Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുകെ മലയാളികളെ തേടി വീണ്ടും കോവിഡ് മരണങ്ങൾ; ലണ്ടൻ സെന്റ് തോമസ് പള്ളി വികാരി ഡോ. ബിജി മാർക്കോസ് ചിറത്തലേട്ടും പ്രെസ്റ്റണിലെ കോലഞ്ചേരി സ്വദേശി ജോൺ സണ്ണിയും വിടവാങ്ങി; ജീവനു വേണ്ടി പൊരുതിയവർ ഓർമ്മയാകുമ്പോൾ കോവിഡിൽ യുകെ മലയാളികൾക്ക് നഷ്ടമായത് 12 ജീവനുകൾ

യുകെ മലയാളികളെ തേടി വീണ്ടും കോവിഡ് മരണങ്ങൾ; ലണ്ടൻ സെന്റ് തോമസ് പള്ളി വികാരി ഡോ. ബിജി മാർക്കോസ് ചിറത്തലേട്ടും പ്രെസ്റ്റണിലെ കോലഞ്ചേരി സ്വദേശി ജോൺ സണ്ണിയും വിടവാങ്ങി; ജീവനു വേണ്ടി പൊരുതിയവർ ഓർമ്മയാകുമ്പോൾ കോവിഡിൽ യുകെ മലയാളികൾക്ക് നഷ്ടമായത് 12 ജീവനുകൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കൃത്യമായ ഇടവേളകളിൽ എത്തുന്ന കോവിഡ് മരണങ്ങളിൽ രണ്ട് എണ്ണം കൂടി ഞങ്ങൾ അത്യധികം വേദനയോടെ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും ഒടുവിലത്തേത് ആയി ഇന്നലെ മരിച്ചത് കോലഞ്ചേരി സ്വദേശി ജോൺ സണ്ണിയും യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനായ ലണ്ടൻ സെന്റ് തോമസ് പള്ളി വികാരി ഡോ. ബിജി മാർക്കോസ് ചിറത്തലേട്ടും ആണ്.

ഇന്നലെ രാത്രിയാണ് പ്രസ്റ്റണിൽ വച്ച് ജോൺ സണ്ണി വിടവാങ്ങിയത്. പരേതന് 71 വയസ് ആയിരുന്നു. പ്രമേഹം അടക്കമുള്ള ജീവിത ശൈലി രോഗങ്ങൾ ഉണ്ടായിരുന്നെങ്കിലും രോഗം പിടികൂടും വരെ പൂർണ ആരോഗ്യത്തോടെ ജോലി ചെയ്തിരുന്ന കുടുംബത്തിന്റെ നാഥനാണ് നഷ്ടമായിരിക്കുന്നത്. കാറ്ററിങ് രംഗത്ത് ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യക്കാണ് ആദ്യം രോഗം പിടികൂടിയത്. ബാപ്പ കെയർ ഹോമിലാണ് ഭാര്യ ജോലി ചെയ്തിരുന്നത്. യുകെയിലെ കെയർ ഹോമുകളിൽ രോഗം പടർന്നു പിടിക്കുക ആണെന്ന് ദിവസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഭാര്യ പൂർണ സുഖം പ്രാപിച്ചപ്പോഴേക്കും നാട്ടുകാർ സ്നേഹത്തോടെ സണ്ണിച്ചേട്ടൻ എന്ന് വിളിച്ചിരുന്ന ജോൺ രോഗത്തിന് കീഴ്പ്പെടുക ആയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രോഗത്തോട് മല്ലിട്ടുകൊണ്ടിരുന്ന സണ്ണിച്ചേട്ടൻ അവസാന ആഴ്ചകളിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്.

ഇന്നലെ പകൽ തന്നെ രോഗനില അത്യധികം വഷളായതിനാൽ വെന്റിലേറ്റർ പ്രയോജനം ചെയ്യുന്നില്ലെന്നു ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിരുന്നു. മുതിർന്ന കുട്ടികൾ ഉള്ള സണ്ണിച്ചേട്ടന്റെ കുടുംബത്തിന് ഉണ്ടായ ദുരോഗ്യം ഓരോ പ്രസ്റ്റൺ മലയാളിയെയും വേദനിപ്പിക്കുകയാണ്. ഓരോ വ്യക്തിക്കും പ്രിയപ്പെട്ട കുടുംബമാണ് ഇവിടെ കൊവിഡ് മൂലം പ്രയാസപ്പെടുന്നത് എന്ന് പ്രസ്റ്റണിൽ ഇവരുടെ കുടുംബ സുഹൃത്തുക്കൾ പറയുന്നു. സാമൂഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശം നിലനിൽക്കുന്നതിനാൽ വീട്ടിൽ നേരിട്ടെത്തി ആശ്വസിപ്പിക്കാൻ കഴിയാത്ത സങ്കടവും പലരും പങ്കുവയ്ക്കുന്നു.

യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികനായ ലണ്ടൻ സെന്റ് തോമസ് പള്ളി വികാരി ഡോ. ബിജി മാർക്കോസ് ചിറത്തലേട്ടാണ് മരിച്ച രണ്ടാമത്തെ വ്യക്തി. 54 വയസായിരുന്നു പ്രായം. കോട്ടയം വാകത്താനം സ്വദേശിയാണ്. ഭാര്യ: ബിന്ദു ബിജി, സബിത, ലാബിത, ബേസിൽ എന്നിവർ മക്കളാണ്. മരണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സണ്ണിയുടെയും വികാരിയുടെയും മരണത്തോടെ യുകെ മലയാളികളെ തേടി എത്തുന്ന രണ്ടു കൊവിഡ് മരണങ്ങൾ കൂടിയാണ് ഇന്നലെ സംഭവിച്ചത്.

കെയർ ഹോമുകൾ തത്കാലം സുരക്ഷിതം അല്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് സണ്ണിച്ചേട്ടന്റെ മരണം യുകെ മലയാളികൾക്ക് നൽകുന്ന സന്ദേശം. മുൻപ് മരണമടഞ്ഞവരിൽ റെഡ് ഹീലിൽ മരിച്ച സിന്റോയും സൗത്താംപ്ടണിൽ മരിച്ച സെബിയും കെയർ ഹോമുകളിലും ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. ആശുപത്രികളിൽ പിപിഇ അടക്കമുള്ള കാര്യങ്ങളിൽ കരുതൽ എടുക്കുമ്പോൾ കെയർ ഹോമുകളിൽ യാതൊരു തരത്തിലും രോഗവ്യാപനം തടയാൻ ഉള്ള മുൻകരുതൽ എടുകുന്നിലെന്ന പരാതി മലയാളികൾ തന്നെ ഉന്നയിക്കുകയാണ്. പലരും ഇത് സംബന്ധിച്ച് പ്രാദേശിക കൗൺസിലിനും പരാതികൾ നൽകിയിട്ടുണ്ട്.

ഇതിനു മുമ്പ് കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പള്ളി ഇല്ലിക്കൽ ജോസഫ് വർക്കിയുടെ ഭാര്യ ഫിലോമിനയാണ് കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ഓക്സ്ഫോഡിൽ നഴ്സായിരുന്നു. ഓക്സ്ഫോഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വച്ച് ഇമാസം നാലിനു പുലർച്ചെ 2. 30നായിരുന്നു അന്ത്യം. 15 ദിവസത്തിലേറെയായി വെന്റിലേറ്ററിൽ ആയിരുന്നു. ഓക്‌സ്ഫോർഡ് ജോൺ റാഡ് ക്ലിഫ് ഹോസ്പിറ്റലിൽ ആംബുലേറ്ററി അസസ്മെന്റ് യൂണിറ്റിൽ നഴ്സായിരുന്നു.

ലണ്ടനിലെ എൻഎച്ച്എസ് നഴ്സും കോട്ടയം വെളിയന്നൂർ സ്വദേശിയുംമായ അനൂജ് കുമാർ ആണ് ഏപ്രിൽ 28ന് വിട വാങ്ങിയത്. 44 വയസ് മാത്രമായിരുന്നു പ്രായം. കഴിഞ്ഞ കുറെ നാളുകളായി കോവിഡിനോട് യുദ്ധം ചെയ്ത് ബോസ്റ്റണിലും ലെസ്റ്ററിലുമുള്ള ഹോസ്പിറ്റലുകളിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുകയായിരുന്നു. ഇന്നലെ രാത്രി 11.15 ഓടെ ലെസ്റ്ററിലെ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിലായായിരുന്നു അന്ത്യം. കുടുംബാംഗങ്ങൾക്കും കൊവിഡ് 19 ബാധിച്ചിരുന്നുവെങ്കിലും രോഗം ഭേദപ്പെട്ടു വീട്ടിലേക്ക് മടങ്ങിയിരുന്നു. അതുപോലെ തന്നെ അനൂജും രോഗത്തെ കീഴടങ്ങും എന്ന പ്രതീക്ഷയിൽ ഇരിക്കെയാണ് മരണവാർത്ത എത്തിയത്.

കൊവിഡ് 19 ബാധിച്ച് യുകെയിൽ മരണത്തിനു കീഴടങ്ങുന്ന എട്ടാമത്തെ മലയാളി സതാംപ്ടണിലെ സെബി ദേവസി ആയിരുന്നു. ബർമിങാമിലെ മലയാളി ഡോക്ടറായിരുന്ന പെരിന്തൽമണ്ണ സ്വദേശി ഡോ. ഹംസയാണ് മരണത്തിനു കീഴടങ്ങുന്ന ആദ്യ മലയാളി. അതിനു ശേഷമാണ് ഒരു ദിവസം തന്നെ മൂന്നു മരണങ്ങൾ യുകെ മലയാളികളെ തേടിയെത്തിയത്. റെഡ് ഹിൽ മലയാളി സിന്റോ ജോർജും ലണ്ടനിൽ മകളെ കാണാൻ എത്തിയ കൊല്ലം സ്വദേശിനിയും റിട്ടയേർഡ് അദ്ധ്യാപികയുമായ ഇന്ദിരയും വെംബ്ലിയിലെ തൃശൂർ ചാവക്കാട് പുതിയകത്തു വീട്ടിൽ ഇഖ്ബാലുമാണ് ഒരേദിവസം മരണത്തിനു കീഴടങ്ങിയത്.

ഡെർബി മലയാളി സിബി മാണിയുടെ മരണമാണ് പിന്നീട് യുകെ മലയാളികൾക്ക് ആഘാതമായി എത്തിയത്. പിന്നാലെ ബർമിങാമിലെ സീനിയർ ജിപി ആയിരുന്ന ഡോ. അമറുദീനും കഴിഞ്ഞ ദിവസം പ്രസ്റ്റണിലെ ഡോക്ടറായിരുന്ന കോഴഞ്ചേരി സ്വദേശിയായ ഡോക്ടർ ജെ സി ഫിലിപ്പുമാണ് മരണത്തിനു കീഴടങ്ങിയത്. അതേസമയം, നിരവധി മലയാളികൾ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് വിവരം. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP