Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാമാങ്ക ഉത്സവത്തിന് അധ്യക്ഷനാകുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്നു സാമൂതിരി ചോദിക്കും; അപ്പോൾ അവർ ചീറ്റപ്പുലികളെപ്പോലെ ചാടിവീഴും; കൊല്ലുക അല്ലെങ്കിൽ മരിക്കുക എന്നതുമാത്രം ലക്ഷ്യമാക്കിയ അവർ നിലപാടുതറയിലെത്തും മുൻപേ തലയറ്റുവീഴുക പതിവായിരുന്നു; പോർച്ചുഗീസുകാരെപ്പോലും വിറപ്പിച്ച യുദ്ധവീരന്മാർ നിരവധി; മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തോടനുബന്ധിച്ച് ചർച്ചയാവുന്ന ചാവേറുകളുടെ കഥ

മാമാങ്ക ഉത്സവത്തിന് അധ്യക്ഷനാകുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്നു സാമൂതിരി ചോദിക്കും; അപ്പോൾ അവർ ചീറ്റപ്പുലികളെപ്പോലെ ചാടിവീഴും; കൊല്ലുക അല്ലെങ്കിൽ മരിക്കുക എന്നതുമാത്രം ലക്ഷ്യമാക്കിയ അവർ നിലപാടുതറയിലെത്തും മുൻപേ തലയറ്റുവീഴുക പതിവായിരുന്നു; പോർച്ചുഗീസുകാരെപ്പോലും വിറപ്പിച്ച യുദ്ധവീരന്മാർ നിരവധി; മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തോടനുബന്ധിച്ച് ചർച്ചയാവുന്ന ചാവേറുകളുടെ കഥ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 'ജയിക്കുക അല്ലെങ്കിൽ മരിക്കുക....തോറ്റോടുന്ന പ്രശ്നമില്ല'- ഈ രീതിയിൽ ഒരു സേനയുണ്ടായാൽ അത് എത്രമാത്രം മാരകവും പ്രഹരശേഷിയുള്ളതുമാവും. അതാണ് ചാവേറുകൾ. കൊല്ലാനും ചാവാനും വിധിക്കപ്പെട്ടവർ. യുദ്ധം ചെയ്യാൻ മാത്രമായി വളരെ ചെറുപ്പത്തിലേ പരിശീലനം കിട്ടി വളരുന്നവർ. കേരളത്തിൽ ഇത്തരം കില്ലർസ്‌ക്വാഡുകൾ 'ചാവേററുപട' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ത്യയിൽ മാത്രമല്ല ലോക വ്യാപകമായി ഇത്തരം സംഘങ്ങൾ ഉണ്ടായിരുന്നു. ്മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം മാമാങ്കം പുറത്തിറങ്ങുന്നതോടെ ചാവേറുകളുടെ കഥയും ചർച്ചയാവുകയാണ്. മലയാളത്തിൽ മാമാങ്കത്തിന്റെ കഥയുമായി രണ്ടാമതൊരു സിനിമ കൂടി ഏതാനും ദിവസങ്ങൾക്കകം വെള്ളിത്തിരയിലെത്തുകയാണ്. 1979ൽ പുറത്തിറങ്ങിയ മാമാങ്കത്തിൽ നസീറായിരുന്നു നായകനെങ്കിൽ ഇത്തവണ മമ്മൂട്ടിയാണ്.

കൊല്ലാൻ മാത്രം വിധിക്കപ്പെട്ട വിഭാഗമായിരുന്നു 11ാം നൂറ്റാണ്ടിലെ അറേബ്യയിലെ അസ്സാസിൻസ്. എന്തിനാണ് ആരെയാണ് എന്ന് അറിയാതെ അവർ കൊല തൊഴിലാക്കി എടുത്തു. ഷിയാക്കളിലെ അവാന്തര വിഭാഗമായ ഇസ്മാഈലികളിലെ ഉപവിഭാഗമായ നിസാരി ഇസ്മായിലികളായിരുന്നു ഇവർ. ദുർഘടമായ മലമുകളിലുള്ള കോട്ടകളായിരുന്നു ഈ പരിശീലനം സിദ്ധിച്ച കൊലയാളികളുടെ കേന്ദ്രങ്ങൾ. അക്കാലത്തെ പല രാജാക്കന്മാരുടെ കൊലകൾക്ക് പിന്നിലും ഇവരായിരുന്നു.മംഗോളിയൻ പടയോട്ടകാലത്താണ് അസാസിസുകൾ നാമാവശേഷമായത്. തുർക്കിയിലെ ജാനിസറികളും ഈജിപ്തിലെ മാമെലക്കുകളും ചരിത്രപ്രസിദ്ധരാണ്. യുദ്ധത്തിൽ യൂറോപ്പിൽ നിന്ന് തടവുകാരായി പിടിക്കപ്പെട്ട ക്രിസ്ത്യാനികളെ ഉൾപ്പെടുത്തിയാണ് ജാനിസറി രൂപീകൃതമായത്. സർക്കാഷ്യൻ അടിമകളെ ചേർത്തുണ്ടാക്കിയതാണു മാമെലൂക്ക്.

കേരളത്തിലെ ചാവേററുപടയ്ക്കും മുൻപറഞ്ഞവയ്ക്കും തമ്മിൽ പ്രകടമായ ഒരു വ്യത്യാസം ഇവിടെ സ്വമേധയാ ദേശസേവനത്തിനു മുന്നിട്ടിറങ്ങിയ യോദ്ധാക്കൾ ആത്മഹത്യാസേനകൾ രൂപീകരിച്ചപ്പോൾ തുർക്കിയിലും ഈജിപ്തിലും തടവുകാരെയും അടിമകളെയും മറ്റും ഉൾപ്പെടുത്തിനിർബന്ധിതമായി അത്തരം സംഘങ്ങൾ ചമയക്കുകയാണുണ്ടായത്. ചാവേററുപടയിലെ അംഗങ്ങൾക്കു രാജകീയാനുകൂല്യങ്ങൾ സുലഭമായിരുന്നു.ഏതെങ്കിലും ഒരു ചാവേർ യുദ്ധരംഗത്തിൽവച്ച് വീരസ്വർഗ്ഗം പ്രാപിക്കുകയാണെങ്കിൽ അയാളുടെ കുടുംബാംഗങ്ങൾക്കു കരമൊഴിവായി ഭൂമി ദാനംചെയ്യുക പതിവാണ്. ഇത്തരം വസ്തുക്കൾ അനുഭവിക്കുന്നവർക്കു സൈനിക സേവനം നിർബന്ധിതമായിരുന്നു. ധർമ്മരാജാവിന്റെ കാലത്തുപോലും ഈ നിയമം അനുസരിക്കപ്പെട്ടിരുന്നുവെന്നതിനു തെളിവുകൾ പലതുണ്ട്.

 

പോർച്ചുഗീസുകാരെ തോൽപ്പിച്ച ചാവേറുകൾ

വിദേശ രാജ്യങ്ങളിലെ ചവേറുകളെ കവച്ചുവെക്കുന്ന രീതിയിൽ യുദ്ധ വീരന്മാരായിരുന്നു കേരളത്തിലെ പല ചാവേറുകളെന്നും ചരിത്രരേഖകൾ പലതുമുണ്ട്. 1510-ൽ സാമൂതിരിയുടെ 'ചാവേററുപട' പോർട്ടുഗീസുകാരെ തോൽപ്പിച്ചോടിച്ച കഥ ചരിത്രപ്രസിദ്ധമാണ്. സർദാർ കെ.എം. പണിക്കർ ഇത് എഴുതുന്നത് ഇങ്ങനെയാണ്. -'പൂർവ്വരംഗത്തിൽ പോർട്ടുഗീസുശക്തിക്കു സംഭവിച്ച ഏററവും കടുത്ത ആഘാതമായിരുന്നു അത്.'' ആൽബുക്കർക്ക് എന്ന അതിസമർത്ഥനായ പോർട്ടുഗീസ് ഗവർണ്ണർ തന്റെ ഒരു പടനായകന്റെ ഉപദേശപ്രകാരം, സാമൂതിരി സ്ഥലത്തില്ലാതിരുന്ന തക്കം നോക്കി, കോഴിക്കോട് ആക്രമിച്ചു. സാമൂതിരിയുടെ ഒരു ചെറിയ പട്ടാളം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അപ്രതീക്ഷിതമായ ആ
ആക്രമണം തടുക്കുവാൻ അവർക്കു ശേഷിയുണ്ടായിരുന്നില്ല.

വിജയമത്തരായ പോർട്ടുഗീസുകാർ നഗരം കൊള്ളചെയ്യുവാനും കൊട്ടാരത്തിൽ പ്രവേശിക്കുവാനും ആരംഭിച്ചു. ഇതു സാമൂതിരിയുടെ ചാവേററുപടയെ പ്രക്ഷുബ്ധരാക്കി. തുടർന്ന് നടന്ന അതിഭീകരമായ സമരത്തിൽ പോർട്ടുഗീസ് അണികൾ മുഴുക്കെ തകർന്നു. ഒരു ചെറിയ സംഘം സഹായികളുമൊത്ത് ആൽബുക്കർക്ക് കഷ്ടിച്ചു രക്ഷനേടി.മറെറാരവസരത്തിൽ പോർട്ടുഗീസുകാർ വടക്കുംകൂർ രാജാവിനെ ആക്രമിച്ചു. രാജാവു നേരിട്ടുതന്നെ സേനകളെ നയിക്കുകയായിരുന്നു.

വടുതലയിൽ വച്ചുണ്ടായ സമരത്തിൽ അദ്ദേഹം മൃതിയടഞ്ഞു. സ്വാഭാവികമായിത്തന്നെ ചാവേററുപടയിളകി.പോർട്ടുഗീസുകാർക്ക് പലായനമല്ലാതെ ഗത്യന്തരമൊന്നുമുണ്ടായിരുന്നില്ല. .അതുകൊണ്ടും തൃപ്തരാകാതെ വടക്കുംകൂറിന്റെ ചാവേററുപട കൊച്ചിയിൽകടന്നാക്രമിച്ചു. പോർട്ടുഗീസുകാരും അവരുടെ സഹായിയായ കൊച്ചിരാജാവും കോട്ടയ്ക്കുള്ളിൽ അഭയം തേടി. വടക്കുംകൂർ രാജാവയച്ച മാപ്പിളമാരടങ്ങിയ മറെറാരു ചാവററുപട 1501-ൽ കൊച്ചിരാജാവിനെ വധിച്ചു. (സിറിയൻ ക്രിസ്ത്യാനി എന്ന അർത്ഥത്തിലാണ് മാപ്പിള എന്നുപയോഗിച്ചിട്ടുള്ളത്.)

പോർട്ടുഗീസ് പീരങ്കികൾക്കു മുമ്പിൽ വലിയൊരു സംഘം ചാവറുകൾ മരിച്ചിട്ടുമുണ്ട്. ശത്രുക്കളെ തോല്പിക്കാതെ പിന്തിരിയാൻ പാടില്ലെന്ന പൂർവ്വാചാരത്തിനു ശക്തി കുറയാൻ ഇതു കാരണമായിത്തീർന്നു. 1550 കഴിഞ്ഞപ്പോൾ ചാവേർസമ്പദായം അധഃപതിച്ചു തുടങ്ങിയതായി ശൈഖ് സൈനുദ്ദീൻ പ്രസ്താവങ്ങളിൽ നിന്നു ഗ്രഹിക്കാം. എങ്കിലും മാർത്താണ്ഡവർമ്മയുടെ കാലത്തോളം ആ സമ്പ്രദായം നിലനിന്നുപോന്നുവെന്നാണ് കരുതുന്നത്.

മാമാങ്കം പലകുറി കൊണ്ടാടി

'സാമൂതിരിക്കോലോത്തെ മേൽക്കോയ്മയും
മങ്ങാത്തമായാത്ത മലയാണ്മയും
നിണനീരിനാൽ മണലാഴിയിൽ
എഴുതാൻ തുനിഞ്ഞ പടനായകന്റെ കഥ'......

ഈ പാട്ടിലൂടെതാണ് പുതുതലമുറ മാമാങ്കത്തെ അറിഞ്ഞത്.

തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രത്തിൽ പതിനായിരങ്ങൾ പിതൃതർപ്പണത്തിനെത്താറുള്ള അതേ മണപ്പുറത്താണ് പണ്ടു മാമാങ്കം കൊണ്ടാടിയിരുന്നത്. കുറിഞ്ഞിപൂക്കുന്നതുപോലെ പന്തീരാണ്ടു കൂടുമ്പോഴായിരുന്നു മാമാങ്കം. പൗഷമാസത്തിലെ തൈപ്പൂയത്തിൽ തുടങ്ങി മാഘമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന മകം നക്ഷത്രത്തോട് അനുബന്ധിച്ചായിരുന്നു അവസാനിച്ചിരുന്നത്. ഇരുപത്തെട്ടു ദിവസം വരെ നീണ്ടുനിൽക്കും ഈ ചടങ്ങ്. മകരമാസത്തിലെ അമാവാസിക്കും (കറുത്തവാവ്) കുംഭമാസത്തിലെ കറുത്തവാവിനും ഇടയ്ക്കു വരുന്ന മകംനാളിലാണ് മാമാങ്കം സാധാരണ കൊണ്ടാടിയിരുന്നത്. അതിനാൽ മാഘമകം (മഹാമകം) എന്നറിയപ്പെട്ട ഉൽസവം പിന്നീടു ലോപിച്ചു മാമാങ്കമായി മാറുകയായിരുന്നുവത്രേ. മഹാമാഘം ലോപിച്ച് മാമാങ്കമായതാണെന്നും ഒരു വാദമുണ്ട്.

ചരിത്രത്താളുകളിൽ എന്നോ വായിച്ചു മറന്ന കഥയായാണ് മാമാങ്കത്തെ ഇന്നു പലരും കണക്കാക്കുന്നത്. എന്നാൽ ചരിത്രരേഖകൾ പരിശോധിച്ചാൽ അവസാന മാമാങ്കം നടന്നത് സമീപകാലത്താണെന്നു കണ്ടെത്താം. 1755ലാണ് അവസാനത്തെ മാമാങ്കം നടന്നത് എന്നു കരുതപ്പെടുന്നു. കൃത്യമായി പറഞ്ഞാൽ 264 വർഷം മുൻപാണിത്. 12 വർഷത്തിലൊരിക്കലാണ് മാമാങ്കം നടത്തപ്പെടാറുള്ളത്. മാമാങ്കം അന്ന് അവസാനിച്ചിരുന്നില്ലെങ്കിൽ 2019ൽ ഒരു മാമാങ്കം നടക്കേണ്ടതായിരുന്നു. അവസാന മാമാങ്കത്തിനുശേഷം 22ാമത്തെ മാമാങ്കമാണ് ഈ വർഷം നടക്കേണ്ടിയിരുന്നത്.

വ്യാപാരമേളയിൽ ചോരവീണ കഥ

ഒരു മാസം നീണ്ടുനിൽക്കുന്ന വാണിജ്യ വിപണന മേളയായിരുന്നു ആദ്യകാലത്ത് മാമാങ്കമെന്നാണ് ഇതുസംബന്ധിച്ച് പഠിച്ച ഇളംകുളം കുട്ടൻ പിള്ളയെപ്പോലുള്ള ചരിത്രകാരന്മാർ പറയുന്നത്. എല്ലാ അർഥത്തിലും ഒരു ജനകീയ മഹോത്സവം.മാമാങ്കത്തിൽ പങ്കുകൊള്ളാൻ നാടിന്റെ നാനാഭാഗത്തുനിന്ന് ആളുകൾ മണപ്പുറത്തേക്കൊഴുകിയിരുന്നു.തമിഴ്‌നാട്ടിൽനിന്നും കർണാടകത്തിൽനിന്നും ആന്ധ്രയിൽനിന്നുമെല്ലാം കരകൗശലവസ്തുക്കളും പാത്രങ്ങളും കലങ്ങളുമായി വന്നവർ മണപ്പുറത്തു കൂടാരംകെട്ടി കച്ചവടം ചെയ്തു. വിദേശത്തുനിന്നുപോലും വാണിഭക്കാർ മാമാങ്കം കൊഴുപ്പിക്കാനെത്തിയിരുന്നു. പട്ടുവസ്ത്രങ്ങൾകൊണ്ടു ലോകശ്രദ്ധ പിടിച്ചുപറ്റിയ ജർമൻകാർ ചരക്കുകളുമായി വള്ളുവനാട്ടിലെത്തിയിരുന്നുവെന്നതും ചരിത്രം.

ആയോധനമുറകളും കലാപ്രകടനങ്ങളും പഠിച്ചിറങ്ങിയ അഭ്യാസികളും കലാകാരന്മാരും പ്രാവീണ്യം തെളിയിക്കാൻ കൊച്ചുസംഘങ്ങളായി മൈലുകൾ താണ്ടി ഈ പുഴയോരത്തു തമ്പടിച്ചിരുന്നു. കളരിപ്പയറ്റുമുറകളും മറ്റ് ആയോധനകലകളും പ്രദർശിപ്പിക്കാൻ വന്ന ആശാന്മാരും അവരുടെ ശിഷ്യരും മണപ്പുറത്തു സ്ഥാനംപിടിച്ച് പ്രകടനത്തിനു വേണ്ടിയുള്ള ഊഴവും കാത്തുനിന്നു. വാൾപ്പയറ്റ്, പന്തീരാംവടി, കളരിയഭ്യാസം, മുച്ചാണിയേറ്, കുന്തം, മല്ലയുദ്ധം തുടങ്ങിയവ തരംപോലെ അരങ്ങേറിയിരുന്നു. റോം, ഗ്രീസ്, പേർഷ്യ, ഈജിപത്, ചൈന, അറബിനാടുകൾ, സിലോൺ എന്നിവിടങ്ങളിൽനിന്നുള്ള വ്യാപാരികളും സഞ്ചാരികളും മാമാങ്ക വിശേഷങ്ങൾ സ്വന്തം നാടുകളിൽച്ചെന്നു വിവരിച്ചിരിക്കും.

ഒരു നൂറ്റാണ്ടുകാലത്തോളം നീണ്ടുനിന്ന ചോളചേര യുദ്ധത്തിന്റെ പര്യവസാനം ചേരന്മാരുടെ വിജയത്തോടെയായിരുന്നു. പക്ഷേ, അതോടെ ഫലത്തിൽ ചേരസാമ്രാജ്യം നാമാവശേഷമാകുകയായിരുന്നു. കേന്ദ്രീകൃതഭരണത്തിൻ കീഴിലായിരുന്ന അന്നത്തെ നാട്ടുരാജ്യങ്ങളിൽ പലതും സ്വതന്ത്ര രാജ്യങ്ങളായി മാറിയത് ഇതിന്റെ പരിണതഫലമായിരുന്നു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ചേർന്ന് ചോരക്കളി

അന്നത്തെ നിയമവും ക്രമസമാധാനവും സൈനിക നടപടികളുമെല്ലാം ചില ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ബലത്തിലായിരുന്നു മുന്നേറിയിരുന്നത്. ജന്മിസമ്പ്രദായം കൊടുമ്പിരികൊണ്ടകാലം. സ്വതന്ത്രങ്ങളായ കേരളത്തിലെ നാട്ടുരാജ്യങ്ങളിൽ പ്രബലമായിരുന്നു കോലത്തുനാട്, നെടിയിരുപ്പ്, പെരുമ്പടപ്പ്, വേണാട്, തെക്കേമലബാർ എന്നിവ. തെക്കേമലബാർ കോലത്തിരി രാജവംശത്തിൽപ്പെട്ട വള്ളുവക്കോനാതിരിയുടെ ഭരണത്തിലായിരുന്നു. പെരുമാൾ വംശമായിരുന്നു അതിനുമുൻപ് ഭരിച്ചിരുന്നത്. മാമാങ്കം നടത്താനുള്ള വിശിഷ്ടാധികാരം വള്ളുവക്കോനാതിരിക്കായിരുന്നു അവസാനത്തെ പെരുമാൾ കൽപിച്ചുകൊടുത്തത്. പിന്നീട് കോനാതിരിമാർ പലതവണ രക്ഷാപുരുഷന്മാരായി നിലപാട് നിന്നുപോന്നു.

കോഴിക്കോട്ടെ സാമൂതിരിക്കു പണ്ടേ വള്ളുവനാട്ടിൽ കണ്ണുണ്ടായിരുന്നു. പെരുമാക്കന്മാരുടെ രണവീര്യവും ചങ്കൂറ്റവും നേരിട്ടറിഞ്ഞ സാമൂതിരി പെരുമാൾ യുഗത്തിനു തിരശീല വീണതറിഞ്ഞപ്പോൾ ഒരുകൈനോക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ സാമൂതിരി വള്ളുവനാട്ടരചനുമായി പലതവണ കൊമ്പുകോർത്തു. അവിടെയെല്ലാം സാമൂതിരിക്ക് അടിയറവും തോൽവിയുമേറ്റുവാങ്ങേണ്ടിവന്നു.കാരണം ചേരമാൻ പെരുമാൾ പരിപോഷിപ്പിച്ച ആയോധനമുറകൾ സൈന്യത്തിനു കൈമോശം വന്നിരുന്നില്ല.

അങ്ങനെയാണ് ഒരു വള്ളുവനാടൻ കോനാതിരി, മറ്റൊരു നാട്ടുരാജ്യമായ പെരുമ്പടപ്പിലെ തമ്പുരാനുമായി സ്വരച്ചേർച്ചയിൽ അല്ലാതാവുകയും അതു യുദ്ധത്തിൽ കലാശിക്കുകയും ചെയ്തത്.
ഒരു അവസരത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്ന കോഴിക്കോട് സാമൂതിരി യുദ്ധത്തിലിടപെട്ട് പെരുമ്പടപ്പു തമ്പുരാനുമായിച്ചേർന്നു വള്ളുവനാട്ടരചനെ പരാജയപ്പെടുത്തുകയും ചെയ്തു. അങ്ങനെ 1350 മുതൽ സാമൂതിരി വള്ളുവനാട്ടിലെ മാമാങ്കത്തിനു നിലപാടുനിന്നു. വള്ളുവനാടിന്റെ മാറ് പിന്നീടങ്ങോട്ട് ശരിക്കും ചെഞ്ചായമണിയുകയായിരുന്നു.

കലാകായിക പ്രദർശനങ്ങളും കാർഷിക-വ്യാപാരമേളകളും ഹർഷാരവങ്ങളും നിറഞ്ഞുനിന്ന മാമാങ്കവേദികൾ അതോടെ രണനിലങ്ങളായി മാറിയത് അങ്ങനെയാണ്. നിലപാടുതറയിൽ സർവലോകത്തിന്റെയും അധിപതിയെന്ന ഗാംഭീര്യത്തോടെ നിൽക്കുന്ന സാമൂതിരി. മങ്ങാട്ടച്ചൻ, തിനയഞ്ചേരി ഇളയത്, ധർമോത്തുപണിക്കർ, പാറ നമ്പി തുടങ്ങിയ മന്ത്രിമാരുടെയും സർവസൈന്യാധിപന്മാരുടെയും ഏറനാട്, പോളനാട് പടത്തലവന്മാരുടെയും അകമ്പടിയാണ് സാമൂതിരിയുടെ കരുത്ത്.

സാമൂതിരിയുടെ അടിമത്തം അംഗീകരിക്കുന്ന നാട്ടുരാജ്യങ്ങൾ അടിമക്കൊടി അയയ്ക്കും. എന്നാൽ തങ്ങളിൽനിന്ന് രക്ഷാപുരുഷപദവി തട്ടിയെടുത്ത സാമൂതിരിയോടുള്ള അടങ്ങാത്ത പക വള്ളുവക്കോനാതിരി മനസ്സിൽ കെടാതെ സൂക്ഷിച്ചു. നാട്ടുരാജാക്കന്മാരും പ്രഭുക്കന്മാരും ഇടപ്രഭുക്കന്മാരും സാമൂതിരിക്കു കപ്പം കൊടുക്കാൻ തുടങ്ങിയതോടെ കോനാതിരി തീർത്തും ഒറ്റപ്പെട്ടു, അവഗണിക്കപ്പെട്ടു.

സാമൂതിരിയുടെ മേൽക്കോയ്മ അംഗീകരിക്കാനോ മാമാങ്കനാളുകളിൽ മറ്റു രാജാക്കന്മാരെപ്പോലെ അടിമക്കൊടിയേന്താനോ വള്ളുവക്കോനാതിരിയുടെ അഭിമാനം സമ്മതിച്ചില്ല. സാമൂതിരിയെ ഉന്മൂലനം ചെയ്ത് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ അദ്ദേഹം ശ്രമം തുടർന്നു. വള്ളുവക്കോനാതിരി നിയമിച്ച നായർ പടയാളികൾ ധൈര്യത്തിലും കഴിവിലും ആരെയും അതിശയിക്കുന്ന വില്ലാളികളായിരുന്നു.

ഈ നായർ പടയാളികൾ കോനാതിരിക്കുവേണ്ടി കൊല്ലാനും ചാവാനും സന്നദ്ധരായ ചാവേറുകളായി. 'ചാവാളർ' എന്നായിരുന്നു അവർ വള്ളുവനാട്ടിൽ അറിയപ്പെട്ടിരുന്നത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ മാമാങ്കത്തറയിൽനിന്നായിരുന്നു ചാവാളരുടെ യാത്ര തുടങ്ങിയിരുന്നത്. തിരുനാവായയിലെ ആൽത്തറയിൽ കെട്ടിപ്പൊക്കിയ നിലപാടുതറയിൽ നിന്നുകൊണ്ട് താൻ മാമാങ്കോത്സവത്തിന് അധ്യക്ഷനാകുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്നു സാമൂതിരി ചോദിക്കും.അപ്പോൾ അവർ ചീറ്റപ്പുലികളെപ്പോലെ ചാടിവീഴും. എന്നാൽ സാമൂതിരിക്ക് അകമ്പടി സേവിക്കുന്ന സേനയെയും അംഗപുരുഷന്മാരെയും മറികടന്ന ശേഷമേ നിലപാടുതറയിൽ നിൽക്കുന്ന സാമൂതിരിയുടെ അടുത്തെത്താനാകൂ. കൊല്ലുക അല്ലെങ്കിൽ മരിക്കുക എന്നതുമാത്രം ലക്ഷ്യമാക്കിയ ചാവാളർ നിലപാടുതറയിലെത്തും മുൻപേ തലയറ്റുവീഴുക പതിവായിരുന്നു.

അപ്രമാദിത്വത്തോടെ സാമൂതിരി

1755 വരെ വള്ളുവക്കോനാതിരി ചാവേറുകളെ അയച്ചുകൊണ്ടിരുന്നു. ഓരോ കൊല്ലം കൂടുമ്പോഴും ചാവേർപ്പടയിൽ ആളുകൾ കൂടിക്കൂടിവന്നിരുന്നുവത്രേ. യുദ്ധത്തിൽ മരിച്ചാൽ കുടുംബത്തിനും ബന്ധപ്പെട്ടവർക്കും കോനാതിരി പാരിതോഷികങ്ങൾ സമ്മാനിക്കുന്നതും ചെറുപ്പക്കാരെ ചാവേർപ്പടയിലേക്കാകർഷിച്ചു. വീരമൃത്യുവരിക്കുന്നത് കുടുംബത്തിനു മാനം എന്ന വിശ്വാസം പരക്കെയുണ്ടായിരുന്നു.അങ്ങനെ അങ്ങാടിപ്പുറത്തെ മാമാങ്കത്തറയിൽനിന്നു പുറപ്പെടുന്ന ചാവേർപ്പട തിരുനാവായയ്ക്കടുത്തുള്ള വീരാഞ്ചിറയിലെത്തുന്നു.

ഇവിടെയും ഒരു നിലപാടുതറയുണ്ട്. ചാവാളർക്കു വിശ്രമിക്കാനാണിത്. ഒന്നുരണ്ടുതവണ ചിലർ സാമൂതിരിയുടെ തൊട്ടുമുന്നിൽവരെ എത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. സാമൂതിരിയുടെ കഴുത്തിനരികെ വാൾത്തല എത്തി, എത്തിയില്ല എന്ന ഘട്ടം വരുമ്പോഴേക്കും അവർ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു.

അങ്ങനെ മാമാങ്കോത്സവത്തിന് 'നിലപാടുനിൽക്കുക' എന്ന വള്ളുവക്കോനാതിരിയുടെ മോഹം മാമാങ്കത്തിന് 1755ൽ അന്ത്യം കുറിക്കുന്നതുവരെ സഫലമായതുമില്ല.അടുത്ത മാമാങ്കത്തിനുള്ള ശ്രമങ്ങൾ നടക്കുന്ന വേളയിലായിരുന്നു മൈസൂർ സുൽത്താനായ ഹൈദരലിയും സൈന്യവും മലബാറിൽ പ്രവേശിക്കുന്നത്. കോനാതിരിയുടെ സ്വപ്നവും സാമൂതിരിയുടെ രാജവാഴ്ചയും അങ്ങനെ ചരിത്രത്തിന്റെ താളുകളിലേക്കു മറഞ്ഞു.ചാവേറുകളുടെ നേതൃത്വം പ്രധാനമായും ചന്ത്രത്തിൽ പണിക്കർ, പുതുമന പണിക്കർ, കോവിൽക്കാട്ട് പണിക്കർ, വേർക്കോട്ട് പണിക്കർ എന്നീ നാലു പടനായർ കുടുംബങ്ങളെയാണ് ഏൽപ്പിച്ചിരുന്നത്. തങ്ങളുടെ ബന്ധുക്കൾ സാമൂതിരിയുമായുള്ള മുൻയുദ്ധങ്ങളിൽ കൊല്ലപ്പെടുകവഴി ഇവരെല്ലാം സാമൂതിരിയോടുള്ള കുടിപ്പക മനസ്സിൽ കൊണ്ടുനടക്കുന്നവരുമായിരുന്നു.

മാമാങ്കത്തിന് ചാവേർ ആവാൻ തീരുമാനിച്ചാൽ ആ വ്യക്തി പിന്നെ രാജ്യത്തിന്റെ സ്വത്ത് ആയി മാറും. മാമാങ്കദിവസം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ചാവേർത്തറയിൽ ചെന്നു പ്രാർത്ഥിച്ചശേഷം ചാവേറുകൾ തിരുനാവായയിലേക്ക് പുറപ്പെടുന്നു.മാമാങ്കദിനങ്ങളിൽ വാകയൂരിലെ ആൽത്തറയിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ മണിത്തറയിൽ (നിലപാടുതറ) സാമൂതിരി ഉടവാളും പിടിച്ച് നിലപാട് നിൽക്കും. ഇവിടേക്ക് ചാവേറുകൾ ഊരിപ്പിടിച്ച വാളു വീശിയെത്തും. കനത്ത സുരക്ഷാസന്നാഹങ്ങൾക്കിടയിലൂടെ പൊരുതിപ്പൊരുതി കടന്നുചെന്നുവേണം സാമൂതിരിയുടെ തലയറുക്കാൻ. എന്നാൽ എല്ലാവരും സാമൂതിരിയുടെ കാവൽഭടന്മാരാൽ കൊല്ലപ്പെടുകയാണ് പതിവ്. തീയിലേക്ക് പറന്നെത്തുന്ന ഈയാംപാറ്റയെപ്പോലെ എരിഞ്ഞുവീഴുകയാണ് ചാവേറുകൾ.

എന്നാൽ 1505-ലെ മാമാങ്കത്തിൽ ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കിയതായി ചെങ്ങഴി നമ്പ്യാർ പാട്ട്, കണ്ടർ മേനവൻ പാട്ട് എന്നിവയിൽ പരാമർശമുണ്ട്. പതിനാറായിരം സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു. ചാവേറുകളെ അയയ്ക്കാൻ തുടങ്ങിയശേഷമുള്ള 400 വർഷങ്ങളോളം ഒരു മാമാങ്കത്തിലും ചാവേറുകളാൽ ഒരു സാമൂതിരിയും വധിക്കപ്പെട്ടിട്ടില്ല.

1695-ലെ മാമാങ്കത്തിൽ പതിനാറുവയസുകാരൻ ചന്ത്രത്തിൽ ചന്തുണ്ണി എന്ന ചാവേർ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും ചെയ്തു. സാമൂതിരി ഒഴിഞ്ഞുമാറിയതിനാൽ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് പരാമർശമുണ്ട്. ഒട്ടേറെ സൈനികരെ വധിച്ചാണ് ചന്തുണ്ണി അവിടെവരെ യെത്തിയത്. എന്നാൽ സാമൂതിരിയുടെ കൂടെയുണ്ടായിരുന്ന മുഖ്യ അകമ്പടിക്കാരൻ ചന്തുണ്ണിയുടെ വെട്ട് നിലവിളക്കുകൊണ്ട് തടുത്തതുകൊണ്ടാണ് വെട്ടുകൊള്ളാഞ്ഞതെന്നും പരാമർശമുണ്ട്. ഇത് 1755 ലെ അവസാനമാമാങ്കത്തിലാണെന്നും പാഠഭേദമുണ്ട്. ചന്തുണ്ണിയുടെ ജീവിതം അടിസ്ഥാനമാക്കി ബാലസാഹിത്യകാരൻ മാലി ( വി.മാധവൻനായർ) എഴുതിയ നോവലാണ് പോരാട്ടം.

ചരിത്രത്തോട് എത്ര നീതിപുലർത്താനാവും

ഗ്ലാഡിയേറ്റർ അടക്കമുള്ള നിരവധി വിദേശ ചരിത്ര സിനിമകൾ കണ്ടവരാണ് മലയാളത്തിലെ സിനിമാ പ്രേമികൾ. പക്ഷേ അവയൊക്കെ പൂർണ്ണമായും കാലത്തോടും ചരിത്രത്തോടും നീതി പുലർത്തുന്നവയാണ്. അക്കാലത്തെ ജനങ്ങളുടെ യുദ്ധരീതിയും, വേഷഭൂഷാതികളും, ഭൂപ്രകൃതിയുമൊക്കെ റിസർച്ച് ചെയ്ത് കണ്ടെത്തി ആ കാലത്തെ അതേപടി പുനസൃഷ്ടിക്കുകയാണ് അവർ ചെയ്യുന്നത്. എന്നാൽ നമ്മുടെ നാട്ടിലോ. പഴശ്ശിരാജിന്റെ കാലത്ത് കേരളത്തിൽ കുതിരയെ ഉപയോഗിക്കുന്ന രീതിയുണ്ടായിരുന്നില്ല.

എന്നാൽ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ എഴുത്തുകാരിൽ ഒരാളായ എം ടി വാസുദേവൻ നായർ എഴുതിയ മമ്മൂട്ടി നായകനായ പഴശ്ശിരാജ സിനിമയിൽ, കുതിര രാജാവിന്റെ സന്തത സഹചാരിയാണ്. അതുപോലെ പഴശ്ശിരാജയെ നേരിട്ടു കണ്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥർ എഴുതുന്നത്് 'വെളുത്ത്് ഉയരം കുറഞ്ഞ പ്രസന്നവദനായ ഒരാൾ' എന്നാണ്. വിദേശ സിനികൾ കാസ്റ്റിങ്ങിലും മറ്റും നന്നായി ശ്രദ്ധിക്കുമ്പോൾ ഇന്ത്യൻ സിനിമകൾ അവയുടെ പെരുപ്പിച്ച് കാട്ടലിലാണ് ശ്രദ്ധിക്കുന്നതെന്ന് ചുരുക്കം. അതുപോലെ ആത്മഹത്യ ചെയ്ത പഴശ്ശിരാജ വെടിയേറ്റ് മരിച്ചതായും വരുമ്പോൾ മാമാങ്കവും ഈ രീതിയിലാവുമോ; അതോ അത് ചരിത്രത്തോട് നീതി പുലർത്തുമോ. പ്രേക്ഷകർക്കൊപ്പം ചരിത്രകുതുകികളും കാത്തിരിക്കുന്നു.

അവലംബംന കടപ്പാട്-

സൂയിസൈഡ് സ്‌ക്വാഡ്സ് ഓഫ് ആൻഷ്യന്റ് കേരള--കെ. രാമചന്ദ്രൻ

സർദാർ കെ എം പണിക്കരുടെ പുസ്തകങ്ങൾ

മാമാങ്ക മഹോൽസവം- ഉണ്ണികൃഷ്ണൺ തിരുവാഴിയോട്

ചരിത്രന്വേഷികൾ ഫേസ്‌ബുക്ക് കൂട്ടായ്മ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP