Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിനെ നഷ്ടമായ വേദന മായും മുന്നേ മകനെയും തട്ടിയെടുത്ത വിധിയുടെ ക്രൂരത അറിയാതെ 'അമ്മ'; മകന്റെ വിളി കാത്തിരിക്കുന്ന അമ്മക്കു മുന്നിൽ മുഖം താഴ്‌ത്തി ബന്ധുക്കൾ; ഋഷി രാജീവിലൂടെ നഷ്ടമായത് ക്യാംപസ് സെലക്ഷനിലൂടെ വിപ്രോ കണ്ടെത്തിയ കുടുംബത്തിന്റെ അത്താണിയായ പ്രതിഭയെ: യുകെയിൽ എത്തി മാസങ്ങൾ പിന്നിടും മുൻപ് ജീവൻ പൊലിഞ്ഞു

ഭർത്താവിനെ നഷ്ടമായ വേദന മായും മുന്നേ മകനെയും തട്ടിയെടുത്ത വിധിയുടെ ക്രൂരത അറിയാതെ 'അമ്മ'; മകന്റെ വിളി കാത്തിരിക്കുന്ന അമ്മക്കു മുന്നിൽ മുഖം താഴ്‌ത്തി ബന്ധുക്കൾ; ഋഷി രാജീവിലൂടെ നഷ്ടമായത് ക്യാംപസ് സെലക്ഷനിലൂടെ വിപ്രോ കണ്ടെത്തിയ കുടുംബത്തിന്റെ അത്താണിയായ പ്രതിഭയെ: യുകെയിൽ എത്തി മാസങ്ങൾ പിന്നിടും മുൻപ് ജീവൻ പൊലിഞ്ഞു

കെ ആർ ഷൈജുമോൻ

ലണ്ടൻ: കുടുംബത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ ഏറെ സ്വപ്നങ്ങളുമായി യുകെയിലേക്കു വിമാനം കയറിയ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു യുവാവ്. പരാധീനതകൾ ഉള്ള കുടുംബത്തിൽ ഏക വരുമാന മാർഗം ആയിരുന്നു ശനിയാഴ്ച് എം 1ലിൽ പൊലിഞ്ഞമർന്ന ഋഷി രാജീവ്. കോട്ടയം ചാന്നാനിക്കാട് സ്വദേശിയായ ഋഷി വിപ്രോക്ക് വേണ്ടി നോട്ടിൻഹാമിലെ കാപിറ്റൽ വണിൽ എത്തിയിട്ട് അധിക കാലം ആയിട്ടില്ല.

അവിവാഹിതൻ ആയതിനാലും ജീവിത ചെലവിൽ മിച്ചം പിടിക്കാനും ആയി ഒരു തമിഴ് കുടുംബത്തോടൊപ്പമാണ് താത്കാലികമായി കഴിഞ്ഞിരുന്നത്. അതിനാൽ തന്നെ തമിഴ് സുഹൃത്തുക്കളുടെ സ്‌നേഹ നിർബന്ധത്തിൽ നിന്നും ഒഴിഞ്ഞു മാറാനും ഋഷിക് കഴിഞ്ഞില്ല. 'യൂറോപ്പിലേക്കു ടൂർ പോകുകയാണ്, രണ്ടു മൂന്നു ദിവസം ഫോണിൽ കിട്ടിയെന്നു വരില്ല, കേട്ടോ'- എന്ന് അമ്മയോടും അനുജത്തിയോടും പതിവു ഫോൺ വിളിക്കിടെ പറഞ്ഞായിരുന്നു ഋഷി യാത്ര ആരംഭിച്ചത്. ഒരു പക്ഷെ, തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ബ്രിട്ടന്റെ മണ്ണിൽ ഉപേക്ഷിച്ചു വിധിയോടൊപ്പം ചേരാനായിരിക്കാം 28 കാരനായ ഋഷി ഇവിടേയ്ക്ക് എത്തിയത് തന്നെ.

അതിനിടെ, ഋഷി മരിച്ചത് സംബന്ധിച്ച് ഔദ്യോഗിക തലത്തിൽ ഇന്നലെ ബന്ധുക്കൾക്ക് വിവരം കൈമാറി എന്നാണ് കോട്ടയത്ത് നിന്നും ലഭിക്കുന്ന റിപ്പോർട്ട്. ഋഷിയുടെ ഇളയച്ഛൻ വിജയകുമാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ പലരും യുകെ യിൽ നാട്ടുകാരായ മലയാളികളെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണ്. ഡിഗ്രി പഠനം കഴിഞ്ഞു ജോലി കണ്ടെത്താൻ ശ്രമിക്കുന്ന സഹോദരിയും ഏഴാം ക്ളാസ് വിദ്യാർത്ഥിയുമായ അനുജനും ചേർന്ന കുടുംബം ഋഷിയുടെ വരവും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.

പക്ഷെ ആ വരവ് ഇത്തരത്തിൽ ആകുമെന്ന് വഴിക്കണ്ണുകളുമായി കാത്തിരിക്കുന്ന അമ്മയോടും മറ്റും പറയാനാകാതെ നെഞ്ചുരുകുകയാണ് ഉറ്റ ബന്ധുക്കൾ. സാധാരണ അവധി ദിവസങ്ങളിൽ കൃത്യമായും അമ്മയോട് വിളിച്ചു സംസാരിക്കുന്ന ഋഷിയുടെ വിളി എത്താതെ ഉൽക്കണ്ഠയായ അമ്മക്ക് മുന്നിൽ വാക്കുകൾ നഷ്ടമാകുകയാണ് പ്രിയ ജനങ്ങൾക്ക്.

ഋഷിയുടെ മൃതദേഹം പൊലീസ് തിരിച്ചറിയിൽ നടപടികൾ പൂർത്തിയാക്കി എന്നാണ് വിപ്രോ അധികൃതർ വീട്ടുകാരെ അറിയിച്ചിരിക്കുന്നത്. എന്നാൽ കേസിന്റെ സങ്കീർണ്ണത മൂലം മൃതദേഹങ്ങൾ വിട്ടു നൽകുന്ന നടപടി ക്രമങ്ങൾ നാലോ അഞ്ചോ ദിവസം കഴിഞ്ഞു മാത്രമേ സ്വീകരിക്കൂ എന്നാണ് വ്യക്തമാകുന്നത്.

അപകടം സംബന്ധിച്ച് യുകെയിൽ നിന്ന് കൈമാറിയ സന്ദേശം കൃത്യത ഇല്ലാത്തതു ആയതിനാൽ ഇന്നലെ വിപ്രോ ആസ്ഥാനത്തു നിന്നും രണ്ടു മലയാളി ജീവനക്കാരെ ഋഷിയുടെ വീട്ടിൽ എത്തിച്ചു വിവരങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് സംബന്ധിച്ച് എല്ലാ സഹായവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് ബന്ധുക്കൾക്കു ലഭിച്ചിരിക്കുന്ന ഉറപ്പ്. ആവശ്യമെങ്കിൽ ഋഷിയുടെ ഇളയച്ഛനെ മൃതദേഹം ഏറ്റുവാങ്ങാൻ യുകെയിൽ എത്തിക്കുന്ന കാര്യവും വിപ്രോ പരിഗണിക്കുന്നുണ്ട് എന്നറിയുന്നു.

അതിനിടെ പഠിക്കാൻ സമർത്ഥനായ വിദ്യാർത്ഥി ആയിരുന്ന ഋഷിക്ക് ക്യാമ്പസ് സിലക്ഷനിലൂടെയാണ് വിപ്രോയിൽ രണ്ടു വർഷം മുൻപ് ജോലി ലഭിക്കുന്നത്. കോട്ടയം പാമ്പാടി രാജീവ് ഗാന്ധി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി ആയിരുന്ന ഋഷിക്ക് പഠനം പൂർത്തിയാക്കിയപ്പോൾ തന്നെ വിപ്രോയുടെ സെലക്ഷൻ ലഭിക്കുക ആയിരുന്നു. ആദ്യം ഹൈദരാബാദിലും തുടർന്നു ബെംഗളൂരുവിലും ജോലി ചെയ്തു. ഫെബ്രുവരിയിലാണ് ജോലി സംബന്ധമായ പ്രോജക്ടിന്റെ ഭാഗമായി മിടുക്കനായ ഋഷിയെ വിപ്രോ യുകെയിലേക്ക് അയച്ചത്.

ജോലിക്കിടെ, ബ്രിട്ടീഷ് സർവകലാശാലയിൽ നാലുവർഷത്തെ കോഴ്‌സിനും ചേർന്നിരുന്നു. അനുജത്തിയുടെ വിവാഹം നല്ല രീതിയിൽ നടത്തണമെന്നതായിരുന്നു ഋഷിയുടെ പ്രധാന ആഗ്രഹങ്ങളിലൊന്ന്. ഇതിനായി പണം സ്വരുക്കൂട്ടി വിവാഹ ആലോചനകളും തുടങ്ങിയിരുന്നു. ഈ ആഗ്രഹം പൂർത്തീകരിക്കാൻ അനുവദിക്കാതെയാണു മരണം ഋഷിയെ തട്ടിയെടുത്തത്.

എട്ടു മാസം മുൻപ് ഇവിടെ എത്തിയ ഋഷി ഒരു വർഷം പൂർത്തിയാകുന്നതോടെ ലീവിൽ നാട്ടിൽ എത്താൻ കാത്തിരിക്കവെയാണ് ദുർവിധി മരണമായി എത്തിയത്. രണ്ടു വർഷം മുൻപ് അച്ഛന്റെ മരണത്തോടെ സാമ്പത്തികമായി തകർന്ന കുടുംബത്തിന് ലഭിച്ച പ്രതീക്ഷ ആയിരുന്നു ഋഷിയുടെ ജോലി. മകനെ പഠിപ്പിക്കാനും മറ്റുമായി 'അമ്മ നടത്തുന്ന ചെറിയ ചെരുപ്പുകടയുടെ വരുമാനത്തിൽ നിന്നും ഋഷിക്ക് ലഭിച്ചിരുന്ന ശമ്പളം കൂടിയായപ്പോൾ കുടുംബം കരകയറും എന്ന പ്രതീക്ഷയാണ് ഇപ്പോൾ വിധി തല്ലിക്കെടുത്തിയിരിക്കുന്നത്.

ഡിഗ്രി പഠനം കഴിഞ്ഞു വിവാഹ പ്രായമായ സഹോദരിയും ഏഴാം ക്ളാസിൽ പഠിക്കുന്ന സഹോദരനും ചേർന്ന കുടുംബത്തിന് വിധി നൽകിയ പ്രഹരം കൂടിയാണ് ഋഷിയുടെ മരണം. എൻജിനിയറിങ് പഠനത്തിനും മറ്റുമായി ചെലവാക്കിയ തുകയുടെ കടബാധ്യതകൾ തീർത്തു വരവെയാണ് മകനെ പഠിപ്പിച്ചു നല്ല നിലയിലാക്കിയ സാധുവായ അമ്മയ്ക്കു ഭർത്താവിന്റെ മരണം സൃഷ്ടിച്ച ആഘാതം താങ്ങാനാകും മുൻപേ മകനെയും വിധി നഷ്ടപ്പെടുത്തിയിരിക്കുന്നത്.

പല കേന്ദ്രങ്ങളിൽ നിന്നും വീട്ടിലേക്കു അപകട സന്ദേശം എത്തിയിട്ടുണ്ടെങ്കിലും മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടിക്രമം പുരോഗമിക്കുന്നതിനാൽ ആണ് പൊലീസ് അധികൃതർ മരിച്ചവരുടെ പേരുകൾ ഇനിയും പുറത്തു വിടാത്തതും. ലണ്ടനിലെ ഇന്ത്യൻ എംബസ്സിയിലെ വിവരവും ഇത് തന്നെയാണ്. എട്ടു ഇന്ത്യൻ വംശജർ റോഡപകടത്തിൽ മരിച്ചു എന്ന സന്ദേശമാണ് ഔദ്യോഗികമായി കൈമാറിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP