചത്വരത്തിൽ ഗാന്ധി പ്രതിമയെ സാക്ഷിയാക്കി സേവ് ശബരിമല കാമ്പയിനുമായി മലയാളികൾ ഉൾപ്പെടെ നിരവധി അയ്യപ്പ ഭക്തർ; നേതൃത്വം നൽകാൻ വനിതകളും; മഴയും തണുപ്പും ആവേശമായപ്പോൾ ആചാരം സംരക്ഷിക്കാൻ ലോകമെങ്ങും നാമജപത്തിനു ആഹ്വാനം

കെ ആർ ഷൈജുമോൻ

സെൻട്രൽ ലണ്ടൻ: രണ്ടു മാസമായി കേരളത്തിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരയടിക്കുന്ന ശരണ നാമജപം ഒടുവിൽ ലണ്ടനിൽ പാർലമെന്റിനു മുന്നിലും. മലയാളികൾ ഉൾപ്പെടെ നിരവധി അയ്യപ്പ ഭക്തർ കയ്യടിച്ചു ശരണം മുഴക്കിയപ്പോൾ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതൊരു ചരിത്ര മുഹൂർത്തമായി മാറുകയായിരുന്നു. ലോകമൊട്ടാകെയുള്ള ഒട്ടേറെ രാഷ്ട്രീയ സമരങ്ങൾക്ക് പതിവ് വേദിയായി മാറുന്ന പാർലിമെന്റ് ചത്വരം ഇന്നലെ ഏറെക്കുറെ നിശബ്ദമായിരുന്നപ്പോൾ കേരളത്തിന്റെ പ്രതീകമായി ലോകം അറിയപ്പെടുന്ന ശബരിമല അയ്യപ്പ സ്വാമിയേ സ്തുതിച്ചു കൊണ്ടുള്ള ശരണ നാമജപത്താൽ മണിക്കൂറുകളോളം മുഖരിതമാക്കാൻ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി അയ്യപ്പ ഭക്തരാണ് എത്തിച്ചേർന്നത്.

 

വടക്കൻ സംസ്ഥാനക്കാരായ അയ്യപ്പ ഭക്തർ ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സേവ് ശബരിമല പ്രചാരണ പരിപാടിയിൽ ഒട്ടേറെ മലയാളികളും പ്രതികൂല കാലാവസ്ഥയെ പരാജയപ്പെടുത്തി പങ്കെടുത്തത് ശ്രദ്ധ നേടി. താപനില പൂജ്യം ഡിഗ്രിയിലേക്കു താണപ്പോഴും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ കൂട്ടം കൂടി ശരണം വിളിച്ചു തണുപ്പകറ്റുന്ന കാഴ്ചയാണ് ദൃശ്യമായത്.

ബ്രിട്ടനിലെ മലയാളികളായ ഹൈന്ദവരുടെ പൊതുവേദിയായ ഹിന്ദു സമാജങ്ങളെ പ്രതിനിധീകരിച്ചാണ് കൂടുതൽ ഭക്തരും എത്തിയത്. കേരള ഹിന്ദു ഹെറിറ്റേജ് നാഷണൽ കൗൺസിൽ പ്രതിനിധികളും സാന്നിധ്യമായി. പ്രധാന ഹിന്ദു സമാജങ്ങളായ മാഞ്ചസ്റ്റർ, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, ക്രോയ്‌ഡോൻ, ഈസ്റ്റ് ലണ്ടൻ, കവൻട്രി, സട്ടൻ, വാറ്റ്ഫോർഡ് എന്നിവിടങ്ങളിൽ നിന്നൊക്കെ നാമജപത്തിൽ പങ്കെടുക്കാൻ അയ്യപ്പ ഭക്തർ എത്തിയിരുന്നു.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു രൂപം കൊണ്ട ശബരിമല വിഷയത്തിൽ പാർലമെന്റ് ചത്വരത്തിലെ വേദിയിൽ നേതൃത്വം നൽകാനും യുവതികൾ തന്നെ രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്. പാർലമെന്റ് ചത്വരത്തിൽ നിന്നും വെസ്റ്റ് മിനിസ്റ്റർ റെയിൽ സ്റ്റേഷന് മുന്നിലെത്തി തെംസ് നദിക്കു കുറുകെ വെസ്റ്റ് മിനിസ്റ്റർ പാലത്തിലൂടെ നാമജപ റാലി നടത്തിയാണ് അയ്യപ്പ ഭക്തർ സേവ് ശബരിമല പ്രചാരണത്തിന് ലണ്ടനിൽ രൂപവും ഭാവവും പകർന്നത്.

തിരികെ പാർലമെന്റിനു മുന്നിലെ ഗാന്ധി സ്‌ക്വയറിൽ എത്തി വന്ദേമാതരം മുഴക്കി പാരമ്പര്യവും പൈതൃകവും സംസ്‌ക്കാരവും ചോദ്യം ചെയ്യാനുള്ള ഏതു നടപടിയും എതിർക്കാൻ ലോകത്തിന്റെ ഏതു കോണിൽ ആയാലും ഹൈന്ദവ വിശ്വാസികൾ ഒന്നിച്ചണിനിരക്കും എന്ന പ്രതിജ്ഞയോടെയാണ് പ്രചാരണ പരിപാടികൾ സമാപിച്ചത്. ലണ്ടൻ നഗരം കാണാൻ എത്തിയ അനേകം വിദേശികൾ ഉൾപ്പെടെയുള്ള കാഴ്ചക്കാരോട് എന്താണ് സേവ് ശബരിമല കാമ്പയിൻ എന്ന് വളണ്ടിയർമാർ വിശദമാക്കുകയും ചെയ്തു.

ഉച്ചക്ക് ഒരു മണിയോടെ ആരംഭിച്ച സേവ് ശബരിമല പ്രചാരണ പരിപാടി മൂന്നരയോടെയാണ് സമാപിച്ചത്. മുഴുവൻ സമയവും ചന്നം പിന്നം മഴയും അസ്ഥികൾ തുളച്ചു കയറും വിധം തണുപ്പും എത്തിയിട്ടും അതിനൊന്നും അയ്യപ്പ ഭക്തരുടെ നിശ്ചയ ദാർഢ്യം തെല്ലും കുറയ്ക്കാനായില്ല. അയ്യപ്പ ഭക്തർക്ക് ആവേശം പകരാൻ വീൽ ചെയറിൽ എത്തിയ ലക്ഷ്മി എന്ന ഭക്ത പോലും പ്രചാരണ പരിപാടിയിൽ ഉടനീളം സജീവമായിരുന്നു.

ലോകത്തെവിടെ നടക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങൾക്കും സമര വേദിയാകുന്ന പാർലിമെന്റ് സ്‌ക്വയർ പ്രതികൂല കാലാവസ്ഥ മൂലം ഇന്നലെ ഏറെക്കുറെ നിശബ്ദമായപ്പോഴാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ലഹരിയിൽ മുങ്ങിയ മഹാനഗരത്തിന്റെ ശ്രദ്ധ ആകർഷിച്ചു അയ്യപ്പ ഭക്തർ ശരണാരവം മുഴക്കി കേരളത്തിൽ വിശ്വാസ സംരക്ഷണത്തിന് മുന്നിൽ നിൽക്കുന്നവർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചത്.

ശബരിമല വിഷയത്തിൽ യുവതി പ്രവേശനം മാത്രമല്ല ഇപ്പോഴത്തെ പ്രശ്‌നമെന്നും ക്ഷേത്രത്തെ നശിപ്പിക്കാനും ഇല്ലാതാക്കാനുമുള്ള ഗൂഢ പദ്ധതികൾ അരങ്ങേറുന്നതായി സംശയിക്കുന്നതുകൊണ്ടാണ് സേവ് ശബരിമല പ്രചാരണ പരിപാടി ആരംഭിച്ചതെന്ന് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി നേതാക്കളിൽ പ്രമുഖരായ ഹരേന്ദ്ര ജോധാ, വിജയ് ദേവ്, മധുരേഷ് മിശ്ര, സന്തോഷ് പാട്ടീൽ എന്നിവർ അയ്യപ്പ ഭക്തരെ അഭിസംബോധന ചെയ്യവേ അറിയിച്ചത്. ശബരിമലയുടെ പേരിൽ യുകെ മലയാളികളായ ഹൈന്ദവർ നടത്തുന്ന രണ്ടാം ഘട്ട പ്രക്ഷോഭമാണ് ഇന്നലെ ലണ്ടൻ സാക്ഷ്യം വഹിച്ചത്.

സുപ്രീം കോടതി വിധി എത്തിയ ഉടൻ തന്നെ കേരളത്തിൽ വേലിയേറ്റം സൃഷ്ടിച്ച സമരങ്ങൾക്കൊപ്പം ഡെഡ്‌ലി ബാലാജി ക്ഷേത്രം സാക്ഷിയാക്കിയും നൂറു കണക്കിന് മലയാളി ഭക്തരെ അണിനിരത്തി നാമജപ റാലി നടന്നിരുന്നു. ഇന്നലെ നടന്ന സേവ് ശബരിമല പ്രചാരണ പരിപാടിക്കു നാഷണൽ കൗൺസിൽ പ്രസിഡന്റ് ഗോപകുമാർ മാഞ്ചസ്റ്റർ, പ്രതിനിധികളായ വിപിൻ നായർ കെന്റ്, ഷിബു രാമകൃഷ്ണൻ കെന്റ്, സുനിൽ സോമൻ, സുഭാഷ് ഈസ്റ്റ് ഹാം എന്നിവർ നേതൃത്വം നൽകി. അതിനിടെ ശബരിമല വിഷയം ലിംഗ സമത്വം തേടിയുള്ള ഭരണ ഘടന അവകാശം ആണെന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു സേവ് ശബരിമല കാമ്പയിന് നേതൃത്വം നൽകാൻ എത്തിയ ലക്ഷ്മി പിള്ള ചൂണ്ടിക്കാട്ടി. ബ്രഹ്മചര്യയായ അയ്യപ്പ സ്വാമിയുടെ ക്ഷേത്രത്തിൽ പത്തിനും അമ്പതിനും ഇടയ്ക്കു പ്രായമുള്ള യുവതികൾക്ക് മാത്രം പ്രവേശനം ആചാരത്തിന്റെ പേരിൽ നിക്ഷേധിക്കുന്നത് എങ്ങനെ ലിംഗ നീതിക്കു എതിരാകുമെന്നു ലക്ഷ്മി ചോദിച്ചു.

പത്തിന് താഴെ പ്രായമുള്ള പെൺകുട്ടികളും അമ്പതിനു മുകളിൽ പ്രായമുള്ള സ്ത്രീകളും വനിതകൾ അല്ലേയെന്നു വ്യക്തമാക്കാൻ ലിംഗ സമത്വം ചൂണ്ടിക്കാട്ടി രംഗത്ത് വരുന്നവർ തയാറാകണമെന്നും ലക്ഷ്മി ചൂണ്ടിക്കാട്ടി. വിശ്വാസ സംരക്ഷണത്തിനും ആചാര അനുഷ്ടാനത്തിനുമായി ലോകത്തെവിടെയുമുള്ള ഹൈന്ദവ ജനത ഒരേ വിധം ചിന്തിക്കുമെന്നും അതിനായി പോരാടാൻ തയ്യാറാകുമെന്നും ഇവർ തുടർന്ന്. പ്രചാരണത്തിന് മുന്നിൽ നില്ക്കാൻ വീൽ ചെയറിൽ എത്തിയ ലക്ഷ്മി എന്ന യുവതിയും അയ്യപ്പ സ്വാമിയുടെ വിശ്വാസം കാത്തു രക്ഷിക്കാൻ കേരളത്തിലെ അമ്മമാരും സ്ത്രീകളും ജീവിച്ചിരിക്കുമ്പോൾ മറ്റാർക്കും മറിച്ചൊന്നും ചെയ്യാനാകില്ല എന്നും സൂചിപ്പിച്ചു.

ഹൈന്ദവ വിശ്വാസവും ആചാരവും ചോദ്യം ചെയ്യാനുള്ള കുൽസിത നീക്കം എന്ത് വില നൽകിയും എതിർക്കുമെന്ന് മാഞ്ചസ്റ്റർ ഹിന്ദു സമാജം പ്രധിനിധി കൂടിയായ ഗോപകുമാർ വ്യക്തമാക്കി. ലണ്ടനിൽ നടന്ന സേവ് ശബരിമല പ്രചാരണ പരിപാടികൾ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്നാണ് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് സമാജം വക്താവ് ഷിബു രാമകൃഷ്ണൻ ചൂണ്ടിക്കാട്ടിയത്. ശബരിമലക്ക് വേണ്ടിയുള്ള പ്രക്ഷോഭം രാഷ്ട്രീയ പോരാട്ടമാക്കി മാറ്റുന്ന കേരള സർക്കാരിന്റെ ഗൂഢ ശ്രമം തുറന്നു കാട്ടാൻ കേരളത്തിലെ അയ്യപ്പ ഭക്തർക്കൊപ്പം തന്നെ യുകെ മലയാളികളായ ഹൈന്ദവരും ഉണ്ടാകുമെന്നു നാഷണൽ കൗൺസിൽ പ്രധിനിധി വിപിൻ നായർ അറിയിച്ചു.

ശബരിമല വിഷയത്തിൽ ശ്വാശ്വത പരിഹാരം കാണാൻ അനുകൂല നിലപാട് എടുക്കാൻ ഇനിയെങ്കിലും കേരള സർക്കാർ വിവേകം കാട്ടണമെന്നു സദ്ഗമയ വക്താവ് എ പി രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഹൈന്ദവ സംസ്‌ക്കാരം തകർക്കണം എന്ന ഗൂഢ ലക്ഷ്യമാണ് ശബരിമലയിൽ ചിലർ പ്രയോഗിക്കാൻ തയ്യാറാകുന്നതെന്നും ഒരു അയ്യപ്പ ഭക്തൻ എങ്കിലും അവശേഷിക്കും വരെ അത്തരം വ്യാമോഹങ്ങൾ നടക്കാൻ പോകില്ലെന്നും ഈസ്റ്റ് ലണ്ടൻ പ്രധിനിധി സുനിൽ സോമനും കൂട്ടി ചേർത്തു.

രണ്ടു മണിക്കൂർ നീണ്ട സേവ് ശബരിമല പ്രചാരണ പരിപാടികൾ ഗാന്ധി സ്‌ക്വയറിൽ കൂട്ട ശരണം വിളിയും വന്ദേമാതരം മുഴക്കിയുമാണ് സമാപിച്ചത്. ലോകത്തിന്റെ മുന്നിൽ ശബരിമലയെ കുറിച്ച് നിറം പിടിപ്പിച്ച പ്രചാരണവുമായി എത്തുന്ന മാധ്യമങ്ങൾക്കു മുന്നിൽ യാഥാർഥ്യം തുറന്നു കാട്ടാൻ വീണ്ടും സേവ് ശബരിമല പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു. കൂടുതൽ സംഘടിതമായ പ്രചാരണ പരിപാടികൾ ഹിന്ദു സമാജങ്ങളെ കേന്ദ്രീകരിച്ചു രൂപം നൽകണമെന്നും പ്രചാരണ പരിപാടിക്ക് എത്തിയവർ ആവശ്യപ്പെട്ടു. ശരണ നാമജപ അടക്കമുള്ള വിശ്വാസ സംരക്ഷണ പ്രവർത്തനം ഏറ്റെടുക്കാൻ ലോകമെങ്ങും ഉള്ള മലയാളി ഹൈന്ദവർ തയ്യാറാകണമെന്നും സേവ് ശബരിമല പ്രചാരണത്തിന് നേതൃത്വം നൽകുന്നവർ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP