Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമ്പാനൂരിൽ നിന്ന് ശ്രീകണ്ഠേശ്വരത്തേക്ക് ലോറൻസ് നടന്നത് വെറുതെയായില്ല; ക്ഷേത്രത്തിന് മുന്നിലിരുന്ന ടീച്ചർ ആദ്യം പറഞ്ഞത് മകനെ കാത്തിരിക്കുന്നു എന്ന്; സ്നേഹ പൂർവ്വം വിളിച്ചപ്പോൾ ശീവേലി കഴിഞ്ഞ ശേഷം വരാമെന്ന് മറുപടി; ഭക്ഷണം കഴിച്ചോ എന്റെ കൂടെ വരുന്നോ.. എന്ന ദിവ്യ എസ് അയ്യരുടെ ചോദ്യം അമ്മയുടെ കണ്ണുനിറച്ചു; നെഞ്ചോടു ചേർത്ത് കാറിൽ കയറ്റി സബ്കളക്ടർ വൽസല ടീച്ചറെ എത്തിച്ചത് സുരക്ഷിത കേന്ദ്രത്തിൽ: തെരുവിൽ അലഞ്ഞ ഇസ്ലാഹിയ സ്‌കൂൾ മുൻ അദ്ധ്യാപികക്ക് ആശ്വാസമായത് സോഷ്യൽ മീഡിയാ ഇടപെടൽ

തമ്പാനൂരിൽ നിന്ന് ശ്രീകണ്ഠേശ്വരത്തേക്ക് ലോറൻസ് നടന്നത് വെറുതെയായില്ല; ക്ഷേത്രത്തിന് മുന്നിലിരുന്ന ടീച്ചർ ആദ്യം പറഞ്ഞത് മകനെ കാത്തിരിക്കുന്നു എന്ന്; സ്നേഹ പൂർവ്വം വിളിച്ചപ്പോൾ ശീവേലി കഴിഞ്ഞ ശേഷം വരാമെന്ന് മറുപടി; ഭക്ഷണം കഴിച്ചോ എന്റെ കൂടെ വരുന്നോ.. എന്ന ദിവ്യ എസ് അയ്യരുടെ ചോദ്യം അമ്മയുടെ കണ്ണുനിറച്ചു; നെഞ്ചോടു ചേർത്ത് കാറിൽ കയറ്റി സബ്കളക്ടർ വൽസല ടീച്ചറെ എത്തിച്ചത് സുരക്ഷിത കേന്ദ്രത്തിൽ: തെരുവിൽ അലഞ്ഞ ഇസ്ലാഹിയ സ്‌കൂൾ മുൻ അദ്ധ്യാപികക്ക് ആശ്വാസമായത് സോഷ്യൽ മീഡിയാ ഇടപെടൽ

അരുൺ ജയകുമാർ

തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ വാർത്ത ഏറ്റെടുത്ത് സോഷ്യൽ മീഡയ അതിന്റെ കരുത്ത് ഒരിക്കൽ കൂടി പ്രകടിപ്പിച്ചപ്പോൾ റോഡരികിലും അമ്പലങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ഒരു റിട്ടയേഡ് സ്‌കൂൾ അദ്ധ്യാപികയ്ക്ക് തലചായ്ക്കാൻ ഇടമൊരുങ്ങി. വഴിയരികിൽ ഇരുന്ന് മരത്തിൽ നിന്നും കായ്കൾ പറിച്ച് തിന്നുന്ന ഒരു സ്ത്രീയുടെ ചിത്രം വിദ്യ എന്ന യുവതി ഫേസ്‌ബുക്കിൽ പങ്ക് വയ്ക്കുകയും അവർ ഒരു അദ്ധ്യാപികയാണെന്ന വിവരം ഉൾപ്പടെ ഷെയർ ചെയ്തതിനെ തുടർന്ന് മറുനാടൻ മലയാളി നൽകിയ വാർത്തയും സോഷ്യൽ മീഡിയയിൽ തരംഗമായതോടെയാണ് ആ അമ്മയ്ക്ക് കൈസഹായവുമായി ഇപ്പോൾ ഭരണകൂടവും രംഗതെത്തുകയാണ്.

ഇന്നു രാവിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ ഒരു സുഹൃത്തിനേയും കാത്ത് നില്ക്കുകയായിരുന്നു. മുഷിഞ്ഞ വസ്ത്രത്തിൽ ഭ്രാന്തിയെന്നുറപ്പിക്കാവുന്ന രൂപത്തോടെ ഒരു സ്ത്രീ എന്റെ തൊട്ടടുത്തുണ്ട്. തുണിക്കഷണങ്ങളും വെള്ള കുപ്പികളും കുത്തിനിറച്ച ഏതാനും കവറുകൾ താഴെ. അടുത്തു നിന്ന മരത്തിൽ നിന്നും കൊമ്പുകൾ പതിയെ താഴ്‌ത്തി ഒരില പോലും മുറിഞ്ഞു വീഴാത്ത സൂക്ഷ്മതയോടെ അതിൽ നിൽക്കുന്ന ചെറിയകായ പറിച്ചു കഴിക്കുന്നു. 'വിശക്കുന്നുണ്ടോ?' ഞാൻ ചോദിച്ചു.-ഇങ്ങനെയാണ് വിദ്യാ എംആർ കാര്യങ്ങൾ വിശദീകരിച്ചു തുടങ്ങിയത്. പിന്നീട് അറിഞ്ഞത് ഞെട്ടിക്കുന്ന കഥയും. തിരുവനന്തപുരത്തെ തിരക്കേറിയ തമ്പാനൂരിൽ ഭിക്ഷ യാചിക്കുന്നത് മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായിരുന്ന വൽസ എന്നു പേരുള്ള ടീച്ചർ. വിദ്യയുടെ ഈ പോസ്റ്റ് രാവിലെയോടെ മറുനാടൻ വാർത്തയാക്കി. ഇതോടെ ഭരണകൂടവും പൊലീസും ഉണർന്നു. മണിക്കൂറുകൾക്കുള്ളിൽ ഈ ടീച്ചർക്ക് സുരക്ഷിത സ്ഥാനവും കിട്ടി.

മലപ്പുറത്തെ ഇസ്ലാഹിയ സ്‌കൂളിലെ അദ്ധ്യാപികയാണെന്ന് വൽസല എന്ന് ആ അമ്മ വിദ്യയോട് പറഞ്ഞിരുന്നു. പോസറ്റിൽ ഈ വിവരവും വിദ്യ ഷെയർ ചെയ്തതോടെ വൽസല ടീച്ചറുടെ നിരവധി വിദ്യാർത്ഥികൾ പോസ്റ്റിന് മറുപടിയുമായി എത്തിയിരുന്നു. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ഇന്ന് രാവിലെ തന്നെ വൽസല ടീച്ചറെ കണ്ടെത്തി കൂട്ടി കൊണ്ട് വരാൻ തമ്പാനൂർ പൊലീസും രാവിലെ മുതൽ സർവ്വ സന്നാഹങ്ങളുമായി മുന്നിട്ടിറങ്ങിയിരുന്നു. വിദ്യയുടെ പോസ്റ്റിലുള്ള തമ്പാനൂരും ശ്രീകണ്ഠേശ്വരവും അരിച്ചു പറുക്കി. ഒടുവിൽ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നിൽ കനിവ് തേടിയുണ്ടായിരുന്ന അമ്മയെ പൊലീസ് തിരിച്ചറിഞ്ഞു.

തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും പരിസരത്തും പൊലീസ് വൽസല ടീച്ചറെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് ഇവർ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന്റെ പരിസരത്തുണ്ടെന്ന് മനസ്സിലായത്. തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ നാലോളം പൊലീസുകാരും വനിതാ പൊലീസുകാപുമുൾപ്പടെ ഇവിടേക്ക് പോയി. ലോറൻസ് എന്ന പൊലീസുദ്യോഗസ്ഥൻ ടീച്ചറെ അന്വേഷിച്ച് തമ്പാനൂർ മുതൽ നടന്നാണ് ക്ഷേത്രത്തിലെത്തിയത്. അവിടെ അമ്പലത്തിന് പുറത്ത് ടീച്ചർ ഉണ്ടായിരുന്നു. കാര്യം പറഞ്ഞ് കൂടെ വിളിച്ചപ്പോൾ ഞാൻ എന്റെ മകനെ കാത്തിരിക്കുകയാണെന്നായിരുന്നു അവർ നൽകിയ മറുപടി.

വാഹനത്തിൽ കയറാൻ പൊലീസുകാർ വീണ്ടും നിർബന്ധിച്ചപ്പോൾ ശീവേലി കഴിയട്ടെ എന്നായി മറുപടി. പിന്നെ വനിതാ പൊലീസുദ്യോഗസ്ഥരേയും കൂട്ടി വൽസല ടീച്ചറെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.അവിടെ തലതാഴ്‌ത്തി കസേരയിൽ അങ്ങനെ ഇരിക്കുകയായിരുന്ന ടീച്ചറിനെയാണ് മരുനാടൻ മലയാളി വാർത്ത സംഘം എത്തിയപ്പോൾ കണ്ടത്. അധികം വൈകാതെ സബ് കളക്ടർ ദിവ്യ എസ് അയ്യർ സ്റ്റേഷനിലെത്തി ആ അമ്മയോട് വിശേഷങ്ങൾ തിരക്കുകയായിരുന്നു. ഭക്ഷണം കഴിച്ചോ എന്റെ കൂടെ വരുന്നോ അമ്മയെ ഞാൻ എന്റെ കൂടെ കൊണ്ട് പോകാം എന്നിങ്ങനെ സ്‌നേഹത്തോടെയുള്ള സബ് കളക്ടറുടെ സംസാരം ആ അമ്മയ്ക്ക് വലിയ സന്തോഷം പകരുന്ന ഒന്നായിരുന്നു.

പിന്നീട് ഒരു വനിതാ പൊലീസുകാരിയുടെ സഹായത്തോടെ ടീച്ചറുടെ കയ്യിലുണ്ടായിരുന്ന കവറുകളും മറ്റും ദിവ്യ എസ് അയ്യർ അവരുടെ ഔദ്യോഗിക വാഹനത്തിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു. പിൻസീറ്റിൽ ഇരുന്നോളാമെന്നും എതിരെ നിന്ന് വാഹനങ്ങൾ വരുന്നത് കണ്ടപ്പോൾ ഭയമാണെന്നും പറഞ്ഞെങ്കിലും അവരെ സബ് കളക്ടർ ചേർത്ത് പിടിച്ച ശേഷം കാറിൽ അടുത്ത് തന്നെ ഇരുത്തി പുറത്തേക്ക് കൊണ്ട് പോവുകയായിരുന്നു. തിരുവനന്തപുരം നഗരസഭയുടെ കല്ലടിമുക്കിലെ ഓൾഡ് ഏജ് ഹോമിലേക്ക് മാറ്റുകയായിരുന്നു.

ബന്ധുക്കളും മറ്റും വന്നാലും ഈ അമ്മയുടെ വാക്കുകൾ പൂർണമായും കേട്ട ശേഷം മാത്രമെ അവരോടൊപ്പം വിടണമെന്നോ വേണ്ടെയെന്നോ തീരുമാനിക്കുകയുള്ളു. സോഷ്യൽ മീഡിയയിലൂടെ ഈ വിവരം ലോകത്തെ അറിയിച്ച വിദ്യക്ക് ഒരു വലിയ സല്യൂട്ട് നൽകുന്നുവെന്നും ഇത്തരം മാനുഷിക പ്രവർത്തികളാണ് നാം എല്ലാവരും കൈമുതലാക്കേണ്ടതെന്നും ദിവ്യ എസ് അയ്യർ മറുനാടൻ മലയാളിയോട് പറഞ്ഞു. വൽസല ടീച്ചറെ സബ് കളക്ടർ ഒപ്പം കൊണ്ട് പോയതിന് പിന്നാലെ വിദ്യ പൊലീസ് സ്റ്റേഷനിലെത്തി.

തന്റെ പ്രവർകൊണ്ട് ഇത്ര വലിയ കാര്യം സംഭവിച്ചതിന്റെഅൽഭുതം വിദ്യയുടെ മുഖത്ത് വ്യക്തമായിരുന്നു. തനിക്ക് ഇത് വലിയ സന്തോഷം നൽകുന്നുവെന്നും അവർ മറുനാടനോട് പറഞ്ഞു. ഈ അമ്മയെ സുരക്ഷിതമായ സ്ഥാനതെത്തിക്കാൻ സോഷ്യൽ മീഡിയയും മറുനാടനും വഹിച്ചത് വലിയ പങ്കാണെന്നും തമ്പാനൂർ എസ്‌ഐ സമ്പത്ത് പറഞ്ഞു.വിവരമറിഞ്ഞ് വൽസല ടീച്ചറുടെ നിരവധി വിദ്യാർത്ഥികൾ തന്നെ ഫോണിൽ വിളിച്ചുവെന്നും ടീച്ചറുടെ അവസ്ഥ മെച്ചപെട്ടതാക്കുവാൻ എന്ത് സഹായവും ചെയ്യാൻ തയ്യാറെന്ന് പറഞ്ഞ് മുന്നോട്ട് വന്നതായും വിദ്യ മറുനാടനോട് പറഞ്ഞു

വൽസല ടീച്ചർ ഇസ്ലാഹിയയിലെ ടീച്ചർ ആയിരുന്നു. ഞങ്ങളുടെയൊക്കെ സഹപ്രവർത്തകയുമായിരുന്നു. വർഷങ്ങൾക്കു മുമ്പ് ഭർത്താവിനും മോനുമൊപ്പം തിരുവനന്തപുരത്തുള്ള സ്വന്തം വീട്ടിലേക്ക് പോയതാണ് എല്ലാവരോടും യാത്ര പറഞ്ഞ് സന്തോഷത്തോടെ ടീച്ചർ.... അത്രയേ ഞങ്ങൾ മലപ്പുറത്തുകാർക്ക റി യൂ...... എങ്ങനെ ഈ അവസ്ഥയിലെത്തിയെന്ന് യാതൊരറിവുമില്ല....... ഞങ്ങൾ തീർച്ചയായും അന്വേഷിക്കാൻ ശ്രമിക്കും. നന്ദി ഈ പോസ്റ്റിന്..... വിവിധ കുട്ടികൾക്ക് ഷെയർ ചെയ്തിട്ടുണ്ട്. സ്‌ക്കൂളുമായി സഹപ്രവർത്തകരുമായി ബന്ധപ്പെടട്ടെ....-ഇങ്ങനെ ഒരു കമന്റാണ് വിദ്യയുടെ പോസ്റ്റിന് താഴെ എത്തിയത്. ഇത് കണ്ടതോടെ തിരുവനന്തപുരത്തെ അമ്മയെ കണ്ടെത്താൻ വിദ്യ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ മറുനാടൻ വാർത്തുയം നൽകി.

റെയിൽവേ സ്റ്റേഷനിൽ കണ്ട ഭിക്ഷക്കാരിയിൽ ചില സംശയങ്ങൾ വിദ്യയ്ക്ക് തോന്നിയിരുന്നു. അതുകൊണ്ട് മാത്രമാണ് അവരിലേക്ക് ശ്രദ്ധ പതിഞ്ഞത്. വിശക്കുന്നുണ്ടോ എന്ന ചോദ്യത്തിലൂടെയാണ് അവരുമായി അടുക്കാൻ ശ്രമിച്ചത്. വിശപ്പില്ലെന്നായിരുന്നു മറുപടി. 'കഴിക്കാൻ വല്ലതും വേണോ?' ആ കണ്ണുകൾ പെട്ടെന്നൊന്നു തിളങ്ങി. 'കയ്യിലുണ്ടോ ' അവർ വണ്ടിക്കു മുന്നിലിരുന്ന ഹെയർ ഓയിൽ പായ്ക്കറ്റിലേയ്ക്കു നോക്കി. 'അമ്മ ഇവിടെ തന്നെ നിൽക്കണം. ഞാൻ പോയി വാങ്ങി വരാം.' 'അതങ്ങു ദൂരെ പോണ്ടേ ''വിശക്കുമ്പോൾ ദൂരം നോക്കണോ. പോയേക്കല്ലേ. ഞാനിപ്പം വരും.'-ഇതായിരുന്നു വിദ്യ നൽകിയ ഉറപ്പ്. കുറച്ചു മാറി ആദ്യം കണ്ട ഹോട്ടലിലെത്തി ഇഡലി വട വാങ്ങി തിരിച്ചെത്തി. വളരെ സൂക്ഷ്മതയോടെ കൈയിലിരുന്ന ചെറിയ കുപ്പിയിൽ നിന്ന് ആവശ്യത്തിനു മാത്രം വെള്ളമെടുത്ത് കൈ കഴുകി. സാവധാനം പൊതിയഴിച്ച് രണ്ടെണ്ണം കഴിച്ചു. ബാക്കി അതേ ശ്രദ്ധയോടെ കവറിനുള്ളിൽ വച്ചു. ഇതിന് ശേഷമായിരുന്നു വിദ്യയുടെ ചോദ്യങ്ങളോട് അവർ പ്രതികരിച്ചത്.

വിദ്യയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി അസാമാന്യമായ ക്ഷമയോടെ അവർ തുടർന്നു. മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായ വൽസല തന്റെ കഥ പറഞ്ഞു. എയ്ഡഡ് സ്‌കൂൾ ആണിത്. തിരുവനന്തപുരത്ത് പേട്ടയിലാണ് വീട്. ഒരു മകനുണ്ട്. പെൻഷൻ ആയിട്ട് ഏഴ് വർഷമായി. കിട്ടിയ കാശ് പോസ്റ്റാഫീസിൽ ഇട്ടിട്ടുണ്ട്. 5000 രൂപ പെൻഷനുണ്ട്-അവർ പറഞ്ഞു. പിന്നെങ്ങനെ ഇവിടെ ഈ രൂപത്തിലെന്ന ചോദ്യം വിദ്യയെ കുഴക്കി. അങ്ങനെ ഒരു ആശയം മനസ്സിലെത്തി. ഒരു ഫോട്ടോ എടുത്തോട്ടെ ടീച്ചറേ...എന്നായി പിന്നീടുള്ള ചോദ്യം.

 

പഴയ വിദ്യാർത്ഥികൾ ആരെങ്കിലും തിരിച്ചറിഞ്ഞാലോ? ടീച്ചറേന്നുള്ള വിളി കേട്ടതോടെ മുഖത്തു കണ്ട സന്തോഷം. അഭിമാനം ആ മുഖത്ത് വിദ്യ കണ്ടു. എടുത്തോളൂ എന്നായിരുന്നു മറുപടിയ 'അതെ അവളും മിടുക്കിയായിരുന്നു കുഞ്ഞേ, നിന്നെപ്പോലെ. മണി പതിനൊന്നു കഴിഞ്ഞു കാണും അല്ലേ. ഞാൻ പോട്ടെ ' ഫോണിൽ സമയം നോക്കി. കൃത്യം 11.10 ''ഇനി എങ്ങോട്ടാ ടീച്ചറെ ' 'ശ്രീകണ്‌ഠേശ്വരത്ത് ' മുഷിഞ്ഞ കവറുകളും കൈയിലെടുത്ത് നോക്കി നിൽക്കേ തിരക്കിലേയ്ക്കലിഞ്ഞു ചേർന്ന വത്സ ടീച്ചർ.-വിദ്യ നേരത്തെ മറുനാടനോട് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ വിദ്യയുടെ പോസ്റ്റിൽ നിരവധി പ്രതികരണങ്ങളെത്തി. അതിൽ നീനാ ശബരീഷ് കുറിച്ചത് ഇങ്ങനെയാണ്. ഇന്ന് ഞങ്ങളെല്ലാവരും പെർമെന്റ് സർവ്വീസിൽ ൽ മറ്റു പല സ്‌ക്കൂളിലുമാണ്. അന്നു പഠിച്ചിരുന്ന കുട്ടികൾ കേരളം മുഴുവനും പടർന്നു വളർന്നിരിക്കണം. അതിനപ്പുറത്ത് മറ്റു രാജ്യങ്ങളിലേക്കും അവർ പറന്നുയർന്നിട്ടുണ്ട്. ഈ വാർത്ത കേട്ടാൽ അവരോടിയെത്തും. കാരണം അവർ മലപ്പുറത്തുകാരാണ്. എന്താണ് സംഭവിച്ചതെന്നു നമുക്കറിയില്ല. എങ്കിലും ടീച്ചർ എല്ലാവരിൽ നിന്നും വ്യത്യസ്തയായി നടന്നിരുന്ന ഒരാളായിരുന്നു പണ്ടേ .... എല്ലാവരും ചിന്തിക്കും പോലല്ല ടീച്ചർ ചിന്തിച്ചിരുന്നത്. പ്ലെയിൻ സാരിയും അതേ നിറത്തിലുള്ള ബ്ലൗസുമായിരുന്നു എന്നും വേഷം. നിറയെ ആഭരണങ്ങളിടുമായിരുന്നു. പ്രായമേറെ ആയിട്ടാണ് ഒരു മോനുണ്ടായത്. സുന്ദരനായൊരാൺകുട്ടി. ടീച്ചർ പറയുന്ന കഥകൾ..... ടീച്ചറുടെ പ്രായം..... വിദ്യാഭ്യാസ യോഗ്യത...... വീട്ടിലെ ചുറ്റുപാട് പലതിലും പണ്ടേ പൊരുത്തക്കേടുകളുണ്ടായിരുന്നു-നീനാ ശബരീഷ് കുറിക്കുന്നു.

പെട്ടെന്നൊരാൾക്ക് എന്തോ ഒരു ചെറിയ പ്രശ്‌നമില്ലേ എന്നു തോന്നിക്കാവുന്ന ഒര സ്വാഭാവികത. എന്നാലും വളരെ സ്‌നേഹമുള്ള ആത്മാർത്ഥതയുള്ള ഒരു കണക്കു ടീച്ചറായിരുന്നു വത്സല ടീച്ചർ ..... പറഞ്ഞ പല ജീവിത കഥകളും ടീച്ചറുടെ ഭാവനകളായിരുന്നുവോ എന്നു തോന്നിയിട്ടുണ്ട്. ജീവിതത്തിലെ നിരാശകളിൽ നിന്നും രക്ഷപ്പെടാൻ സ്വയം സൃഷ്ടിച്ചു സമാധാനിച്ചിരുന്ന ചില നിർദ്ദോഷമായ നുണകൾ ആയിരുന്നുവോ? അതെല്ലാം? അറിയില്ല....... കാരണം ടീച്ചറെ അടുത്തറിയുന്ന നാട്ടുകാരെയോ സുഹൃത്തുക്കളെയോ ഞങ്ങൾക്ക് മലപ്പുറം കാർക്ക് പരിചയമില്ല..... ഇവിടുള്ളിടത്തോളം കാലം മലപ്പുറത്തുകാര വരെ അകമഴിഞ്ഞു സ്‌നേഹിച്ചിട്ടുണ്ട്. അന്തസ്സായി നല്ലൊര ദ്ധ്യാപികയായി അവരി വിടെ താമസിച്ചിരുന്നു. അങ്ങനെയിരിക്കെ ജന്മനാട്ടിലേക്ക് കുടുംബത്തോടൊപ്പം തിരിച്ചു പോയതാണ് .... വർഷങ്ങൾക്കപ്പുറം..... പിന്നെ നടന്ന തൊന്നും ഞങ്ങൾക്കറിഞ്ഞുകൂട..... സുരക്ഷിത സ്ഥാനത്തെത്തിക്കാൻ ഞങ്ങൾ കൂട്ടായി ശ്രമിക്കും അതുറപ്പ്.-ഈ വരികളാണ് വിദ്യയ്ക്കും പ്രതീക്ഷയായ്ത.

തിരുവനന്തപരും സ്വദേശിയാണ് വിദ്യ. മന്ത്രി കെടി ജലീലിന്റെ ഓഫീസിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്. ഈ ജോലിയിലെ സൗഹൃദവും ബന്ധങ്ങളുമെല്ലാം ടീച്ചറെ കണ്ടെത്തുന്നതിൽ സഹായകമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP