Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദാ ഇപ്പം ശരിയാക്കാം; ബ്രിട്ടീഷ് സന്ദർശനത്തിന് എത്തിയ ആറ്റിങ്ങൽ എം പി ഷാലു ചാക്കോയ്ക്ക് വാക്ക് നൽകി; അച്യുതാനന്ദൻ കൊണ്ടുവന്ന നെൽവയൽ നീർത്തട സംരക്ഷണ ബിൽ ഇല്ലാതാക്കാൻ പിണറായി തയ്യാറാകുമോ? ഭേദഗതി നിർദ്ദേശത്തിലെ തീരുമാനം വൈകാതെ

ദാ ഇപ്പം ശരിയാക്കാം; ബ്രിട്ടീഷ് സന്ദർശനത്തിന് എത്തിയ ആറ്റിങ്ങൽ എം പി ഷാലു ചാക്കോയ്ക്ക് വാക്ക് നൽകി; അച്യുതാനന്ദൻ കൊണ്ടുവന്ന നെൽവയൽ നീർത്തട സംരക്ഷണ ബിൽ ഇല്ലാതാക്കാൻ പിണറായി തയ്യാറാകുമോ? ഭേദഗതി നിർദ്ദേശത്തിലെ തീരുമാനം വൈകാതെ

കെ ആർ ഷൈജുമോൻ

ലണ്ടൻ: രണ്ടു പതിറ്റാണ്ട് മുൻപുള്ള കേരളം. കയ്യിൽ ചുകപ്പ് പതാകകളുമായി കെഎസ്‌കെടിയു പ്രവർത്തകർ നാടെങ്ങും നെൽവയലുകൾ തപ്പി നടക്കുന്ന സമയം. അവർക്ക് നേതൃത്വം നൽകാൻ വി എസ് അച്യുതാനന്ദൻ എന്ന സി.പി.എം നേതാവും. കേരളം ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത സമര ചിത്രം. പാടങ്ങൾ നികത്തുന്നതിന് എതിരായിരുന്നു സമരം എങ്കിലും പതിറ്റാണ്ടായി കപ്പയും വാഴയും കാർഷിക വിളകളും നിറഞ്ഞു നിന്ന ഭൂയിടങ്ങൾ സമരക്കാരുടെ കയ്യിലെ മൂർച്ചയുള്ള ആയുധങ്ങൾക്ക് ഇരയായി.

കേരളം വീണ്ടും നക്‌സൽ ബാരി സമര നാളുകളുടെ ഓർമ്മയിലേക്ക് നീങ്ങിയ ദിനങ്ങൾ. അപ്രതീക്ഷിതമായി വി എസ് എന്ന ബിംബം നേതൃത്വ പദവിയിലേക്ക്. പാർട്ടി പോലും അദ്ദേഹത്തെ തടയാനാകാതെ നിസ്സഹായമായി. ഒടുവിൽ മാധ്യമങ്ങൾ ഉയർത്തിയ കടുത്ത എതിർപ്പിൽ കൊടികുത്തു സമരത്തിന് താൽകാലിക അന്ത്യം. പാർട്ടിയിലെ ഒരു പറ്റം ആളുകളും വെട്ടിനിരത്തൽ രീതിക്കു എതിരായിരുന്നു എന്ന് പിന്നീട് വ്യക്തമായി. ഏതായാലും ചരിത്രം സമരത്തെ എങ്ങനെ വിലയിരുത്തിയാലും വി എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറാൻ ആ സമരവും മുഖ്യ പങ്കു വഹിച്ചു എന്ന് തീർച്ചയാണ്.

തുടർന്ന് പല മന്ത്രിസഭകൾ വന്നു പോയെങ്കിലും മങ്കൊമ്പിൽ തുടങ്ങിയ സമരത്തിന് നിയമ പരിരക്ഷ ലഭിക്കും വിധം നെൽവയൽ നീർത്തട സംരക്ഷണ നിയമം രൂപീകൃതമാകുന്നത് പിന്നെയും പത്തു വർഷം കഴിഞ്ഞു 2008 ലാണ്. കാരണം നായനാർ ജീവിച്ചിരിക്കുമ്പോൾ മുഖ്യമന്ത്രി കസേര സ്വപ്നം കാണാൻ വി എസിനു കഴിയുമായിരുന്നില്ല. വി എസ് നയിച്ച സമര ശേഷം സി.പി.എം കേരളം ഭരിച്ചെങ്കിലും നെൽവയൽ സംരക്ഷണ നിയമം സാധ്യമാക്കാൻ വിഎസിന് കഴിഞ്ഞിരുന്നില്ല. വെട്ടിനിരത്തലിന്റെ ഫലമാണോ പാർട്ടിയിലെ പടല പിണക്കത്തിന്റെ ഫലമാണോ എന്നുറപ്പില്ലെങ്കിലും തുടർന്ന് ഉണ്ടായ നിയമ സഭ ഇലക്ഷനിൽ പാർട്ടിയുടെ ചുടുരക്തം ഒഴുകുന്ന ആലപ്പുഴയിലെ മാരാരിക്കുളത്തെ പി ജെ ഫ്രാൻസിസിനോട് 1965 വോട്ടുകൾക്ക് തോൽക്കാനായിരുന്നു വിഎസിന്റെ വിധി.

പിന്നീട് ഇ കെ നായനാർ 2004 ൽ ഓർമ്മയായി ശേഷമാണ് വിഎസിനു കളം തിരിച്ചു പിടിക്കാൻ കഴിയുന്നത്. തുടർന്ന് 2006 ൽ അധികാരം കൈക്കലാക്കിയ ശേഷം രണ്ടു വർഷം പിന്നിടുമ്പോഴാണ് വി എസ് ഈ നിയമത്തിൽ ഒപ്പിടാൻ കഴിയുന്നത്. തുടർന്ന് ബിൽ പാസ്സാക്കുന്ന ഘട്ടത്തിൽ 2011 ൽ ഭേദഗതിയും സംഭവിച്ചു. അപ്പോഴേക്കും അധികാരം അച്യുതാനന്ദന്റെ കൈകളിൽ നിന്നും ചോർന്നിരുന്നു.

ഇത്തരത്തിൽ രൂപീകൃതമായ ഒരു പ്രധാന ബില്ലിൽ സമുചിതമായ മാറ്റം ആവശ്യമാണെന്ന് യുകെ മലയാളികളിൽ ഒരാൾ ആവശ്യപ്പെട്ടപ്പോളാണ് മുൻപിൻ ആലോചിക്കാതെ ദാ ഇപ്പം ശരിയാക്കാം എന്ന് ഒരു സാമുദായിക പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ആറ്റിങ്ങൽ എം പി ഉറപ്പു നൽകിയിരിക്കുന്നത്. എല്ലാം ശരിയാക്കാം എന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന്റെ ഹാങ്ങ് ഓവറിലാണോ എം പി ഇത്തരം ഒരു ഉറപ്പു നൽകിയത് എന്നറിയാൻ കേവലം ഒരാഴ്ച കാത്തിരുന്നാൽ മതിയത്രെ. തിരുവനന്തപുരത്തു വിമാനമിറങ്ങിയാൽ ആദ്യം ചെയ്യുന്ന കാര്യം ഇതായിരിക്കുമെന്നാണ് അദ്ദേഹം മുൻ ഡികെസി പ്രസിഡന്റ് കൂടിയായ പൂളിലെ ഷാലു ചാക്കോക്ക് നൽകിയിരിക്കുന്ന ഉറപ്പ്.

കേരള ജനസംഖ്യയിൽ അടുത്ത കാലത്തായി ഉണ്ടായ വർധനക്ക് ഊന്നൽ നൽകിയാണ് ഷാലൂ ചാക്കോ നൽകിയ പരാതി ആരംഭിക്കുന്നത്. ഈ ജനത്തെ മുഴുവൻ എവിടെ സൗകര്യപ്രദമായി പാർപ്പിക്കും എന്ന സന്ദേഹമാണ് അദ്ദേഹം ഉയർത്തുന്നത്. നെൽവയൽ നീർത്തട സംരക്ഷണ ബിൽ അനുസരിച്ചു പുതിയ പാർപ്പിട സംരക്ഷണ പദ്ധതികൾ ആരംഭിക്കാൻ കഴിയാതെ പോകുന്നതും കൃഷി നഷ്ടമായ സാഹചര്യത്തിൽ തരിശു നിലങ്ങൾ രൂപം കൊള്ളുന്നതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനും അരനൂറ്റാണ്ടിനും ഇടയിൽ എത്ര പാടശേഖരങ്ങളിൽ വിത്തിറക്കൽ നടന്നതായി സർക്കാരിന് ഗ്രാഹ്യം ഉണ്ടോ എന്ന സന്ദേഹവും പരാതിയുടെ കേന്ദ്ര ബിന്ദുവാണ്. ഇത്തരം തരിശു നിലങ്ങൾ സാംക്രമിക രോഗ കീടങ്ങളുടെ വിളനിലമായി മാറുകയാണ്. ഇതിനു മാറ്റം ഉണ്ടാകണം.

അടുത്തിടെ ഉണ്ടായ മുംബൈ, അമേരിക്കൻ വെള്ളപ്പൊക്കങ്ങൾ പോലും ഭൂമിയുടെ യഥാർത്ഥ പരിരക്ഷ ഉണ്ടാകുന്നില്ല എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നും അദ്ദേഹം എം പി യെ ധരിപ്പിച്ചു. ഇത്തരം എതിർ ഘടകങ്ങൾ സംസ്ഥാനത്തു രൂപം കൊള്ളാൻ 2008 ൽ ഇടതുപക്ഷ സർക്കാർ രൂപം നൽകിയ നെൽവയൽ, നീർത്തട സംരക്ഷണ ബിൽ പ്രധാന കാരണമായി മാറുക ആണെന്നും അതിനാൽ ഈ ബിൽ അസാധുവാക്കി മാറ്റാൻ ശ്രമം നടത്തണം എന്നുമാണ് പരാതിയുടെ കർഷകൻ കൂടിയായ ഷാലു ചാക്കോ ആവശ്യപ്പെടുന്നത്. യുകെയിൽ ഏറ്റവും കൂടുതൽ മുന്തിരി ഉൽപ്പാദിപ്പിക്കുന്ന മലയാളികളിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

സമുദായ സംഘടനാ വൂസ്റ്ററിൽ നടത്തിയ പരിപാടിയിൽ മാത്രം പങ്കെടുത്തു ഒരാഴ്ച നീണ്ടു നിന്ന യുകെ സന്ദർശനം അവസാനിപ്പിച്ച് സമ്പത്ത് എം പി ഇന്നലെ കേരളത്തിലേക്ക് മടങ്ങി. ഇതിനിടയിൽ ലണ്ടൻ സന്ദർശിക്കാനും ഏതാനും സൗഹൃദ സദസുകളിൽ പങ്കെടുക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. എന്നാൽ എന്തുകൊണ്ടോ, യുകെയിൽ ഈ ദിവസങ്ങളിൽ പലയിടത്തും നടന്ന ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ എം പി സമയം കണ്ടെത്തിയില്ല എന്നതും പ്രത്യേകതയായി. ഷാലു ചാക്കോ നൽകിയ പരാതിയുടെ പൂർണ രൂപം അദ്ദേഹം ഇന്നലെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP