Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപ് രാഹുലൻ മുങ്ങിയത് ബാങ്കുകളിലെ കടബാധ്യത 2500 കോടി കടന്നതോടെ; എമിറേറ്റ്‌സിലുള്ള കോടികളുടെ ആസ്തികളെപ്പറ്റി വിവരം ശേഖരിച്ച് ബാങ്കുകൾ; ആസ്തിയേക്കാൾ പതിന്മടങ്ങ് വായ്പയെടുത്തതോടെ ഗൾഫാർ മുഹമ്മദാലിയുടേയും അറ്റ്‌ലസ് രാമചന്ദ്രന്റേയും വഴിയിൽ ലാവ്‌ലിനുമായി ബന്ധപ്പെട്ട വിവാദ വ്യവസായി

ദിലീപ് രാഹുലൻ മുങ്ങിയത് ബാങ്കുകളിലെ കടബാധ്യത 2500 കോടി കടന്നതോടെ; എമിറേറ്റ്‌സിലുള്ള കോടികളുടെ ആസ്തികളെപ്പറ്റി വിവരം ശേഖരിച്ച് ബാങ്കുകൾ; ആസ്തിയേക്കാൾ പതിന്മടങ്ങ് വായ്പയെടുത്തതോടെ ഗൾഫാർ മുഹമ്മദാലിയുടേയും അറ്റ്‌ലസ് രാമചന്ദ്രന്റേയും വഴിയിൽ ലാവ്‌ലിനുമായി ബന്ധപ്പെട്ട വിവാദ വ്യവസായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ക്യാമ്പസ് ആയ പസഫിക് കൺട്രോൾസിന്റെ ഉടമ ദിലീപ് രാഹുലൻ മുങ്ങി നടക്കുന്നത് 381 ദശലക്ഷം ഡോളറിന്റെ ബാങ്ക് കടം തിരിച്ചടയ്ക്കാൻ നിർവാഹമില്ലാത്തതിനെ തുടർന്നെന്ന് റിപ്പോർട്ടുകൾ. 2500 കോടിയിൽപ്പരം രൂപയുടെ കടബാധ്യത വന്നതോടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ നിർവാഹമില്ലാതാകുന്ന സ്ഥാപനങ്ങളെ പറ്റി പഠിക്കുന്ന റിസ്‌ക് അവലോകന സ്ഥാപനമായ കൊഫെയ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

എണ്ണവിലയിലുണ്ടായ ഇടിവിനെ തുടർന്ന് ഗൾഫ് മേഖലയിൽ 239 സ്ഥാപനങ്ങളാണ് ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നതെന്നും ഇതിൽ പലതിന്റെയും ഉടമകൾ ബാങ്കുകളുടെ നടപടിയും അറസ്റ്റും ഭയന്ന് മുങ്ങിനടക്കുകയാണെന്നും കൊഫെയ്‌സ് വ്യക്തമാക്കുന്നു. ഇക്കൂട്ടത്തിൽ മുൻനിരയിലാണ് പസഫിക് കൺട്രോൾസ്.

കൈക്കൂലി നൽകിയതിന്റെ പേരിൽ മലയാളി വ്യവസായികളായ ഗൾഫാർ മുഹമ്മദലിക്കും വായ്പകൾ തിരിച്ചടയ്ക്കാനാവാകെ അറ്റ്‌ലസ് രാമചന്ദ്രനും ജയിൽശിക്ഷ നേരിടേണ്ടിവന്നിരുന്നു. മുഹമ്മദാലി അടുത്തിടെ ശിക്ഷകഴിഞ്ഞ പുറത്തിറങ്ങിയെങ്കിലും രാമചന്ദ്രനും ഇപ്പോഴും ജയിലിലാണ്.

ഇതിനു പിന്നാലെയാണ് ദിലീപ് രാഹുലനും അദ്ദേഹത്തിന്റെ സ്ഥാപനമായ പെസഫിക് കൺട്രോൾസിനുമെതിരെ വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ബാങ്കുകൾ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച പിണറായി വിജയനുൾപ്പെട്ട ലാവലിൻ കേസുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട പേരുകളിലൊന്നായിരുന്നു ദിലീപ് രാഹുലന്റേത്.

യുഎഇ സർക്കാറിന്റെ സുരക്ഷയും ട്രാഫിക്ക് കൺട്രോളും ദുരന്ത നിവാരണവും അടക്കം നിരവധി ഡാറ്റകൾ സൂക്ഷിക്കുന്ന പെസഫിക് കൺട്രോൾസ് എന്ന ഐടി സ്ഥാപനം ദുബായിലെ അതിപ്രശസ്ത കമ്പനികളിൽ ഒന്നാണ്. ദുബായ് നഗരത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ സൂക്ഷിക്കുന്ന ഈ ഐടി കമ്പനിയിൽ മലയാളികൾ ഉൾപ്പെടെ ആയിരങ്ങളാണ് ജോലിചെയ്യുന്നത്.

ദിലീപ് രാഹുലൻ കഴിഞ്ഞ മൂന്ന് മാസമായി ദുബായിൽ കമ്പനിയിൽ എത്തിയിട്ടില്ലെന്നും ലോൺ തുക മറ്റിടങ്ങളിലേക്ക് കടത്തി മുങ്ങിയെന്നുമുള്ള കിംവദന്തികളും പരക്കുന്നുണ്ട്. കമ്പനി വൻ പ്രതിസന്ധിയിലായതോടെ മലയാളികൾ അടക്കമുള്ള നിരവധി ജീവനക്കാർ പ്രശ്‌നത്തിലാണ്. നിലവിലുള്ള ജീവനക്കാരെ ശമ്പളകുടിശ്ശിക നൽകാതെ പിരിച്ചു വിടാൻ തുടങ്ങിയതായും റിപ്പോർട്ടുണ്ട്.



ആഗോളതലത്തിൽ എണ്ണവിലയിലുണ്ടായ ഇടിവിനെ തുടർന്ന് ഒട്ടേറെ ചെറുകിട സ്ഥാപനങ്ങളാണ് പൂട്ടിപ്പോയത്. വിലക്കുറവ് അനിശ്ചിതമായി തുടർന്നതോടെ ഒട്ടേറെ വൻകിട സ്ഥാപനങ്ങളും കടക്കെണിയിലാണെന്നും കൊഫെയ്‌സ് ചൂണ്ടിക്കാട്ടുന്നു. പ്രൊഫഷണൽ സർവീസ് കമ്പനിയായ കെപിഎംജിയെ വാടകയ്‌ക്കെടുത്ത് തങ്ങളുടെ നിലമെച്ചപ്പെടുത്തുമെന്ന് കഴിഞ്ഞയാഴ്ച പസഫിക് കൺട്രോൾസ് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തങ്ങളുടെ കടം തിരിച്ചടയ്ക്കാൻ സമയം കൂട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് പസഫിക് കൺട്രോൾസ് ബാങ്കുകളെ സമീപിച്ചിരിക്കുകയാണിപ്പോൾ. പക്ഷേ, തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ കമ്പനിയുടെ വാദങ്ങൾ മുഖവിലയ്‌ക്കെടുക്കാൻ ബാങ്കുകൾ തയ്യാറാവുന്നില്ല.

ഈ വർഷാരംഭംവരെ യുഎഇയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായിരുന്നു പസഫിക് കൺട്രോൾസ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഡാറ്റാസെന്റർ ക്യാമ്പസ് ആയി വളർന്ന പസഫിക് കൺട്രോൾസ് ജബേൽ അലി ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. 85 ദശലക്ഷം ഡോളർ മുടക്കുമുതലിൽ പണിതുയർത്തിയ സ്ഥാപനമാണ് ഇപ്പോൾ വൻ കടക്കെണിയിൽ ചാടിയിരിക്കുന്നത്. കഌഡ് കമ്പ്യൂട്ടിംഗിലേക്കും മറ്റും ചുവടുറപ്പിച്ച് മുന്നേറുന്നതിന്റെ ഭാഗമായി കഴിഞ്ഞവർഷം ഐടി ഭീമൻ മൈക്രോസോഫ്റ്റുമായും കമ്പനി കൈകോർത്തിരുന്നു.

കമ്പനി കടുത്ത വെല്ലുവിളികൾ നേരിടുന്നതായും ഇതിനെ മറികടക്കാൻ 'അധികഭാരം ഒഴിവാക്കാൻ' നടപടികൾ സ്വീകരിക്കുന്നതായും മെയ്മാസത്തിൽ കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ ദിലീപ് രാഹുലൻ ഒരു ബാങ്കിനയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിരുന്നു. ഞങ്ങൾക്ക് കഴിഞ്ഞ കുറച്ചുവർഷമായി അസാധാരണ വളർച്ചയാണ് ഉണ്ടായത്. സർക്കാർ, സ്വകാര്യ മേഖലയിലെ ബിസിനസിൽ കമ്പനിക്ക് വലിയ മാർക്കറ്റ് ഷെയർ ഉണ്ടായി. മറ്റുള്ളവർക്ക് അസൂയയുണ്ടാക്കും വിധമായിരുന്നു ഞങ്ങളുടെ വളർച്ച. ഇപ്പോൾ ഞങ്ങൾ നേരിടുന്ന വെല്ലുവിളിയും ഇത്തരമൊരു സാഹചര്യത്തിലുണ്ടായതാണ്. - ദിലീപ് രാഹുലൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കമ്പനിയിൽ നടപ്പിലാക്കുന്ന പുനഃസംഘടന അൽപകാലത്തേക്ക് മാത്രമാണെന്നും പ്രതിസന്ധി മറികടക്കാൻ മൂലധനം സ്വരൂപിക്കുന്നതിന് ഓഹരി വിപണിയെ സമീപിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രശ്‌നപരിഹാരത്തിനും ബാങ്കുകളുടെ കടം തിരിച്ചടയ്ക്കുന്നതിനും കമ്പനി കൈക്കൊണ്ട നടപടികളൊന്നും ഫലംകാണുന്നില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ചെയർമാൻ ദിലീപ് രാഹുലൻ എവിടെയെന്ന അന്വേഷണങ്ങൾക്ക് അദ്ദേഹത്തിന് സുഖമില്ലെന്നും ഇപ്പോൾ രാജ്യത്ത് ഇല്ലെന്നുമാണ് കമ്പനി അധികൃതർ നൽകുന്ന മറുപടി.

അതേസമയം, കമ്പനി അപ്രതീക്ഷിത ലാഭം നേടി വളർന്നതോടെ ദിലീപ് രാഹുലൻ കോടികളുടെ ആസ്തി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എമിറേറ്റ്‌സ് ഹിൽസിൽ ആഡംബര വില്ലയും കുറച്ചുവർഷങ്ങൾക്കുമുമ്പ് ന്യൂമാർക്കറ്റിന് പുറത്തായി സ്വന്തമാക്കിയ 120 ഏക്കറുമെല്ലാം ഇതിൽ ചിലതുമാത്രം. ഇത്തരത്തിൽ ദിലീപ് രാഹുലന്റെ പേരിലുള്ള ആസ്തിയെപ്പറ്റി പണം കിട്ടാനുള്ള ബാങ്കുകളും അധികൃതരും വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. ദുബായ് എയർപോർട്ട്, റോഡുകൾ, ട്രാൻസ്‌പോർട്ട് അഥോറിറ്റി, എത്തിസലാത് തുടങ്ങി യുഎഇയുടെ സാമ്പത്തിക മേഖലയുടെ വളർച്ചയിൽ നിർണായക സ്ഥാനമുള്ള കമ്പനി പ്രതിസന്ധി മറികടന്ന് പഴയ നിലയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതരും കമ്പനിയിലെ ആയിരക്കണക്കിന് ജീവനക്കാരും.

ദുബായിലെ വൻനിര കെട്ടിടങ്ങളിൽ തീടിപിച്ചാൽ അടക്കം പെട്ടന്ന് അറിയിക്കുന്നിതിനായുള്ള കമ്മ്യൂണിക്കേഷൻ ഒരുക്കുകയും ചെയ്യുന്ന ഐടി സ്ഥാപനമാണ് പസഫിക് കൺട്രോൾസ്. കമ്പനി ഉടമയായ ദിലീപിന് ദുബായ് ഷേഖുമാരുമായുള്ള അടുപ്പം കൂടിയായപ്പോൾ സർക്കാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന ഡാറ്റകൾ സൂക്ഷിക്കുന്ന സ്ഥാപനമായും ഈ കമ്പനി മാറി. സ്ഥാപനം തന്നെ ഈടു നൽകിയാണ് ദുബായിലെ വിവിധ ബാങ്കുകളിൽ നിന്നും കോടികൾ വായ്പയെടുത്തത്. അതേസമയം കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രചരണത്തിനെതിരെ രംഗത്തെത്തിയ അധികൃതർ കിംവദന്തി പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി ജൂൺ 19ന് വ്യക്തമാക്കിയിരുന്നു. നിരന്തരമായ മെഡിക്കൽ അറ്റൻഷൻ ആവശ്യമുള്ളതിനാലാണ് അദ്ദേഹം കമ്പനിയിൽ എത്താത്തത് എന്നുമാണ് പെസഫിക് കൺട്രോൾസ് ഔദ്യോഗികമായി വിശദീകരിച്ചിരിക്കുന്നത്.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഖലീജ് ടൈംസുമായി സംസാരിച്ചപ്പോൾ ദിലീപ് രാഹുലൻ പറഞ്ഞത് യുഎഇ സർക്കാറുമായി ബന്ധപ്പെട്ട സിവിൽ ഡിഫൻസാണ് പെസഫിക് കൺട്രോൾസിന്റെ അടുത്ത പദ്ധതിയെന്നും അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നു എന്നുമായിരുന്നു. അന്ന് കമ്പനിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട ആശയങ്ങളും അദ്ദേഹം ഖലീജ് ടൈംസുമായി സംസാരിച്ചിരുന്നു. അടുത്തിടെ അറബ് ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച 100 ഇന്ത്യൻ വ്യവസായികളിൽ ആദ്യ പത്തിൽ ഇടംപിടിച്ച മലയാളികളിലും ദിലീപ് രാഹുലന്റെ പേരുണ്ടായിരുന്നു. അറബ് ലോകത്തെ പ്രബലനായ മലയാളിയായി അറിയപ്പെടുന്ന ദിലീപ് രാഹുലന് സിനിമാ, രാഷ്ട്രീയ മേഖലയിലുള്ളവരുമായി നല്ല അടുപ്പവുമുണ്ട്. എറണാകുളത്ത് വിദ്യാദ്യാസം നടത്തിയ രാഹുലൻ ഇവിടെ ഒരു റഫ്രിജറേഷൻ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെനിന്ന് സാംബിയയിലും പിന്നീട് ഓസ്‌ട്രേലിയയിലുമെത്തിയ രാഹുലൻ അതിനുശേഷം കുവൈത്തിലും ദുബായിലും വ്യവസായസംരംഭങ്ങൾ തുടങ്ങി. അവ വളർന്നുവികസിച്ച് സിംഗപ്പൂരിലും സ്വിറ്റ്‌സർലൻഡിലുമെല്ലാം എത്തി. ഇവിടെ നിന്നും എത്തിയാണ് ഇപ്പോൾ ദുബായിൽ കമ്പനി വികസിപ്പിച്ചത്.

60,000ത്തോളം വരുന്ന ദുബായിലെ കെട്ടിടങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് പസഫിക് കൺട്രോൾസ്. 2000ത്തിലാണ് ഈ സ്ഥാപനം തുടങ്ങിയത്. തുടർന്ന് ദുബായ് സർക്കാറുമായി ചേർന്നുള്ള പ്രവർത്തനങ്ങളെല്ലാം വിജയം കൊയ്യുകയായിരുന്നു. ഗൾഫിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും അവരുടെ ഡേറ്റകൾ സൂക്ഷിക്കുന്നതും പെസഫിക് കൺട്രോൾസിലാണ്. ഊർജ്ജലാഭം ലഭ്യമിട്ടുള്ള പദ്ധതികളും ഈ ഐടി സ്ഥാപനം നടത്തിവന്നിരുന്നു. മിഡിൽ ഈസ്റ്റിലെ ഗ്രീൻ ബിൽഡിംഗുമായി ചേർന്നും ഈ കമ്പനി പ്രവർത്തിച്ചു.

എസ്എൻസി ലാവലിൻ ഇടപാടിലെ പ്രധാന ഇടനിലക്കാരനെന്ന നിലയിൽ വാർത്തകളിൽ നിറഞ്ഞതോടെയാണ് കേരളത്തിൽ ദിലീപ് രാഹുലന്റെ പേര് സുപരിചിതമായത്. ദിലീപ് രാഹുലനെ കേസിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ കോടതിയിൽ ഹർജി വന്നിരുന്നു. അക്കാലത്ത് പിണറായി വിജയന്റെ മകന് ലണ്ടനിൽ പഠിക്കാൻ അവസരം ഒരുക്കിയത് വരെ ദിലീപ് രാഹുലനാണെന്ന വിധത്തിലായിരുന്നു വാർത്തകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP