Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാൽപത്തി ഏഴിന്റെ നിറവിൽ യുഎഇ; ദേശീയദിനമധുരം ഇരട്ടിയാക്കി ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഇനി യുഎഇയുടേത്; സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ മുപ്പത്തിയൊന്നു വരെ നീട്ടി

നാൽപത്തി ഏഴിന്റെ നിറവിൽ യുഎഇ; ദേശീയദിനമധുരം ഇരട്ടിയാക്കി ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഇനി യുഎഇയുടേത്; സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ മുപ്പത്തിയൊന്നു വരെ നീട്ടി

മറുനാടൻ ഡെസ്‌ക്‌

യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ മുപ്പത്തിയൊന്നു വരെ നീട്ടി. ദേശീയദിനാഘോഷത്തിന്റെ ഭാഗമായാണ് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വിഭാഗത്തിന്റെ തീരുമാനം. നവംബർ മുപ്പതോടെ പൊതുമാപ്പ് അവസാനിച്ചെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനമാണ് പിന്നീട് മാറ്റിയത്. അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ അവസരം നൽകി ഓഗസ്റ്റ് ഒന്നിനാണ് പൊതുമാപ്പ് തുടങ്ങിയത്. ഡിസംബർ 2നാണ് യുനൈറ്റഡ് അറബ് എമിറേറ്റ്സ് അഥവാ യുഎഇ എന്ന പേരിൽ ലോകപ്രശസ്തമായ സ്നേഹഭൂമികയുടെ 47-ാമത് ദേശീയ ദിനം ആചരിച്ചത്.

അബുദബി, ദുബയ്, ഷാർജ, റാസൽഖൈമ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിങ്ങനെ ഏഴു എമിറേറ്റുകൾ ഒരു ചരടിൽ കോർത്ത് ഒരൊറ്റ നക്ഷത്രമായിത്തീർന്ന സുദിനം. ദേശീയദിനത്തിന്റെ മധുരം ഇരട്ടിയാക്കി ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഇനി മുതൽ യുഎഇയുടേത് എന്ന പ്രഖ്യാപനവും വന്നു. യുഎഇ പാസ്പോർട്ട് കൈവശമുള്ളവർക്ക് ഇനി 167 രാജ്യങ്ങളിലാണ് വിസയില്ലാതെ പ്രവേശിക്കാൻ കഴിയുന്നത്. 2016 ഡിസംബറിൽ യുഎഇ പാസ്പോർട്ടിന് 27ാം സ്ഥാനമായിരുന്നുവെങ്കിൽ ഈ വർഷം ഒക്ടോബറിൽ നാലാം സ്ഥാനത്തേക്ക് കുതിച്ചുകയറി. നവംബർ എട്ടിന് മൂന്നാം സ്ഥാനവും ഡിസംബർ ഒന്നിന് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. പാസ്പോർട്ട് സൂചിക പ്രകാരമാണ് യുഎഇ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന നേട്ടത്തിലെത്തിയത്.

ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ ഒന്ന് എന്നതാണ് യുഎഇയുടെ ഏറ്റവും വലിയ പ്രത്യേകത. ഇവിടെ താമസിക്കുന്ന ഒരോരുത്തർക്കും രാജ്യം പകർന്നു നൽകുന്ന സുരക്ഷിതത്വ ബോധം ചെറുതല്ല. യൂറോപ്പിന്റെ അടിസ്ഥാന സൗകര്യങ്ങളും അറേബ്യൻ ആചാരങ്ങളും ഇസ്ലാമിക സംസ്‌കാരവും സമന്വയിപ്പിച്ച് തികഞ്ഞ മതസൗഹാർദ്ദത്തോടെ ഏവർക്കും തുല്യനീതി നടപ്പാക്കി കൊടുക്കുന്ന ഭരണാധികാരികൾ പ്രത്യേകം പ്രശംസ അർഹിക്കുന്നവരാണ്. ജനങ്ങളുടെ സന്തോഷത്തിനും രാഷ്ട്രത്തിന്റെ ഉന്നമനത്തിനും ശ്രദ്ധനൽകുന്ന ഭരണാധികാരികളാണ് യുഎഇയുടേത്. അവരുടെ ദീർഘവീക്ഷണം ലോകത്തിനു തന്നെ മാതൃകയാണ്. യുഎഇ യുടെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഒരു പ്രശ്‌നമുണ്ടായപ്പോൾ ആദ്യം സഹാനുഭൂതിയുടെ സന്ദേശം അറിയിച്ചവരാണ് യുഎഇ ഭരണാധികാരികൾ. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം സന്തോഷവും വർധിപ്പിക്കാൻ ഏറ്റവും ആധുനിക ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ സ്വന്തം രാജ്യത്ത് നടപ്പാക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.

യുഎഇയിലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ മരുഭൂമിയുടെ നടുവിൽ തീർത്തിരിക്കുന്നത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും മരുപ്പച്ച തന്നെയാണ്. ലോകമെമ്പാടു നിന്നുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വാസകേന്ദ്രമായ യുഎഇ മറ്റു രാജ്യങ്ങൾക്കിടയിൽ നൂതന ആശയങ്ങളുടെയും സാങ്കേതികത്തികവിന്റെയും കളിത്തൊട്ടിലാണ്. ദേശീയദിനം ആഘോഷിക്കുമ്പോൾ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്റ ദീർഘവീക്ഷണമനുസരിച്ച് ലോകത്തെ മുൻനിര രാഷ്ട്രങ്ങളുടെ നിരയിലേക്ക് ഉയരുന്ന യുഎഇയുടെ ചുവടുവയ്പുകൾക്കൊപ്പം നിൽക്കാൻ നിരവധി മലയാളികളുണ്ടായിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം എ യൂസഫലി, ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.രവിപിള്ള, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഫൗണ്ടർ ചെയർമാൻ ഡോ.ആസാദ് മൂപ്പൻ, വി പി എസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ:ശംസീർ വയലിൽ ഇങ്ങനെ അതിസമ്പന്നരുടെ പട്ടികയിൽ തുടങ്ങി ഏറ്റവും താഴെ തട്ടിൽ പണി എടുക്കുന്ന തൊഴിലാളികൾ വരെ അതിൽ പെടും.

ഏഴ് സ്വതന്ത്ര സംസ്ഥാനങ്ങളുടെ ഫെഡറേഷനാണ് ഐക്യ അറബ് എമിറേറ്റുകൾ അഥവാ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. അബുദാബിയാണ് തലസ്ഥാനം. 1950കളിലെ എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തലിനു മുൻപ് യു.എ.ഇ. ബ്രിട്ടീഷുകാരാൽ സംരക്ഷിക്കപ്പെട്ടുപോന്ന അവികസിതങ്ങളായ എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു. എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തലാണ് ത്വരിതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിവച്ചത്. 1971ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ 6 എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രുപം കൊണ്ടു. ഒരു വർഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അൽ ഖൈമയും ഫെഡറേഷനിൽ ചേർന്നു. അബുദാബി എമിറേറ്റാണ് ഏറ്റവും വലിയ സാമ്പത്തിക ശക്തി. യു.എ.ഇ-ൽ ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്നതും അബുദാബിയാണ്. ലോകത്തെ മൊത്തം എണ്ണനിക്ഷേപത്തിന്റെ പത്തിലൊന്ന് യു.ഏ.ഇ യിലാണ്. അതിൽ 90%വും അബുദാബിയിലാണ്. ബാക്കി ദുബായിലും ഷാർജ്ജയിലും മറ്റ് എമിറേറ്റുകളിലുമാണുള്ളത്. പ്രകൃതിവാതക നിക്ഷേപത്തിന്റെ കാര്യത്തിൽ ആഗോളതലത്തിലെ നിക്ഷേപത്തിന്റെ 3% യു.ഏ.ഇ യിലാണ്. ഇപ്പോഴത്തെ രീതിയിൽ ഉൽപ്പാദിപ്പിക്കപ്പെടുകയാണെങ്കിൽ യു.ഏ.ഇ യുടെ എണ്ണ നിക്ഷേപം 100 വർഷത്തേക്കും പ്രകൃതിവാതക നിക്ഷേപം 200 വർഷത്തേക്കും കൂടെയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകൾക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനും ബിസ്സിനസ്സുകൾ നടത്താനും ഡ്രൈവ് ചെയ്യാനുമുള്ള സ്വാത്രന്ത്ര്യമുള്ള രാജ്യം കൂടിയാണ് യുഎഇ.

യുഎഇയെ സംബന്ധിച്ച് ഓർമകളുടെ കടലിരമ്പമാണ് ഓരോ ദേശീയ ദിനവും. വെറുമൊരു മണൽക്കാടിൽനിന്ന് ലോകത്തെ ഏറ്റവും ആധുനികമായ രാഷ്ട്രത്തിലേക്കുള്ള കുതിപ്പിന്റെയും വളർച്ചയുടെയും ഓർമകൾ. കാരുണ്യത്തിന്റെയും മാനവികതയുടെയും മരതകം വിളയുന്ന മാണിക്യത്തോപ്പാണ് ഇന്ന് യു എ ഇ. ഒറ്റനോട്ടത്തിൽ ഭൂപടത്തിൽ കാഴ്ചയിൽ പോലും ഇല്ലാത്ത ഒരു കൊച്ചുനാട് അനേകം നാടുകൾക്ക് പ്രകാശഗോപുരമായി മാറിയതിന്റെ പിന്നിൽ ആസൂത്രണ മികവിന്റെ വലിയ മാതൃക തന്നെയുണ്ട്. 1971 ഡിസംബർരണ്ടിനായിരുന്നു ചരിത്രം കുറിച്ച ആ തീരുമാനം. ബ്രിട്ടന്റെ അധീനതയിലായിരുന്ന ട്രൂഷ്യൽസ്റ്റേറ്റുകൾ എന്നറിയപ്പെട്ടിരുന്ന ഏഴു എമിറേറ്റുകൾഒന്നു ചേർന്ന് ഐക്യഅറബ് എമിറേറ്റ് ആയ ദിനം. സ്വന്തമായി കറൻസി പോലുമില്ലാതിരുന്ന ഏഴു എമിറേറ്റുകളും ഒന്നു ചേർന്നപ്പോൾരൂപപ്പെട്ടത് ശക്തമായ ഒരു വികസന കാഴ്ചപ്പാടും സമ്പദ് വ്യവസ്ഥയുമാണ്. ഷെയ്ഖ് സായിദ് ബിൻസുൽത്താൻഅൽനഹ്യാന്റെ ദീർഘവീക്ഷണമായിരുന്നു ഐക്യ അറബ് എമിറേറ്റെന്ന സ്വപ്നത്തിന് അടിത്തറപാകിയത്. പിന്നീടുള്ള ഓരോ നേട്ടങ്ങളിലും ആ ദീർഘവീക്ഷണത്തിന്റെ കയ്യൊപ്പ് കാണാം. ലോകത്തെ വിസ്മയിപ്പിക്കുന്നതായിരുന്നു പോയ 46 വർഷക്കാലത്തെ യുഎഇയുടെ വളർച്ച. മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള രാഷ്ട്രമായി യു.എ.ഇ തല ഉയര്ത്തിപ്പിടിച്ച് നില്ക്കുന്നു. ലോകരാഷ്ട്രങ്ങളിൽ ജീവിത സാഹചര്യങ്ങളിലും സാമൂഹിക സ്ഥിതി സമത്വത്തിലും യുഎഇ ഇന്ന് മുൻനിരയിലാണ്. പതിനായിരക്കണക്കിന് മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികള്ക്ക് അഭയസ്ഥാനം കൂടിയാണ് യു.എ.ഇ. ഇരുനൂറിലധികം രാജ്യക്കാര്അധിവസിക്കുന്ന യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസ സമൂഹവും മലയാളികളാണ്.

എണ്ണയിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രമല്ല വളര്ച്ചയുടെ പുതിയ ആകാശങ്ങള്‌തേടി യുഎഇ പറന്നത്. എണ്ണയിൽ നിന്നുള്ള സമ്പത്ത് യു.എ.ഇ.യുടെ ജി.ഡി.പി.യുടെ 28 ശതമാനം മാത്രമാണ്. അക്ഷയനിധി പോലെ എണ്ണശേഖരം ഉണ്ടായിട്ടും പെട്രോളിനെ മാത്രം ആശ്രയിക്കാതെ സാമ്പത്തിക രംഗം വൈവിധ്യ പൂർണമാക്കാൻ യു.എ.ഇ. ഭരണാധികാരികൾ കാണിച്ച ആസൂത്രണ മികവാണ് വളർച്ചയ്ക്ക് പ്രധാന കാരണം. കഴിഞ്ഞ നാല് പതിറ്റാണ്ട് കൊണ്ട് യു.എ.ഇ. കയ്യെത്തി പിടിച്ച പുരോഗതിക്ക് കാരണമായി മൂന്ന് ഘടകങ്ങളുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, രാഷ്ട്രീയവും സാമ്പത്തികവുമായ അധികാര വികേന്ദ്രീകരണം, (യു.എ.ഇ.യിലെ ഏഴ് സ്റ്റേറ്റുകൾക്കും സ്വതന്ത്രമായ വികസന കാഴ്ചപ്പാട് ഉദാഹരണം) വാണിജ്യം, തൊഴിൽ, കച്ചവട മേഖലകളിലെ ഉദാരമായ സമീപനങ്ങൾ എന്നിവയാണ് അവ. അബുദാബി ആസ്ഥാനമായി കേന്ദ്രസർക്കാർ രാജ്യം ഭരിക്കുമ്പോൾ ഓരോ എമിറേറ്റിനും രാഷ്ട്രീയ, സാമ്പത്തിക, വ്യവസായ, വാണിജ്യമേഖലകളിൽ സ്വാതന്ത്ര്യം അനുവദിച്ചു. പ്രതിരോധം, വിദേശകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കേന്ദ്രവും ശ്രദ്ധിച്ചു. യു.എ.ഇ. രാജ്യത്തിലെ ഏറ്റവും പ്രമുഖമായ രണ്ട് സംസ്ഥാനങ്ങളായിരുന്നു തലസ്ഥാനമായ അബുദാബിയും വ്യവസായവാണിജ്യ നഗരമായ ദുബായിയും. യു.എ.ഇ.യുടെ എണ്ണനിക്ഷേപത്തിൽ 90 ശതമാനവും അബുദാബിയിൽ ആയതുകൊണ്ട് ഊർജമേഖലയിൽ വൻനിക്ഷേപവും സാമ്പത്തികമുന്നേറ്റവും ഉണ്ടാക്കാൻ അബുദാബിക്ക് കഴിഞ്ഞു. 1958-ലാണ് അബുദാബിയിൽ എണ്ണയുടെ പര്യവേക്ഷണം വിജയിച്ചുതുടങ്ങിയത്. 1962 ആയപ്പോഴേക്കും കയറ്റുമതിയും ആരംഭിച്ചു. പിന്നീടുള്ള അബുദാബിയുടെ വളർച്ച വിസ്മയിപ്പിക്കുന്നതായിരുന്നു. അതേസമയം, ദുബായ് ഭരണാധികാരികൾ ട്രേഡിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വാണിജ്യ രംഗം വളർന്നതോടെ ട്രേഡിങ്ങിലൂടെ സാമ്പത്തിക മേഖലയ്ക്ക് വൈവിധ്യം നല്കാൻ ദുബായിക്കും കഴിഞ്ഞു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റു ലോക രാജ്യങ്ങളിൽനിന്നും ചരക്കുകൾ ഇറക്കുമതി ചെയ്ത് പുനർ കയറ്റുമതിയാണ് ദുബായിയുടെ ആദ്യം മുതലേയുള്ള വാണിജ്യതന്ത്രം.

കടലിൽ നിന്നും 10-12 കി.മീ. ഉള്ളിലേക്ക് കയറി വരുന്ന നീർച്ചാൽ മാത്രമായിരുന്നു ഒരുകാലത്ത് ദുബായ് പുഴ. ഈ ക്രീക്കിന്റെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ദേര, ബർ ദുബായ് പ്രദേശങ്ങളിലാണ് ദുബായിയുടെ വാണിജ്യങ്ങൾ തളിർത്തത്. ആദ്യകാലത്ത് ദുബായ് പുഴയ്ക്ക് ആഴം കുറവായിരുന്നു. കടലിൽ വേലിയേറ്റമുണ്ടാവുന്ന സമയത്ത് മാത്രമേ ഇവിടേക്ക് പത്തേമാരികളും ചെറുകപ്പലുകളും പായ്വഞ്ചികളും വന്നിരുന്നുള്ളൂ. ജലയാനങ്ങൾ തിരിച്ചുപോകണമെങ്കിലും അടുത്ത വേലിയേറ്റം വരെ കാത്തിരിക്കുകയും വേണം. ദുബായ് പുഴയ്ക്ക് ആഴവും വീതിയും കൂട്ടിയാൽ കപ്പൽ സഞ്ചാരവും ചരക്കുഗതാഗതവും വർധിക്കുമെന്ന ശൈഖ് റാഷിദിന്റെ ദീർഘവീക്ഷണം ഫലം കണ്ടു. ദുബായിലെയും കുവൈത്തിലെയും ഇറാഖിലെയും സമ്പന്നരായ കച്ചവടക്കാരിൽനിന്ന് ബോണ്ടുകളിലൂടെ പണം സമാഹരിച്ച് ദുബായ് പുഴയുടെ വികസനത്തിനുവേണ്ടിയുള്ള പദ്ധതി ആരംഭിച്ചു. ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുള്ള കോൺട്രാക്ടിങ് കമ്പനി ദുബായ് പുഴയുടെ ആഴം കൂട്ടിയതോടെ ദുബായ് നഗരത്തിന്റെ തന്നെ ചരിത്രം ഗതിമാറി. ദുബായ് പുഴയിൽ ചരക്കുഗതാഗതം വർധിച്ചതോടെ പുഴയ്ക്കിരുവശവും അനുബന്ധ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും നിരകളുയർന്നു. വിദേശങ്ങളിൽനിന്ന് തൊഴിലാളികൾ പ്രവഹിച്ചു. ഹോട്ടലുകളും ആശുപത്രികളും താമസകേന്ദ്രങ്ങളും അനിവാര്യമായി. അറുപതുകളുടെ തുടക്കത്തിൽ സ്വന്തമായി വിമാനത്താവളം പോലും ഇല്ലാതിരുന്ന ദുബായിൽ നിലവിൽ പ്രതിവർഷം വന്നിറങ്ങിപ്പോകുന്നത് 40 ദശലക്ഷം യാത്രക്കാരാണ്. അംബരചുംബികളായ കെട്ടിടങ്ങളുടെയും അത്യാധുനികമായ ഗതാഗത സൗകര്യങ്ങളുടെയും നഗരങ്ങളാണ് യു.എ.ഇ.യുടെ എമിറേറ്റുകൾ. നഗരങ്ങളുടെ ആധുനികീകരണത്തിൽ രാജ്യം അഭൂതപൂർവമായ വളർച്ച നേടുമ്പോഴും യു.എ.ഇ. രാജാവായ ശൈഖ് ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഏറെ ശ്രദ്ധിക്കുന്നത് രാജ്യത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങളിലാണ്. മരുഭൂമിയായിരുന്ന ഒരു രാജ്യത്തെ എങ്ങനെയൊക്കെ ഹരിതാഭവും കാർഷിക സമൃദ്ധിയുമുള്ള രാജ്യമാക്കി മാറ്റാം എന്ന് തെളിയിച്ച ശൈഖ് സായിദിന്റെ പാതയിലൂടെ സഞ്ചാരം തുടരുകയാണ് അദ്ദേഹത്തിന്റെ മകനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP