Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ്റിങ്ങൽ കാട്ടി അടുപ്പിക്കാൻ ഉമ്മൻ ചാണ്ടി; താൽപ്പര്യം താമരയോടെന്ന പ്രതീക്ഷയിൽ കരുക്കൾ നീക്കി കുമ്മനവും സംഘവും; വിരമിച്ച പൊലീസ് മേധാവിയുടെ ഇമേജിൽ രാഷ്ട്രീയ നേട്ടത്തിന് മത്സരം സജീവം; ടിപി സെൻകുമാറിനെ പിടിക്കാൻ തന്ത്രങ്ങളുമായി കോൺഗ്രസും ബിജെപിയും

ആറ്റിങ്ങൽ കാട്ടി അടുപ്പിക്കാൻ ഉമ്മൻ ചാണ്ടി; താൽപ്പര്യം താമരയോടെന്ന പ്രതീക്ഷയിൽ കരുക്കൾ നീക്കി കുമ്മനവും സംഘവും; വിരമിച്ച പൊലീസ് മേധാവിയുടെ ഇമേജിൽ രാഷ്ട്രീയ നേട്ടത്തിന് മത്സരം സജീവം; ടിപി സെൻകുമാറിനെ പിടിക്കാൻ തന്ത്രങ്ങളുമായി കോൺഗ്രസും ബിജെപിയും

ബി രഘുരാജ്

തിരുവനന്തപുരം: ഇനി താൻ അഴിമതിക്കെതിരായ പോരാട്ടവുമായി പൊതു രംഗത്തുണ്ടാകുമെന്നാണ് ടിപി സെൻകുമാർ വ്യക്തമാക്കുന്നത്. മലയാളിയുടെ മനസ്സിൽ ക്ലീൻ ഇമേജുള്ള ഉദ്യോഗസ്ഥരിൽ ഒരാൾ. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിയ പൊലീസ് ഹെഡ് ക്വോർട്ടേഴ്‌സിൽ തിരിച്ചെത്തിയ സെൻകുമാർ വീര പുരുഷനുമായി. ജനപക്ഷത്ത് നിന്ന് കാര്യങ്ങൾ അവതരിപ്പിക്കുകയും തുറന്നു പറച്ചിലുകൾ നടത്തുകയും ചെയ്യുന്ന സെൻകുമാർ മലയാളി മനസ്സിൽ സജീവ ചർച്ചാ വിഷയവുമാണ്. ഈ അനുകൂല ഘടകങ്ങളിൽ കണ്ണെറിയുകയാണ് കോൺഗ്രസും ബിജെപിയും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സെൻകുമാറിനെ ഒപ്പം നിർത്താനാണ് ഇരു കൂട്ടരുടേയും നീക്കം.

പൊലീസിൽ ക്രിമിനലുകളുടെ എണ്ണം കൂടിവരികയാണ്. സേനയുടെ താഴേത്തട്ടിൽ ഒരു ശതമാനമാണു ക്രിമിനലുകളെങ്കിൽ ഐ.പി.എസ്. തലത്തിൽ അത് നാലു ശതമാനം വരെയാണെന്ന് സെൻകുമാർ തുറന്നടിച്ചു.'പൊലീസ് മേധാവിയായി തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രിയുമായി നല്ല ബന്ധത്തിലായിരുന്നു. ഞങ്ങൾക്കിടയിൽ പ്രശ്നമുണ്ടാക്കാൻ ക്രിമിനൽ സ്വഭാവമുള്ള ചില ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി അകൽച്ചയുണ്ടെന്നു വരുത്താൻ ചില മാധ്യമങ്ങളും ശ്രമിച്ചു. പൊലീസിൽ വിരലിലെണ്ണാവുന്നവർ ഒഴികെയുള്ളവർ ഞാൻ ശരിയാണെന്നു കരുതുന്നവരാണ്.'-സെൻകുമാർ പൊലീസിന് നേരെ വിമർശനം ഉന്നയിച്ചത് ഇങ്ങനെയാണ്. ഇതിനൊപ്പം ഇങ്ങനെ കൂടി കൂട്ടിച്ചേർത്തു. മതതീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും സംസ്ഥാനത്തിനു ഭീഷണിയാണ്. പൊലീസിലെ ക്രിമിനൽവൽക്കരണത്തിനെതിരേ ഇനിയും രംഗത്തുണ്ടാകും. വിരമിച്ചശേഷം പൊതുരംഗത്ത് സജീവമായി ഉണ്ടാകും എന്ന സൂചനയോടെയാണ് വിരമിക്കൽ പ്രസംഗം സെൻകുമാർ അവസാനിപ്പിച്ചിരുന്നത്. ഇതാണ് രാഷ്ട്രീയക്കാർക്ക് പ്രതീക്ഷയാകുന്നത്. പൊതു രംഗമെന്നുള്ളത് രാഷ്ട്രീയമാക്കാനാണ് നീക്കങ്ങൾ.

സെൻകുമാറിന് വ്യക്തിപരമായി ഏറെ അടുപ്പമുള്ളത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സെൻകുമാറിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാൻ ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യം ഏറെയാണ്. തലസ്ഥാനത്ത് ആറ്റിങ്ങൽ എന്ന കോൺഗ്രസുകാരുടെ ബാലികേറാ മലയെ സെൻകുമാറിലൂടെ നേടാമെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിലയിരുത്തൽ. സിപിഎമ്മിലെ എ സമ്പത്തിനെ മറിച്ചിടാൻ ശക്തനായ സ്ഥാനാർത്ഥി വേണം. ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ തലസ്ഥാനത്ത് തകർക്കാനും സെൻകുമാറിലൂടെ കഴിയും. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ പ്രത്യേക സാമുദായിക സാഹചര്യവും സെൻകുമാറിന് വിജയമൊരുക്കും. അങ്ങനെ ആറ്റിങ്ങൽ നൽകി സെൻകുമാറിനെ അടുപ്പിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ കരുനീക്കം. ഇതിനെ രമേശ് ചെന്നിത്തലയും എതിർക്കുന്നില്ല. എന്നാൽ എങ്ങോട്ടാണ് തന്റെ ചായ് വെന്ന് സെൻകുമാർ മനസ്സ് തുറക്കുന്നില്ല. ബിജെപി ക്യാമ്പും അതുകൊണ്ട് തന്നെ പ്രതീക്ഷയിലാണ്.

നിയമസഭയിൽ സെൻകുമാറുമായി ബന്ധപ്പെട്ട ചർച്ച നടക്കുമ്പോൾ സെൻകുമാർ ഇപ്പോൾ നിങ്ങളുടെ പക്ഷത്ത് അല്ലെന്നും ബിജെപിക്കൊപ്പമാണെന്നും സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രതികരിച്ചിരുന്നു. സെൻകുമാറിനെ വീണ്ടും പൊലീസ് ആസ്ഥാനത്ത് എത്തിച്ചത് ചില ബിജെപി നേതാക്കളുടെ ഇടപെടലാണെന്നും വിലയിരുത്തുന്നവരുണ്ട്. എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനുമായുള്ള സെൻകുമാറിന്റെ അടുപ്പവും ബിജെപിയുടെ പ്രതീക്ഷയാണ്. സെൻകുമാറിനെ എങ്ങനേയും ബിജെപി ക്യാമ്പിലെത്തിക്കാൻ കുമ്മനം രാജശേഖരനും ചരട് വലികൾ നടത്തുന്നുണ്ട്. മോദി പ്രഭാവത്തെ കേരളത്തിൽ വോട്ടാക്കി മാറ്റാൻ കഴിയുന്ന നേതാവാണ് സെൻകുമാറെന്നാണ് ബിജെപിയുടേയും വിലയിരുത്തൽ. ആലപ്പുഴയോ ആറ്റിങ്ങലോ കൊല്ലമോ എല്ലാം സെൻകുമാറിന് ലോക്‌സഭയിലേക്ക് മാറ്റിവയ്ക്കാൻ ബിജെപി തയ്യാറുമാണ്.

പിണറായി അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കി. ഈ സമയം കേന്ദ്ര അഡ്‌മിസ്‌ട്രേറ്റീവ് ട്രിബ്യൂലിന്റെ ഭാഗമാകാൻ സെൻകുമാർ ശ്രമിച്ചു. സെൻകുമാറിനെ നിയമിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലെ സമിതി തീരുമാനിക്കുകയും ചെയ്തു. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് സെൻകുമാറിന്റെ ബിജെപി ബന്ധങ്ങളാണെന്ന് സി.പി.എം നേതാക്കൾ കരുതുന്നു. ഇത് പൊളിക്കാനായി ഈ ഫയൽ ഗവർണ്ണർക്ക് അയയ്ക്കാതെ പിടിച്ചു വയ്ക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. പരമാവധി ദ്രോഹങ്ങളും ചെയ്തു. ഇതുകൊണ്ട് തന്നെ ഇടതു ക്യാമ്പിനോട് സെൻകുമാർ തീർത്തും പ്രതിഷേധത്തിലുമാണ്. ഈ വികാരം മുതലെടുത്ത് രാഷ്ട്രീയത്തിലെത്തിക്കാനാണ് ബിജെപിയുടെ ശ്രമം. കേന്ദ്രത്തിൽ അധികാരത്തിലുള്ളതിനാൽ ഉന്നത സ്ഥാനങ്ങളും വാഗ്ദാനവും ചെയ്യുന്നുണ്ടെന്നാണ് സൂചന. ഈഴവ വോട്ട് ബാങ്ക് രാഷ്ട്രീയം കൂടുതൽ അനുകൂലമാക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

തൃശൂർ ജില്ലയിലെ ചാലക്കുടിക്കാരനാണ് ടി. പി. സെൻകുമാർ. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് . ഇന്ത്യൻ എക്കണോമിക്‌സ് സർവീസിൽ നിന്നും 1983-ൽ ഇന്ത്യൻ പൊലീസ് സർവീസിൽ എത്തി. ലിസ് സാമ്പത്തികത്തട്ടിപ്പിനെതിരെ നടപടി സ്വീകരിച്ച് ശ്രദ്ധേയനായിരുന്നു.ധ1പ 2006ൽ കെ.എസ്.ആർ.ടി.സി. എം.ഡി. ആയി നിയമിതനായി. 2010-ൽ കേരള ട്രാൻസ്‌പോർട്ട് കമ്മിഷണർ ആയിരുന്നു. കേരള പൊലീസിന്റെ രഹസ്യാന്യോഷണ വിഭാഗത്തിന്റെ എ. ഡി. ജി. പി ആയി അദ്ദേഹം സേവനം അനുഷ് ഠിച്ചിട്ടുണ്ട്. ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ഫേസ്‌ബുക്ക് ഇടപെടലുകൾ തുറന്ന് കാട്ടിയത് സെൻകുമാറാണ്. അങ്ങനെ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളെല്ലാം ആരേയും പേടിക്കാതെ ചെയ്ത ഉദ്യോഗസ്ഥനാണ് സെൻകുമാറെന്ന് മലയാളി വിലയിരുത്തുന്നു. പിണറായി സർക്കാരിനെതിരെ നടത്തിയ നിയമപോരാട്ടത്തിലെ വിജയത്തിലൂടെ ഹീറോയുമായി.

അഴിമതിയോട് എന്നും മുഖം തിരിച്ച ഉദ്യോഗസ്ഥനുമാണ് സെൻകുമാർ. ഇതെല്ലാം മലയാളിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഏത് ക്യാമ്പിൽ സെൻകുമാറെത്തിയാലും അർക്ക് കോളടിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ.2004ൽ ഐജിയായിരിക്കെ, എംജി കോളേജിൽ എബിവിപി പ്രവർത്തകർക്കെതിരെ പൊലീസ് നടപടിക്കിടയ്ക്ക് വിദ്യാർത്ഥികളെ ക്ലാസ്സുമുറിയിൽ കയറി തല്ലിയതിന് അദ്ദേഹം കോൺസ്റ്റബിളിന്റെ കോളറിനുപിടിച്ച് വിലക്കിയത് വലിയ വിവാദമായിരുന്നു. പൊതുജനങ്ങൾ മാത്രമല്ല, പൊലീസും നിയമം പാലിക്കണമെന്നായിരുന്നു സെൻകുമാറിന്റെ അന്നത്തെ മറുപടി. 2006ൽ ഇടതു മന്ത്രിസഭ അധികാരത്തിലേറിയ ഉടൻ തന്നെ സെൻകുമാറിനെ പൊലീസ് വകുപ്പിൽ നിന്നു മാറ്റി കെഎസ്ആർടിസി എംഡിയായി നിയമിച്ചു. 2010ൽ ട്രാൻസ്പോർട്ട് കമ്മീഷണറായും. പിന്നീട് 2011ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരത്തിൽ വന്ന ഉടനെ സെൻകുമാറിനെ വീണ്ടും പൊലീസ് വകുപ്പിലേക്ക് എത്തിച്ചു. 2012-2013 കാലത്ത് ഇന്റലിജൻസ് എഡിജിപിയായിരുന്നപ്പോൾ ദരിദ്രരെയും ഉപേക്ഷിക്കപ്പെട്ടവരെയും കുറിച്ചുള്ള വാർത്താശകലങ്ങൾ ശേഖരിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് അയച്ചു കൊടുത്തു. അവർക്കായി ഒരു സ്ഥിരം ഫണ്ട് മുഖ്യമന്ത്രി ഉടൻ തന്നെ തുടങ്ങുകയും ചെയ്തു.

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിലിൽ ഫേസ്‌ബുക്കും മൊബൈൽ ഫോണും ഉപയോഗിക്കുന്നത് വിവാദമായതിനെത്തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ ജയിൽ ഡിജിപി സ്ഥാനത്തുനിന്ന് അലക്സാണ്ടർ ജേക്കബിനെ മാറ്റി. പകരം സെൻകുമാറിന് ജയിൽ ഡിജിപിയുടെ അധികച്ചുമതല കൂടി നൽകി. അങ്ങനെ എന്നും കോൺഗ്രസിനും ഉമ്മൻ ചാണ്ടിക്കും പ്രിയങ്കരനായിരുന്നു സെൻകുമാർ. 2005ൽ എംജി കോളേജിൽ എബിവിപി പ്രവർത്തകർക്കെതിരെ പൊലീസ് നടപടിക്കിടയ്ക്ക് വിദ്യാർത്ഥികളെ ക്ലാസ്സുമുറിയിൽ കയറി തല്ലിയതിന് കോൺസ്റ്റബളിന്റെ കോളറിനുപിടിച്ച് വിലക്കിയത് വലിയ വിവാദമായിരുന്നു. പൊതുജനങ്ങൾ മാത്രമല്ല, പൊലീസും നിയമം പാലിക്കണമെന്നായിരുന്നു സെൻകുമാറിന്റെ മറുപടി.

ബിജെപിയോടുള്ള താൽപ്പര്യമാണ് ഇതിന് പിന്നിലെന്ന വിമർശനം അന്നുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റേയും ബിജെപിയുടേയും കരുനീക്കം നിർണ്ണായകമാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP