Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിനിസസ് വൈരം തീർക്കാൻ അടൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഓർത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റി അംഗമടക്കം പത്തോളം പേർ അറസ്റ്റിൽ; കൂട്ടുകൃഷിയുടെ പേരിൽ അരങ്ങേറിയത് സോളാർ മോഡൽ തട്ടിപ്പും കിഡ്നാപ്പിംഗും; പിടിവീണപ്പോൾ കേരളത്തിലെ ഉന്നത രാഷ്ട്രീയ ബന്ധം പറഞ്ഞ് കേസിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യപ്രതിയുടെ ശ്രമം

ബിനിസസ് വൈരം തീർക്കാൻ അടൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഓർത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റി അംഗമടക്കം പത്തോളം പേർ അറസ്റ്റിൽ; കൂട്ടുകൃഷിയുടെ പേരിൽ അരങ്ങേറിയത് സോളാർ മോഡൽ തട്ടിപ്പും കിഡ്നാപ്പിംഗും; പിടിവീണപ്പോൾ കേരളത്തിലെ ഉന്നത രാഷ്ട്രീയ ബന്ധം പറഞ്ഞ് കേസിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യപ്രതിയുടെ ശ്രമം

ബെംഗളൂരു: കേരളത്തിൽ വൻ ബിസിനസ് തുടങ്ങാമെന്നും രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും പറഞ്ഞ് തട്ടിപ്പും വെട്ടിപ്പും കൂടെ തട്ടിക്കൊണ്ടുപോകലും. പത്തനംതിട്ട സ്വദേശിയും ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗവുമായ ജോസഫ് സാം അഥവാ ബാബുപാറയിലാണ് ബെംഗളൂരൂവിൽ നടന്ന വെട്ടിപ്പിന്റെയും കിഡ്നാപ്പിംഗിന്റെയും സൂത്രധാരൻ. തട്ടിപ്പും തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പത്തോളം പേർ അറസ്റ്റിലായി.

പ്രവാസി ബിസിനസുകാരനായ മഠത്തിൽ സണ്ണി, തന്റെ മകൻ പ്രഭാത് എന്നിവരുമായി ചേർന്നാണ് ബാബു പാറയിൽ തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൃഷി-ഖനന ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ബാബു പാറയിൽ തട്ടിപ്പിനായി പതിവായി ഉപയോഗിച്ചിരുന്നത് കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാരുടെ പേരുകളാണ്. ഖനനത്തിനും കൃഷിക്കുമായി ലേലത്തിനെടുത്ത പാടങ്ങൾ രാഷ്ട്രീയത്തിലെ ഉന്നതന് വേണ്ടിയാണെന്നാണ് ഇയാൾ നാട്ടുകാരോടും കൂട്ടുവ്യവസായികളോടും പറഞ്ഞിരുന്നത്.

ഏറ്റവുമൊടുവിൽ 30 വർഷമായി ബെംഗളൂരുവിൽ ഖനന വ്യവസായം നടത്തുന്ന എൻ.എസ്.ഗണേശുമായി ചേർന്ന് പങ്കാളിത്തകൃഷി തുടങ്ങുകയും തമ്മിൽ തെറ്റുകയും ചെയ്തു. ബാബുപാറയിലും കൂട്ടരും, ഗൂണ്ടകളെ ഉപയോഗിച്ച് ഗണേശിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടു. പൊലീസ് പിടിയിലായപ്പോഴും ഇവർ കേരളത്തിൽ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നു പറഞ്ഞ് ഉന്നതരുടെ പേരുപയോഗിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. എന്നാൽ ഈ അവകാശവാദങ്ങൾ ചെവിക്കൊള്ളാതെ പൊലീസ് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു.

പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ട് പ്രകാരം സംഭവങ്ങൾ ഇങ്ങനെ:

എൻ.എസ്.ഗണേശ് ബാബു പാറയിൽ, സണ്ണിമഠത്തിൽ, ബാബു പാറയിലിന്റെ മകൻ പ്രഭാത് എന്നിവർ ചേർന്ന് കഴിഞ്ഞ വർഷം ജിഎസ്ബി എന്ന പേരിൽ പാർട്ണർഷിപ്പ് കമ്പനി രൂപീകരിച്ചിരുന്നു.കൃഷിയും അനുബന്ധപ്രവർത്തനങ്ങളും നടത്താൻ വേണ്ടി 70 ഏക്കറോളം ഭൂമി പാട്ടത്തിനെടുത്തു. ബിസിനസിനായി മൂവരും തുല്യനിലയിലാണ് നിക്ഷേപം നടത്തിയത്. മൂന്ന് മാസം മുമ്പ് ഒന്നാം പ്രതിയായ ബാബു പാറയിൽ ഒരു സ്ത്രീപീഡനക്കേസിൽ പെട്ടതോടെ കാര്യങ്ങൾ വഴിത്തിരിവിലെത്തി.

നാൽവരും തമ്മിലുള്ള ചൂടേറിയ വാക്തർക്കത്തെ തുടർന്ന് പങ്കാളിത്തമൊഴിയണമെന്ന് എൻ.എസ്.ഗണേശിനോട് അവർ ആവശ്യപ്പെട്ടു. അടൂർ സ്വദേശിയായ ഗണേശ് കഴിഞ്ഞ 30 വർഷമായി കർണാടകയിൽ ഖനി വ്യവസായിയാണ്. ഫാമിലെ വനിതാ ജീവനക്കാരോട് ബാബു പാറയിൽ നിരന്തരം മോശമായി പെരുമാറിയത് ഗണേശ് ചോദ്യം ചെയ്തതാണ് ഇരുവരും തമ്മിൽ തർക്കത്തിനിടയാക്കിയത്. ഇതിൽ ഒരു സ്ത്രീ ബാബുവിനെതിരെ ഉന്നയിച്ച പരാതി കേസിലേക്ക് വഴുതാതെ ഒതുക്കി തീർത്തത് ഗണേശ് മുൻകൈയെടുത്താണ്.

പാർട്ട്നർഷിപ്പിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്നും എന്നാൽ തന്റെ നിക്ഷേപമായ 67 ലക്ഷം രൂപ മടക്കി തരണമെന്നും ഗണേശ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട അനുരഞ്ജന ചർച്ചകൾക്കായി ബെംഗളൂരുവിലെ ശിവാനന്ദ സർക്കിളിലുള്ള പ്രണാം കംഫർട്ട് ഹോട്ടലിൽ മൂന്ന് പേരുമായി ഗണേശ് കൂടിക്കാഴ്ച നടത്തി. എന്നാൽ ചർച്ചകളിൽ തങ്ങൾക്ക് 1 കോടി രൂപ തന്നാൽ മാത്രമേ പാർട്ണർഷിപ്പിൽ നിന്ന് പിന്മാറുകയുള്ളുവെന്ന് മൂവരും വാശി പിടിച്ചു.

തുടർന്നുണ്ടായ ചൂടേറിയ വാക്കേറ്റത്തിനിടെ, പത്തോളം ഗൂണ്ടകൾ മുറിയിലേക്ക് ഇരച്ചുകയറിവന്നു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം തങ്ങളുടെ നേതാവിനെ കണ്ട് തീരുമാനങ്ങൾക്ക് വഴങ്ങണമെന്ന് ഗണേശിനോട് ആവശ്യപ്പെട്ടു. ബാബു പാറയിൽ,സണ്ണി മഠത്തിൽ, പ്രഭാത് എന്നിവരുടെ പിന്തുണയോടെ ഗൂണ്ടകൾ ഗണേശിനെ മഹാലക്ഷ്മി ലേഔട്ടിലേക്ക് കൊണ്ടുപോയി. അവിടെ ഗുംഗുരു വെങ്കിടേഷ് എന്ന് കുപ്രസിദ്ധ ഗൂണ്ടാനേതാവുണ്ടായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് ഗണേശ് കരാറിൽ നിന്ന് പിൻവാങ്ങിയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണി മുഴക്കി. നിക്ഷേപം മടക്കി വാങ്ങാതെ കരാറിൽ നിന്ന് പിൻവാങ്ങണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അടുത്ത ദിവസം 10 മണിക്ക് താൻ കരാറിന്റെ അസൽ രേഖകളുമായി എത്താമെന്ന് ഗണേശ് സമ്മതിച്ചു. നിക്ഷേപം മടക്കി വാങ്ങാതെ ഗണേശ് പിൻവാങ്ങുമെന്ന വിശ്വസിച്ച സംഘം രേഖകൾ കൊണ്ടുവരാനായി വിട്ടയച്ചു. ബന്ധുക്കളും കൂട്ടുകാരുമായി ആലോചിച്ചതിനെ തുടർന്നാണ് ഗണേശ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉണർന്ന് പ്രവർത്തിച്ചതോടെ ഗുംഗുരു വെങ്കിടേഷ് അടക്കമുള്ള പ്രതികളെ പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന റേഞ്ച് റോവർ വാഹനവും പൊലീസ് പിടിച്ചെടുത്തു. ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് ചാർജ് ചെയ്തത്. ഇന്ന് വൈകുന്നേരം സംഘത്തെ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

പൊലീസ് ചോദ്യം ചെയ്തപ്പോൾ, ബാബുപാറയിൽ പറഞ്ഞത് താൻ കേരളത്തിലെ ഉന്നത രാഷ്ട്രീയക്കാരന്റെ അടുത്തയാളാണെന്നും അദ്ദേഹത്തിന് വേണ്ടിയാണ് പലയിടത്തും ബിസിനസ് ചെയ്യുന്നത് എന്നുമാണ്. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിചെയ്തിരുന്നതെങ്കിലും നേതാവിന്റെ പേരുപറഞ്ഞ് പലയിടത്തും ഇവർ മുതലെടുപ്പ് നടത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്ത്രീപീഡനക്കേസിൽ പെട്ടപ്പോഴും താൻ രാഷ്ട്രീയ ബന്ധമുള്ളവൻ ആണെന്നും തന്നെ ആർക്കും ഒന്നും ചെയ്യാനാവില്ലെന്നുമാണ് ബാബു പാറയിൽ അഹന്തയോടെ പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP