Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിനിലെ കുട്ടികൾക്ക് പഠിക്കാൻ കേരളത്തിൽ എൻജിനീയറിങ് കോളേജ് വരുന്നു; ഉന്നത നിലവാരമുള്ള ആശുപത്രിയും പണിയും: കരുണയുടെ പേരിൽ ലോകം ആദരിക്കുന്ന രാജാവുമായി പിണറായി വിജയൻ കൂടിക്കാഴ്‌ച്ച നടത്തിയപ്പോൾ

ബഹ്‌റിനിലെ കുട്ടികൾക്ക് പഠിക്കാൻ കേരളത്തിൽ എൻജിനീയറിങ് കോളേജ് വരുന്നു; ഉന്നത നിലവാരമുള്ള ആശുപത്രിയും പണിയും: കരുണയുടെ പേരിൽ ലോകം ആദരിക്കുന്ന രാജാവുമായി പിണറായി വിജയൻ കൂടിക്കാഴ്‌ച്ച നടത്തിയപ്പോൾ

മനാമ: ലോകത്തിന് മുന്നിൽ കരുണയുടെ പേരിൽ അറിയപ്പെടുന്ന രാജാവാണ് ബഹ്‌റൈൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ. പണമില്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹം ചുമന്നു കൊണ്ടു പോകേണ്ടി വന്ന മാഞ്ചിയുടെ ദുരിതം അറിഞ്ഞ് സഹായിച്ച അദ്ദേഹം ലോകത്തിന്റെ മുഴുവൻ കയ്യടി നേടിയിരുന്നു. മലയാളികൾ അടക്കം ഇതിനെ പ്രശംസിച്ചു. അങ്ങനെയുള്ള ഭരണാധികാരിയെ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ സന്ദർശിച്ചു.

ഇന്ത്യയുമായുള്ള ചരിത്ര ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും ഏടുകളെക്കുറിച്ചു പരാമർശിച്ചായിരുന്നു ബഹ്‌റൈൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത്. കൊട്ടാരത്തിൽ നാൽപതുമിനിറ്റോളം നീണ്ട കൂടിക്കാഴ്ചയ്ക്കിടെ ബഹ്‌റൈൻ ഭരണാധികാരിയെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചു. കേരളത്തിൽ ബഹ്‌റൈൻ ആശുപത്രി സ്ഥാപിക്കുക, ബഹ്‌റൈനിൽ എൻജിനീയറിങ് കോളജ് ആരംഭിക്കാൻ അനുമതി നൽകുക തുടങ്ങി ഏഴ് ആവശ്യങ്ങളും രാജാവിനു സമർപ്പിച്ചു. മുഖ്യമന്ത്രി അദ്ദേഹത്തിന് ആറന്മുള കണ്ണാടി സമ്മാനിച്ചു.

കേരളത്തിന്റെയും ബഹ്‌റൈന്റെയും അഭിവയോധികിക്കായി പിണറായി സമർപ്പിച്ച ഏഴിന നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ സംയുക്ത പ്രവർത്തക സമിതി (വർക്കിങ് ഗ്രൂപ്പ്) രൂപീകരിക്കാനും തീരുമാനമായി. ബഹ്‌റൈൻ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി നടത്തിയ ചർച്ചയിലാണ് സമിതി രൂപീകരിക്കാൻ തീരുമാനമായത്. ത്രിദിന സന്ദർശനത്തിന്റെ അവസാന ദിനമായ ശനിയാഴ്ച വൈകിട്ട് സഫ്രിയ പാലസിൽ നടന്ന ചർച്ച അരമണിക്കൂറോളം നീണ്ടു. കേരളവും ബഹ്‌റൈനും കൈകോർത്ത് ശക്തമായി മുന്നോട്ട് പോകുമെന്ന് ബഹ്‌റൈൻ രാജാവ് വ്യക്തമാക്കി.

കേരളത്തിന്റെയും ബഹ്‌റൈന്റെയും അഭിവയോധികിക്കായി പ്രധാനമന്ത്രിക്കും കിരീടവകാശിക്കും സമർപ്പിച്ച ഏഴിന നിർദേശങ്ങൾ മുഖ്യമന്ത്രി രാജാവിനെ വായിച്ചുകേൾപ്പിച്ചു. ഇവയുടെ പുരോഗതിക്കായാണ് സമിതി. നിർദേശങ്ങളുടെ സാധ്യതകൾ പരിഗണിക്കുമെന്നും രാജാവ് പറഞ്ഞു. ഇക്കാര്യത്തിൽ ഉടൻ അനുകൂല തീരുമാനം ഉണ്ടാക്കാൻ ചർച്ചയിൽ പങ്കെടുത്ത വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫക്ക് രാജാവ് നിർദ്ദേശം നൽകി.

കേരളം സന്ദർശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചു. കേരളത്തിലേക്ക് വരാൻ ആഗ്രഹമുണ്ടെന്നും സന്ദർശന തിയതി പിന്നീട് പരിഗണിക്കാമെന്നും രാജാവ് ഉറപ്പുനൽകി. തന്റെ മുതുമുത്തച്ഛന്മാർ മുതൽ കേരളവുമായുള്ള ദീർഘനാളത്തെ ബന്ധവും രാജാവ് അനുസ്മരിച്ചു. ഊഷ്മള സ്വീകരണമാണ് മുഖ്യമന്ത്രിക്കും സംഘത്തിനും ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ, പ്രിൻസിപ്പൽ സെക്രട്ടറി നളിനിനെറ്റോ, മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, വ്യവസായികളായ എം എ യൂസഫലി, രവിപിള്ള, വർഗീസ് കുര്യൻ, മാദ്ധ്യമ പ്രവർത്തകൻ സോമൻ ബേബി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

ബഹ്‌റൈൻ കേരള അക്കാദമിക് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി ബഹ്‌റൈനിൽ കേരള പബ്‌ളിക് സ്‌കൂളും എൻജിനിയറിങ് കോളജും സ്ഥാപിക്കുക, കേരളത്തിലെ അടിസ്ഥാന വികസനത്തിനായി വികസന ഫണ്ടിന് രൂപംനൽകുക, കേരളത്തിന്റെ മനുഷ്യവിഭവശേഷിയും ബഹ്‌റൈനികളുടെ ധനവിനിയോഗ പ്രാപ്തിയും ഉപയോഗപ്പെടുത്താനായി കേരളത്തിൽ ഒരു 'ഗവൺമെന്റ് ടു ഗവൺമെന്റ്' ധനകാര്യ ജില്ല രൂപീകരിക്കുക, ബഹ്‌റൈൻ കേരള സാംസ്‌കാരിക കൈമാറ്റത്തിന് കേരളത്തിൽ ബഹ്‌റൈൻ ഭരണാധികാരികളുടെ പേരിൽ സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കുക, അർബുദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് ബഹ്‌റൈൻ പൗരന്മാർക്കായി കേരളത്തിൽ ആശുപത്രി സ്ഥാപിക്കുകയും ചികിത്സ ചുരുങ്ങിയ ചെലവിൽ ലഭ്യമാക്കുകയും ചെയ്യുക, മലയാളികൾക്കായി ബഹ്‌റൈനിൽ കേരള ക്‌ളിനിക്ക് തുടങ്ങുകയും ഇവിടെ പരമ്പരാഗതവും ആധുനികവുമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുക, മലയാളികൾക്ക് നിയമസഹായം ലഭിക്കാൻ 'നോർക്ക'യുടെ കീഴിൽ പ്രത്യേകകേന്ദ്രം സ്ഥാപിക്കുക എന്നീ നിർദേശങ്ങളാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്.

രാജാവുമായുള്ള കൂടിക്കാഴ്‌ച്ച ശേഷം നടന്ന ബഹ്‌റൈൻകേരള വ്യവസായ, നിക്ഷേപക സമ്മേളനത്തിൽ കേരളം ഇപ്പോൾ നിക്ഷേപത്തിനുള്ള സ്വർണഖനിയാണെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനം ഏറക്കുറെ, അഴിമതിരഹിതമായിക്കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. ബഹ്‌റൈൻ വാണിജ്യവ്യവസായ മന്ത്രിയും സ്വദേശ, വിദേശ വ്യവസായികളും സംഗമത്തിൽ പങ്കെടുത്തു.

'അഴിമതി തുടച്ചുനീക്കിയില്ലെങ്കിൽ കേരളത്തെ വികസിച്ച, പുരോഗമിച്ച സംസ്ഥാനമെന്നു വിളിക്കുന്നതിൽ അർഥമില്ല. ഏറക്കുറെ, സീറോ കറപ്ഷൻ നേട്ടം കൈവരിച്ചെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ അവകാശപ്പെടാനാവും. ഏതു മേഖലയിലും ഏതു വ്യവസായത്തിലും എത്ര വലുപ്പത്തിലുള്ള നിക്ഷേപവും വന്നുകൊള്ളട്ടെ. എല്ലാറ്റിനും കേരളത്തിൽ സാധ്യതയുണ്ട്. നേരിട്ടോ, പരോക്ഷമായോ തൊഴിൽ അവസരമുണ്ടാക്കുന്ന ഏതു വ്യവസായത്തെയും സ്വാഗതം ചെയ്യുന്നു' പിണറായി പറഞ്ഞു. ആരോഗ്യരംഗം, വിനോദസഞ്ചാരം, വ്യവസായം, ഗവേഷണം, ആയുർവേദം, ഗതാഗതം തുടങ്ങിയ രംഗങ്ങൾ നിക്ഷേപത്തിനു തുറന്നിട്ടിരിക്കുകയാണ്. സുഗമമായി ബിസിനസ് ചെയ്യാൻ പറ്റിയ സംസ്ഥാനമാണു കേരളമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ബഹ്‌റൈൻ വാണിജ്യ, വ്യവസായ മന്ത്രി സായിദ് അൽ സയാനി, ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി അലോക് കുമാർ സിൻഹ, കോർട്ട് ഓഫ് ക്രൗൺ പ്രിൻസ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ ദായിജ് അൽ ഖലീഫ, ബഹ്‌റൈൻ ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് ചെയർമാൻ ഖാലിദ് അൽ മുവായിദ്, എം.എ.യൂസഫലി, രവി പിള്ള, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് തുടങ്ങിയവർ സംബന്ധിച്ചു. ബഹ്‌റൈൻകേരള ബിസിനസ് ബന്ധം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മാദ്ധ്യമ പ്രവർത്തകൻ സോമൻ ബേബി മോഡറേറ്ററായിരുന്നു. വ്യവസായി വർഗീസ് കുര്യൻ, ഖാലിദ് അൽ സയാനി, ഖാലിദ് അൽ അമിൻ, ഡോ.ഷെറീഫ് എം.സഹദുല്ല എന്നിവർ പങ്കെടുത്തു.

കേരളത്തിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾ നിക്ഷേപിക്കുന്നത് ഒരു സംരംഭത്തിൽ മാത്രമല്ല, നിങ്ങളുടെ ഭാവി ജീവനക്കാർക്കുവേണ്ടി കൂടിയാണ്. കേരളത്തിന്റെ മനുഷ്യവിഭവശേഷി പരാമർശിച്ചു പിണറായി പറഞ്ഞു. അവസരങ്ങളുടെ ഭൂമിയിൽ നിങ്ങളുടെ നിക്ഷേപത്തിന് ആവേശത്തോടെ കാത്തിരിക്കുകയാണു കേരളത്തിലെ വൈദഗ്ധ്യമുള്ള ചെറുപ്പക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP