Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പറക്കുന്ന വിമാനത്തിൽ കുറ്റം ചെയ്താലും ഇന്ത്യയിൽ കേസെടുക്കാം; വിമാനയാത്രയിൽ എയർഹോസ്റ്റസുമാർക്ക് ഉറങ്ങാനും അനുമതി; സ്ത്രീയുടെ ഫോട്ടോ അനുമതിയില്ലാതെ എടുക്കുന്നത് ക്രിമിനൽ കുറ്റം; ഡ്യൂട്ടിയിൽ ഉറങ്ങിയെന്ന് ആരോപണം ഉന്നയിച്ച് ഫേസ്‌ബുക്കിൽ വീഡിയോ ഇട്ടത് പ്രവാസി സാമൂഹ്യ പ്രവർത്തകന് കുരുക്കാകും

പറക്കുന്ന വിമാനത്തിൽ കുറ്റം ചെയ്താലും ഇന്ത്യയിൽ കേസെടുക്കാം; വിമാനയാത്രയിൽ എയർഹോസ്റ്റസുമാർക്ക് ഉറങ്ങാനും അനുമതി; സ്ത്രീയുടെ ഫോട്ടോ അനുമതിയില്ലാതെ എടുക്കുന്നത് ക്രിമിനൽ കുറ്റം; ഡ്യൂട്ടിയിൽ ഉറങ്ങിയെന്ന് ആരോപണം ഉന്നയിച്ച് ഫേസ്‌ബുക്കിൽ വീഡിയോ ഇട്ടത് പ്രവാസി സാമൂഹ്യ പ്രവർത്തകന് കുരുക്കാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിമാന യാത്രയ്ക്കിടെ ഉറങ്ങുന്ന എയർഹോസ്റ്റസിന്റെ വീഡിയോ എടുക്കുകയും അവർ കൃത്യനിർവഹണത്തിനിടെ ഉറങ്ങിയെന്ന് പരാതി നൽകുകയും ചെയ്ത ഗൾഫ് മലയാളിയും മലബാർ ഡവലപ്‌മെന്റ് ഫോറം ചെയർമാനുമായ കെഎം ബഷീറിന്റെ നടപടി വ്യാപകമായ വിമർശനത്തിന് കാരണമായതോടെ തന്റെ ഭാഗം ന്യായീകരിച്ച് വീണ്ടും ബഷീറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

ജൂലായ് 31ന് ഇത്തരത്തിൽ നൽകിയ പരാതി കെ എം ബഷീർ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തതോടെ ഇതിനെതിരെ രൂക്ഷമായ പ്രതികരണങ്ങൾ ഉയർന്നത്. ഇതിനിടെ, അനുവാദമില്ലാതെ തന്റെ വീഡിയോ എടുത്ത സംഭവത്തിൽ എയർഹോസ്റ്റസ് ബഷീറിനെതിരെ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു.

എന്നാൽ തനിക്കെതിരെ കേസെടുക്കാനാവില്ലെന്നും പൊലീസും എയർഹോസ്റ്റസും കുടുങ്ങുമെന്നുമാണ് ബഷീർ കഴിഞ്ഞദിവസം പോസ്റ്റിൽ പറഞ്ഞിരുന്നത്. വിമാനം പറന്നുകൊണ്ടിരിക്കെയാണ് താൻ വീഡിയോ എടുത്തതെന്നതിനാൽ കേസെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന് തനിക്ക് നിയമോപദേശം കിട്ടിയെന്നായിരുന്നു ബഷീർ അവകാശപ്പെട്ടത്.

വായുവിൽ സഞ്ചരിക്കവെ നിയമങ്ങൾ ബാധകമല്ലെന്ന് പറയുന്നത് ശുദ്ധമണ്ടത്തരമാണെന്ന വാദമുയർത്തിയാണ് ബഷീറിനെതിരെ പുതിയ വിമർശനങ്ങൾ ഉയരുന്നത്. സ്ത്രീയുടെ അനുമതിയില്ലാതെ വീഡിയോ എടുത്തതിന്റെ പേരിലുള്ള കേസിൽ ഇപ്പോൾ ബഷീർ താൻതന്നെ വീഡിയോ എടുത്തുവെന്ന് സമ്മതിച്ച സാഹചര്യത്തിൽ ഇനി എയർഹോസ്റ്റസിന് ശിക്ഷ ലഭിച്ചാൽപോലും ബഷീറിനെതിരെ നിയമനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

വിമാനയാത്രയ്ക്കിടെ ഉണ്ടാകുന്ന ഒരു സംഭവത്തിൽ ഇന്ത്യൻ നിയമം ബാധകമാകുന്നത് ഇങ്ങനെയാണ്. ഇന്ത്യൻ പീനൽകോഡ് മൂന്നും നാലും സെക്ഷനുകളിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ഇന്ത്യൻ പൗരനായ ഒരാൾ ഇന്ത്യയുടെ പരിധിക്കു പുറത്തുവച്ചോ വിമാനത്തിലോ കപ്പലിലോ വച്ചോ ചെയ്യുന്ന ഏതൊരു കുറ്റകൃത്യത്തിനും ഇന്ത്യൻ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടിവരും.

രാജ്യത്തിന് പുറത്തുവച്ചോ കപ്പൽ, വിമാനം എന്നിവയിലെ യാത്രയ്ക്കിടയിലോ ഇത്തരത്തിൽ കുറ്റകൃത്യം നടത്തിയാൽ അയാൾ ഇന്ത്യൻ പൗരനാണെങ്കിൽ ഇന്ത്യൻ നിയമപ്രകാരമുള്ള കുറ്റം ചുമത്തപ്പെടുമെന്നും ഇന്ത്യൻ നിയമത്തിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ സ്ത്രീയുടെ അനുവാദമില്ലാതെ ഷാർജ-കോഴിക്കോട് വിമാനത്തിൽ വച്ച് എയർഹോസ്റ്റസിന്റെ ചിത്രമെടുത്തതിനും അത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനുമെല്ലാം സ്ത്രീപീഡനത്തിന്റെ പരിധിയിൽവരുന്ന കുറ്റങ്ങൾക്ക് പരാതിപ്രകാരം കേസെടുക്കാനാകുമെന്നും ഇതാണ് നടക്കാവ് പൊലീസ് ചെയ്തതെന്നും ബന്ധപ്പെട്ടവർ പറയുന്നു.

ഇന്ത്യൻ ശിക്ഷാനിയമത്തിൽ 188-ാം വകുപ്പനുസരിച്ച് ഇക്കാര്യം കുറച്ചുകൂടി വ്യക്തമാണ്. ഒരു ഇന്ത്യൻ പൗരൻ ഇന്ത്യക്ക് പുറത്തുവച്ചോ ഇന്ത്യയിൽ രജിസ്റ്റർചെയ്ത കപ്പൽ, എയർക്രാഫ്റ്റ് എന്നിവയിൽവച്ചോ എന്തെങ്കിലും കുറ്റകൃത്യം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ ഇന്ത്യയ്ക്ക് അകത്തുവച്ച് ആ കുറ്റം ചെയ്തതുപോലെ തന്നെ പരിഗണിക്കണമെന്ന് പ്രത്യേകം ഇതിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. എയർക്രാഫ്റ്റുകളിൽ വച്ചുണ്ടാകുന്ന കുറ്റകൃത്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ടോക്കിയോ കൺവെൻഷനിലും അന്താരാഷ്ട്ര തലത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിമാനമോ കപ്പലോ ഏതു രാജ്യത്താണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് അവിടെയുള്ള നിയമപ്രകാരം കേസെടുക്കാമെന്നാണ് ചട്ടത്തിൽ പറയുന്നത്.

വിമാനത്തിലെ ഒരു യാത്രക്കാരൻ മാത്രമായിരുന്ന ബഷീറിന് എയർഹോസ്റ്റസിന്റെ വ്യക്തിപരമായ കാര്യത്തിൽ തലയിടാൻ എന്തവകാശമെന്ന ചോദ്യമാണ് ഉയരുന്നത്. അതിനാൽത്തന്നെ ഡ്യൂട്ടിക്കിടെ എയർഹോസ്റ്റസ് ഉറങ്ങിയോ എന്ന പ്രശ്‌നത്തിലുപരി അവരുടെ വീഡിയോ അനുവാദമില്ലാതെ ഷൂട്ട് ചെയ്യുകയും അത് പരാതിനൽകാൻ ഉപയോഗിക്കുകയും സോഷ്യൽ മീഡിയയിൽ നൽകുകയും ചെയ്തതിന്റെ പേരിൽ ബഷീറിനെതിരെ നടപടി ഉറപ്പാകുകയാണ്.

തനിക്കെതിരെയുള്ള കേസിന്റെ കാര്യം പറയുന്നില്ലെങ്കിലും യുവതി ചട്ടലംഘനം നടത്തിയെന്നും ഡ്യൂട്ടിസമയത്ത് അവർ ഉറങ്ങിയെന്നും സ്ഥാപിക്കുന്ന പുതിയ പോസ്റ്റാണ് ഇപ്പോൾ ബഷീർ രണ്ടാമതായി നൽകിയിരിക്കുന്നത്. വിമാന ജീവനക്കാരുടെ ഡ്യൂട്ടിസമയത്തെപ്പറ്റിയും വിശ്രമത്തെപ്പറ്റിയും ഉള്ള ചട്ടങ്ങളുദ്ധരിച്ചുള്ള പോസ്റ്റിൽ പ്രവാസികളോട് സീസണുകളിൽ അമിതമായി വാങ്ങുന്ന കൂലി കൊണ്ട് ജീവനക്കാർക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസവും ഉറങ്ങാൻ സൗകര്യവുമൊരുക്കുന്നതെന്ന് ബഷീർ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഡ്യൂട്ടി സമയത്തിന് പത്തുമിനിറ്റുപോലും താമസിച്ചാൽ വിമാനം പറപ്പിക്കാതെ തിരിച്ചുപോകുന്ന പൈലറ്റുമാരെയും എയർഹോസ്റ്റസുമാരെയും ബഷീർ കുറ്റപ്പെടുത്തുന്നുമുണ്ട്. ഉറങ്ങിയ എയർഹോസ്റ്റസിനോട് സഹതപിക്കുന്നവരോട് തനിക്ക് പുച്ഛം തോന്നുന്നുവെന്നും ബഷീർ പറയുന്നു.

പക്ഷേ, വിമാനയാത്രയ്ക്കിടെ യാത്രക്കാരെ സെർവ് ചെയ്തുകഴിഞ്ഞാൽ എയർഹോസ്റ്റസുമാർക്കും വേണമെങ്കിൽ ഒരു പൈലറ്റിനും വിശ്രമിക്കാൻ അനുവാദമുണ്ടെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ഇതിനായി ഇവർക്ക് സീറ്റുകളും ഒരോ വിമാനത്തിന്റെ ഗ്രേഡ് അനുസരിച്ച് നിശ്ചയിച്ചിട്ടുമുണ്ട്. തുടർച്ചയായി ഡ്യൂട്ടി വന്നാൽ നിയമത്തിൽ ഇളവും നൽകാറുണ്ട്.

ഇപ്പോൾ ഉറങ്ങിയെന്ന് ബഷീർ കുറ്റംചാർത്തിയ എയർഹോസ്റ്റസ് അതിന് മുമ്പ് എത്രമണിക്കൂർ ഡ്യൂട്ടിയിലായിരുന്നുവെന്നും അത് ചട്ടങ്ങളിൽ പറഞ്ഞതിൽ കൂടുതലാണെങ്കിൽ അവർക്കെതിരെ ഒരു നടപടിയും വിമാനക്കമ്പനിക്കോ അധികൃതർക്കോ സ്വീകരിക്കാനാവില്ലെന്നും ജീവനക്കാർതന്നെ ചൂണ്ടിക്കാട്ടുന്നു. ചില സമയത്ത് അടുപ്പിച്ചുള്ള ഫ്‌ളൈറ്റുകളിൽ അവർക്ക് ജോലിചെയ്യേണ്ടിവന്നിരിക്കാമെന്നും അങ്ങനെയല്ലെങ്കിൽ കൂടി ശാരീരിക വിഷമതയുണ്ടായാൽ ഒന്നോ രണ്ടോ പേരെ ഡ്യൂട്ടിയിൽ നിർത്തി മറ്റുള്ളവർക്ക് വിശ്രമിക്കാമെന്നും ഇവർ വാദിക്കുന്നു.

ബഷീറിന്റെ പുതിയ പോസ്റ്റ്:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP