Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സൗന്ദര്യ ആരാധകരും സുഖലോലുപരുമായ ജനത; നിങ്ങൾ ഹലോ എന്ന് പറയുമ്പോൾ അവർ കെട്ടിപ്പിടിച്ച് ചുംബിക്കും; യാത്രകളും ആഘോഷങ്ങളുമായി ലോകത്തിൽ ഏറ്റവും കൂടുതൽ സമ്പർക്കത്തിൽപെടുന്നവർ; ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന അമിതമായ ആത്മവിശ്വാസവും വില്ലനായി; കോവിഡിന് അവധി നൽകിയപ്പോൾ പോലും വിനോദയാത്ര പോയവർ നിരവധി; നിരീക്ഷണത്തിൽ നിന്ന് പുറത്തുചാടിയവർ രാജ്യം മുഴുവൻ രോഗം പടർത്തി; ചുംബനസംസ്‌ക്കാരവും സുഖലോലുപതയും ജാഗ്രതക്കുറവും തകർത്ത ഇറ്റലിയുടെ ദുരന്തകഥ

സൗന്ദര്യ ആരാധകരും സുഖലോലുപരുമായ ജനത; നിങ്ങൾ ഹലോ എന്ന് പറയുമ്പോൾ അവർ കെട്ടിപ്പിടിച്ച് ചുംബിക്കും; യാത്രകളും ആഘോഷങ്ങളുമായി ലോകത്തിൽ ഏറ്റവും കൂടുതൽ സമ്പർക്കത്തിൽപെടുന്നവർ; ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന അമിതമായ ആത്മവിശ്വാസവും വില്ലനായി; കോവിഡിന് അവധി നൽകിയപ്പോൾ പോലും വിനോദയാത്ര പോയവർ നിരവധി; നിരീക്ഷണത്തിൽ നിന്ന് പുറത്തുചാടിയവർ രാജ്യം മുഴുവൻ രോഗം പടർത്തി; ചുംബനസംസ്‌ക്കാരവും സുഖലോലുപതയും ജാഗ്രതക്കുറവും തകർത്ത ഇറ്റലിയുടെ ദുരന്തകഥ

എം മാധവദാസ്

റോം: 'ഇവിടെ ജനം മരിച്ചു വീഴുകയാണ്. ഞങ്ങൾ പ്രായമായവരെ മരിക്കാൻ വിടുകയാണ്. നഴ്‌സുമാർ കരയുന്നു. അവർക്ക് ആളുകൾ മരിക്കുന്നത് കയ്യും കെട്ടി നോക്കി നിൽക്കാനേ കഴിയുന്നുള്ളു. മരിക്കുന്നവർക്ക് നൽകാൻ ആകെ അവരുടെ കയ്യിലുള്ളത് കുറച്ച് ഓക്‌സിജൻ മാത്രമാണ്. പ്രായമായവരെ അങ്ങനെ വിട്ട് യുവാക്കളെ രക്ഷിച്ചെടുക്കാനുള്ള ദൗത്യത്തിയാണ് ഞങ്ങൾ. ആവശ്യത്തിന് ചികിൽസ കിട്ടാതെ ആളുകൾ മരിക്കുന്നു. കാര്യങ്ങൾ കൈവിട്ട് പോയിരിക്കുന്നു. സിസ്റ്റം തകർന്നിരിക്കുന്നു.എവിടെ തിരിഞ്ഞാലും കൊറോണയല്ലാതെ മറ്റൊന്നും കേൾക്കാനില്ല.'- കൊവിഡിൽ വിറങ്ങലിച്ചുനിൽക്കുന്ന ഇറ്റലിയിലെ ഒരു ഡോക്ടർ എഴുതിയ കുറിപ്പാണിത്. ഈ രാജ്യത്ത് ഇപ്പോൾ മരണങ്ങളുടെ കണക്കെടുപ്പാണ് എവിടെയും. എല്ലാം അടച്ചിട്ട് രാജ്യം മൊത്തം ക്വാറന്റൈൻ ചെയ്തിട്ടും മരണനിരക്ക് കുറഞ്ഞിട്ടില്ല.

ഇന്നലെയും ഇറ്റലിയിൽ മരിച്ചത് 345പേരാണ്. 31,500 പേർ രോഗബാധിതരും. മൊത്തം 2500ത്തിലേറെ പേർ മരിച്ചു കഴിഞ്ഞു. ഐസിയു കളിൽ ഒഴിവില്ലാത്തതിനാൽ വാർഡുകളിൽ കിടന്ന് നിലവിളിച്ച് മരിക്കുന്നവർ നിരവധിപേർ. വൃദ്ധർ മാത്രമല്ല ചെറുപ്പക്കാരും മരിക്കുന്നതോടെ രോഗബാധിതരെല്ലാം മരണഭയത്തിലാണ്. എല്ലാം അടഞ്ഞുകിടക്കുന്നതോടെ വൻ സാമ്പത്തിക പ്രതിസന്ധിയുമാണ് ഇറ്റലിയെ തേടിയെത്തുന്നത്.

സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന യൂറോപ്പിലെ ഒരു വികസിത രാജ്യം. നാറ്റോ, ജി8, യൂറോപ്യൻ യൂണിയൻ, ലോക വ്യാപാര സംഘടന എന്നിവയിൽ അംഗമായ രാജ്യം. ഗ്രീക്ക് റോമ സംസ്‌ക്കാരത്തിന്റെ വലിയ പാരമ്പര്യമുള്ള രാജ്യം. അവർ എങ്ങനെയാണ് ശ്മശാന സമാനമായി എന്നതിന്റെ കാരണങ്ങൾ അന്വേഷിക്കുകയാണ് ലോകം. പകർച്ചവ്യാധികളെക്കുറിച്ച് പഠിക്കുന്ന എപ്പിഡമോളജിസ്റ്റുകളൊക്കെ. ഇറ്റലിക്കാരുടെ അമിതമായ ആത്മവിശ്വാസവും
വില്ലനായെന്നാണ്. ഇങ്ങനെയാന്നും തങ്ങളെ ബാധിക്കില്ലെന്നുള്ള ധാരണയിൽ ആയിരുന്നു ഭുരിഭാഗം ഇറ്റലിക്കാരുമെന്നും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. ജിയോവന്നി റെസ പറയുന്നു.

സ്നേഹചുംബനം അന്ത്യചുംബനം ആവുമ്പോൾ

'സൗന്ദര്യ ആരാധകരും സുഖലോലുപരുമായ ജനത'- വിക്കീപീഡിയയിൽ പോലും ഇറ്റലിക്കാരെ പൊതുവെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. പൊതുവെ നിർഭയരും സഞ്ചാരപ്രിയരും ശുഭാപ്തിവിശ്വാസക്കാരും ആഘോഷ പ്രിയരും സഞ്ചാരപ്രിയരുമാണണ് ഇറ്റലിക്കാർ. അതുപോലെ തങ്ങളുടെ കഴിവിൽ അമിതമായി ആത്മിശ്വാസം പുലർത്തുന്നവരും. ഇതുതന്നെയാണ് കോവിഡ് കാലത്ത് വിനയായതെന്ന് റീഡിങ്ങ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ മറീന ഡെല്ല ജിയൂസ്റ്റ ലൈവ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

'നിങ്ങൾ ഹലോ എന്ന് പറയുമ്പോൾ പരസ്പരം ചുംബിക്കുക എന്നതാണ് ഇറ്റലിക്കാരുടെ പതിവ്. മെഡിറ്ററേനിയനുചുറ്റും ആളുകൾ തമ്മിൽ ഉയർന്ന ശാരീരിക സമ്പർക്കം ഉണ്ട്. ആളുകൾ യൂറോപ്പിലെ മറ്റ് ഭാഗങ്ങളേക്കാൾ വർഷത്തിൽ യാത്രചെയ്യുന്നും ഇറ്റലിക്കാരാണ്'- പ്രൊഫസർ മറീന ഡെല്ല ജിയൂസ്റ്റ ചൂണ്ടിക്കാട്ടുന്നു. ഈ ചുംബന സംസ്‌ക്കാരം തന്നെയാണ് ഇറ്റലിയെ സത്യത്തിൽ കുടുക്കിയത്. കെട്ടിപ്പിടിച്ച് ചുംബിക്കുക ആ നാട്ടിലെ ഒരു സംബോധന രീതിയിയാണ്. ജനുവരിയിൽ കോവിഡിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിട്ടും തികഞ്ഞ അലംഭാവമാണ് നാട്ടുകാരും ഭരണകൂടവും കാണിച്ചത്. ചൈന ഹസ്തദാനം നിരോധിച്ചുതുകൊണ്ടാണ് പിടിച്ചു നിന്നത്. ഹസ്താദാനത്തിനു പകരം കാലുകൾ പരസ്പരം മുന്നോട്ടുവെച്ച് ഒരു അഭിവാദന രീതയാണ് ചൈന സ്വീകരിച്ചത്. എന്നാൽ കൊറോണയുടെ സ്റ്റേജ് ഒന്നും രണ്ടും ഘട്ടത്തിനും ഇറ്റലിക്കാർ ചുംബനവും കെട്ടിപ്പിടുത്തവും ഒഴിവാക്കിയല്ല. കാരണം അമിത ആത്മവിശ്വാസം തന്നെ.

 കുടിയേറ്റ  നിരക്കും ഇറ്റലിയിൽ കൂടതലാണ്. സഞ്ചാര പ്രിയരായ ഇറ്റലിക്കാർ കൊറോണയെ കേരളത്തിടക്കം ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചു. ഡോ. ജിയോവന്നി റെസ പറയുന്നത് കോവിഡ് ബാധിച്ച് സ്‌കൂളുകൾക്ക് അവധി നൽകിയപ്പോൾ, പർവതമേഖലയിലേക്ക് ടൂർ പോവുകയായിരുന്നു ഒരുപാട് ഇറ്റലിക്കാർ ചെയ്തതെന്നാണ്. വീടുകളിൽ തന്നെ ഇരിക്കണമെന്ന സർക്കാർ നിർദ്ദേശം പലയിടത്തും ജലരേഖയായി. ഒടുവിൽ ആളുകളെ വീട്ടിലിരുത്താൽ പോൺ സൈറ്റുകളുടെ പ്രീമിയം സർവീസുകൾ സൗജന്യമാക്കി. ഐസൊലേഷനിൽ കഴിയുന്ന കൊറോണബാധിതർക്ക് ആശ്വാസം നൽകാനാണ് തീരുമാനമെന്ന് പോൺഹബ്ബ് പറയുന്നു. കൊറോണദുരിതമനുഭവിക്കുന്ന ഇറ്റലിക്ക് പണം നൽകും. ഒരു മാസത്തിയേക്ക് പോൺ ഹബ് പ്രീമിയം അക്കൗണ്ടുകളിലെ വീഡിയോകൾ ഇറ്റലിക്കാർക്ക് സൗജന്യമായി കാണാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. ട്വിറ്ററിലാണ് പോൺഹബ് ഇക്കാര്യം പറയുന്നത്. അതുപോലെതന്നെ ഐസോലേഷനിൽ ഉള്ളവർ ചാടിപ്പോകാതെ നോക്കുയും ഇറ്റലി നേരിട്ട വെല്ലുവിളിയായിരുന്നു.

രോഗം പരത്തിയത് നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെട്ടവർ

ഒരു ഇറ്റലിക്കാരനായ പത്തനംതിട്ട 'അച്ചായനും' കുടുംബവുമാണ് കൊറോണ കേരളത്തിൽ പടർത്തിയതിൽ മുന്നിൽ നിൽക്കുന്നതെങ്കിൽ, ഐസോലേഷനിൽ നിന്ന് ചാടിപ്പോയ കുറേ ഇറ്റാലിയൻ പൗരന്മ്മാരാണ്‌ അവിടെയും സ്ഥിതിഗതികൾ വഷളാക്കിയത്. ഇറ്റലിയുടെ 25 ശതമാനം ക്വാറന്റൈൻ ചെയ്ത് റെഡ് സോൺ പ്രഖ്യാപിച്ച സമയത്ത് 10000 ത്തോളം ആളുകൾ സൂത്രത്തിൽ കടന്ന് കളഞ്ഞ് ഇറ്റലിയുടെ മറ്റുഭാഗങ്ങളിലുള്ള തങ്ങളുടെ വീടുകളിലേക്ക് പോയതാണ് പ്രശ്നം സങ്കീർണ്ണമാക്കിയതെന്ന് എപ്പിഡമോളജി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മാർച്ച് 2, 3 എന്നീ തീയതികളിലായാണ് ഇവർ കടുന്നു കളഞ്ഞത്. ഇറ്റലിയിൽ പ്രമുഖർക്ക് രണ്ട് വീടുകൾ ഉണ്ട്. യാത്രചെയ്യാൻ പാടില്ലാത്ത റെഡ് സോണിൽനിന്ന് അവർ ഗ്രാമങ്ങളിലെ തങ്ങളുടെ വീട്ടിലേക്ക് കടന്നു. പക്ഷേ ഇതോടെ രോഗം രാജ്യം മുഴുവൻ എത്തി. രാജ്യം മൊത്തം മാർച്ച് 9 ഓടെ ക്വാറന്റൈൻ ചെയ്യേണ്ടി വന്നിരിക്കുന്നു. വൃദ്ധർ മാത്രമാണ് ഈ രോഗം വന്നാൽ മരിക്കുക എന്ന തെറ്റിദ്ധാരണയും ഇക്കാലത്ത് യുവാക്കൾക്ക് ഉണ്ടായിരുന്നു. മരിച്ചവരിൽ ഭൂരിഭാഗും വയോധികർ ആയിരുന്നെങ്കിലും ഇപ്പോൾ യുവാക്കളും മരിക്കുന്നുണ്ട്. ജപ്പാൻ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കുടുതൽ ആയുർദൈർഘ്യമുള്ള രാജ്യമാണ് ഇറ്റലി. മരണ നിരക്ക് കൂടാൻ അതും ഒരു കാരണമായി.

പക്ഷേ കൊറോന സ്റ്റേജ് 2വിലേക്ക് കടന്നിട്ടും. ഇറ്റലിക്കാർ വീട്ടിൽ ഒതുങ്ങിയില്ല. അവർ അപ്പോഴും
വലിയ കൂട്ടമായി റെസ്റ്റോറന്റുകളിലും ബാറുകളിലും കറങ്ങി നടന്നു. അതിനുള്ള വലിയ വിലയാണ് പിന്നീട് കൊടുക്കേണ്ടി വന്നത്. മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന ചൈനപോലുള്ള രാജ്യങ്ങൾ ചെയ്യുന്നപോലെ, ആളുകളെ അടിച്ചമർത്താൻ അപ്പോളും ഇറ്റാലിയൻ ഭരണകൂടം ശ്രമിച്ചിട്ടുമില്ല. പുറത്തിറങ്ങുന്നവർക്ക് പിഴയുൾപ്പെടയുള്ള കാര്യങ്ങൾ ഏർപ്പെടുത്തി വരുമ്പോഴേക്കും കാര്യങ്ങൾ എല്ലാം കൈവിട്ടുപോയിരുന്നു.

ശവങ്ങൾ സംസ്‌ക്കരിക്കാൻ പോലും കഴിയാതെ ഇറ്റലി

ഓരോ ദിവസവും നാനൂറും അഞ്ചൂറും പേർ മരിച്ചുവീഴുന്ന അവസ്ഥയാണ് ഇറ്റലിയിൽ ഇന്നുള്ളത്. തങ്ങളുടെ ആരോഗ്യ സംവിധാനം ഇത്ര ദുർബലമാണെന്ന് ഇറ്റലിക്കാരും അപ്പോൾ മാത്രമാണ് അറിയുന്നത്. ആശുപത്രികൾ നിറഞ്ഞു. എവിടെയും സ്ഥലമില്ല. ഡോക്ടർമാരും ഇൻഫക്റ്റഡ് ആകുന്നു. ശവങ്ങൾ സംസ്‌ക്കരിക്കാൻ പോലും കഴിയാത്ത അവസ്ഥ.

വടക്കൻ ഇറ്റലിയിലെ ബെർഗാമോ സ്വദേശിയായ റെൻസോ കാർലോ എന്ന എൺപത്തഞ്ചുകാരന്റെ മൃതദേഹം അഞ്ചു ദിവസത്തിനിപ്പുറവും സംസ്‌കാരം കാത്ത് ശവപ്പെട്ടിയിൽ കിടക്കയാണെ് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നാട്ടിലെ പള്ളിയിലെ സെമിത്തേരി അടച്ചതു മൂലം ശവസംസ്‌കാരം നടത്താനാകുന്നില്ല. അദ്ദേഹത്തിന്റെ പത്നി അൻപതുകാരിയായ ഫ്രാൻകാ സ്റ്റെഫാനെല്ലി, റെൻസോയ്ക്ക് ശരിയായ ശവമടക്ക് നടത്താൻ ആഗ്രഹിക്കുന്നു. എന്നാൽ ദേശീയ നിയന്ത്രണം അനുസരിച്ച് പരമ്പരാഗത ശവസംസ്‌കാര ശുശ്രൂഷകൾ ഇറ്റലിയിൽ നിയമവിരുദ്ധമാണിപ്പോൾ. അതെന്തായാലും അവർക്കും മക്കൾക്കും അതിൽ പങ്കെടുക്കാനുമാകില്ല. കാരണം അവരെല്ലാം രോഗബാധിതരും ക്വാറന്റീനിലും ആണ്. മഹാമാരിയെ ഭയപ്പെട്ട് തെരുവുകളെല്ലാം ശൂന്യമാണിപ്പോൾ. കടകളെല്ലാം അടഞ്ഞു കിടക്കുന്നു. 60 ദശലക്ഷം ഇറ്റലിക്കാർ വീട്ടു തടങ്കലിലാണിപ്പോൾ. ആളുകളുടെ ജീവൻ നിലനിർത്താൻ രാപകലില്ലാതെ അധ്വാനിച്ച് തളരുകയാണ് ഡോക്ടർമാരും നഴ്സുമാരും.

ലൊമ്പാർഡിയുടെ വടക്കൻ ഭാഗങ്ങളിൽ മൃതശരീരങ്ങൾ കൂനകൂടുകയാണെന്ന് ബിബിസി ചൂണ്ടിക്കാട്ടുന്നു. ബെർഗാമോ പ്രവിശ്യയിൽ 3760 കേസുകളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. ആശുപത്രി മോർച്ചറികൾ നിറഞ്ഞു കവിഞ്ഞു. സെമിത്തേരി ഈ ആഴ്ച അടച്ചിടാൻ ബെർഗാമോ മേയർ ഓർഡിനൻസ് പുറപ്പെടുവിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായാണ് ഈ നടപടി. ബെർഗാമോയിലെ ഓൾ സെയ്ന്റ്സ് പള്ളിയിലേക്ക് മിക്ക മൃതശരീരങ്ങളും കൊണ്ടു പോയി. ശവമടക്ക് കാത്തു നിരവധി ശവമഞ്ചങ്ങളാണ് അവിടെയുള്ളത്. ഇവ എവിടെ വയ്ക്കണമെന്ന് അറിയില്ല എന്ന് പുരോഹിതൻ പറയുന്നു. ഓരോ ദിവസവും നൂറുകണക്കിനു പേർ മരിക്കുന്നു. ഓരോ ശരീരവും സംസ്‌കരിക്കാൻ ഒരു മണിക്കൂറിലധികം എടുക്കും. വൈറസ് വ്യാപനം തടയാൻ ശവസംസ്‌ക്കാരം ഉൾപ്പെടെ മതപരവും ആഭ്യന്തരവുമായ എല്ലാ ചടങ്ങുകളും ദേശീയ അടിയന്തര നിയമത്തിലൂടെ നിരോധിച്ചിരിക്കുകയാണ്. ശവമടക്കിന് വളരെ ചുരുങ്ങിയ ഒരു പ്രാർത്ഥന മാത്രം പുരോഹിതർക്ക് അനുവദിച്ചിട്ടുണ്ട്. 'ജീവിതത്തെ സ്നേഹിക്കാൻ ഈ ദുരന്തം നമ്മെ ഓർമിപ്പിക്കുന്നു' എന്ന് പുരോഹിതനായ ബ്രദർ മാർക്കോ പറയുന്നു. വീട്ടുകാരോ സുഹൃത്തുക്കളോ ബന്ധുക്കളോ അടുത്തില്ലാതെ ആശുപത്രിയിലെ ഐസലേഷനിൽ മരണമടയുന്നവർ നിരവധിയാണ്. കൊറോണ വൈറസ് രോഗികൾക്ക് വീട്ടുകാരുമായി ബന്ധപ്പെടാൻ ചില അസോസിയേഷനുകൾ ടാബ്ലെറ്റ് പോലുള്ളവ സംഭാവനയായി നൽകുന്നുണ്ട്.

മോർച്ചറി വ്യവസായത്തെയും വൈറസ് ബാധിച്ചതായി നാഷനൽ ഫെഡറേഷൻ ഓഫ് ഫ്യൂണറൽ ഹോംസ് സെക്രട്ടറി അലെസാന്ദ്രോ ബോസി പറയുന്നു. മുഖാവരണമോ കയ്യുറകളോ പോലുമില്ലാതെയാണ് മരിച്ചവരുടെ ശരീരം കൈകാര്യം െചയ്യുന്നത്. മരണശേഷം വൈറസ് പടരില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. നമ്മൾ അതിനു തയ്യാറായില്ലെങ്കിൽ അവർക്ക് പട്ടാളത്തെ വിളിക്കേണ്ടി വരും. ഇറ്റലിയുടെ സംസ്‌കാരത്തിന്റെ ഭാഗം തന്നെയാണ് ശവസംസ്‌കാരശുശ്രൂഷകൾ. സാധാരണ 600 മുതൽ 1000 പേർ വരെ പങ്കെടുക്കുന്ന ചടങ്ങാണിത്. ഇപ്പോൾ അതിനൊന്നും ആളില്ലാതായി. ഇനി എത്രപേർ മരിക്കും രോഗം എങ്ങനെയൊക്കെ പടരും എന്ന ആശങ്കയിലാണ് ഈ രാജ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP