Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കപ്പലോട്ട ശാസ്ത്രത്തിന്റെ രഹസ്യം പഠിക്കുന്ന ഗുരുവായൂരുകാരി ഷിപ്പ് സയൻസ് ഫാക്കൽറ്റിയുടെ ആദ്യ വനിതാ പ്രസിഡന്റ്; സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റിയുടെ ചരിത്രം തിരുത്തിയ മലയാളി പെൺകുട്ടി നിർമ്മാല്യയുടെ കഥ

കപ്പലോട്ട ശാസ്ത്രത്തിന്റെ രഹസ്യം പഠിക്കുന്ന ഗുരുവായൂരുകാരി ഷിപ്പ് സയൻസ് ഫാക്കൽറ്റിയുടെ ആദ്യ വനിതാ പ്രസിഡന്റ്; സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റിയുടെ ചരിത്രം തിരുത്തിയ മലയാളി പെൺകുട്ടി നിർമ്മാല്യയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റിയിലെ ഷിപ്പിങ് സയൻസ് ഡിപ്പാർട്‌മെന്റിൽ ഇപ്പോൾ പഠിക്കുന്നത് അനേകം രാജ്യങ്ങളിലെ വിദ്യാർത്ഥികളാണ്. അവരിൽ രണ്ടു പേർ മാത്രമാണ് ഇന്ത്യക്കാർ. ദുബായിൽ ജനിച്ചു വളർന്ന നിർമ്മാല്യാ സോഹൻ റോയ് പ്രസിഡന്റാവാൻ നോമിനേഷൻ കൊടുത്തപ്പോൾ ആരും അത്ര ഗൗനിച്ചില്ല. പക്ഷെ, കഴിഞ്ഞ മേയിൽ യൂണിവേഴ്‌സിറ്റിയുടെ 150 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഷിപ്പ് സയൻസ് ഫാക്കൽറ്റിയിലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയെന്ന ഖ്യാതിയോടെ വിജയിച്ചത് നിർമ്മാല്യ ആയിരുന്നു. പദവിയിൽ എത്തി ആറു മാസം തികച്ച് എല്ലാവരുടേയും ഹീറോ ആയി മാറിയിരിക്കുകയാണ് 21കാരിയായ ഈ സുന്ദരി.

സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റിയുടെ 115 വർഷമായി നടന്നു വരുന്ന ഷിപ്പ് സയൻസ് ഫാക്കൽറ്റി തെരഞ്ഞെടുപ്പ് ഓൺലൈനിലൂടെയാണ് നടന്നത്. തന്റെ വിജയത്തെ കുറിച്ച് നിർമ്മാല്യ ഇങ്ങനെ പറയുന്നു.. 'പ്രസിഡന്റ് ആവുകയെന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. ബിരുദ പഠനത്തിന്റെ ആദ്യ രണ്ടു വർഷങ്ങളിൽ ക്ലാസ് റെപ്രസന്റേറ്റീവ് ആയിരുന്നു. അതിനു ശേഷം രണ്ടാഴ്ച നീണ്ടുനിന്ന ഒരു ക്യാംപെയിൻ കഴിഞ്ഞ ഏപ്രിൽ മാസം ഉണ്ടായിരുന്നു. തുടർന്നാണ് താൻ ഒരു ഓൺലൈൻ മാനിഫെസ്റ്റോ തുടങ്ങിയത്. ഇതിനു പുറമെ, യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളോടു നേരിട്ടു സംവദിക്കുകയും അവരുടെ പദ്ധതികളെ കുറിച്ച് അറിയുകയും ചെയ്തു. തുടർന്നാണ് മൂന്നുറോളം വിദ്യാർത്ഥികൾ ഓൺലൈൻ വോട്ടിങ് സൈറ്റിൽ എത്തുകയും ഒപ്പിടുകയും ചെയ്തത്'.

നിർമ്മാല്യയ്‌ക്കെതിരെ ഒരു ആൺകുട്ടിയായിരുന്നു മത്സരിച്ചത്. എങ്കിലും അവസാന നിമിഷം നിർമ്മാല്യ വിജയിച്ചു. ഷിപ്പ് സയൻസ് ഫാക്കൽറ്റിയുമായിട്ടുള്ള ആശയവിനിമയം വർധിപ്പിക്കണമെന്നും വിദ്യാർത്ഥികൾക്കായി ഇന്റർനാഷണൽ കോൺഫറൻസുകളും അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പിരാപടികൾ സംഘടിപ്പിക്കണമെന്നുമുള്ള തന്റെ ആശയങ്ങളാണ് വിജയത്തിനു കാരണമായതെന്ന് നിർമ്മാല്യ പറയുന്നു. നിർമ്മാല്യയ്‌ക്കൊപ്പം ക്ലാസിൽ പഠിക്കുന്നത് സഹോദരി നിവേദ്യയാണ്.

കുട്ടിക്കാലം മുതൽക്കെ കടലും കപ്പലും എല്ലാം ഏറെ ഇഷ്ടമായിരുന്ന നിർമ്മാല്യ ആ മേഖലയിൽ തന്നെ ജോലി ചെയ്യാനും ആഗ്രഹിച്ചു. ഒപ്പം നേവിയിൽ ഉദ്യോഗസ്ഥരായ പിതാവിന്റെയും അമ്മാവന്റെയും പിന്തുണ കൂടിയ ആയതോടെയാണ് നിർമ്മാല്യയും നിവേദ്യയും സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റിയിൽ എത്തിയതും പഠനം ആരംഭിച്ചതും. നാട്ടിൽ ഗുരുവായൂർ സ്വദേശിനിയാണ് നിർമ്മാല്യ.

ഇപ്പോൾ ഷിപ്പ് സയൻസ് എൻജിനീയറിങ്ങായ ഇന്റഗ്രേറ്റഡ് നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനീയറിങ് അവസാനവർഷ ബിരുദ വിദ്യാർത്ഥിനിയാണ് നിർമ്മാല്യ. അടുത്ത വർഷം കോഴ്‌സ് പൂർത്തിയാകും. യൂറോപ്പിൽ വളരെയേറെ പ്രചാരമുള്ള കോഴ്‌സാണിത്. കോഴിസിനു ചേർന്ന കാലം മുതൽക്കെ ഇങ്ങനെയൊരു പദവിയിലേക്ക് എത്താൻ ശ്രമം ആരംഭിച്ചിരുന്നു. അതിനു വേണ്ടി നന്നായി പ്രയ്ത്‌നിക്കുകയും ചെയ്തു. ആ പ്രയത്‌നത്തിന്റെ ഫലമാണ് ഇപ്പോഴുണ്ടായ നേട്ടമെന്ന് നിർമ്മാല്യ പറയുന്നു.

ദുബായിലായിരുന്നു നിർമ്മാല്യ വളർന്നത്. ചൗയിഫറ്റ് ഇന്റർനാഷണൽ സ്‌കൂളിലായിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലെത്തി. പിതാവും അമ്മാവനും നേവി ആർക്കിടെക്ടുമാരായതിനാൽ അവരുടെ ഇഷ്ടം നിർമ്മാല്യക്ക് ഏറെ പ്രചോദനകരമായിരുന്നു. അങ്ങനെയാണ് നേവൽ ആർക്കിടെക്ചർ തന്നെ തെരഞ്ഞെടുക്കുവാൻ തീരുമാനിച്ചത്. ഈ മേഖലയിൽ ഏറ്റവും അധികമുള്ളത് പുരുഷന്മാരാണ്. സ്ത്രീകൾ കടന്നു വരുന്നത് വളരെ കുറവാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറിയാൽ മാത്രമെ ഈ മേഖലയിലേക്ക് സ്ത്രീകൾ കടന്നുവരൂ.

നിർമ്മാല്യയുടെ പിതാവ് സോഹൻ റായ് നേവൽ ആർക്കിടെക്ട് ആൻഡ് മറൈൻ എൻജിനീയറാണ്. അച്ഛന്റെ സഹോദരൻ ഡോ. പ്യാരിലാൽ നേവൽ ആർക്കിടെക്ടും കൊച്ചിൻ സർവകലാശാലയിൽ പ്രൊഫസറുമാണ്. അമ്മ ഇന്റീരിയർ ഡിസൈനറായും ജോലി ചെയ്യുന്നു. ഈ മേഖലയിൽ ഇനിയും ഉയരത്തിൽ എത്തുവാനാണ് നിർമ്മല്യാ ലക്ഷ്യമിടുന്നത്. ചാർട്ടേഡ് എഞ്ചിനീയറാകണം.

എന്നാൽ എന്നാൽ എൻജിനീയറിങ് കൗൺസിലിൽ അംഗത്വംനേടി ചാർട്ടേഡ് എൻജിനീയർ ആകുന്നതിന് അഞ്ചുവർഷത്തെ പ്രവർത്തന പരിചയം ആവശ്യമാണ്. അതുകൊണ്ട് പഠനംകഴിഞ്ഞ് ഏതെങ്കിലും നേവൽ ആർക്കിടെക്ചർ സ്ഥാപനത്തിലോ കപ്പൽ നിർമ്മാണകേന്ദ്രത്തിലോ ജോലിചെയ്യണം. കപ്പൽ നിർമ്മാണശാലകളുടെ കേന്ദ്രമായ നെതർലന്റ്‌സിൽ ജോലി ചെയ്ത് ആഗ്രഹങ്ങൾ പൂർത്തീകരിക്കാനാണ് നിർമ്മാല്യ ലക്ഷ്യമിടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP