Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാനവാസിന് പകരം ശിവകുമാർ വർക്കിങ് പ്രസിഡന്റാകും; വയനാട്ടിൽ മത്സരിക്കുന്നത് ഷാനി മോൾ ഉസ്മാൻ; വടകരയിൽ മുല്ലപ്പള്ളി തന്നെ മത്സരിക്കും; കെവി തോമസിനെ മാറ്റി ഹൈബി ഈഡനു സീറ്റുകൊടുക്കാൻ ആലോചന സജീവം; അടൂർ പ്രകാശ് ആറ്റിങ്ങലിൽ മത്സരിക്കുമ്പോൾ ചാലക്കുടി ഉറപ്പിച്ച് പിസി ചാക്കോയും; തൃശൂരിൽ പത്മജയും ടിഎൻ പ്രതാപനും പോരാട്ടത്തിൽ; പാലക്കാട് ഷാഫി പറമ്പിലിനെ മത്സരിപ്പിക്കാൻ ആലോചന സജീവം; കോൺഗ്രസിന്റെ സിറ്റിങ് എംപിമാരെല്ലാം മത്സരിക്കുമ്പോൾ പുതു തലമുറയ്ക്ക് വീണ്ടും നിരാശക്കാലം

ഷാനവാസിന് പകരം ശിവകുമാർ വർക്കിങ് പ്രസിഡന്റാകും; വയനാട്ടിൽ മത്സരിക്കുന്നത് ഷാനി മോൾ ഉസ്മാൻ; വടകരയിൽ മുല്ലപ്പള്ളി തന്നെ മത്സരിക്കും; കെവി തോമസിനെ മാറ്റി ഹൈബി ഈഡനു സീറ്റുകൊടുക്കാൻ ആലോചന സജീവം; അടൂർ പ്രകാശ് ആറ്റിങ്ങലിൽ മത്സരിക്കുമ്പോൾ ചാലക്കുടി ഉറപ്പിച്ച് പിസി ചാക്കോയും; തൃശൂരിൽ പത്മജയും ടിഎൻ പ്രതാപനും പോരാട്ടത്തിൽ; പാലക്കാട് ഷാഫി പറമ്പിലിനെ മത്സരിപ്പിക്കാൻ ആലോചന സജീവം; കോൺഗ്രസിന്റെ സിറ്റിങ് എംപിമാരെല്ലാം മത്സരിക്കുമ്പോൾ പുതു തലമുറയ്ക്ക് വീണ്ടും നിരാശക്കാലം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെപിസിസിയുടെ വർക്കിങ് പ്രസിഡന്റായി വി എസ് ശിവകുമാർ എത്തുമെന്ന് ഉറപ്പായി. എംഐ ഷാനവാസ് അന്തരിച്ചതോടെയാണ് വർക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിവ് വന്നത്. ഈ പദവിയിലേക്ക് ശിവകുമാറിനെ നിയമിക്കാനാണ് ഐ ഗ്രൂപ്പിനും താൽപ്പര്യം. സമുദായ സമവാക്യങ്ങൾ കോൺഗ്രസിന് അനുകൂലമാക്കാനുള്ള നീക്കം കൂടിയാണ് ഇത്. മൂന്ന് വർക്കിങ് പ്രസിഡന്റുമാരാണ് കോൺഗ്രസിനുള്ളത്. ഇതിൽ കൊടിക്കുന്നിൽ സുരേഷും കെ സുധാകരനും ഉണ്ട്. ഇതിന് പുറമേ നായർ പ്രാതിനിധ്യം ഉറപ്പിക്കാനാണ് ശിവകുമാറിനെ നേതൃത്വത്തിൽ പ്രധാനിയാക്കുന്നത്. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ മനസ്സ് കോൺഗ്രസിന് അനുകൂലമാക്കാനാണ് ശിവകുമാറിനെ വർക്കിങ് പ്രസിഡന്റാക്കുന്നത്. അതിനിടെ ഷാനവാസ് മത്സരിച്ചിരുന്ന വയനാട്ടിൽ ഷാനിമോൾ ഉസ്മാനെ ലോക്‌സഭയിലേക്ക് സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസിലെ തീരുമാനം.

ഷാനിമോൾ ഉസ്മാനെ വർക്കിങ് പ്രസിഡന്റാക്കാണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ രമേശ് ചെന്നിത്തല അടക്കമുള്ളവർ എൻ എസ് എസിന് അനുകൂലമായി തീരുമാനം എടുക്കണമെന്ന അഭിപ്രായക്കാരാണ് അതുകൊണ്ടാണ് ശിവകുമാറിന് വർക്കിങ് പ്രസിഡന്റാകാൻ അവസരമൊരുങ്ങുന്നത്. വിജയ സാധ്യതയാകും ലോക്‌സഭാ സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രതിഫലിക്കുക. 8 സിറ്റിങ് സീറ്റുകളാണ് കോൺഗ്രസിന് നിലവിലുള്ളത്. ഇതിൽ വയനാട് ഷാനവാസിന്റെ മരണത്തോടെ എംപിയില്ലാ സ്ഥലമായി. ഇവിടെ ഷാനിമോൾ എത്തും. ബാക്കി 7 പേർക്കും വീണ്ടും മത്സരിക്കാനുള്ള അവസരമൊരുക്കാനാണ് തീരുമാനം. എന്നാൽ എറണാകുളത്തെ കെവി തോമസിന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് താൽരപ്പര്യം. ഈ സാഹചര്യത്തിൽ എറണാകുളം എംഎൽഎ ഹൈബി ഈഡനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനും സാധ്യതയുണ്ട്. കെ വി തോമസിന് പകരം ഹൈബി എത്തിയാലും കോൺഗ്രസിന് വിജയ സാധ്യത കുറയുന്നില്ല.

തിരുവനന്തപുരത്ത് ശശി തരൂരും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും ആലപ്പുഴയിൽ കെ സി വേണുഗോപാലും പത്തനംതിട്ടയിലെ ആന്റോ ആന്റണിയും കോഴിക്കോട് രാഘവനും വീണ്ടും മത്സരിക്കും. വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനാണ് എംപി. കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളിക്ക് മത്സരിക്കാൻ താൽപ്പര്യക്കുറവുണ്ട്. എന്നാൽ വടകരയിലെ സിപിഎം കോട്ടയിൽ വിള്ളലുണ്ടാക്കി വീണ്ടും ജയിക്കാൻ മുല്ലപ്പള്ളിക്കേ കഴിയൂവെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷനായാലും വടകരയിൽ വീണ്ടും മുല്ലപ്പള്ളി അങ്കത്തിനെത്തും. കോൺഗ്രസിലെ സിറ്റിങ് എംപിമാർക്കെല്ലാം വീണ്ടും വിജയിക്കാനാകുമെന്നാണ് അവരുടെ വിലയിരുത്തൽ. യുഡിഎഫിൽ മുസ്ലിം ലീഗിന് രണ്ട് എംപിമാരുണ്ട്. ഇടി മുഹമ്മദ് ബഷീറും പികെ കുഞ്ഞാലിക്കുട്ടിയും. കുഞ്ഞാലികുട്ടി വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കും. ഇടിക്ക് പകരം ആരെങ്കിലും എത്താൻ സാധ്യതയുണ്ട്. കൊല്ലത്ത് ആർ എസ് പിയുടെ പ്രേമചന്ദ്രനും സ്ഥാനാർത്ഥിയാകും. കോട്ടയത്ത് കേരളാ കോൺഗ്രസിൽ ജോസ് കെ മാണിക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു.

ഇത്തവണ 20ൽ 18ഉം ജയിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇതിനായി തോറ്റ മണ്ഡലങ്ങളിലേക്കും മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്തും. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ അടുർ പ്രകാശിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കും. ഈഴവ വോട്ടർമാരെ സ്വാധീനിച്ച് ജയമുറപ്പിക്കാനാണ് കോന്നി എംഎൽഎ കൂടിയായ മുൻ മന്ത്രി അടൂർ പ്രകാശിനെ മത്സരിപ്പിക്കുന്നത്. മണ്ഡലത്തിലെ വ്യക്തിബന്ധങ്ങളും കുടുംബ പശ്ചാത്തലവും വോട്ടായി മാറുമെന്നാണ് വിലയിരുത്തൽ. ബിജു രമേശിന്റെ ബന്ധുവെന്നതും അടൂർ പ്രകാശിന് കുടുംബ വോട്ടുകൾ എത്തിക്കുമെന്നാണ് വിലയിരുത്തൽ. വെള്ളാപ്പള്ളി നടേശനുമായും അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ട്. എസ് എൻ ഡി പി വോട്ടുകൾ അനുകൂലമാക്കി മണ്ഡലം തിരിച്ചു പിടിക്കാനാണ് കോൺഗ്രസ് നീക്കം. ആറ്റിങ്ങലിൽ സിറ്റിങ് എംപിയായ എ സമ്പത്ത് വീണ്ടും മത്സരിക്കില്ലെന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ. ബിജെപി സ്ഥാനാർത്ഥിയായി ടിപി സെൻകുമാറിനേയും പരിഗണിക്കുന്നു. ഈ സാഹചര്യത്തിലാണ് അടൂർ പ്രകാശിനെ അറ്റിങ്ങലിൽ എത്തിക്കുന്നത്.

തൃശൂരും ചാലക്കുടിയും പാലക്കാടും കണ്ണൂരും കാസർഗോഡും ഇടുക്കിയും പിടിച്ചെടുക്കാനും കരുതലോടെ നീങ്ങും. തൃശൂരിൽ പത്മജാ വേണുഗോപാലും ടിഎൻ പ്രതാപനുമാണ് പരിഗണനയിൽ. ചാലക്കുടിയിൽ പിസി ചാക്കോ സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്. പാലക്കാട് ഷാഫി പറമ്പിലിനെ മത്സരിപ്പിക്കാൻ നീക്കം സജീവമാണ്. പാലക്കാട് വികെ ശ്രീകണ്ഠനേയും പരിഗണിക്കും. കണ്ണൂരിൽ കെ സുധാകരനും സതീശൻ പാച്ചേനിയും സാധ്യതാ പട്ടികയിലുണ്ട്. കാസർഗോഡ് ടി സിദ്ദിഖിനെ വീണ്ടും പരീക്ഷിച്ചേക്കും. ഇങ്ങനെ നിലവിൽ സ്ഥാനമാനങ്ങളുള്ളവരെ മത്സരിപ്പിക്കുന്നതിനുള്ള ചർച്ചകളാണ് സജീവം. വയനാട് സീറ്റിന് ഷാനവാസിന്റെ മകൾ അവകാശ വാദം ഉന്നയിച്ചാലും അനുവദിക്കില്ലെന്നും ഉറപ്പായിട്ടുണ്ട്. ഈ നീക്കങ്ങളെല്ലാം വെട്ടിലാക്കുന്നത് കോൺഗ്രസിലെ യുവ നേതാക്കളുടെ മോഹങ്ങളാണ്. മാത്യു കുഴൽ നാടനും എം ലിജുവിനും ഒന്നും ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കാൻ സാധ്യത കുറവാണ്. ഇടുക്കിയിൽ കുഴൽനാടനെ പരിഗണിക്കുന്നുണ്ടെങ്കിലും ഗ്രൂപ്പ് മാനേജർമാരുടെ നിലപാടാകും നിർണ്ണായകം. ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസിന് മുൻഗണനയുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

നേട്ടം ശിവകുമാറിന് തന്നെ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചർച്ചയ്ക്കിടയിലും നേട്ടം ശിവകുമാറിനാണെന്നതാണ് ശ്രദ്ധേയും. കെപിസിസി വർക്കിങ് പ്രസിഡന്റായി ഉയർത്തുന്നതോടെ ശിവകുമാർ ഐ ഗ്രൂപ്പിൽ ഫലത്തിൽ രണ്ടമാനാകും. എൻ എസ് എസ് നേതൃത്വവുമായി അടുപ്പം സൂക്ഷിക്കുന്നതാണ് ശിവകുമാറിന് ഗുണകരമായി മാറുന്നത്. ശബരിമല വിഷയത്തിൽ നിയമസഭയ്ക്കുള്ളിൽ സത്യഗ്രഹം ഇരുന്ന നേതാവാണ് ശിവകുമാർ. ഇത്തരമൊരു തീരുമാനം എടുത്തത് പോലും എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ അഭിപ്രായം മാനിച്ചായിരുന്നു. സുകുമാരൻ നായരുടെ ഇടപെടലാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ശിവകുമാറിനെ എത്തിച്ചതും. നിരവധി വിവാദങ്ങളുണ്ടാകുമ്പോഴും എൻ എസ് എസിന് കോൺഗ്രസിൽ താൽപ്പര്യമുള്ള ചുരുക്കം നേതാക്കളിൽ ഒരാളാണ് ശിവകുമാർ.

വിദ്യാർത്ഥി-യുവജന പ്രസ്ഥാനത്തിലൂടെയാണ് ശിവകുമാർ രാഷ്ട്രീയ രംഗത്തേക്കെത്തിയത്. 1978-ൽ കെ.എസ്.യു. സംസ്ഥാന നിർവാഹക സമിതി അംഗമായി. 11 വർഷം യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുമ്പോൾ 1999-ൽ ലോക്സഭയിലേക്ക് ആദ്യ മൽസരം. സിപിഐ. നേതാവ് കണിയാപുരം രാമചന്ദ്രൻ, ബിജെപി. നേതാവ് ഒ. രാജഗോപാൽ എന്നിവരെ പരാജയപ്പെടുത്തി തിളക്കമാർന്ന വിജയം നേടിയെങ്കിലും പിന്നീടു സിപിഐ. നേതാവ് പന്ന്യൻ രവീന്ദ്രനോടു പരാജയപ്പെട്ടു. കെ.കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നെങ്കിലും കരുണാകരൻ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ചപ്പോഴും ശിവകുമാർ കോൺഗ്രസിൽ തന്നെ തുടർന്നു. പിന്നീട് നടന്ന പുനഃസംഘടനയിൽ കോൺഗ്രസ് ജില്ലാ കമ്മറ്റി പ്രസിഡന്റ് സ്ഥാനത്തെത്തി. 2011ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വി എസ്. ശിവകുമാർ മന്ത്രിയായി. ഇതിന് കാരണവും എൻ എസ് എസ് ഇടപെടലായിരുന്നു.

ഷാനി മോൾ ഉസ്മാനും ആശ്വാസത്തിന് വകയുണ്ട്. ജയസാധ്യതയുള്ള വയനാട് ഷാനിമോൾ ഉസ്മാൻ നേടിയെടുക്കുന്നത് ഉശിരൻ പോരാട്ടത്തിലൂടെയാണ്. കെവി തോമസ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താനുള്ള കരുനീക്കം നടത്തുന്നതും വമ്പൻ മോഹവുമായാണ്. കെപിസിസി അധ്യക്ഷനോ മുഖ്യമന്ത്രിയോ ഭാവിയിൽ ആവുകയാണ് ലക്ഷ്യം. മുല്ലപ്പള്ളി വടകരയിൽ നിന്ന് ജയിക്കുന്നതിനൊപ്പം കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുല്ലപ്പള്ളി മന്ത്രിയാകും. ഇതോടെ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിവു വരും. ഇത് നേടുകയാണ് കെവി തോമസിന്റെ ലക്ഷ്യം. എറണാകുളം സീറ്റിൽ ലോക്‌സഭയിലേക്ക് ഹൈബി മത്സരിച്ച് ജയിച്ചാൽ നിയമസഭാ സീറ്റ് ഒഴിവ് വരും. ഇതിൽ കെവി തോമസിന് മത്സരിക്കുകുയം ചെയ്യാം.

ഇതിലൂടെ നിയമസഭയിലെത്തി കോൺഗ്രസിലെ സംസ്ഥാന നേതൃത്വത്തിലെ പ്രധാനിയാകാനാണ് നീക്കം. ഗ്രൂപ്പുകൾക്ക് അതീതനെന്ന പ്രതിച്ഛായയുമായി ഹൈക്കമാണ്ടിന്റെ പിന്തുണയോടെ മുഖ്യമന്ത്രി കസേരയിലേക്കും നോട്ടം എറിയുകാണ് കെ വി തോമസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP