Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വധശിക്ഷ റദ്ദാക്കിയത്തിൽ ആഹ്ലാദത്തോടെ ഗംഗാധരന്റെ കുടുംബം; ജയിലറയിൽ നിന്നും മോചിപ്പിക്കാൻ ശ്രമം തുടരാൻ നാട്ടുകാർ; ബാലികയെ പീഡിപ്പിച്ചെന്ന കേസിൽ കുടുക്കിയ തിരൂർ സ്വദേശിക്ക് തൂക്കുമരം ഒഴിവായത് പ്രവാസി കൂട്ടായ്മയുടെ ഇടപെടലിൽ

വധശിക്ഷ റദ്ദാക്കിയത്തിൽ ആഹ്ലാദത്തോടെ ഗംഗാധരന്റെ കുടുംബം; ജയിലറയിൽ നിന്നും മോചിപ്പിക്കാൻ ശ്രമം തുടരാൻ നാട്ടുകാർ; ബാലികയെ പീഡിപ്പിച്ചെന്ന കേസിൽ കുടുക്കിയ തിരൂർ സ്വദേശിക്ക് തൂക്കുമരം ഒഴിവായത് പ്രവാസി കൂട്ടായ്മയുടെ ഇടപെടലിൽ

എം പി റാഫി

മലപ്പുറം: ലീലയുടെയും കുടുംബത്തിന്റെയും പ്രാർത്ഥനയ്ക്കു ഫലം കണ്ടു. കളരിക്കൽ ഇ കെ ഗംഗാധരൻ കുറ്റം ചെയ്‌തെന്ന് തെളിയിക്കാൻ കഴിയാതായതോടെ വധശിക്ഷ റദ്ദ്് ചെയ്ത് യു.എ.ഇ ഫെഡറൽ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചു. തൂക്കു മരത്തിൽ നിന്നും ഗംഗാധരന് മോചനം ലഭിച്ചതോടെ, ഒരു നാടിന്റെയും രാജ്യത്തെ പൗരപ്രമുഖരുടെയും കൂട്ടായ ശ്രമത്തിന്റെയും പ്രാർത്ഥനയുടെയും ഫലം കൂടിയായിരുന്നു. നിയമങ്ങൾ കർക്കശമായ യുഎഇയിൽ വധ ശിക്ഷയക്ക് വിധേയമായവരെ പിന്നീട് വധ ശിക്ഷയിൽ നിന്നും മോചിതരാക്കുകയെന്നത് അപൂർവം സംഭവമാണ്. വധശിക്ഷ റദ്ദ് ചെയ്ത വിവരം ഭാര്യ ലീലയേയും മക്കളായ അജിഷ, അനുഷ, ആരിഷ എന്നിവരെ സന്തോഷത്തിലാക്കി. ഗംഗാധരന്റെ ഗൾഫിലുള്ള സഹോദരൻ ഹരിദാസനാണ് കോടതി വിധിയുടെ വിവരം വീട്ടുകാരെ ആദ്യം അറിയിച്ചത്. ഗംഗാധരന്റെ മോചനത്തിനായി നാട്ടുകാർ കർമ്മസമിതി രൂപവൽക്കരിച്ച് ശിക്ഷ ഇളവു ചെയ്തു കിട്ടാൻ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ കാണുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു.

തിരൂർ മുത്തൂർ സ്വദേശി ഗംഗാധര(58)ൻ കഴിഞ്ഞ രണ്ടര വർഷമായി പീഡന കേസിൽ വധശിക്ഷ കാത്ത് യു.എ.ഇയിലെ അബൂദാബി ജയിലിൽ കഴിയുകയായിരുന്നു. വധശിക്ഷ റദ്ദാക്കി പകരം, പത്ത് വർഷം തടവിൽ കഴിയാനും നാടുകടത്താനുമാണ് യു.എ.ഇ സുപ്രീം കോടതിയുടെ ഉത്തരവിൽ പറയുന്നത്. 2013 ഏപ്രിൽ 14ന് സ്‌കൂളിൽ വച്ച് സ്വദേശിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഗംഗാധരന് മാപ്പുനൽകാതെ പരമാവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടതാണ് കഴിഞ്ഞ വർഷം കീഴികോടതി വധശിക്ഷ വിധിക്കാൻ ഇയാക്കിയത്. എന്നാൽ കുട്ടിയെ വീണ്ടും വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയതാണ് ഗംഗാധരനെ തൂക്കുകയർ ഒഴിവാക്കിയത്. കുട്ടി പീഡനത്തിന് ഇരയായതായി തെളിവില്ലെന്നായിരുന്നു പരിശോധനാ റിപ്പോർട്ട്. ഹൈക്കോടതി വധശിക്ഷ ശരിവച്ചുകൊണ്ടുള്ള ഉത്തരവ് പല തവണ ഇറക്കിയെങ്കിലും സുപ്രീം കോടതിയിൽ സമർപ്പിച്ച് അപ്പീൽ പരിഗണിക്കുകയും വധശിക്ഷ ഒഴിവാക്കുകയുമായിരുന്നു. എന്നാൽ ഗംഗാധരൻ നേരത്തെ പ്രോസിക്യൂഷനിൽ കുറ്റസമ്മതം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് പത്ത് വർഷം തടവിന് വിധിച്ചിരിക്കുന്നത്. എന്നാൽ ഭാഷ അറിയാത്ത ഗംഗാധരൻ ആവശ്യപ്പെട്ടതനുസരിച്ച് ഒപ്പുവെയ്ക്കുകയായിരുന്നു.

എംഎ‍ൽഎ സി.മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സേവ് ഗംഗാദരൻ ഫോറം രൂപീകരിച്ച് വിവിധ തലങ്ങളിൽ നിന്നുള്ള പ്രവർത്തനം നടത്തുന്നതിനിടെയാണ് ഇപ്പോഴത്തെ ആശ്വാസ വിധി. കേരളത്തിലും കേന്ദ്രതിലുമായി ഭരണ തലങ്ങളിലും വിദേശകാര്യ മന്ത്രാലയത്തിലും ഉൽപ്പടെ സഹായം തേടിയെത്തിയിട്ടുണ്ട്. ഇതിനു പുറമെ വിദേശ മലയാളികളായ പ്രമുഖരുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒടുവിൽ ഗംഗാധരന്റെ നിരപരാദിത്വം മനസിലാക്കിയ യു.എൻ മനുഷ്യാവകാശ സംഘടനയും പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. ഇതിന്റെ ഭാഗമായി മലയാളിയായ ബ്രിട്ടീഷ് പൗരൻ ടോം ആദിത്യൻ വിവര ശേഖരണത്തിനായി ഗംഗാധരന്റെ വീട് മാസങ്ങൾക്ക് മുമ്പ് സന്ദർശിച്ചിരുന്നു.

58 വയസ്സ് പ്രായമുള്ള ഇ.കെ ഗംഗാധരൻ കഴിഞ്ഞ 32 വർഷമായി അബുദാബിയിലെ അൽ റബീഹ് പ്രൈവറ്റ് സ്‌കൂളിൽ സ്‌കൂൾ ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. 2013 ഏപ്രിൽ 14ന് ഇതേ സ്‌കൂളിലെ ഏഴു വയസുകാരിയെ പീഡിപ്പിച്ചു എന്ന കുറ്റം ആരോപിച്ചായിരുന്നു സഹ ജീവനക്കാരായ മറ്റ് അഞ്ച് പേരോടൊപ്പം അന്ന് രാത്രിയിൽ അറസ്റ്റ് ചെയ്തത്. തുടർന്ന് അഞ്ച് പേരെയും മോചിപ്പിച്ച് ഗംഗാധരനിൽ കുറ്റം ആരോപിച്ച് ജയിലിൽ അടക്കപ്പെടുകയായിരുന്നു. പരാതിക്കാർക്കും പൊലീസിനും ഒരു കുറ്റവാളി വേണം എന്നതിനാൽ ജയിലിൽ അതിക്രൂരമായി മർദ്ധിച്ച് വേണ്ടത്ര നിയമ സഹായം നൽകാതെ ഗംഗാധരനെ കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. ഈ സംഭവം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ ശ്രദ്ധയിൽപ്പെടുകയും ഗംഗാധരനെതിരായ നീതിനിഷേധത്തിൽ ബ്രിട്ടണിലും മറ്റും യു.എ.ഇ എംബസിക്കു മുമ്പിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയുണ്ടായി.

അബൂദാബി നിയമ വകുപ്പിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക്ക് മെഡിസിൻ കേസുമായി ബന്ധപ്പെട്ട് ഗംഗാധരനിൽ നിന്നും പീഡിപ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന പെൺകുട്ടിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ഡി.എൻ.എ, ഫോറൻസിക്ക് തുടങ്ങിയ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഗംഗാധരനിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യം സാധൂകരിക്കാൻ പര്യാപ്തമായ യാതൊരു വിധ തെളിവുകളും ഇതിൽ നിന്നും ലഭിച്ചിരുന്നില്ല. ശാസ്ത്രീയ തെളിവുകളൊന്നും പരിശോധിക്കാതെയായിരുന്നു കീഴ് കോടതി വിധി പ്രസ്താവിച്ചത്. എന്നാൽ തെളിവുകൾ പരിഗണിക്കാതെ പുറപ്പെടുവിച്ച വിധിക്കെതിരെ സ്‌കൂൾ അധികാരികളും ഗംഗാധരന്റെ യു.എ.ഇയിലുള്ള സഹോദരങ്ങളും മേൽകോടതിയെ സമീപിക്കുകയുണ്ടായി. ഇതിനെ തുടർന്ന് 2014 മെയ് ആറിന് വധ ശിക്ഷ റദ്ദ് ചെയ്യുകയും ശാസ്ത്രീയ തെളിവുകൾ കൂടി പരിഗണിച്ച് പുനർ വിചാരണ നടത്താൻ കീഴ് കോടതിയോട് മേൽകോടതി നിർദ്ധേശിക്കുകയായിരുന്നു.

തുടർന്ന് ജനുവരി 25ന് വന്ന കോടതി വിധിയിൽ, കുട്ടിയും കുട്ടിയുടെ മാതാവും പ്രതിയെ തിരിച്ചറിഞ്ഞെന്നും പ്രതി കുറ്റം സമ്മതിച്ചു എന്നുമുള്ള സാഹചര്യം മാത്രം പരിഗണിച്ച് വധശിക്ഷ ശരിവെയ്ക്കുകയായിരുന്നു. അതേ സമയം ക്രൂരമായി മർദനം ഏൽക്കേണ്ടി വന്നതും കുട്ടിയുടെയും മാതാവിന്റെയും മൊഴികൾ പരസ്പര വിരുദ്ധമാണെന്നുള്ളതും കോടതി പരിഗണിച്ചില്ല. കൂടാതെ കുട്ടി അനവധി തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് കേസിന്റെ ഭാഗമാക്കാതെയായിരുന്നു ഇവിടെയും വിധി നടത്തിയിട്ടുള്ളത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് വീട്ടിൽ വച്ച് വൈകുന്നേരമായിരുന്നു. ഇതിനാൽ നിരവധി തവണ കുട്ടിയെ പീഡിപ്പിച്ചത് വീട്ടിൽ തന്നെ ആകാമെന്ന നിഗമനത്തിലാണ് ബന്ധപ്പെട്ടവർ എത്തിച്ചേരുകയും കോടതിയിൽ വാദിക്കുകയുമായിരുന്നു.. എന്നാൽ ഇത്തരത്തിലുള്ള പരിശോധന കേസിന്റെ അന്വേഷണ പരിധിയിൽ വന്നിട്ടില്ല. കുട്ടി സംഭവം നടക്കുന്ന ദിവസം സാധാരണ രീതിയിൽ വളരെ സന്തോഷവതിയായി സ്‌കൂളിൽ നിന്നും വീട്ടിലേക്ക് തിരിച്ചു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ പരിഗണിച്ചിട്ടില്ല.

ഗംഗാധരന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടി യു.എ.ഇ പരമോന്നത കോടതിയിൽ യു.എ.ഇ സ്വദേശിയായ പ്രത്യേക വക്കീൽ മുഖാന്തരം അപ്പീൽ സമർപ്പിച്ചതോടെയാണ് നിരപരാധിത്വം തെളിയിക്കുന്നതിന് വേദിയൊരുങ്ങിയത്. 32 വർഷമായി ഇതേ സ്‌കൂളിൽ ജോലി ചെയ്യുന്ന ഗംഗാദരനെ കുറിച്ച് നല്ലത് മാത്രമെ പറയാനുള്ളൂ സ്‌കൂൾ അധികൃതരർക്ക്. സഹജീവനക്കാർക്കും കൂട്ടുകാരുമെല്ലാം ഉറച്ചു വിശ്വസിക്കുന്ന ഗംഗാധരൻ നിരപരാധിയാണെന്ന്. ഇതിനാൽ തന്നെ സ്‌കൂൾ മാനേജ്‌മെന്റും ജിവനക്കാരും ഗംഗാധരന്റെ നീതിക്കുവേണ്ടി കേസ് നടത്താൻ മുൻപന്തിയിൽ നിൽക്കുകയായിരുന്നു. ഗംഗാധരന്റെ മോചനത്തിനായി സ്‌കൂൾ കുട്ടികൾ ഒപ്പ് ശേഖരണവും നട്തതിയിരുന്നു.

കുട്ടിയുടെ ബന്ധുക്കൾ സാമ്പത്തിക നേട്ടത്തിനായി ഗംഗാധരനും സ്‌കൂളിനുമെതിരെ ബോധപൂർവ്വം കെട്ടിച്ചമച്ച കേസാണിതെന്നതിന് തെളിവാണ് ആദ്യ പരാതിയിൽ തന്നെ ഇവർ പണം ആഴശ്യപ്പെട്ടതും ബന്ധുക്കൾ നൽകിയ പരാതിയിൽ നഷ്ടപരിഹാരമായി 5മില്ല്യൻ ദിർഹം( എട്ടര കോടി രൂപ) നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടതും ഗംഗാധരന് വേണ്ടി ഹാദരായ വക്കീൽ ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടന്നെന്ന് പറയപ്പെടുന്ന സ്ഥലവും സമയവും ഇത്തരമൊരു ചെയ്തിക്ക് ഒരു തരത്തിലും ഉതകുന്നതല്ലെന്ന സാക്ഷിമൊഴികളും നിർണായകമായി. ഗംഗാധരനെതിരിൽ പെൺകുട്ടിയും ബന്ധുക്കളും നൽകിയ മൊഴികളിൽ വൈരുദ്ധ്യം നിറഞ്ഞു നിൽക്കുന്നതും ഗംഗാധരന് അനുകൂലമാകുകയായിരുന്നു.

കഴിഞ്ഞ 32 വർഷമായി സ്‌കൂൾ ബോയ് എന്ന പേരിൽ പകൽ സമയങ്ങളിൽ സ്‌കൂളിലെ ശുചീകരണ പ്രവർത്തനങ്ങളും രാത്രിയിൽ സെക്യൂരിറ്റി ജോലിയും ചെയ്തു വരികയായിരുന്നു ഗംഗാധരൻ. വീണുകിട്ടുന്ന ഒഴിവി സമയങ്ങളിൽ അബുദാബിയിലെ സന്നദ്ധസംഘടനകളായ ടീം യു.എ.ഇ ക്കുവേണ്ടിയും, കേരളാ സോഷൽ സെന്റർ ആബുദാബിക്കു വേണ്ടിയും ചിലവയിക്കാറുള്ളതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ മറുനാടൻ മലയാളിയോടു പറഞ്ഞു. സേവ് ഗംഗാധരൻ കൂട്ടായ്മയുടെ പ്രവർത്തർക്കും ഇപ്പോഴത്തെ വിധി ആഹ്ലാദമുണ്ടാക്കുന്നു. തൂക്കുമരത്തിനു മുന്നിൽ നിന്നും രക്ഷതേടി കണ്ണീർ വാർത്തിരുന്ന കുടുംബത്തിനും വിധി ആശ്വാസമായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP