Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരോഗ്യക്ഷമതാ പരിശോധനയ്ക്ക് അമിത നിരക്ക് ഈടാക്കിയിരുന്ന ഖദാമത്ത് ഏജൻസിയെ കുവൈത്ത് സർക്കാർ ഒഴിവാക്കി; ചുമതല ഇനി ഗാംകയ്ക്ക്; 3600 രൂപയ്ക്ക് പരിശോധന നടത്താം; കേരളത്തിലും നിരവധി സെന്ററുകൾ

ആരോഗ്യക്ഷമതാ പരിശോധനയ്ക്ക് അമിത നിരക്ക് ഈടാക്കിയിരുന്ന ഖദാമത്ത് ഏജൻസിയെ കുവൈത്ത് സർക്കാർ ഒഴിവാക്കി; ചുമതല ഇനി ഗാംകയ്ക്ക്; 3600 രൂപയ്ക്ക് പരിശോധന നടത്താം; കേരളത്തിലും നിരവധി സെന്ററുകൾ

മുംബൈ: മുംബൈയിലെ വിവാദ ഏജൻസിയായ ഖദാമത്തിനെ ആരോഗ്യക്ഷമതാ പരിശോധനയിൽ നിന്ന് കുവൈത്ത് സർക്കാർ ഒഴിവാക്കി. ഇനി പരിശോധന നടത്തുന്നത് ഗാംക എന്ന ഏജൻസിയാകും.

ആരോഗ്യക്ഷമതാ പരിശോധനയ്ക്ക് ഉയർന്ന ഫീസ് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നതോടെയാണ് നടപടി. പരിശോധനകൾ അടിയന്തിരമായി നിർത്തിവയ്ക്കണമെന്നും കുവൈറ്റ് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

കുവൈത്തിലേക്ക് റിക്രൂട്ട്‌മെന്റ് ലഭിച്ച മലയാളികൾക്ക് ആശ്വാസമായിരിക്കുകയാണ് പുതിയ സംഭവവികാസങ്ങൾ. ഇതോടെ 3600 രൂപയ്ക്ക് കേരളത്തിലെ വിവിധ സെന്ററുകളിൽ തന്നെ ആരോഗ്യ ക്ഷമത പരിശോധിക്കാം. കോഴിക്കോട്, മഞ്ചേരി, കൊച്ചി, തിരുവനന്തപുരം തുടങ്ങിയവിടങ്ങളിൽ ഗാംകയ്ക്ക് സെന്ററുകളുണ്ട്. 4000 രൂപയുടെ പരിശോധനയ്ക്ക് ഖദാമത്ത് ഈടാക്കിയിരുന്നത് 24,000 രൂപയായിരുന്നു.

ഗാംകയുടെ സർട്ടിഫിക്കറ്റ് ആയിരിക്കും ഇന്നുമുതൽ സ്വീകരിക്കുകയെന്ന് കുവൈത്ത് അറിയിച്ചു. ഗാംകയ്ക്ക് കൊച്ചിയിൽ മാത്രം അഞ്ച് കേന്ദ്രങ്ങളുണ്ട്. കഴിഞ്ഞ ഒരു മാസമായി കുവൈത്ത് സർക്കാർ പരിശോധനയ്ക്കു ചുമതല നൽകിയിരുന്നത് ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഏജൻസിക്കായിരുന്നു. ഇവർ അമിത നിരക്കു സ്വീകരിക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് കുവൈത്ത് സർക്കാർ നടപടികൾ സ്വീകരിച്ചത്.

ഉദ്യോഗാർത്ഥികളിൽ നിന്നും അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് 16000 രൂപയായി ഖദാമത്ത് ഇന്നു രാവിലെ ഫീസ് കുറിച്ചിരുന്നു. കുവൈത്ത് അധികൃതരുമായും ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറിയുമായും കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയ്ൻ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമായത്. എന്നാൽ ഈ ഏജൻസിയെ തന്നെ പൂർണമായും ഒഴിവാക്കിയാണ് കുവൈത്ത് സർക്കാർ പ്രതികരിച്ചത്.

ഉദ്യോഗാർത്ഥികളിൽ നിന്നും അമിത ഫീസ് ഈടാക്കിയതിനെ തുടർന്ന് കഴിഞ്ഞ മെയ് 18ന് എമിഗ്രേഷൻ അധികൃതർ ഖദാമത് ഏജൻസിയുടെ കൊച്ചിയിലെ ഓഫീസ് പൂട്ടിച്ചിരുന്നു. തുടർന്ന് ഏജൻസി പ്രവർത്തനം മുംബൈയിലേക്ക് മാറ്റുകയായിരുന്നു.

24,000 രൂപയിൽ നിന്നു 16,000 രൂപയായി ഫീസ് കുറച്ചത് ഉദ്യോഗാർഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണെന്ന് ഏജൻസി രാവിലെ വാർത്താക്കുറിപ്പിറക്കിയിരുന്നു. എന്നാൽ, ഇതുവരെ ഉദ്യോഗാർഥികളിൽ നിന്ന് ഈടാക്കിയ ഫീസ് തിരികെ നൽകുമോ എന്ന കാര്യം ഏജൻസി വ്യക്തമാക്കിയിട്ടില്ല. ഇന്നു രാവിലെയാണ് ഫീസ് കുറച്ചുകൊണ്ടുള്ള സർക്കുലർ ഖദാമത്തിന്റെ എല്ലാ ഏജൻസികളിലുമെത്തിയത്.

അമിത ഫീസ് ഈടാക്കുന്ന വാർത്ത പുറത്തുവന്നതോടെ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയവും മഹാരാഷ്ട്ര ലീഗൽ മെട്രോളജി വകുപ്പും പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. ലീഗൽ മെട്രോളജി വകുപ്പ് ഇന്ന് മഹാരാഷ്ട്രയിലെ ഖദാമത്ത് ഏജൻസിയിൽ പരിശോധന നടത്താനിരിക്കെയാണ് ഫീസ് കുറച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്.

ഉദ്യോഗാർഥികളിൽ നിന്ന് 24,000 രൂപ ഫീസാണ് ഇത്രയും കാലം ഏജൻസി ഈടാക്കിയിരുന്നത്. എന്നാൽ, ഇത് എന്തിനാണെന്ന വിശദീകരണം നൽകാൻ അവർക്കായിട്ടില്ല. അമിതമായി ഈടാക്കിയ പണത്തിനെക്കുറിച്ചുള്ള വിശദീകരണം നൽകാനും ഏജൻസിക്കു കഴിഞ്ഞിട്ടില്ല. 24,000 രൂപ ഫീസ് ഈടാക്കാൻ കുവൈത്ത് സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന വാദമാണ് നേരത്തെ ഏജൻസി ഉയർത്തിയിരുന്നത്. എന്നാൽ, ഇതുപൊളിക്കുന്ന നിലപാടാണ് കുവൈറ്റ് സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

കുവൈത്തിൽ പോകുന്നതിനുള്ള മെഡിക്കൽ പരിശോധനക്ക് കേരളത്തിൽ മാത്രം മുമ്പ് 15 കേന്ദ്രങ്ങളുണ്ടായിരുന്നു. കുവൈത്ത് സർക്കാർ അംഗീകരിച്ച മാനദണ്ഡങ്ങളോടെയാണ് ഇവ പ്രവർത്തിച്ചിരുന്നത്. പരമാവധി 3600 രൂപയായിരുന്നു ഇവിടങ്ങളിൽ ചെലവായിരുന്നത്. എന്നാൽ കുവൈത്ത് സർക്കാർ ആരോഗ്യക്ഷമതാ പരിശോധന ഖദാമത്ത് ഏജൻസിയെ ഏൽപ്പിച്ചതോടെ ഉദ്യോഗാർഥികൾ ഏറെ ബുദ്ധിമുട്ടിലാകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP