Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലേഷ്യൻ സ്പീക്കർ രഹസ്യമായി എത്തിയത് ബിആർ ഷെട്ടിയുടെ പ്രത്യേക പൂജയിൽ പങ്കെടുക്കാൻ; കോട്ടയം വഴി കൊട്ടാരക്കരയിലൂടെ ചീറിപാഞ്ഞത് തലസ്ഥാനത്തേക്ക്; ആരുടേയും ക്വട്ടേഷൻ ഏറ്റെടുത്തല്ല എംസി റോഡിലെത്തിയതെന്നും തണ്ടർ ഫോഴ്‌സ്; ദിലീപിന് സുരക്ഷയൊരുക്കാനെത്തിയവരുടെ ക്ലൈന്റിൽ 'രണ്ടാമൂഴത്തിന്റെ' നിർമ്മാതാവും; വിവാദത്തിലായ സെക്യൂരിറ്റി ഗ്രൂപ്പിന്റെ വാഹനങ്ങൾ പിടിയിലായ കഥ ഇങ്ങനെ

മലേഷ്യൻ സ്പീക്കർ രഹസ്യമായി എത്തിയത് ബിആർ ഷെട്ടിയുടെ പ്രത്യേക പൂജയിൽ പങ്കെടുക്കാൻ; കോട്ടയം വഴി കൊട്ടാരക്കരയിലൂടെ ചീറിപാഞ്ഞത് തലസ്ഥാനത്തേക്ക്; ആരുടേയും ക്വട്ടേഷൻ ഏറ്റെടുത്തല്ല എംസി റോഡിലെത്തിയതെന്നും തണ്ടർ ഫോഴ്‌സ്; ദിലീപിന് സുരക്ഷയൊരുക്കാനെത്തിയവരുടെ ക്ലൈന്റിൽ 'രണ്ടാമൂഴത്തിന്റെ' നിർമ്മാതാവും; വിവാദത്തിലായ സെക്യൂരിറ്റി ഗ്രൂപ്പിന്റെ വാഹനങ്ങൾ പിടിയിലായ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വകാര്യ സുരക്ഷാ ഏജൻസിയായ തണ്ടർ ഫോഴ്‌സിന്റെ രണ്ട് വാഹനങ്ങൾ കൊട്ടാരക്കരയിൽ പിടിയിലായത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. ബൈജു കൊട്ടാരക്കരയുടെ വീടിന് അടുത്തായിരുന്നു വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തത്. ഇതോടെ ദിലീപിനെ എതിർക്കുന്ന ബൈജു കൊട്ടാരക്കര ചില സംശയങ്ങളുമായെത്തി. താൻ വീട്ടിലുണ്ടെന്ന് അറിഞ്ഞ് എത്തിയതാണോ ഈ വാഹനമെന്നതാണ് ബൈജു ഉയർത്തിയ വാദം. ദിലീപിനെതിരെ നിലപാട് എടുത്ത സംവിധായകൻ വിനയൻ ഉൾപ്പെടെയുള്ളവർ കൊട്ടാരക്കരയിൽ ഉണ്ടായിരുന്ന ദിവസമായിരുന്നു അത്. അതുകൊണ്ട് തന്നെ സംശയങ്ങൾ സജീവമായി. എന്നാൽ ഇതിൽ ആശങ്കയൊന്നും തണ്ടർ ഫോഴ്‌സിനില്ല. തങ്ങളുടെ ഭാഗം കൃത്യമാണെന്നാണ് അവർ പറയുന്നത്.

ആരുടേയും ക്വട്ടേഷൻ ഏറ്റെടുക്കുന്ന ജോലി തണ്ടർ ഫോഴ്‌സിനില്ല. സുരക്ഷ ഒരുക്കലാണ് പ്രധാനം. കോട്ടയത്തു നിന്ന വന്ന വാഹനാണ് പത്തനംതിട്ടയിൽ തടഞ്ഞത്. തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. മലേഷ്യൻ സ്പീക്കർക്ക് സുരക്ഷ നൽകലായിരുന്നു ഉത്തരവാദിത്തം. ശത കോടീശ്വരനായ ബിആർ ഷെട്ടിയുടെ ആതിഥ്യം സ്വീകരിച്ചാണ് മലേഷ്യൻ സ്പീക്കർ എത്തിയത്. സർക്കാരിനേയും അറിയിച്ചില്ല. ഈ സാഹചര്യത്തിൽ മലേഷ്യൻ നേതാവിന്റെ സുരക്ഷ തണ്ടർ ഫോഴ്‌സിനെ ഏൽപ്പിച്ചിരുന്നു. ഇതൊരുക്കാനായിരുന്നു തിരുവനന്തപുരത്തേക്കുള്ള തണ്ടർ ഫോഴ്‌സിന്റെ യാത്ര. സ്ഥാപന ഉടമയായ അനിൽ ബി നായരും തിരുവനന്തപുരത്തേക്ക് വരുന്നുണ്ടായിരുന്നുവെന്നും മറുനാടന് സൂചന ലഭിച്ചു. അദ്ദേഹത്തിന്റെ വാഹനത്തിന് മുമ്പിൽ പോയ സുരക്ഷാ വാഹനങ്ങളാണ് പൊലീസ് തടഞ്ഞത്. ദിലീപിന്റെ വീട്ടിൽ സംഘമെത്തിയതിനെ തുടർന്നുള്ള ആശയക്കുഴപ്പമായിരുന്നു ഇതിന് കാരണം.

കേരളവുമായി ബന്ധമുള്ള മൂന്ന് വ്യവസായികൾക്കും ഗോവൻ സുരക്ഷാ കമ്പനി സുരക്ഷ നൽകുന്നതായി സൂചനയുണ്ടായിരുന്നു. ഇതോടെ ശത കോടീശ്വരനും കേരളത്തിൽ വമ്പൻ ആശുപത്രി ഗ്രൂപ്പിന്റെ ഉടമയുമായ ബിആർ ഷെട്ടിയും ഈ ഗ്രൂപ്പിന്റെ ക്ലൈന്റാണെന്ന വിലയിരുത്തലാണ് എത്തുന്നത്. ഈ സാഹചര്യത്തിലായിരുന്നു മലേഷ്യൻ മന്ത്രിക്കായി തണ്ടർ ഫോഴസ് എത്തിയത്. മോഹൻലാലിന്റെ എംടി ചിത്രമായ രണ്ടാമൂഴം നിർമ്മിക്കാനൊരുങ്ങുകയാണ് ഷെട്ടി. ഇതിന് മുന്നോടിയായാണ് തിരുവനന്തപുരത്ത് ചില പ്രത്യേക പൂജകൾ ഷെട്ടി നടത്തിയത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകനാണ് ഷെട്ടി. തിരുവനന്തരപുരത്തെ എസ് യു ടി ആശുപത്രിയും ഉടമയും. തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നാണ് ഈ ആശുപത്രി ഷെട്ടി വാങ്ങിയത്. ഇത് വിപൂലീകരിക്കുന്നുമുണ്ട്.

ഷെട്ടിയുടെ അതിഥിയായാണ് മലേഷ്യൻ മന്ത്രി തിരുവനന്തപുരത്ത് എത്തിയത്. കൊട്ടാരക്കരയിൽ വാഹനങ്ങൾ തടഞ്ഞപ്പോൾ പൊലീസിനോട് ഇക്കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലേഷ്യൻ മന്ത്രിയുടെ വരവിനെ കുറിച്ച് സംസ്ഥാന പൊലീസ് അറിഞ്ഞിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ ആശയക്കുഴപ്പമുണ്ടായി. തുടരന്വേഷണത്തിലാണ് ഷെട്ടിയുടെ അതിഥിയായി മന്ത്രി എത്തിയത് സർക്കാരും പൊലീസും സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് തണ്ടർ ഫോഴ്‌സിന്റെ വാഹനങ്ങൾ പൊലീസ് വിട്ടയച്ചത്. അതുകൊണ്ട് തന്നെ ബൈജു കൊട്ടാരക്കരയുടെ ആശങ്കയ്ക്ക് പ്രസക്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തിൽ ഇനി അന്വേഷണവും നടക്കില്ല. സിനിമാ മേഖലയിലെ പലർക്കും സുരക്ഷയൊരുക്കുന്നവരാണ് തണ്ടർഫോഴ്‌സ് എന്നും പൊലീസ് വിശദീകരിക്കുന്നു.

കൊട്ടാരക്കരയും ദിലീപും തമ്മിലുള്ള ബന്ധമാണ് തണ്ടർ ഫോഴ്‌സിനെ വിവാദത്തിലായത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിലപാട് എടുത്ത സിനിമാക്കാരനാണ് ബൈജു കൊട്ടാരക്കര. ചാനൽ ചർച്ചകളിൽ ദിലീപിനെ കടന്നാക്രമിച്ച സിനിമാക്കാരൻ. ഈ സാഹചര്യത്തിൽ തണ്ടർ ഫോഴ്സിന്റെ കൊട്ടാരക്കരയിലെ വരവിനെ പൊലീസ് കാര്യക്ഷമമായി അന്വേഷിക്കണമൈന്ന് സംവിധായകനും നിർമ്മാതാവുമായ ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു. നിലവിൽ ദിലീപിന് ഇവിടെ സിനിമയുടെ ഷൂട്ടിങ് ഉള്ളതായി അറിയില്ല. കൊല്ലത്തോ കൊട്ടാരക്കരയിലോ എന്തെങ്കിലും പരിപാടി ഉണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടില്ല. എന്റെയും സഹോദരിയുടെയും വീടുകളും കുടുംബ വീടുമെല്ലാം കൊട്ടാരക്കര ടൗണിലാണ്. വീട്ടിൽ നിന്നും കഷ്ടി ഒരുകിലോമീറ്ററോളം അകലെ നിന്നാണ്് പൊലീസ് തണ്ടർ ഫോഴ്സിന്റെ വാഹനം കസ്റ്റഡിയിൽ എടുത്തത്. ഞാൻ വീട്ടിലുണ്ടെന്ന് സുഹൃത്തുക്കളിൽ പലർക്കും അറിയാമായിരുന്നു. ഈ ദിവസം തന്നെ തണ്ടർഫോഴ്സ് വാഹനം ഇവിടെ എത്തിയതിന്റെ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് പൊലീസ് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം- ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു. ഇതോടെയാണ് കൊട്ടാരക്കരയിൽ തണ്ടർ ഫോഴസ് എത്തിയതിന്റെ വിശദീകരണത്തിന് തണ്ടർ ഫോഴ്‌സ് തയ്യാറായത്.

കാസർഗോഡുകാരനായ അനിൽ നായരാണ് തണ്ടർ ഫോഴ്സിന്റെ ഉടമ. ഗോവയിലെ അതി ശക്തനായ മലയാളിയാണ് അനിൽ. നിരവധി ബിസനസ്സുകൾ അദ്ദേഹത്തിന് ഗോവയിലുണ്ട്. അതിലെല്ലാം ഉപരി മലയാള സിനിമയുമായും അടുത്ത ബന്ധമാണ് ഈ മുൻ സൈനികനുള്ളത്. ഗോവൻ മലയാളി എന്ന പേരിൽ സ്വന്തമായി പത്രവും അനിലിനുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളെ എത്തിച്ച് ഓണാഘാഷവും മറ്റും പൊടിപൊടിക്കുന്ന വ്യക്തി. ഗോവയിലെ മലയാളികളുടെ പ്രധാന സഹായികളിൽ ഒരാളുമാണ്. മലയാള സിനിമയുമായും അടുത്ത ബന്ധം അനിൽ നായർക്കുണ്ട്. മേജർ രവിയാണ് ഈ മുൻ സൈനികന്റെ അടുത്ത സുഹൃത്ത്. ആയിരത്തിലേറെ ജീവനക്കാർ ആയിരത്തോളം പേരാണ് ഇദ്ദേഹത്തിന്റെ സുരക്ഷാ ഏജൻസിയായ തണ്ടർ ഫോഴ്സിൽ ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിപക്ഷം പേരും വിമുക്ത ഭടന്മാരാണ്. കേരളത്തിൽ മാത്രം നൂറോളം പേർ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് മാർഗ്ഗ നിർദ്ദേശകനായി നിലകൊള്ളുന്നവരിൽ പ്രധാനി മേജർ രവിയാണ്. ഗോവൻ മലയാളിയെന്ന പത്രത്തിന്റെ മുഖമായി അനിൽ അവതരിപ്പിച്ചിരിക്കുന്നതും ഈ സിനിമാ സംവിധായകനായ പട്ടാള മേജറെയാണ്.

മലയാള സിനിമയിലെ ഒട്ടുമിക്കവരുമായും അനിലിന് അടുത്ത ബന്ധമുണ്ട്. പലരും അവധിയാഘോഷത്തിന് ഗോവയിലെത്തുമ്പോൾ അനിൽ നല്ല ആതിഥേയനാകാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമ്പുമായും ഏറെ സൗഹൃദം പുലർത്തുന്നു. കഴിഞ്ഞ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയെ പ്രധാനമന്ത്രിയാക്കാൻ ഉറച്ച നിലപാട് എടുത്ത വ്യവസായികളിൽ ഒരാളാണ് അനിൽ. ഗോവയിലെ ബിജെപി സർക്കാരുമായും മുഖ്യമന്ത്രി മനോഹർ പരീക്കറുമായും അടുത്ത ബന്ധമുണ്ട്. ഗോവയിൽ റിസോർട്ടുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കുടമയാണ് അനിൽ. മലയാള സിനിമകളുടെ ലോക്കേഷനായി ഗോവ മാറുമ്പോഴും അണിയറപ്രവർത്തകർക്ക് ആശ്വാസമാകുന്നത് അനിൽ നായരുടെ ഗോവയിലെ സാന്നിധ്യമാണ്. ഒട്ടു മിക്ക സിനിമാക്കാരുമായും അനിലിന് അടുത്ത ബന്ധം വരുന്നത് ഇങ്ങനെയാണ്.

ഗോവൻ മലയാളിയെന്ന പത്രത്തിന്റെ ചടങ്ങുകളിൽ അനിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതിന് അപ്പുറം ഒരിടത്തും മുഖം കാട്ടാറില്ല. സോഷ്യൽ മീഡിയയിലും അഭിപ്രായ പ്രകടനങ്ങളിലൂടെ സജീവമാകൻ അദ്ദേഹം ശ്രമിക്കാറില്ല. രാജ്യത്തെ പ്രധാന വ്യവസായികൾക്കെല്ലാം സുരക്ഷയൊരുക്കുന്നത് അനിലിന്റെ തണ്ടർ ബോൾട്ടാണ്. സൈന്യത്തിലെ പ്രവർത്തന പരിചയത്തിൽ നിന്നാണ് ഇത്തരമൊരു ആശയത്തിലേക്ക് അനിൽ എത്തുന്നത്. കമാണ്ടോയെന്ന നിലയിൽ പ്രശസ്തനായ മേജർ രവിയുടെ സൗഹൃദവും ഇതിന് പ്രേരകമായിട്ടുണ്ട്. പത്രവും ബിസിനസ്സുമെല്ലാമായി ഗോവയിൽ വളർന്നു പന്തലിച്ച അനിലിനെ ദിലീപിന് സുരക്ഷ നൽകിയതിന്റെ പേരിൽ കേരളാ പൊലീസിന് കുടുക്കാനാകില്ലെന്ന് തന്നെയാണ് സൂചന. കൃത്യമായ ലൈസൻസും അംഗീകാരവുമെല്ലാം ഈ സ്ഥാപനത്തിനുണ്ടത്രേ.

കൊട്ടാരക്കരയിൽ രണ്ടു ആഡംബര വാഹനങ്ങളിലായി ഉണ്ടായിരുന്ന 11 അംഗ സംഘത്തെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയും രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ദിലീപിന്റെ വീട്ടിൽ സംഘം വന്നു മടങ്ങിയതായുള്ള രഹസ്യ വിവരത്തെ തുടർന്ന് ഇവർ സഞ്ചരിച്ച വാഹനങ്ങളെ കുറിച്ച് വെള്ളിയാഴ്ച വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് വിവരം കൈമാറുകയും വാഹനങ്ങൾ പരിശോധിക്കണമെന്ന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എംസി റോഡിൽ വാഹന പരിശോധനയ്ക്കിടെ കാറുകൾ കണ്ടെത്തിയ പൊലീസിന്റെ പരിശോധന സംഘം കൊട്ടാരക്കര കുന്നക്കരയിൽ ഇവരെ തടഞ്ഞു. എല്ലാ തരത്തിലും ഉള്ള വ്യക്തിഗത സുരക്ഷകൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനം ആണ് തണ്ടർ ഫോഴ്‌സ്. സായുധ സുരക്ഷയും അല്ലാത്ത സുരക്ഷയും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്. തങ്ങളുടെ ജീവനക്കാരിൽ ഭൂരിപക്ഷവും ഇത്തരം സുരക്ഷാ കാര്യങ്ങളിൽ വിദഗ്ധരാണെന്നും മികച്ച ഏജൻസികളിൽ നിന്ന് വിരമിച്ചവർ ആണെന്നും തണ്ടർ ഫോഴ്‌സ് അവരുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്.

ഗോവ ആസ്ഥാനമായുള്ള തണ്ടർ ഫോഴ്സിന്റെ കേരളത്തിലെ ശാഖ തൃശ്ശൂരാണ് ഉള്ളത്. ഗോവ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്വകാര്യ വ്യക്തികളുടെയും വ്യവസായികളുടെയും സിനിമാ താരങ്ങളുടെയും സുരക്ഷ ഏറ്റെടുക്കുന്ന 'തണ്ടർഫോഴ്സ്' ലൈസൻസോടെയാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ദിലീപിന് സുരക്ഷ ഒരുക്കാനുള്ള സംഘത്തിൽ രണ്ടു പേരുടെ പക്കൽ റിവോൾവറുകൾ ഉണ്ടായിരുന്നു. പരിശോധനയിൽ ലൈസൻസുള്ളതാണെന്ന് കണ്ടെത്തി. ദിലീപിന്റെ സുരക്ഷ ഏറ്റെടുക്കുന്നതു സംബന്ധിച്ച കരാർ ഒപ്പിടാനാണ് ഇവർ എത്തിയതെന്നും രേഖകളിൽ കുഴപ്പമില്ലാത്തതുകൊണ്ടാണ് വിട്ടയച്ചതെന്നും പൊലീസ് പറഞ്ഞു. നാലു വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഏജൻസിക്ക് തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓഫിസുകളുള്ളത്. റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.എ. വത്സനാണ് കേരളത്തിൽ ഏജൻസിയുടെ ചുമതല. തോക്ക് കൈവശം വയ്ക്കാൻ അധികാരമുള്ളതാണ് ഈ ഏജൻസി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP